Crime

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (65)​ കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വൈകിട്ടായിരുന്നു സംഭവം. തമിഴ്‌നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ പ്രദീപിന്റെ മകൾ ആരതി പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.

അക്രമം നടത്തിയ ഭർത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രൻ (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കുസമീപം തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം എന്നാണ് ലഭ്യമായ വിവരം

പുൽപ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥി)

ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച്‌ കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു

പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഏറത്തുവടക്ക് നന്ദനത്തില്‍ ആദേശിന്റെയും സരിതയുടെയും മകന്‍ ആദിത്യന്‍ (14), മണ്ണടി നേടിയകാല വടക്കേതില്‍ അനിയുടെയും ശ്രീജയുടെയും മകന്‍ അമല്‍ (14) എന്നിവരാണ് മരിച്ചത്.

വെണ്ടാര്‍ ശ്രീവിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രാവിലെ ട്യൂഷന് പോയിട്ട് മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ച മുതല്‍ നാട്ടുകാരും പോലീസും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ വീടിനടുത്തുള്ള കല്ലടയാറ്റിലെ പാറക്കടവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ കാല്‍വഴുതി വീണതാകാം എന്ന് സംശയിക്കുന്നതായി പത്തനാപുരം പോലീസ് അറിയിച്ചു.

യുഎസിലെ കലിഫോർണിയയില്‍ സാൻ മറ്റേയോയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് സംശയം.കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പട്ടത്താനം വികാസ് നഗർ സ്‌നേഹയില്‍ ഡോ.ജി.ഹെന്റിയുടെയും റിട്ട. അദ്ധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആണ്‍കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരാണു മരിച്ചത്.

ആനന്ദും ഭാര്യയും 2016ല്‍ അമേരിക്കൻ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ട്. 2017ല്‍ വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഇരുവരും ഒരുമിച്ചുവെന്നാണ് റിപ്പോർട്ട്. വിവാഹ മോചനത്തിന് ശേഷം ഇവർക്കിടയില്‍ അനുരജ്ഞനം ഉണ്ടായി എന്നാണ് സൂചന. അതിന് ശേഷമാണ് ഇരട്ടക്കുട്ടികളുടെ ജനനം. ടികെഎം എൻജിനിയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് ആലിസ് പ്രിയങ്ക. ഈ ദമ്ബതികളുടേതെന്ന് കരുതുന്ന വിവാഹ മോചന രേഖകള്‍ ഇന്റർനെറ്റിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഈ കുടുംബത്തില്‍ പ്രശ്‌നമുള്ളതായി അയല്‍ക്കാർക്ക് അറിയത്തുമില്ല. ഇതെല്ലാം കേസിനെ ദുരൂഹതയിലേക്ക് കൊണ്ടു പോകുന്നു.

ഭാര്യയേയും മക്കളേയും ആനന്ദ് കൊന്നതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം. കുട്ടികളെ വിഷം കൊടുത്തും ഭാര്യയെ വെടിയുതിർത്തും ആനന്ദ് കൊന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ് മോർട്ടത്തില്‍ മരണ സമയം തെളിഞ്ഞാല്‍ മാത്രമേ ഇതില്‍ വ്യക്തത വരൂ. മുൻകൂട്ടി ഉറപ്പിച്ചായിരുന്നു കൊല. അതുകൊണ്ട് തന്നെ തോക്കടക്കം ആനന്ദ് കരുതിയിരുന്നു. തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചു എന്നതില്‍ അടക്കം അന്വേഷണം വരും. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ബന്ധുക്കളുടെ മൊഴിയും എടുക്കും.

മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ക്കു സമീപത്തുനിന്ന് പിസ്റ്റള്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികള്‍ മരിച്ചത് എങ്ങനെയെന്നതില്‍ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മരണം വിഷവാതകം ശ്വസിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍ നിന്നുയർന്ന വാതകം ഉറക്കത്തില്‍ ശ്വസിച്ചതാകാം മരണ കാരണമെന്നാണു ബന്ധുക്കള്‍ സംശയിച്ചിരുന്നത്. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കിളികൊല്ലൂർ വെളിയില്‍ വീട്ടില്‍ പരേതനായ ബെൻസിഗർജൂലിയറ്റ് ദമ്ബതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ഇരുവർക്കും വാട്‌സാപ് മെസേജ് അയച്ചു. ഒരാള്‍ മാത്രമാണ് മെസേജ് കണ്ടത്. തിരിച്ചു വിളിക്കാഞ്ഞതിനെ തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. അങ്ങനെയാണ് മരണം പുറംലോകത്ത് എത്തിയത്.

ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയില്‍ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ആലീസിന്റെ പ്രസവവും അവിടെ തന്നെയായിരുന്നു.

ആനന്ദിന്റെ സഹോദരൻ അജിത് ഹെന്റി അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജിത് അവിടെ എത്തിയ ശേഷമേ തീരുമാനിക്കൂ. എല്ലാ സാധ്യതകളും അന്വേഷണത്തില്‍ നിറയ്ക്കാനാണ് അമേരിക്കൻ പൊലീസിന്റെ തീരുമാനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

35 കാരിയായ ഇന്ത്യൻ വംശജയായ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് അവരുടെ കുടുംബത്തോട് മാപ്പു പറഞ്ഞു . പുതിയ അപ്പോയിൻമെൻറിന് മുമ്പ് 6 മാസത്തെ പരിശീലനം കൂടി ചെയ്യണമെന്ന് പറഞ്ഞതാണ് ഡോക്ടറിനെ മാനസികമായി തളർത്തിയതും ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ വെളിച്ചത്തിലാണ് എൻഎച്ച്എസ് ഡോക്ടറുടെ കുടുംബത്തോട് മാപ്പ് പറഞ്ഞിരിക്കുന്നത്.

പരിശീലനം ആറുമാസത്തേയ്ക്ക് നീട്ടിയതിന്റെ ഭാഗമായി ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ തുടരാൻ ഡോ. വൈഷ്ണവി നിർബന്ധിതയാകുകയായിരുന്നു . അവിടെവച്ച് അവർക്ക് സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം നേരിട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവൾക്ക് അധിക പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത ഇല്ലായിരുന്നു എന്നാണ് എൻഎച്ച്എസ് അവരുടെ കുടുംബത്തിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് വന്ന തെറ്റുകൾക്കും അത് ഉണ്ടാക്കിയ ആഘാതത്തിനും തങ്ങൾ നിരുപാധികമായി മാപ്പ് പറഞ്ഞതായി എൻഎച്ച്സിലെ ട്രെയിനിങ് വിഭാഗത്തിന്റെ മേധാവിയായ ഡോ. നവീന ഇവാൻസ് പറഞ്ഞു.

ജൂനിയർ ഡോക്ടറായ ഡോ. വൈഷ്ണവി കുമാർ തൻറെ മരണത്തിന് പൂർണ്ണമായും ജോലിചെയ്യുന്ന ആശുപത്രിയാണ് ഉത്തരവാദികൾ എന്ന ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ജീവനൊടുക്കിയത്. 2021 ഡിസംബറിൽ തന്റെ പരിശീലനത്തിനായുള്ള അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി ഡോ. വൈഷ്ണവി കുമാർ മുന്നോട്ട് വന്നിരുന്നു. തെറ്റായി പരിശീലനത്തിന് അയക്കുന്ന നടപടി എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലായിരുന്നെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവച്ചിരിക്കുമായിരുന്നു എന്ന് ഡോക്ടറുടെ പിതാവ് രവികുമാർ പറഞ്ഞു.

അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. സാൻമറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ നാലംഗ കുടുംബമാണ് മരണപ്പെട്ടത്. കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യയും കിളികൊല്ലൂർ പ്രിയദർശിനി നഗർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗറിന്റെയും ജൂലിയറ്റിന്റെയും മകളുമായ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്നുള്ള വാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഗൂഗിളിൽ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാർട്ടപ്പ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായിരുന്നു.

ആറ് വർഷങ്ങൾക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിന്റെ അമ്മ ജൂലിയറ്റും ഇവർക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കൾ വഴി ആനന്ദിന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പൂട്ടുതുറന്നപ്പോഴാണ് ഒരുമുറിയിൽ നാലുപേരേയും മരിച്ച നിലയിൽ കണ്ടത്.

വീടിനുളളില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ അജി (50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്‍ മഹേഷിനെ (42) ചൊവ്വാഴ്ച രാവിലെയാണ് മൂഴിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അജിയുടെ മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ പൊലീസ് കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. കൊലപാതക സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ആ വഴിക്ക് വ്യാപിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും ഒന്നിച്ചു മദ്യപിക്കുന്നത് കണ്ടിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും നിര്‍ണായകമായി.

മദ്യപാനത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. മഹേഷ് അജിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കൊച്ചിയിലെ ബാർ ഹോട്ടലില്‍ വെടിവയ്പ്പ്. രണ്ടു പേർക്ക് പരിക്കേറ്റു. ബാർ ജീവനക്കാരായ സിജിൻ, അഖില്‍ എന്നിവർക്കാണ് പരുക്കേറ്റത്.സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരിക്ക്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിലവില്‍ ഇരുവരും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കത്രിക്കടവ് എടശ്ശേരി ബാറില്‍ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മദ്യപിക്കാനെത്തിയവരും ബാർ ജീവനക്കാരും തമ്മില്‍ സംഘർഷമുണ്ടാകുകയായിരുന്നു.മദ്യം നല്‍കുന്നത് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. എയർ പിസ്റ്റല്‍ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ബാർ മാനേജരെ ആദ്യം മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വെടിവയ്പ്പിലേക്ക് എത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞതായാണ് വിവരം. സംഭവത്തില്‍ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോച്ച്ഡെയ്‌ലിലെ ന്യൂബോൾഡ് ഏരിയയിൽ ബലാത്സംഗ കുറ്റത്തിന് നാല് ആൺകുട്ടികൾ അറസ്റ്റിലായി. 12 നും 14 നും ഇടയിൽ പ്രായമുള്ളവരാണ് എല്ലാ കുട്ടികളും. ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചത്.

അറസ്റ്റ് ചെയ്തവരിൽ രണ്ടുപേർക്ക് 14 വയസ്സും മറ്റു രണ്ടുപേർക്കും 12 , 13 വയസ്സും മാത്രം പ്രായമെ ആയിട്ടുള്ളൂ . അതുകൊണ്ടുതന്നെ യുകെയിലെ എല്ലാ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യമായാണ് ഇത്രയും കുട്ടികൾ ചെറുപ്രായത്തിലെ ഒരു ബലാത്സംഗ കുറ്റകൃത്യത്തിന് അറസ്റ്റിലാകുന്നത്. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ടു തന്നെ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരയുടെ പ്രായം പ്രതികളായ കുട്ടികളുടെ സഹപാഠിയാണോ ഇര എന്ന് തുടങ്ങിയ ഒരു വിവരവും പുറത്തുവന്നിട്ടില്ല.

യുകെയിൽ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന ഞെട്ടിക്കുന്ന കണക്കുകൾ നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കുട്ടികളിൽ പലരും കുറ്റകൃത്യങ്ങളിൽ ഭാഗമാകുകയോ അതുമല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് ദൃസാക്ഷികൾ ആകുകയോ ചെയ്യുന്നതാണ് ചെറുപ്രായത്തിലെ അവരുടെ സ്വഭാവ വൈകല്യത്തിന് പ്രധാന കാരണമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. വർദ്ധിച്ചു വരുന്ന സമൂഹ മാധ്യമങ്ങളുടെ ഉപയോഗം മൂലം ചെറുപ്പത്തിലെ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് അവരുടെ സ്വഭാവത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന് ഇംഗ്ലണ്ടിലെ ചൈൽഡ് കമ്മീഷണർ ഡെയിം റേച്ചൽ പറഞ്ഞത് നേരത്തെ വൻ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഓൺലൈൻ സുരക്ഷാ ബില്ലിലൂടെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരുധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പല കുട്ടികളും മാതാപിതാക്കളുടെയോ മറ്റ് മുതിർന്നവരുടെയോ ഫോണിലൂടെയാണ് അശ്ലീല ചിത്രങ്ങൾ കാണാൻ ഇടയാകുന്നത് ഒട്ടേറെ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved