law

സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാനായിട്ട് യുകെയിലെമ്പാടും പുതിയ എൽഇഡി ഇൻഫ്രാ റെഡ് ക്യാമറകൾ സ്ഥാപിക്കാനായിട്ട് ഗവൺമെന്റ് പദ്ധതി. ഇതിന്റെ ഭാഗമായി വെസ്റ്റ്‌ യോർക്ക് ഷെയര്‍, ഹഡേഴ്സ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിൽ പുതിയതായിട്ട് എൽഇഡി ഇൻഫ്രാറെഡ് ക്യാമറകൾ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ വ്യാപകമായിട്ടുണ്ടായിരുന്നത് സ്പീഡ് ക്യാമറകൾ ആയിരുന്നെങ്കിൽ ഇപ്പോൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാനായിട്ടാണ് കൂടുതലായിട്ടും ക്യാമറകൾ അധികൃതർ ഉപയോഗിക്കുന്നത്.

ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുകയോ, പുകവലിക്കുകയോ, മൊബൈൽ ഉപയോഗിക്കുകയോ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നവരെ പിടികൂടാൻ സഹായിക്കുന്നതാണ് പുതിയ ക്യാമറകൾ. ഹോം ഓഫീസിന്റെ കണക്ക് പ്രകാരം 2017 ൽ വെസ്റ്റ്‌ യോർക്ക് ഷെയറിൽ മാത്രം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1841 പേർക്ക് പോലീസ് പിഴ ഈടാക്കിയിരുന്നു.

യുകെയിൽ പലസ്ഥലങ്ങളിലും ഒരു ദിവസം ശരാശരി അഞ്ച് ഡ്രൈവർമാരെങ്കിലും ഇപ്പോഴും ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പിടിക്കപ്പെടുന്നുണ്ട്. വാഹനം ഓടിക്കുന്നതിന്റെ ഇടയ്ക്ക് ഫോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഡ്രൈവർമാർക്ക് പെനാൽറ്റി ആയിട്ട് 6 പോയിന്റും 200 പൗണ്ട് പിഴയും ആണ് ചുമത്തപ്പെടുന്നത്. അതേസമയം ഈ കേസ് കോടതിയിലേക്ക് പോവുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുകയും 1000 പൗണ്ട് വരെ പിഴ ഈടാക്കുകയും ചെയ്യും .

യുകെയിലെ നിയമമനുസരിച്ച് വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാൻ ഉള്ള ഏക മാർഗ്ഗം ഹാൻഡ് ഫ്രീ കിറ്റുകൾ ഉപയോഗിക്കുക എന്നുള്ളതാണ്. അതായത് ബ്ലൂട്യുയൂത്ത്‌ ഹെഡ്സെറ്റ് പോലുള്ളവ ഡ്രൈവർമാർക്ക് ഉപയോഗിക്കാനായിട്ട് സാധിക്കും. അതുപോലെ തന്നെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന സമയത്ത് ഡ്രൈവർമാർക്ക് ഫോൺ ഉപയോഗിക്കാനായിട്ട് അനുവാദമുണ്ട്. അതുപോലെതന്നെ 999 അഥവാ 112 ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് മൊബൈൽ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം യുകെയിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്.

ഡ്രൈവിംഗിനിടെ ഭക്ഷണം കഴിക്കുന്നത് നിരോധിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും അതും ഡ്രൈവറുടെ ശ്രദ്ധയെ വഴി തെറ്റിച്ചു വിടുന്നതായി പറയുന്നുണ്ട്. ഡ്രൈവിങ്ങിനിടിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതും നിയമങ്ങൾ പാലിക്കുന്നതും തങ്ങളുടെയും സഹയാത്രികരുടെയും മറ്റുള്ള വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വത്തിനെ അത്യന്താപേക്ഷിതമാണ് . ക്യാമറ കണ്ണുകൾ ഈ രംഗത്ത് നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമെന്ന് കോടതി വിധിച്ചു. സാറ എവാർട്ട് എന്ന യുവതിയുടെ കേസിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ച സാറയ്ക്ക് നിയമങ്ങൾ വിലങ്ങുതടിയായപ്പോഴാണ് ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന വിധി കോടതി പുറപ്പെടുവിച്ചത്. ഈ വിധി സ്ത്രീകൾക്ക് ഒരു വഴിത്തിരിവാകുമെന്ന് സാറ പ്രതികരിച്ചു.

വെസ്റ്റ്മിൻ‌സ്റ്ററിൽ ഇതിനകം പാസാക്കിയ നിയമനിർമ്മാണത്തിന്റെ വെളിച്ചത്തിലാണ് ശ്രീമതി ജസ്റ്റിസ് കീഗൻ ഈ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 21നകം ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമല്ല എന്ന നിയമം ഉണ്ടാവാൻ സാധ്യതയുണ്ട്. ഗർഭച്ഛിദ്ര വിരുദ്ധ പ്രചരണ ഗ്രൂപ്പായ പ്രെഷ്യസ് ലൈഫിലെ അംഗങ്ങൾ വാദം കേൾക്കുന്നതിനിടെ കോടതിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ജനിക്കാത്ത കുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നൽകാത്തത് നിർഭാഗ്യകരമാണെന്ന് ബെർണി സ്മിത്ത് പറഞ്ഞു.

വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം നിയമവിധേയം അല്ല. സ്ത്രീയുടെ മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും പ്രശ്നം നേരിട്ടാൽ മാത്രമേ ഗർഭച്ഛിദ്രം നടത്തൂ. ജനിച്ചുകഴിഞ്ഞാലും കുട്ടി രക്ഷപെടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും നിയമപരമായി ഗർഭച്ഛിദ്രം നടത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. അതിനായി ഇംഗ്ലണ്ടിലേക്ക് നടത്തിയ യാത്ര തന്റെ കുടുംബത്തിനുണ്ടാക്കിയ ആഘാതത്തെയും അധിക ചെലവുകളെയും കുറിച്ച് സാറ മാധ്യമങ്ങളോട് സംസാരിച്ചു.

ലണ്ടൻ∙ ഹൈദരാബാദ് നിസാമിന്റെ സ്വത്തിനെച്ചൊല്ലി ദശാബ്ദങ്ങള്‍ നീണ്ടുനിന്ന കേസിൽ പാക്കിസ്ഥാനു തിരിച്ചടി. കേസിൽ പാക്കിസ്ഥാന്റെ വാദങ്ങൾ തള്ളിയ യുകെ ഹൈക്കോടതി ഇന്ത്യയ്ക്കനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. 1947ൽ ഇന്ത്യ വിഭജന സമയത്തു ലണ്ടനിലെ ബാങ്ക് അക്കൗണ്ടിൽ നിസാം നിക്ഷേപിച്ച തുകയെച്ചൊല്ലിയായിരുന്നു തർക്കം.

ജസ്റ്റിസ് മാർകസ് സ്മിത്ത്

നിസാമിന്റെ പിന്തുടര്‍ച്ചക്കാരായ മുഖറം ജാ രാജകുമാരൻ, സഹോദരൻ മുഫഖം ജാ എന്നിവർ ഇന്ത്യന്‍ സർക്കാരിനോടൊപ്പം ചേർന്നു നടത്തിയ കേസിലാണു ദശാബ്ദങ്ങൾക്കുശേഷം വിജയം നേടിയത്. യുകെയിലെ നാറ്റ്‍വെസ്റ്റ് ബാങ്കിലെ 3.5 കോടി പൗണ്ടിനെച്ചൊല്ലിയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമയുദ്ധം. നിസാം ഏഴാമനാണ് ഈ തുകയുടെ മുഴുവൻ അർഹതയെന്ന് ലണ്ടൻ റോയൽ കോടതി ജഡ‍്ജി ജസ്റ്റിസ് മാർകസ് സ്മിത്ത് വിധിച്ചു.

10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങുമാണ് 1948ൽ ഹൈദരാബാദ് നിസാം പുതുതായി രൂപംകൊണ്ട പാക്കിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷനറുടെ അക്കൗണ്ടിലേക്ക് അന്നു കൈമാറിയത്. ബാങ്കിലെ ഈ തുക‌ നിലവിൽ 3.5 കോടി പൗണ്ടായി ഉയർന്നു. ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ, തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിസാമിന്റെ പിൻതുടർച്ചക്കാർ വാദിച്ചു. എന്നാൽ തുക തങ്ങളുടേതാണെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം.

ഇന്ത്യ വിഭജന സമയത്ത് ഹൈദരാബാദിന്റെ ഏഴാമത്തെ നിസാം ആയിരുന്ന മിർ ഒസ്മാൻ അലി ഖാൻ ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാൻ തയാറായിരുന്നില്ല. ഈ സമയത്താണ് സൂക്ഷിക്കുന്നതിനായി 10 ലക്ഷം പൗണ്ട് യുകെയിലെ പാക്ക് ഹൈക്കമ്മിഷണര്‍ ആയിരുന്ന ഹബീബ് ഇബ്രാഹിം റഹിംതുലയുടെ ലണ്ടനിലെ അക്കൗണ്ടിലേക്കു മാറ്റുന്നത്. ഹൈദരാബാദിന് നൽകിയ ആയുധങ്ങളുടെ തുകയാണ് ഇതെന്നാണ് പാക്കിസ്ഥാൻ വാദിച്ചിരുന്നത്.

എന്നാൽ പാക്കിസ്ഥാന്റെ വാദഗതിക്കു തെളിവില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തി. കോടതി വിധി പരിശോധിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

ന്യൂഡല്‍ഹി : ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയ്ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗരേഖ കൊണ്ടു വരമെന്ന് സുപ്രീംകോടതി നിര്‍ദേശം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം വേണമെന്നും കോടതി നിര്‍ദേശിച്ചു.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം ഗുരുതരമായ വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതിക്കോ എന്തെങ്കിലും ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കാനും ഭീകരതയും വ്യാജപ്രചാരണവും തടയാനും ഇത് ഉപകരിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- പ്രധാനമന്ത്രിക്കെതിരെ നടക്കുന്ന വിവാദങ്ങൾക്കിടയിലും, കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ മൃഗസംരക്ഷണത്തിനായുള്ള പല തീരുമാനങ്ങളും കൈക്കൊണ്ടു. വളർത്തു പൂച്ചകൾക്ക് എല്ലാം മൈക്രോചിപ്പ് ഘടിപ്പിക്കുവാനും, വനങ്ങൾ സംരക്ഷിക്കുവാനും മറ്റുമുള്ള നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പാർലമെന്റിലെ വിവാദ വിഷയങ്ങളിൽ നിന്നും മാറി, പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിയ ഒരു കോൺഫറൻസിനാണു കൺസർവേറ്റീവ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്. മൃഗസംരക്ഷണത്തിന് ആവശ്യമായ ഊന്നൽ നൽകുവാനും, കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നതിന്റെ അളവ് കുറയ്ക്കുവാനും നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്.

പാർട്ടി കോൺഫ്രൻസിൽ എടുത്ത മിക്ക തീരുമാനങ്ങളും പ്രകൃതിസംരക്ഷണത്തിന് ഉതകുന്നതാണ്. നോർത്ത്ആംബർലാൻഡിൽ പുതിയ വനം നട്ടുപിടിപ്പിക്കാനും തീരുമാനമെടുത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന് നേരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

വളർത്തു പൂച്ചകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കാനും, എട്ടു ആഴ്ചകൾക്കുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ ഉടമസ്ഥനിൽ നിന്നു 500 പൗണ്ട് ഫൈൻ ഈടാക്കാനും യോഗം തീരുമാനിച്ചു.പ്രൈമേറ്റുകളുടെ വിൽപ്പനയും മറ്റും നിരോധിക്കുവാൻ തീരുമാനിച്ചു. കാർ ഇൻഡസ്ട്രിക്ക് ഒരു ബില്യൻ പൗണ്ട് ഓളം നൽകുവാൻ തീരുമാനിച്ചു. കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നത് കുറയ്ക്കുന്നതിനായി പുതിയ, മെച്ചപ്പെട്ട സംവിധാനത്തോടു കൂടി കാറുകൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ പണം. തരിശായി കിടക്കുന്ന ചെറിയ സ്ഥലങ്ങളെ പാർക്കുകൾ ആക്കി മാറ്റുവാനും യോഗം തീരുമാനിച്ചു.

പ്രകൃതി സംരക്ഷണമാണ് തങ്ങളുടെ പാർട്ടിയുടെ മുഖമുദ്ര എന്ന് എൻവിയോൺമെന്റ് സെക്രട്ടറി തെരേസ വില്ലേഴ്‌സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്താകമാനം ഉള്ള മൃഗങ്ങളുടെ സംരക്ഷണത്തിനും ഗവൺമെന്റ് ഊന്നൽ നൽകും. കാർബൺഡയോക്സൈഡ് വാതകത്തിന്റെ പുറംതള്ളൽ കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായ ലക്ഷ്യമെന്നും അവർ പറഞ്ഞു.

ലിസ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൻ :- പാർലമെന്റ് പിരിച്ചു വിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ കോടതി വിധി നൽകിയത് അനുചിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. രാഷ്ട്രീയമായ ഒരു വിവാദ വിഷയത്തിൽ കോടതി വിധി നൽകിയത് ശരിയായില്ല. ഒരു അവിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ തന്റെ ഗവൺമെന്റ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് ജെർമി കോർബിന് നേരെയുള്ള വെല്ലുവിളിയായാണ് ബോറിസ് ജോൺസൺ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതിയുടെ വിധിക്കുശേഷം, പ്രധാനമന്ത്രി സ്ഥാനത്ത് തുടരുവാൻ ജോൺസന് അർഹതയില്ലെന്നും രാജിവെക്കണമെന്നും ജെർമി കോർബിൻ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധിക്ക് ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നേരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കോടതി വിധിയോടുള്ള ജോൺസന്റെ പ്രതികരണം തെറ്റാണെന്ന് ലേബർ പാർട്ടി വക്താവ് ജെസ് ഫിലിപ്സ് രേഖപ്പെടുത്തി. ഒരു സ്വേച്ഛാധിപതി പോലെയാണ് ജോൺസൺ പെരുമാറുന്നതെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി വക്താവും, അഭിഭാഷകനുമായ ജൊഹാൻ ചെറി രേഖപ്പെടുത്തി.

ബ്രിട്ടീഷ് സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ശരിയായില്ല എന്ന വിധിന്യായം പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് തന്റെ ന്യൂയോർക്ക് യാത്ര വെട്ടിച്ചുരുക്കി ബോറിസ് ജോൺസൺ ബ്രിട്ടനിലേക്ക് തിരിച്ചുവന്നു. കോടതിവിധിയെ താൻ ബഹുമാനിക്കുന്നുവെന്നും, എന്നാൽ ഇത്തരമൊരു രാഷ്ട്രീയ വിവാദ വിഷയത്തിൽ കോടതി ഇടപെട്ടത് ശരിയായില്ല എന്ന് അദ്ദേഹം രേഖപ്പെടുത്തി. വീണ്ടുമൊരു ഇലക്ഷനെ നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ലേബർ പാർട്ടി നേതാക്കൾ ആരോപിച്ചു.

മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ഇല്ലാതെ ഇലക്ഷൻ നടപ്പിലാക്കാൻ പ്രധാനമന്ത്രിക്ക് സാധ്യമല്ല. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയമായ ഒരു പ്രതിസന്ധിയിലാണ് ബ്രിട്ടൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

ലണ്ടൻ : കൂടുതൽ വിദ്യാർത്ഥികളെ ബ്രിട്ടനിലേയ്ക്ക് ആകർഷിക്കാൻ പഠനകാലാവധിയ്ക്കു ശേഷമുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ കൂടുതൽ ഉദാരമാക്കാൻ ഗവൺമെന്റെ തീരുമാനിച്ചു . കൂടുതൽ ഉദാരമായ നയങ്ങളാൽ ഓസ്‌ട്രേലിയയും കാനഡയും ആണ് ഉപരിപഠനത്തിനായി വിദ്യാർത്ഥികളെ കൂടുതൽ ആകർഷിച്ചിരുന്നത് . ഇതിന് മറികടക്കാനാണ് വർക്ക് പെർമിറ്റ് നിബന്ധനകൾ ലഘൂകരിക്കാൻ ബോറിസ് ഗവൺമെൻന്റ് തീരുമാനിച്ചത് . ത്തിന്റെ ഭാഗമായി വിദേശ വിദ്യാർഥികൾക്ക് അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാഭ്യാസത്തിനു ശേഷം രണ്ടുവർഷം ജോലിചെയ്യാൻ അവസരം നൽകുന്ന പോസ്റ്റ് സ്റ്റഡി വീസ ബ്രിട്ടൻ പുന:സ്ഥാപിച്ചു. പഠനം പൂർത്തിയാക്കുന്നവർക്ക് ആദ്യം രണ്ടുവർഷമാണ് വർക്ക് പെർമിറ്റ് അനുവദിക്കുന്നത്. പഠിക്കുന്ന കോഴ്സ് ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിലോ ഹൈലി സ്കിൽഡ് മൈഗ്രേഷൻ വിസ ലിസ്റ്റിലോ ഉള്ളതാണെങ്കിൽ ഈ വർക്ക് പെർമിറ്റ് നീട്ടിയെടുക്കാനും സാധ്യത ഏറെയാണ്.

ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനം ഇന്നലെയാണ് ഹോം ഓഫിസ് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതിനാൽ ബോറിസ് ജോൺസൺ സർക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുന്നത് ഇന്ത്യൻ യുവാക്കൾക്കാണ്.

നിലവിൽ വിവിധ കോഴ്സുകൾക്കായി ബ്രിട്ടനിലെത്തുന്ന വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കിയാൽ നാലുമാസത്തിനുള്ളിൽ രാജ്യം വിടണമായിരുന്നു. ഇതാണു പുതിയ ഉത്തരവിലൂടെ റദ്ദാക്കിയിരിക്കുന്നത്. അടുത്ത അധ്യനവർഷം (2020-21) മുതൽ അഡ്മിഷനെത്തുന്ന വിദ്യാർഥികൾക്ക് പുതിയ പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങൾ ബാധകമാകും.

ലേബർ നേതാവായിരുന്ന ടോണി ബ്ലെയർ പ്രധാനമന്ത്രിയായിരുന്നപ്പോഴാണു വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം ജോലി തുടരാൻ അനുവാദം നൽകുന്ന പോസ്റ്റ് സ്റ്റഡി വിസ അനുവദിച്ചു തുടങ്ങിയത്. എന്നാൽ പിന്നീടുവന്ന ഡേവിഡ് കാമറൺ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് എമിഗ്രേഷൻ നിരക്ക് കുറയ്ക്കാൻ കച്ചകെട്ടിയിറങ്ങിയതോടെ പോസ്റ്റ് സ്റ്റഡി വിസ പൂർണമായും നിർത്തലാക്കി. 2012ൽ ഇങ്ങനെ നിർത്തലാക്കിയ പോസ്റ്റ് സ്റ്റഡി വീസയാണ് ഇപ്പോൾ പുതിയ സർക്കാർ പുന:സ്ഥാപിച്ചിരിക്കുന്നത്.

പുതിയ ചുവടുവയ്പിലൂടെ വിദേശ വിദ്യാർഥികൾക്ക് ജോലി തേടി യുകെയിൽ താമസിക്കാൻ ധാരാളം സമയം ലഭിക്കുമെന്നും വിവിധ മേഖലകളിലെ അവരുടെ കഴിവുകൾ രാജ്യത്തിന് ഗുണകരമായി ഉപയോഗിക്കാനാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവകാശപ്പെട്ടു. എന്നാൽ സർക്കാരിന്റെ പുതിയ നീക്കത്തെ മൈഗ്രേഷൻ വാച്ച് തുടങ്ങിയ കാമ്പയിൻ ഗ്രൂപ്പുകൾ ശക്തമായി എതിർത്തും രംഗത്തെത്തിയിട്ടുണ്ട്.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കർക്കശമായ പരിശോധനകളിലൂടെയും നിബന്ധനകളിലൂടെയും കഴിവുറ്റ വിദ്യാർഥികളെ മാത്രമാകും ഉപരിപഠനത്തിനായി യുകെയിലെത്തിക്കാൻ യൂണിവേഴ്സിറ്റികൾക്ക് സാധ്യമാകൂ. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉടനടി പുറത്തിറക്കും. ബോറിസ് സർക്കാരിന്റെ ആഗോളവീക്ഷണം തുറന്നുകാട്ടുന്ന പരിഷ്കാരമാണിതെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും ചൂണ്ടിക്കാട്ടി.

2012ൽ പോസ്റ്റ് സ്റ്റഡി വീസ നിർത്തലാക്കിയതോടെ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇത് പല യൂണിവേഴ്സിറ്റികളുടെയും നിലനിൽപിനുതന്നെ ഭീഷണി ഉയർത്തി. ഈ പ്രശ്നത്തിനും പുതിയ തീരുമാനം പരിഹാരമുണ്ടാക്കും.

ബ്രെക്സിറ്റിനോടനുബന്ധിച്ചു പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രിട്ടനിലെ പാർലമെന്റ് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സ്കോട്ട്‌ലൻഡിലെ ഏറ്റവും ഉയർന്ന നീതിന്യായപീഠം വിലയിരുത്തി. മൂന്നു ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറത്തിറക്കിയത്. പ്രധാനമന്ത്രിയുടെ നീക്കത്തെ ചോദ്യം ചെയ്തു ഒരു കൂട്ടം എംപിമാർ നൽകിയ അപ്പീലിനെ തുടർന്നാണ് ഈ വിധി പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഒരു കോടതിവിധിയിൽ ബോറിസ് ജോൺസൺ നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. ആ വിധിക്കു തികച്ചും വിരുദ്ധമായാണ് സ്കോട്ട്‌ലൻഡ് കോടതിയുടെ കണ്ടെത്തൽ. കേസിന്റെ അന്തിമവിധി ലണ്ടനിലെ സുപ്രീംകോടതി അടുത്തയാഴ്ച പ്രഖ്യാപിക്കും.കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചു വിട്ടിരിക്കുന്നത്. ഒക്ടോബർ പതിനാലാം തീയതി വരെ എംപിമാർ പാർലമെന്റിലേക്ക് മടങ്ങേണ്ടതില്ല എന്നതാണ് പ്രധാനമന്ത്രിയുടെ തീരുമാനം. പതിനാലിന് ബോറിസ് ജോൺസന്റെ ഭാവി തീരുമാനങ്ങളെ പ്രതിപാദിച്ചു രാഞ്ജിയുടെ അഭിസംബോധനയും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.ഒക്ടോബർ 31 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പൂർണ്ണമായി വിട്ട് പിരിയുന്നത്.

ബ്രെക്സിറ്റിനെ പ്രതികൂലിക്കുന്നവർ ഉടൻതന്നെ പാർലമെന്റ് വിളിച്ചു കൂട്ടണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. എന്നാൽ സുപ്രീംകോടതിയുടെ വിധി വരുന്നത് വരെ ഇത് സാധ്യമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. പാർലമെന്റ് പിരിച്ചുവിടുന്നത് സ്വാഭാവികമാണെന്നും, ജനാധിപത്യത്തെ തകർക്കാൻ താനൊരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രവർത്തി തികച്ചും നിയമവിരുദ്ധമാണെന്നും, രാഞ്ജിയെ തെറ്റിദ്ധരിപ്പിച്ചാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നുമാണ് കോടതിയുടെ കണ്ടെത്തൽ.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ആവശ്യം ഉന്നയിക്കുന്ന എഴുപതോളം എംപിമാർ ചേർന്ന് നൽകിയ പരാതിയിലാണ് സ്കോട്ട്‌ലൻഡ് കോടതിയുടെ വിധി വന്നിരിക്കുന്നത്. രാഞ്ജിയാണ് പിരിച്ചുവിടൽ തീരുമാനം അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അപ്രകാരം ചെയ്തത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബ്രെക്സിറ്റിനെ എതിർക്കുന്നവരുടെ ആവശ്യത്തെ പൂർണമായും നിരാകരിക്കുന്ന തീരുമാനമാണ് ബോറിസ് ജോൺസൻ കൈക്കൊണ്ടതെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി ജോ സ്വിൻസോൺ വിലയിരുത്തി.

നിയമം ആയേക്കാവുന്ന ബില്ലിന് പക്ഷേ ബ്രെക്സിറ്റിന് തടയിടാൻ കഴിയില്ല. ലേബർ എംപി ഹിലരി ബെൻ അവതരിപ്പിച്ച ബിൽ പ്രകാരം ബോറിസ് ജോൺസണിന് ഒക്ടോബർ 19 നുശേഷവും കാലാവധി ചോദിക്കാം. എന്നാൽ ബ്രെക്സിറ്റിനുള്ള സമയപരിധി 31 ജനുവരി 2020 കടക്കുമെന്ന് മാത്രം. ആ രീതിയിൽ അല്ലാത്ത രണ്ട് സാധ്യതകൾ ഇപ്പോൾ നിലവിലുണ്ട്
ഒന്ന് :ബ്രക്‌സിറ്റിനെ പറ്റി എംപിമാർക്ക് ഇടയിൽ മറ്റൊരു വോട്ടെടുപ്പ് നടക്കുക രണ്ട്: യൂണിയനിൽനിന്ന് ഡീൽ ഇല്ലാതെ പിന്മാറുക. ഈ രണ്ടു സാധ്യതകളും ബ്രെക്സിറ്റ് ഡേറ്റ് നീട്ടുന്നതിനെപ്പറ്റി പരാമർശിച്ചിട്ടില്ല.

പുതിയ ബിൽ പ്രകാരം യുകെ പ്രൈംമിനിസ്റ്ററിന് യൂറോപ്യൻ കൗൺസിലിനോട് പുറത്തുവരാൻ കൂടുതൽ സമയം അഭ്യർത്ഥിക്കാം. എന്നാൽ അതിനായി ‘കൃത്യമായ’ ഒരു സമയം പറയുന്നില്ല എന്ന കാര്യവും പ്രസക്തമാണ് . പ്രധാനമന്ത്രി ബോറിസ് ജോൺസണ് അത് ചെയ്യാതിരിക്കാനുള്ള അവകാശവും ഉണ്ട് പക്ഷേ കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന് മാത്രം. ബ്രെക്സിറ്റ് മിനിസ്റ്റർ കലന്നാർ പ്രഭു പറയുന്നത് നിയമാനുസൃതമായ നടപടികൾ മാത്രമേ സ്വീകരിക്കൂ എന്നാണ്.

നിലവിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ബ്രെക്സിറ്റിനുള്ള തീയതി നീട്ടി നൽകേണ്ടതാണ്. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കന്മാർ ഇനി ഒരു വൈകിക്കൽ കൂടി അനുവദിക്കാൻ സാധ്യതയില്ല. യുകെയിലെ എംപിമാരുടെ വിസമ്മതവും യൂറോപ്യൻ കൗൺസിലിന്റെ വിമുഖതയും കൂടി ആകുമ്പോൾ ബോറിസ് ജോൺസണിൻെറ മനസ്സിലുള്ള കരാർ രഹിത ബ്രെക്സിറ്റ്‌ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരന്റെ ശമ്പളത്തില്‍ കൈയിട്ടു വാരുന്ന സ്ഥാപന ഉടമകളുണ്ട്. ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്താല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ശമ്പളത്തിന്റെ നാലിലൊന്ന് ഭാഗം തൊഴില്‍ദാതാവിന്റെ പോക്കറ്റിലെത്തും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് നിയമ വിരുദ്ധമാണ്. ജീവനക്കാരന്റെ ശമ്പളത്തില്‍ കൈവെക്കാന്‍ തൊഴിലുടമക്ക് യാതൊരു അവകാശമില്ല.

നാഷണല്‍ ഇന്‍ഷ്വറന്‍സ്, ടാക്‌സ് പോലുള്ള തുക ശമ്പളത്തില്‍ നിന്ന് കുറക്കുന്നതിന് പോലും ജീവനക്കാരന്റെ മുന്‍കൂര്‍ അനുമതി വേണം. അടുത്തയിടെ ഉണ്ടായ ഒരു സംഭവം. ഏഷ്യക്കാരന്റെ ഹോട്ടലില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ടോയിലറ്റില്‍ പേപ്പര്‍ വീണ് ബ്ളോക്കായി. ടോയ്‌ലറ്റ് നന്നാക്കുന്നതിനുള്ള തുക ജീവനക്കാരില്‍ നിന്ന് പിടിക്കാനായി ഹോട്ടലുടമയുടെ നീക്കം. പക്ഷേ നിയമവിരുദ്ധമായ നടപടിയെ ചോദ്യം ചെയ്യാന്‍പോലുമുള്ള ധൈര്യം ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ഹോട്ടല്‍ ഉടമ നല്‍കിയ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നതുകൊണ്ട് ആ സംഭവത്തെ ചോദ്യം ചെയ്യാന്‍പോലും ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. അവിടെതന്നെ ജോലി ചെയ്തിരുന്ന ചില ഇംഗ്ലീഷുകാര്‍ സംഭവം അറിഞ്ഞതോടെ സാലറിയില്‍ നിന്ന് പിടിക്കാനുള്ള നീക്കം ഹോട്ടല്‍ ഉടമ ഉപേക്ഷിച്ചു.

ഇതു തന്നെയാണ് പല നേഴ്‌സിങ്‌ ഹോമുകളിലെയും സ്ഥിതി. പല കാരണങ്ങള്‍ പറഞ്ഞ് ചിലര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവെക്കുന്നു. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണത്. അണ്‍ലോഫുള്‍ ഡിഡക്ഷന്‍സ് എന്നാണ് ഇത്തരം നിയമ വിരുദ്ധ കട്ടിങ്ങിനെ പറയുന്നത്. എംപ്ലോയ്‌മെന്റ് ട്രൈബൂണലില്‍ എത്തുന്ന പരാതികളുടെ സംഖ്യയില്‍ രണ്ടാം സ്ഥാനം നിയമവിരുദ്ധ സാലറി ഡിഡക്ഷനാണ്. നമ്മള്‍ മലയാളികള്‍ ഇത്തരം കട്ടിനെതിരേ എവിടെയും പോകാറില്ല. എന്നാല്‍ മറ്റുള്ളവര്‍ ഇത് വിട്ടുകൊടുക്കാറില്ല.

ബോണസും ഹോളിഡേപേയും അതുപോലുള്ള മറ്റ് ആനുകൂല്യങ്ങളും കമ്മീഷനും ശമ്പളത്തിന്റെ ഭാഗമാണ്. ഇവ കൃത്യമായി കരാറില്‍ പറഞ്ഞിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2005ല്‍ ഉണ്ടായ ഒരു സുപ്രാധന കേസ് വിവരിക്കാം. ഒരു ജീവനക്കാരന്‍ ജോലിക്ക് ചേരുമ്പോള്‍ ബോണസ് നല്‍കുമെന്ന് തൊഴില്‍ ദാതാവ് വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ കരാറില്‍ അത് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് തൊഴില്‍ ദാതാവ് ബോണസ് നല്‍കാമെന്ന വാക്ക് പാലിച്ചില്ല. ഇതിനെതിരേ ട്രൈബൂണലിനെ സമീപിച്ചപ്പോള്‍ വാക്ക് അനുസരിച്ചുള്ള ബോണസ് നല്‍കാന്‍ ട്രൈബൂണല്‍ ഉത്തരവിട്ടു. അതുപോലെ തന്നെ ജീവനക്കാരുടെ അവകാശമാണ് ആനുവല്‍ ലീവ്. അത് തടയാന്‍ തൊഴില്‍ദാതാവിന് അവകാശമില്ല.

അതുപോലെ മറ്റൊരു കേസുകൂടി . ഇത് 1993 ല്‍ ട്രൈബൂണല്‍ തീര്‍പ്പാക്കിയതാണ്. ഒരു സ്ഥാപനത്തില്‍ സ്‌റ്റോക്കില്‍ കുറവ് കണ്ടെത്തി. മാനേജരുടെ ശമ്പളത്തില്‍ നിന്ന് ഇരുപതുമാസം കൊണ്ട് തുക തിരികെ പിടിക്കാന്‍ മാനേജരും തൊഴില്‍ ദാതാവും തമ്മില്‍ ധാരണയായി. എന്നാല്‍ അതിന് ശേഷവും സ്‌റ്റോക്കില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് മാനേജരുടെ ശമ്പളത്തില്‍ നിന്ന് വീണ്ടും കട്ട് ചെയ്തു. അതിന് മാനേജര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസ് ട്രൈബൂണലില്‍ എത്തി. രണ്ടാമത്തെ ശമ്പളത്തില്‍ നിന്നുള്ള കട്ട് നിയമവിരുദ്ധമാണെന്നായിരുന്നു വിധി.

പൊതുജനങ്ങള്‍ക്ക് നേരിട്ട് സാധനമോ സേവനമോ നല്‍കുന്ന ജീവനക്കാരുടെകാര്യത്തില്‍, പണത്തില്‍ കുറവു വന്നാല്‍ അനുമതിയോടുകൂടി പത്തു ശതമാനം തിരിച്ച് പിടിക്കാമെന്ന് വ്യവസ്ഥയുണ്ട്. അതായത് പെട്രോള്‍ പമ്പിലോ കടയിലോ ജോലി ചെയ്യുന്നവര്‍ പണം കൈകാര്യം ചെയ്യുന്നപക്ഷം, വൈകുന്നേരം പണം എണ്ണുമ്പോള്‍ കണ്ടെത്തുന്ന കുറവ് ശമ്പളത്തില്‍ നിന്ന് ചില സ്ഥാപനങ്ങള്‍ പിടിക്കാറുണ്ട്. എന്നാല്‍ ഇത്തരം കുറവ് മൂഴുവന്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറക്കരുതെന്നാണ് നിയമം. അതായത് ഒരു ദിവസത്തെ മൊത്തം ശമ്പളത്തിന്റെ പത്തുശതമാനമാണ് കൗണ്ടറില്‍ കുറഞ്ഞു എന്ന കാരണംകൊണ്ട് പിടിക്കാവുന്നത്. അതിനും ജീവനക്കാരന്റെ അനുമതി ലഭിച്ചിരിക്കണം. ട്രാവല്‍ ഏജന്‍സികളില്‍ ടിക്കറ്റ് വില്‍ക്കുന്നയാളെ കബളിപ്പിക്കുമ്പോള്‍ ടിക്കറ്റ് വിറ്റവന്റെ ശമ്പളത്തില്‍ നിന്ന് മുഴുവന്‍ കട്ട് ചെയ്യുന്നവരുണ്ട്. അത് തെറ്റാണെന്ന് സാരം.

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.
RECENT POSTS
Copyright © . All rights reserved