literature

ജോൺ കുറിഞ്ഞിരപ്പള്ളി

ഞങ്ങൾ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ജോർജ് കുട്ടിയെ അന്വേഷിച്ച് ആരോ രണ്ടുപേർ വന്നിരുന്നു എന്ന് ഹൗസ് ഓണർ പറഞ്ഞു. അസോസിയേഷൻ കാര്യങ്ങൾ സംസാരിക്കാൻ ആരെങ്കിലും വന്നതായിരിക്കും, എന്ന നിഗമനത്തിൽ എത്തി ഞങ്ങൾ. ഓണം ഫണ്ട് പിരിവിനായി പലരേയും ചുമതലപ്പെടുത്തിയിരുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർ വീണ്ടും ഞങ്ങളെ അന്വേഷിച്ചുവന്നു.

അവർ ഹോസ്‌കോട്ടയിൽ നിന്നും ജോർജ് കുട്ടിയെ തേടി വരണമെങ്കിൽ എന്തോ കാര്യമായ പ്രശ്നമുണ്ട്. അതിൽ ഒരാളെ ജോർജ് കുട്ടിക്ക് പരിചയം ഉണ്ട്. അവർ പ്രശ്നം അവതരിപ്പിച്ചു. അവരുടെ മലയാളി അസോസിയേഷൻ വാർഷിക ആഘോഷത്തിനായി തയ്യാറെടുപ്പിലായിരുന്നു. അതിനുവേണ്ടി ഒരു നാടകം പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ. എന്നാൽ നിർഭാഗ്യവശാൽ സംവിധായകനും അഭിനേതാക്കളും തമ്മിൽ വഴക്കായി അടിയിൽ അവസാനിച്ചു. സംവിധായകൻ നാടകം ഉപേക്ഷിച്ചുപോയി. അടുത്ത ശനിയാഴ്ച പരിപാടി നടത്തേണ്ടതാണ്. നിങ്ങളുടെ അസോസിയേഷനിൽ കഥാപ്രസംഗം പറയുന്നവരും നല്ല അഭിനയേതാക്കളും മറ്റും ഉണ്ടെന്ന് കേട്ടു. അതുകൊണ്ട് പ്രോഗ്രാം നടത്താൻ സഹായിക്കണം, അതാണ് അവരുടെ ആവശ്യം.
എങ്ങനെയെങ്കിലും പരിപാടി നടത്തണം. പറ്റിയ ആരെങ്കിലും നാടകം സംവിധാനം ചെയ്യാൻ അറിയാവുന്നവർ ജോർജ് കുട്ടിയുടെ പരിചയത്തിൽ ഉണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. ജോർജ് കുട്ടി പറഞ്ഞു,”ഞാൻ ഒന്ന് ആലോചിക്കട്ടെ.”.
എന്നിട്ട് എന്നെ വിളിച്ചുമാറ്റിനിർത്തി ഒരു ചോദ്യം “സഹായിക്കണ്ടേ?”
“പക്ഷെ ആരെ കണ്ടുപിടിക്കും?കൊല്ലം രാധാകൃഷ്ണൻ?”
“ഛെ ,അയാൾ? നമ്മുടെ അടുത്ത് ഒരാളുണ്ട്.”
ഞാൻ ചോദിച്ചു,” ആരാ.?”
“താൻ തന്നെ അല്ലാതെ ആരാ.”
“ഞാനോ?”
“അതെ താൻ. ഇനി ഒരാഴ്ച ഷേവ് ചെയ്യണ്ട. അപ്പോൾ തനിക്ക് ഒരു ഓഞ്ഞ നാടക സംവിധായകൻറെ ലുക്ക് വരും.”
“എന്നെക്കൊണ്ടെങ്ങും പറ്റില്ല .”
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ?.ഇങ്ങനെയല്ലേ ഓരോ പണിയും പഠിക്കുന്നത്. അറിയാത്ത ആളുകളാകുമ്പോൾ ബഹുമാനം കൂടും. ഡോണ്ട് വറി .”
ഞാൻ ഒന്നും മിണ്ടിയില്ല.
“ഞാനും കൂടെ വരാം.”
ഞാൻ ഗൗരവം നടിച്ചിരുന്നു അവരുടെ സിറ്റുവേഷൻ ഒക്കെ ഒരിക്കൽക്കൂടി വന്നവർ വിശദീകരിച്ചു, ഇനിയൊരാഴ്ചമാത്രം.
ഞങ്ങൾ ശനിയാഴ്ച ഉച്ചയാകുമ്പോൾ വന്നേക്കാം എന്ന് പറഞ്ഞെങ്കിലും അവർക്ക് അത്ര വിശ്വാസം വരുന്നില്ല.
കാലത്തു തന്നെ വരണം,ഞങ്ങൾ ടാക്സി അയക്കാം എന്നായി അവർ.
ജോർജ് കുട്ടി എന്നെ ഗൗരവത്തിൽ ഒന്ന് നോക്കി.
അവർ പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”തൻ്റെ ആ ഓഞ്ഞ മോന്തയും കാണിച്ച് പാവത്തിനെപോലെ ഇരിക്കരുത്. താൻ ഒരു സംവിധായകനാണ് എന്ന് ഓർമ്മ വേണം.”
അവർ പറഞ്ഞിരുന്ന പോലെ ശനിയാഴ്ച കാലത്ത് ഞങ്ങൾ എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ ഒരു ടാക്സിയുമായി വന്നു. ഞങ്ങൾ മുങ്ങുമോ എന്ന് അവർക്ക് പേടിയുള്ളതുപോലെ തോന്നി. വേഗം റെഡിയായി കാറിൽ കയറുമ്പോൾ ജോർജ് കുട്ടി പറഞ്ഞു,”സമയം ഉണ്ടായിട്ടല്ല, പിന്നെ നിങ്ങളെ ഒഴിവാക്കാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ചിട്ടാണ്.”
ജോർജുകുട്ടി വീണ്ടും എന്നോട് പറഞ്ഞു,” താൻ നല്ല ഗൗരവത്തിൽ ഇരുന്നോണം. നിൻറെ വളിച്ച ചിരി ഒന്നും അവരുടെ അടുത്ത് കാണിച്ചേക്കരുത്.”
ഞാൻ നല്ല ഗൗരവത്തിൽ ഇരുന്നു ഒരു സംവിധായകനായി പോയില്ലേ?.
പത്തു മണിയായപ്പോൾ ഞങ്ങൾ നാടകം നടത്തുന്ന ഓഡിറ്റോറിയത്തിൽ എത്തി. എല്ലാ കലാകാരന്മാരും കലാകാരികളും അടിയന്തര പ്രാധാന്യം മനസ്സിലാക്കി നേരത്തെ വന്നിരുന്നു. ഇനി റിഹേഴ്സലിന് സമയമില്ല. ഞാൻ നാടകപുസ്തകം വാങ്ങി നോക്കി. മലയാളത്തിലെ പ്രസിദ്ധമായ ഒരു നാടകമാണ്, അല്പം പഴയതാണ്. നടീനടന്മാർക്ക് നിർദ്ദേശങ്ങൾ കൊടുത്തു.
സ്റ്റേജിലേക്ക് ആവശ്യമായ പ്രോപ്പർട്ടീസ്സ് തയ്യാറാക്കി രംഗസംവിധാനം ചെയ്യാൻ ഒരാളെ ഏർപ്പെടുത്തി. ഏതോ ഹനുമാൻ ചവിട്ടുനാടകക്കാരുടെ ഒരു കട്ട് ഔട്ടർ സ്റ്റേജ് സെറ്റിങ്ങിനായി അവർ എത്തിച്ചിരുന്നു. പട്ടിക കഷണങ്ങളും വിറകു തടിയും മുളയും എല്ലാം ഉപയോഗിച്ച് ഞങ്ങൾ അത് കെട്ടി ഒരു തരത്തിൽ സ്റ്റേജ് സെറ്റ് ചെയ്തു .
കർട്ടണിൽ ഒരു വലിയ കുരങ്ങിൻറെ ചിത്രവും അവരുടെ കലാസമിതിയുടെ പേരും ഉണ്ടായിരുന്നത് ഒരു വലിയ ചിത്രം ഒട്ടിച്ച് മറച്ചു.
വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചു.
നാടകം ആരംഭിക്കുന്നതിന് അനൗൺസ്മെൻറ് തുടങ്ങി. എനിക്കും ജോർജ് കുട്ടിക്കും പ്രത്യേകം സ്വാഗതവും നന്ദിയും ഒട്ടും കുറയ്ക്കാതെ അവർ വിളമ്പി. പ്രശസ്ത സംവിധായകൻ എന്ന് പറയുന്നത് കേട്ട് രോമാഞ്ചകഞ്ചുകമണിഞ്ഞു,എന്നുപറയുന്നതാണ് ശരി.
നാടകം ആരംഭിച്ചു, ആദ്യത്തെ രംഗം വലിയ കുഴപ്പമില്ലാതെ പോയി.
രണ്ടാമത്തെ രംഗത്തിൽ സ്റ്റേജ് സെറ്റിംഗ് മാറ്റണം. സാധാരണ അമച്വർ നാടകങ്ങളിൽ ചെയ്യുന്നതുപോലെ ഭിത്തിയിലെ കലണ്ടർ മാറ്റുകയും ജനൽ കർട്ടൻ മാറ്റുകയുമാണ് ഞങ്ങളും പ്ലാൻ ചെയ്തിരുന്നത്. അപ്പോൾ രംഗം മാറും,വീടും മാറും.
രണ്ടാമത്തെ രംഗം ഒരു തൊഴിലാളിയുടെ വീടാണ്. ജനൽ കർട്ടൻ മാറ്റി ചിത്രങ്ങൾ മാറ്റി.
രംഗം സെറ്റ് ചെയ്തു .
ഒരു റൗഡി സ്റ്റേജിലേക്ക് വരികയാണ്. അയാൾക്ക് പറഞ്ഞിരിക്കുന്ന വേഷം ലുങ്കിയും തലയിൽ ഒരു കെട്ടും ആണ്. നടൻ വസ്ത്രം നോക്കുമ്പോൾ അയാളുടെ ലുങ്കി ജനൽ കർട്ടൻ ആയി ഫിറ്റു ചെയ്തു വെച്ചിരിക്കുകയാണ്. അടി വസ്ത്രം മാത്രമേ ഇപ്പോൾ നടൻ ധരിച്ചിട്ടുള്ളു..അയാൾ ഒറ്റ വലിക്ക് ജനൽ കർട്ടനാക്കി വച്ചിരുന്ന ലുങ്കി വലിച്ചെടുത്തു.
അയാളുടെ ലുങ്കിയുടെ കൂടെ ജനലിന്റെ ഒരു കഷണവും ഒടിഞ്ഞു പോയി..അയാൾ സ്റ്റേജിലേക്ക് ഓടി വന്നത് ജനലിന്റെ ഒരു ഭാഗവും വലിച്ചുകൊണ്ടാണ്.കൂടാതെ അയാൾ ലുങ്കി വലിച്ചെടുത്ത ശക്തിയിൽ കുരങ്ങൻറെ മുകളിൽ ഒട്ടിച്ചുവച്ചിരുന്ന കലണ്ടർ ഇളകി വീണു.
കാണികൾ കൂവി വിളിച്ചു, കൈയ്യടിച്ചു .”കുരങ്ങൻ,കുരങ്ങൻ”, എന്ന് ആർത്തുവിളിച്ചു ചിരിക്കാൻ തുടങ്ങി..
റൗഡി കഷത്തിലിരുന്ന കുപ്പി തുറന്ന് മദ്യം വലിച്ചുകുടിക്കുന്നതാണ് സീനിൽ.
അയാൾ ജോജി എന്ന സിനിമയിൽ ഫഹദ് ഫാസിൽ പറഞ്ഞ തെറിയും പറഞ്ഞു വായിലെ മദ്യം സ്റ്റേജിലേക്ക് തുപ്പി.
കാണികൾ എല്ലാവരും കുറുക്കൻറെ ജോലി ഏറ്റെടുത്തതുപോലെ തോന്നുന്നു..
സ്റ്റേജിൽ രംഗ സംജ്ജീകരണം നടത്തിയ ആൾ ഷർട്ടിൻ്റെ കയ്യും കയറ്റി സ്റ്റേജിലേക്ക് വന്നു.
“എന്താടാ നിനക്ക് ? ”
“ഇത് താനൊന്നും കുടിച്ചു നോക്ക്.”
അയാൾ കുപ്പി വാങ്ങി വായിലേക്ക് ഒഴിച്ചതും ഒറ്റ തുപ്പ് അടുത്തുനിന്ന നടൻറെ മുഖത്തേക്ക്.
മദ്യമായി നിറച്ചത് ആരോ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പിയിലായിരുന്നു. പരിചയക്കുറവുകൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല. സദസ്സിൽനിന്നും കുരങ്ങൻ എന്ന് വിളിക്കുന്നതുകേട്ട് കാര്യമറിയാത്ത നടൻ ഒന്നാംതരം “ജോജി ബ്രാൻഡ്”തെറി സദസ്സിനെ നോക്കി വിളിച്ചുപറഞ്ഞു.”ആരാടാ കുരങ്ങൻ?ധൈര്യം ഉണ്ടെങ്കിൽ കയറിവാടാ ,”
അയാൾ വെല്ലുവിളിച്ചു.
രംഗം തയ്യാറാക്കിയ ആൾ മൈക്കിൻ്റെ അടുത്തുവന്നു വിശദീകരണം ആരംഭിച്ചു.”സുഹൃത്തുക്കളെ,നമ്മളുടെ നാടകം സംവിധാനം ചെയ്തിരുന്ന വ്യക്തി വഴക്കിട്ടുപോകുകയും പകരം നമ്മൾ ഒരാളെ അവസാന നിമിഷത്തിൽ സംഘടിപ്പിക്കുകയും ആണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. പരിചയക്കുറവുകൊണ്ട് എനിക്ക് തെറ്റ് പറ്റിപ്പോയി. എന്നാൽ പകരം വന്ന സംവിധായകന് ഇതെല്ലം ശ്രദ്ധിക്കാമായിരുന്നു.”
ജോർജ് കുട്ടി പതുക്കെ എൻ്റെ ചെവിയിൽ പറഞ്ഞു,”അവൻ തടിയൂരാനുള്ള ലക്ഷണമാണ് കാണിക്കുന്നത്. നമ്മൾ വന്ന ടാക്സി അപ്പുറത്തു കിടപ്പുണ്ട്.
നമുക്ക് മുങ്ങാം” .
രണ്ടു ചെറുപ്പക്കാർ സ്റ്റേജിലേക്ക് കയറി വന്നു.”എവിടെ നാടകം സംവിധാനം ചെയ്യുവാൻ കൊണ്ടുവന്നവർ?”രണ്ടുപേരുടെയും കാൽ നിലത്തുറയ്ക്കുന്നില്ല.
ചോദ്യം ജോർജ് കുട്ടിയോടാണ്.
“വരൂ കാണിച്ചുതരാം”. ജോർജ് കുട്ടി പറഞ്ഞു.”താനും വാ എൻ്റെ കൂടെ.”
ഞങ്ങൾ നാലുപേരും കൂടി സ്റ്റേജിന് പുറത്തിറങ്ങി. സ്റ്റേജിനു പുറത്തായി ഒരു പച്ച ഷർട്ടുകാരൻ്റെ നേതൃത്വത്തിൽ മൂന്നു നാലുപേർ മദ്യപിച്ചുകൊണ്ടിരിക്കുന്നു. “ആ പച്ച ഷർട്ടുകാരനാണ് “ജോർജ് കുട്ടി പറഞ്ഞു.
അവർ രണ്ടുപേരും പച്ച ഷർട്ടുകാരനെ ലക്ഷ്യമാക്കി ഓടി .ജോർജ്‌കുട്ടി എന്നോടായി പറഞ്ഞു,”തോമസ് കുട്ടി വിട്ടോടാ തിരിഞ്ഞു നോക്കണ്ട.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ വി

യുവജനോത്സവ ദിവസം പ്രസംഗ മത്സരത്തിന് എന്റെ പേര് സുദർശനൻ സർ മൂന്ന് തവണ അനൗൺസ് ചെയ്തു. എട്ടാം ക്ലാസ്സുകാരിയായ ഞാൻ മത്സര വേദിയിലേയ്ക്ക് എത്തിയില്ല. എന്റെ കൂട്ടുകാരികൾ കരുതിയത് ഞാൻ സദസ്സിലെവിടെയോ പമ്മിയിരിയ്ക്കുകയായിരുന്നുവെന്നാണ്. മത്സരത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ പേര് കൊടുത്തതായിരുന്നു. എന്നാൽ അന്നേരം കിട്ടുന്ന വിഷയത്തെ കുറിച്ച് സംസാരിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു കിടുകിടുപ്പ് . അങ്ങനെ ഞാൻ മത്സര ദിവസം സ്കൂളിൽ പോയില്ല. അമ്മയോട് ഒരു കാരണവും പറഞ്ഞു: കാൽമുട്ട് വേദനയാണെന്ന്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗാന്ധിജിയെ കുറിച്ച് അമ്മ എഴുതി തയ്യാറാക്കിത്തന്ന പ്രസംഗം ഞാൻ വായിച്ച് പഠിച്ച് സ്കൂളിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ സഭാകമ്പമായിരുന്നില്ല എന്റെ പ്രശ്നം . അറിവില്ലായ്മയായിരുന്നു. അതിനാൽ എന്റെ വായനയുടെ ആഴവും പരപ്പും കൂട്ടാൻ ഞാൻ എന്നും ആവുന്നത്ര പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഏതാണ്ട് ആ കാലഘട്ടത്തിൽത്തന്നെ “ബഹിരാകാശവും മാനവരാശിയും” എന്ന വിഷയത്തെ കുറിച്ച് ജില്ലാതലത്തിൽ “നാസ” നടത്തിയ പ്രസംഗ മത്സരത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഞാൻ തന്നെ എഴുതി തയ്യാറാക്കി സുദർശനൻ സാർ തിരുത്തിത്തന്ന പ്രസംഗമായിരുന്നു അത്. ഞങ്ങളുടെ സ്കൂളിനെ(ഭൂതക്കുളം ഗവ.ഹൈസ്കൂൾ) പ്രതിനിധീകരിച്ച് ഞാനും എംപി മധുവുമാണ്. പങ്കെടുത്തത്.

സാധാരണ ഞങ്ങളുടെ സ്കൂളിൽ നടത്തിയിരുന്ന പ്രസംഗ മത്സരങ്ങളിൽ മധുവിന്റെ ജ്യേഷ്ഠൻ എംപി .ഗോപകുമാറിനായിരുന്നു ഒന്നാം സ്ഥാനം. ഗോപകുമാർ പത്താം ക്ലാസ്സ് കഴിഞ്ഞ് പോയപ്പോൾ അനുജൻ മധുവിനായി ഒന്നാം സ്ഥാനം. ജില്ലാ തല മത്സരം ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ചായിരുന്നു. അന്ന് എനിയ്ക്ക് കൂട്ടു വന്നത് അച്ഛന്റെ അമ്മാവന്റെ മകൻ രഘുമാമനും എന്റെ അമ്മയുമായിരുന്നു. പ്രസംഗം കഴിഞ്ഞു. മത്സര ഫലം അറിഞ്ഞു. ഞാനോ മധുവോ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വന്നതേയില്ല. തിരിച്ച് പോരുന്നതിന് മുമ്പ് രഘുമാമൻ വിധികർത്താക്കളുടെ അടുത്തു പോയി ഞങ്ങളുടെ പോയിന്റ് എത്രയെന്ന് അന്വേഷിച്ചിരുന്നു. മധുവിനേക്കാൾ രണ്ട് പോയിന്റ് എനിക്ക് കൂടുതലായിരുന്നു. ഈ അറിവ് എനിക്ക് നൽകിയ ആത്മവിശ്വാസം ചില്ലറയായിരുന്നില്ല. എങ്കിലും സ്കൂളിൽ നിന്ന് പിരിയുന്നതുവരേയാ കോളേജ് തലത്തിലോ തത്സമയം വിഷയം തന്ന് പ്രസംഗിക്കേണ്ട മത്സരങ്ങളിലൊന്നിലും ഞാൻ പങ്കെടുത്തിരുന്നില്ല. വിഷയ- ആശയ ദാരിദ്യമായിരുന്നു എന്റെ പ്രശ്നം.

എന്നാൽ കോളേജിൽ പഠിക്കുന്ന കാലത്ത് 1986 – ൽ ഹാലിയുടെ ധൂമകേതു(Hali’s Commet 75-76 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയോട് അടുത്തു വരും. 2061 ലാണ് ഇനി വരിക.) ഭൂമിയുടെ അടുത്തു വന്നപ്പോൾ അതേ കുറിച്ച് 1000 ശാസ്ത്ര ക്ലാസ്സുകൾ എടുക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഞാനും കൂട്ടുകാരികനകലതയും കൂടി പഠിച്ച് തയ്യാറായി വിവിധ സ്കൂളുകളിലും കോളേജുകളുമായി ഏതാനും ക്ലാസ്സുകൾ എടുത്തിരുന്നു. അത്തരം ക്ലാസ്സുകളിൽ അനുവാചകരെ പിടിച്ചു നിർത്തുന്നത് ഞങ്ങൾ ക്കല്പം ശ്രമകരമായ കാര്യമായിരുന്നു. പ്രത്യേകിച്ച് ധാരാളം പേർ തിങ്ങി നിറഞ്ഞ സദസ്സുള്ളപ്പോൾ. പ്രസന്റേഷൻ , വിഷ്വൽ ടൂൾസ്, സ്റ്റി മുലസ് വേര്യേഷൻ , വോയിസ് മോഡുലേഷൻ തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പിന്നീട് ഞങ്ങൾ മനസ്സിലാക്കി.

ഞാനാദ്യം, ശ്രദ്ധയോടെ ശ്രവിച്ച പ്രസംഗം ചിറയ്ക്കര ഗവ സ്കൂളിലെ വാർഷികത്തിനായിരുന്നു. അന്ന് എന്റെ അനുജനും കൂട്ടുകാരും “ഫയൽ പാമ്പ്” എന്ന പേരിൽ ഒരു നിഴൽ നാടകം അവതരിപ്പിച്ചിരുന്നു. ചിറയ്ക്കര സ്കൂളിലെ അധ്യാപകനും ഭൂതക്കുളം സ്കൂളിലെ ഗോമതി ടീച്ചറിന്റെ ഭർത്താവുമായിരുന്നു നാടകം എഴുതിയതും കുട്ടികളെ പരിശീലിപ്പിച്ചതും. അതിനാൽ അമ്മ ഞങ്ങളേയും കൂട്ടി നേരത്തേ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ചിറക്കര ക്ഷേത്രത്തിന് മുന്നിലെ കളിത്തട്ടായിരുന്നു വേദി. ക്ഷേത്രാങ്കണത്തിൽ സദസ്യരും. രാത്രിയിൽ നടന്ന പരിപാടിയുടെ ഉത്ഘാടന ചടങ്ങു മുതൽ ഞാൻ ശ്രദ്ധയോടെ പ്രസംഗങ്ങൾ കേട്ടു. അതിൽ എനിയ്ക്ക് പേരറിയാത്ത പ്രസംഗകന്റെ വാക്കുകൾ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ മാസ്മരികശക്തി അനുവാചകരുടെ ഹൃദയങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നത് കൊണ്ടാകാം ഞാൻ ഇന്നും ആ പ്രസംഗം ഓർക്കുന്നത്. ഒരു കഥാതന്തു ആ പ്രസംഗത്തിലുണ്ടായിരുന്നു. അതിന്റെ രത്നചുരുക്കം ഇങ്ങിനെയായിരുന്നു. ഒരാളുടെ കണ്ണ് കെട്ടിയിട്ട് ദൂരെയൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി കുറേ കല്ലുകൾ ചാക്കിലേയ്ക്ക് വാരിയിടാൻ ഏൽപ്പിയ്ക്കുന്നു. കൂർത്ത കല്ലുകൾ വാരിയിടുന്നതിന് പുറമേ അയാൾ തന്നെ അത് ചുമക്കേണ്ടിവരുമെന്നതിനാലും അയാൾ വളരെ കുറച്ച് കല്ലുകൾ മാത്രമേ ചാക്കിലേയ്ക്ക് വാരിയിട്ടുള്ളൂ. ചാക്ക് കെട്ടുമായി തിരികെയെത്തിയയാൾ നേരം വെളുത്തപ്പോൾ ചാക്കഴിച്ചു നോക്കി. അതിൽ നല്ലതുപോലെ തിളങ്ങുന്ന രത്നങ്ങളായിരുന്നു. ഇതുപോലെയാണ് പല വിദ്യാർത്ഥികളുടെ കാര്യവും . കൂർത്ത കല്ലാണെന്നു കരുതി വിദ്യയാർജ്ജിയ്ക്കണ്ട സമയത്ത് ആർജ്ജിയ്ക്കാതിരിയ്ക്കുന്ന വിദ്യാർത്ഥി താൻ എടുക്കാതെ പോയ രത്ന കല്ലുകളെ(അറിവ്) ഓർത്ത് ദുഃഖിക്കേണ്ടി വരുമെന്നും അതിനാൽ കിട്ടുന്ന അവസരങ്ങൾ വിദ്യാർത്ഥികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ സന്ദേശം.

ലോക പ്രശസ്തമായ പല പ്രസംഗങ്ങളുണ്ട്. യേശുദേവൻ, മുഹമ്മദ് നബി, സ്വാമി വിവേകാനന്ദൻ എന്നിവരൊക്കെ അനുവാചകരെ ഹഠദാകർഷിച്ചവരാണ്. ചിലപ്രസംഗങ്ങൾ ശ്രോതാക്കളുടെ ചിന്തകളേയും വിചാരങ്ങളേയും മാറ്റിമറിയ്ക്കാൻ തക്കതായിരിയ്ക്കും . ജൂലിയസ് സീസറിലെ മാർക്കാന്റണിയുടെ പ്രസംഗം അത്തരത്തിലുള്ളതാണ്. ചില പ്രസംഗങ്ങൾ ശ്രോതാക്കളിൽ പുതിയ അവബോധവും വേറിട്ട ചിന്തകളും സൃഷ്ടിയ്ക്കാം. അത്തരത്തിലൊന്നാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റ പ്രസംഗം. ശ്രീ സുകുമാർ അഴീക്കോട് ധാരാളം ശ്രോതാക്കളുള്ള പ്രസംഗകനായിരുന്നു ആധ്യാത്മിക പ്രഭാഷണങ്ങൾ ഭക്തജനങ്ങളിൽ ശാന്തിയും സമാധാനവും ഉണർവും അറിവും സൃഷ്ടിയ്ക്കാം.

പ്രസംഗങ്ങൾ രാഷ്ട്രീയ പ്രസംഗം , അക്കാദമിക പ്രസംഗം, അനുശോചന പ്രസംഗം, അനുമോദന പ്രസംഗം , അനുസ്മരണ പ്രസംഗം ഉത്ഘാടന പ്രസംഗം , സാംസ്കാരിക പ്രസംഗം എന്നിങ്ങനെ സന്ദർഭവും സാഹചര്യവുമനുസരിച്ച് മാറി മാറി വരാം. ഒരു ചടങ്ങിൽ ഈശ്വര പ്രാർത്ഥന, സ്വാഗത പ്രസംഗം, . അധ്യക്ഷ പ്രസംഗം, മുഖ്യപ്രഭാഷണം , ഉദ്ഘാടന പ്രസംഗം, ആശംസാ പ്രസംഗം , കൃതജ്ഞത എന്നിവ മൊത്തമായോ ഭാഗികമായോ വരാം.

ഏതായാലും വിഷയത്തെ കുറിച്ച് നല്ല ധാരണയുണ്ടാക്കൽ, അടുക്കും ചിട്ടയുമായി ക്രമീകരിയ്ക്കൽ, ലളിതവും സുന്ദരവും പൂർണ്ണതയുള്ളതുമായ ഭാഷയിൽ അവതരിപ്പിയ്ക്കൽ, ശബ്ദവും ആംഗ്യവും ക്രമീകരിയ്ക്കൽ എന്നിവയെല്ലാം പ്രസംഗത്തെ മികവുറ്റതാക്കുന്നു. നീട്ടിപ്പരത്തി പ്രസംഗിയ്ക്കാൻ താരതമ്യേന എളുപ്പമായിരിയ്ക്കും. എന്നാൽ എല്ലാ പ്രധാന വിഷയങ്ങളും കുറഞ്ഞ സമയത്തിൽ ഭംഗിയായി അവതരിപ്പിയ്ക്കുന്നതാണ് ശ്രമകരം. എഴുതി തയ്യാറാക്കിയില്ലെങ്കിലും നന്നായി മനനം ചെയ്യാൻ കഴിഞ്ഞാൽ അത് നല്ല പ്രസംഗമായിരിക്കും.

സ്കൂളിലും കോളേജിലും ഞാൻ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തില്ലെങ്കിലും പിൽക്കാലത്ത് മുന്നറിയിപ്പോടു കൂടിയും അല്ലാതെയും ധാരാളം പ്രസംഗങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ഇലക്ഷൻ പ്രചരണവും അച്ചായനും സെൽവരാജനും സാമൂഹ്യസേവനത്തിന് പാലക്കാട് പോയതും അതിനെ തുടർന്ന് ഉണ്ടായ പ്രശനങ്ങളും എല്ലാം കൂടി രണ്ടാഴ്ച ഞങ്ങൾക്ക് വളരെ സംഭവബഹുലമായിരുന്നു. എങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് രാധാകൃഷ്ണനും അയാളുടെ വാല് എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും ഒരു പുലിവാലും ആയി വരുന്നത്..

ജോലികഴിഞ്ഞ് വീട്ടിൽ വന്ന് ഞാനും ജോർജുകുട്ടിയും ഓരോ ചായയും കുടിച്ച് അന്നത്തെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
വീടിനു മുറ്റത്ത് ഒരു എസ്‌ഡി ബൈക്ക് വന്നു നിൽക്കുന്നത് ഞങ്ങൾ അറിഞ്ഞു.
അത് രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ആണന്നു വണ്ടിയുടെ ശബ്ദം കൊണ്ടുതന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. അവരുടെ ബൈക്കിൽ ഒരാളും കൂടിയുണ്ട്. അത് ആരാണ് എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിഞ്ഞുകൂട. ഒറ്റനോട്ടത്തിൽ അറിയാം അയാൾ മലയാളിയല്ലഎന്ന്.
“ഇത് ആരാ രാധാകൃഷ്ണൻ,കൂടെയുള്ള ആൾ?”ഞാൻ ചോദിച്ചു. ആ മനുഷ്യൻ ഞങ്ങളെ ദയനീയമായി നോക്കി,എന്തോ തെലുങ്കിൽ പറയുന്നുണ്ട്.
രാധാകൃഷ്ണൻ പറഞ്ഞു,” ഇയാളെ വഴിയിൽ വച്ച് കണ്ടതാണ്. പാവം നടക്കാൻ വയ്യ, നട്ടെല്ലിന് ആണ് തകരാർ എന്ന് തോന്നുന്നു. കാര്യമായ ചികിത്സ ആവശ്യമാണ് . നമുക്ക് ഫണ്ട് ഉണ്ടല്ലോ. അങ്ങനെ കൂട്ടിക്കൊണ്ടുവന്നതാണ്.”
“നിങ്ങൾ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.”. ഞാൻ ചോദിച്ചു,
” നമ്മുടെ സോഷ്യൽ സർവീസ് ഫണ്ടിൽ രണ്ട് ലക്ഷം രൂപ ഉണ്ടല്ലോ. അതിൽനിന്നും ഇയാൾക്ക് ഒരു 5000 രൂപ കൊടുക്ക്. അയാളുടെ നട്ടെല്ലിന് എന്തോ തകരാറുണ്ട്. ശരിക്കും നടക്കാൻ പറ്റുന്നില്ല. പാവം പോയി ചികിത്സിക്കട്ടെ. ഇങ്ങനെയുള്ളവരെ അല്ലേ നമ്മൾ സഹായിക്കേണ്ടത്? നമ്മൾ സാമൂഹ്യ-സേവനം ചെയ്യേണ്ടത്?”
ഈ മനുഷ്യൻ എന്ത് കഥയില്ലായ്മ ആണ് പറയുന്നത് എന്ന് വിചാരിച്ച് ഞാനും ജോർജുകുട്ടിയും അമ്പരന്ന് രാധാകൃഷ്ണനെ അടിമുടി നോക്കി
“ഇതെന്താ നിങ്ങളു മനുഷ്യരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കുന്നത്? സാമൂഹ്യ സേവനം നമ്മുടെ സംഘടനയുടെ ലക്ഷ്യം ആണല്ലോ. ഈ പാവത്തിന് ഒരു 5000 രൂപ കൊടുക്ക്. എല്ലാ മറുനാടൻ പ്രവാസി സംഘടനകളും ചെയ്യുന്നതാണ് സാമൂഹ്യസേവനം”.
ഞാൻ ചോദിച്ചു ” രാധാകൃഷ്ണൻ കുറേസമയം ആയിട്ട് അയാളുടെ നട്ടെല്ലിന് തകരാറുണ്ട് എന്ന് പറയുന്നുണ്ടല്ലോ. ആരു പറഞ്ഞതാണ് അയാളുടെ നട്ടെല്ലിന് തകരാറുണ്ടെന്ന്.?”
“അതെനിക്കറിയാം, ഞാൻ ഒരു പുസ്തകം വായിച്ച് കിട്ടിയ അറിവാണ്. പിന്നെ യു ട്യൂബിലും കണ്ടു, ഡോക്ടർ അനന്തപത്മനാഭൻറെ പ്രഭാഷണം. അദ്ദേഹം അറിയപ്പെടുന്ന പാരമ്പര്യ ചികിത്സകൻ ആണ്. അദ്ദേഹം പറയുന്നുണ്ട് ഇതുപോലെ നടക്കുന്നവരുടെ നട്ടെല്ലിന് തകരാറുണ്ട്, എന്ന്.”
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഹൗസ് ഓണറുടെ മകൾ ബൊമ്മിയും അവളുടെ അമ്മയും അടുത്തേക്കുവന്നു. തമിഴ്, കന്നട, തെലുങ്ക് എല്ലാം അക്ക നന്നായി സംസാരിക്കും.
” എന്നാ അങ്കിളേ പിച്ചക്കാരനെ കൂട്ടി വന്നിരിക്കുന്നത്?”എട്ടു വയസ്സുള്ള കൊച്ചുകുട്ടിയാണ് ബൊമ്മി. അവളുടെ ചോദ്യമാണ്..
അക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ രാധാകൃഷ്ണൻ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനോട് എന്തോ ചോദിച്ചു. എന്നിട്ട് ഉറക്കെ ചിരിക്കാൻ തുടങ്ങി.
എന്നിട്ട് ഞങ്ങളോട് പറഞ്ഞു ,”അയാളെ വെറുതെ വിട്.”
രാധാകൃഷ്ണൻ പറഞ്ഞു,”പറ്റില്ല. സാമൂഹ്യ സേവനം സോഷ്യൽ സർവീസ് എന്നെല്ലാം പറഞ്ഞു കാശുപിരിച്ചിട്ട് അങ്ങനെ വെറുതെ പറഞ്ഞു വിടണോ. പറ്റില്ല”
“അതിന് അയാൾക്ക് ഒരു കുഴപ്പവും ഇല്ല.അയാളുടെ ചെരുപ്പിൻറെ വള്ളി പൊട്ടി പോയതുകൊണ്ട് അയാൾ അങ്ങനെ നടന്നതാണ്. ഒരു കുഴപ്പവുമില്ല ”
“അത് റിപ്പയർ ചെയ്യിക്കാൻ റോഡരുകിലിരിക്കുന്ന ചെരുപ്പുകുത്തിയുടെ അടുത്തേക്ക് പോയതാണ്. അപ്പോൾ ഇവർ എന്നെ ബലമായി പിടിച്ചുകൊണ്ടുവന്നതാണ്”. അയാൾ പറഞ്ഞു.
രധാകൃഷ്ണൻ പറഞ്ഞു, “ഇക്കാലത്ത് മനുഷ്യർക്ക് ഗുണം വരുന്നതൊന്നും ചെയ്യാൻ പാടില്ല.”.
ഉടനെ ഗോപാലകൃഷ്ണൻ പറഞ്ഞു,”സാരമില്ല, നമ്മളുടെ കഥാപ്രസംഗത്തിന് ഒരു പുതിയ വിഷയം ആയി.”
ജോർജ്‌കുട്ടി ഉടനെ ചോദിച്ചു ,”എന്തായിരിക്കും കഥയുടെ പേര്?”
“നട്ടെല്ല് ഇല്ലാത്ത…..”
പ്രസിഡന്റിന് ഇടപെടാതിരിക്കാൻ കഴിയില്ല,”പൊട്ടൻ കണ്ട പൂവ്,എന്നാക്കിയാലോ?”
“മതി മതി..”എല്ലാവരും ഒന്നിച്ചുപറഞ്ഞു.
രാധാകൃഷ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തത് പോകാൻ തുടങ്ങി.ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾ കൊണ്ടുവന്ന ഈ സാധനംകൂടി എടുത്തോണ്ട് പോ”:
“ഏതു സാധനം? ”
ജോർജ് കുട്ടി അവർ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനുനേരെ വിരൽ ചൂണ്ടി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

രാജു കാഞ്ഞിരങ്ങാട്

പിന്നെയും വന്നു കരേറി വിഷുദിനം
കൈനീട്ടമായെന്തു നൽകണമിന്നു ഞാൻ
വന്ദിച്ചിരുന്നൊരു മണ്ണിനെയിന്നാര്
വന്ധ്യയായ് തീർത്തതിന്നുത്തരം ചൊല്ലാമോ?!

അമ്മതൻ മണ്ണല്ലൊ നന്മയേകി നമ്മെ
ഉണ്മയിലേക്കു നടത്തിച്ചിരുന്നത്
പൂജകളെല്ലാമെ വ്യാജമായി,യിന്ന്
ആർത്തിയാലാകെയും മൂർന്നു കുടിക്കുന്നു

വിഷമേകി അമ്മയാം മണ്ണിനെ മെല്ലവേ
കൊല്ലുന്നതുണ്ട് മനുഷ്യരാം മക്കൾ
അമ്മതൻ സ്നേഹ വരദാനമായ് പണ്ട്
കായ്ഫലമെന്തെന്തു തന്നിരുന്നു

ചക്കയും, മാങ്ങയും, വെള്ളരി, മത്തനും, –
വെണ്ട, വഴുതിന,നൽപ്പയറും,
കദളിവാഴപ്പഴം, കാഞ്ചനകൊന്നപ്പൂ ,
നാൽക്കാലികൾക്കുമാ,മോദമെങ്ങും

മഴ പെയ്യാനാളുകളേറെയായെങ്കിലും
കുറവില്ല വെള്ളത്തിനന്നൊട്ടുമേ.
വൃദ്ധിയേറും നല്ല പൃഥ്വിയന്നൊക്കെയും
യൗവ്വന യുക്തയായ് വാണിരുന്നു

കൊല്ലാതെ കൊല്ലുന്നു മക്കളിന്നമ്മയെ
കൊന്നയോ പൂക്കാതെ നിന്നിടുന്നു
വിഷു പച്ചയെങ്ങുമേ,യില്ലാതെയായിന്ന്
വിഷ പച്ചയെങ്ങും തഴച്ചിടുന്നു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

മെട്രിസ് ഫിലിപ്പ്

മേടപ്പൊന്നണിയും, കൊന്ന പൂക്കളുമായി വിഷുക്കാലം എത്തിയിരിക്കുന്നു. എല്ലാ വായനക്കാർക്കും വിഷു ആശംസകൾ. മേടമാസത്തിലെ നനുത്ത പുലർകാലത്ത് ശ്രീകൃഷ്ണ ഭഗവാന്റെ മുൻപിൽ കൊന്നപ്പൂക്കളും, ഫലങ്ങളും ഒരുക്കി കണികാണുവാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. മലയാളികൾക്ക് ഓണം പോലെ തന്നെ ആണ് വിഷുവും. വിഷുക്കാലം ഉത്സവങ്ങളുടെയും വിളവെടുപ്പിന്റെയും കൂടി ഉള്ള ഒരു ആഘോഷമാണ്. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ, വെള്ളരിയും, പയറും, പാവലും, പടവലവും, എല്ലാം വിഷു ഒരുക്കത്തിനായി വിളഞ്ഞു നിൽക്കുന്ന നയന മനോഹര കാഴ്‌ചകൾ മലയാളക്കരയിൽ കാണുവാൻ സാധിക്കും. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, നന്മയുടെ, ഒരു ഒത്തു ചേരലായി ഈ വിഷുക്കാലം മാറണം. പുലർകാലത്ത് കാണുന്ന ആദ്യകാഴ്ച്ചയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഭഗവാന്റെ അനുഗ്രഹം നേടിയാൽ ഈ വർഷം അനുഗ്രഹപ്രദമാകും.

ഇന്ന് നമ്മുടെ എല്ലാം ആഘോഷങ്ങൾ വളരെ വലുതായി മാറിയിരിക്കുന്നു. നാട്ടിലും മറുനാട്ടിലും ഉള്ള ഓരോ കാഴ്ച്ചകളും അപ്പപ്പോൾ സോഷ്യൽമീഡിയ വഴി പങ്കു വെക്കപ്പെടുന്നത് കൊണ്ട് നാടും മറുനാടും വളരെ അടുത്താണെന്ന് തോന്നിപോകും. അത്രമാത്രം സോഷ്യൽമീഡിയ വളർന്നു കഴിഞ്ഞിരിക്കുന്നു. മനുഷ്യർ മതങ്ങളുടെ പേരിൽ പരസ്പരം സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടെല്ലാം എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല. പെട്ടന്ന് ഓരോ വിഷയത്തിലും പ്രതികരിക്കുന്നവരാണ് മലയാളികൾ. അതിന്റെ ഒരു ഉദാഹരണം ആണ് കഴിഞ്ഞ ദിവസം വയറലായ കോളേജ്സ്റുഡന്റ്സിൻെറ ഡാൻസ്. അതിൽ വരെ മതങ്ങളെ, വിഷയമാക്കുന്ന, മത ഭ്രാന്തൻമാരെ ആട്ടിയകറ്റണം. കോവിഡ് എന്ന മഹാമാരിയിൽ, തളരാതെ, മുന്നോട്ട് പോകാം.

2021 വിഷുക്കാലം കൂടുതൽ അർത്ഥപൂർണ്ണമാക്കി ജീവിതം മനോഹരമാക്കാം. ഓരോ വ്യക്തിയ്ക്കും ഒരു ജീവിതം മാത്രമേ ഉള്ളു. പകയും സ്നേഹമില്ലായ്‌മയും ദൂരെക്കളയാം. ജീവിതം പങ്കുവെക്കലിന്റെയും പരസ്നേഹത്തിന്റെയും കൂടിചേരൽ ആക്കാം. കണി ഒരുക്കി, വിഷു കൈ നീട്ടം വാങ്ങി, സദ്യ ഉണ്ട്, വിഷു പടക്കം പൊട്ടിച്ച് ഈ വിഷുക്കാലം ആഘോഷിക്കാം. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ തകർത്ത് നല്ല മനുഷ്യരായി മാറാം. എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

മെട്രിസ് ഫിലിപ്പ്

മേടം ഒന്നിന് ലോകമലയാളികൾ വിഷു ആഘോഷിക്കുന്നു. വിഷുവെന്നു കേൾക്കുമ്പോൾത്തന്നെ വിഷുക്കണി, അതിന്റെ ഒരുക്കം, കൈനീട്ടം, വിഷു സദ്യ അങ്ങനെയെല്ലാം മനസിലേക്കോടിയെത്തുന്നു. കൃഷ്ണഭഗവാനേയും കണിക്കൊന്നപ്പൂവും കണിവെള്ളരിക്കയും മറ്റു ഫലങ്ങളും തലേ ദിവസം തന്നെ ഒരുക്കി വെയ്ക്കുന്നു.

രാവിലെ ഭഗവാനെകണ്ടു തൊഴുത്, കാരണവൻമാരുടെ കൈയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങുന്നു, പിന്നെ സദ്യയുണ്ട്, വിഷു അടയും കഴിച്ച് ആടിപ്പാടി വിഷു ആഘോഷിക്കുന്നു.

വിഷുവിനു കണിവെള്ളരിക്ക പ്രധാനം തന്നെയെന്ന് ഏവർക്കും അറിയാം. മൂന്നു കുട്ടുകാർ കുംഭം-മീനം മാസത്തിൽ ചെയ്ത വെള്ളരിക്ക കൃഷിയുടെ കഥയാണ് ഇവിടെ പറയുന്നത്. ഇരുപതു വർഷങ്ങൾക്കു മുൻപ് ഒരു ഗ്രാമത്തിൽ നടന്ന കഥ..!!

കഥ തുടങ്ങുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലും പണിയെടുക്കുന്ന എല്ലാ കർഷകർക്കും നന്മ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു…

മുപ്പതു വർഷങ്ങൾക്കു മുൻപൊക്കെ ഉഴവൂരിൽ ഒരുപാടു വയലുകളും തോടുകളുമെല്ലാം ഉണ്ടായിരുന്നു. കരിമാക്കിതോട്, വലിയതോട്, പെരുന്താനം തോട്, കരുനെച്ചി തോട്, ടൗൺ തോട്, അങ്ങനെ നിരവധി തോടുകൾ.. മഴക്കാലമാകുമ്പോൾ ഇവയെല്ലാം കരകവിഞ്ഞൊഴുകും. ഒരുപാടു കർഷകരുള്ള നാടാണ് ഉഴവൂർ . ഉഴവുകളുടെ നാട് എന്നും പറയും.

നെല്ല്, പച്ചക്കറി കൃഷികൾ കൂടാതെ പശുവളർത്തൽ തുടങ്ങിയവയുമുണ്ട് ഈ ഗ്രാമത്തിൽ. വലിയ തോർത്തുമുണ്ടുടുത്തു തലയിൽ പാളതൊപ്പിയും വെച്ച് വയലിൽ കാളയെ പൂട്ടിയ വണ്ടി ഓടിക്കുന്ന ഒരുപാട് അപ്പാപ്പൻമാരെ ഓർമ്മ വരുന്നു. ഉഴവൂർ- പാലാ റോഡിൽ നെല്ല്, വൈക്കോൽക്കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചകൾ എവിടെയും കാണാമായിരുന്നു.

ഇനി കഥയിലേക്കു വരാം. പെരുന്താനം പടിഞ്ഞാറുഭാഗം അതായതു കുറിച്ചിത്താനം അമ്പലത്തിന്റെ ഭാഗങ്ങൾ. അവിടെയെല്ലാം നിറയെ പാടശേഖരങ്ങൾ. കൊയ്ത്തു കഴിഞ്ഞാലുടൻ തന്നെ കൊണ്ട കൃഷി എന്ന പേരിൽ പയർ, പാവൽ, വെള്ളരി, കോവൽ എല്ലാം കൃഷി ചെയ്യും. ഈ പാടങ്ങളുടെ അരികിലൂടെ ഒരു തോട് പോകുന്നുണ്ട്. ആ തോട്ടിലെ വെള്ളം ചെല്ലുന്നത് പൂവത്തുങ്കലിൽ ഉള്ള വലിയ തോട്ടിലേക്കാണ്. പാടങ്ങളോടു ചേർന്ന് ഈ തോടുള്ളതിനാൽ വേനൽക്കാലത്തും എപ്പോഴും വെള്ളം ഉണ്ടാകും.

ഉഴവൂർ കോളേജിൽ പഠിക്കുവാൻ പെരുന്താനം പടിഞ്ഞാറു ഭാഗത്തുനിന്നും ഒരുപാടു കുട്ടികൾ വന്നിരുന്നു. കോളേജിലേക്കു നടന്നാണ് ഇവരൊക്കെ പോയിരുന്നത്. എന്റെ വീടിന്റെ മുൻപിലൂടെ. അങ്ങനെ കൂട്ടുകൂടിയ മൂന്നു കട്ട ഫ്രണ്ട്‌സ്, കുഞ്ഞനും, ജോബിയും പിന്നെ ഞാനും…!!

കോളേജ് പഠനം കഴിഞ്ഞെങ്കിലും അയൽവാസികളായ ഞങ്ങൾ കൂട്ടുകൂടി നടന്നു. പള്ളിപ്പെരുന്നാളുകൾ, ഉത്സവങ്ങൾ എന്നുവേണ്ട എല്ലാ പരിപാടികൾക്കും ഞങ്ങൾ മൂവരും ഒത്തുചേർന്നാണ് പോയിരുന്നത്.

അങ്ങനെ വർഷങ്ങൾ കടന്നുപോയി… ഞങ്ങൾക്കു കൃഷിയിൽ വളരെ താൽപ്പര്യമുണ്ടാകുന്നു. അങ്ങനെയൊരു ജനുവരി മാസത്തിൽ കൂട്ടുകൃഷി ചെയ്താലോയെന്നു തീരുമാനിക്കുന്നു. അതും വെള്ളരി കൃഷി ചെയ്താലോ എന്ന്…!

ജോബിയുടെ എളയമ്മയുടെസ്ഥലം മുൻപ് പറഞ്ഞ തോടിന്റെ സൈഡിലുള്ള വയലാണ്, പെരുന്താനം പടിഞ്ഞാറേഭാഗം… എന്റെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരമുണ്ട്. അന്നു കൃഷിയോഫീസിൽ നിന്നും സഹായങ്ങൾ കിട്ടുമായിരുന്നു. അവിടെ ഒരു അപേക്ഷയും കൊടുത്തു. രഘുച്ചേട്ടൻ നൽകിയ വിത്തുകൾ, ഉഴുതു മറിച്ച വയലിൽ മൂന്നുപേരും ചേർന്നു തടമെടുത്തു പാകി. തോട്ടിൽ വെള്ളമുള്ള സമയമായിരുന്നതുകൊണ്ട് രാവിലെയും വൈകിട്ടും ഓരോ തടത്തിലും വെള്ളം ഒഴിച്ചു.

തടത്തിൽ വെള്ളമൊഴിച്ചു മടുത്തിരിക്കുമ്പോൾ കൂട്ടത്തിൽ ഉള്ള ഒരു സഹോദരൻ കൊണ്ടുവരുന്ന പങ്ക് നീരയും ചെണ്ടൻകപ്പയും മുളകും വാഴയിലിൽ എടുത്തു വെച്ചു കഴിക്കും. അങ്ങനെയിരുന്നു തങ്ങളുടെ കൃഷിയിടത്തിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്‌തി…!!

വിത്തുപൊട്ടി പുതിയ നാമ്പുകൾ തലപൊക്കിത്തുടങ്ങിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷം… ദിവസങ്ങൾ വേഗത്തിൽ കടന്നുപൊയ്ക്കൊണ്ടിരുന്നു. അതിനൊപ്പം വെള്ളരിത്തണ്ടുകൾ കണ്ടത്തിൽ പടർന്നു കൊണ്ടുമിരുന്നു. ഇടയ്ക്കു ചാണകവും ഇട്ടുകൊടുത്തു. പ്രാണി ശല്യത്തിന് മരുന്നു വാങ്ങി അടിച്ചു. അങ്ങനെ കൃഷിയുടെ ഓരോ അവസ്ഥകളും ഞങ്ങൾ ആസ്വദിച്ചു ചെയ്യുകയായിരുന്നു. എന്നാൽ പെട്ടെന്നാണതു സംഭവിച്ചത്. തോട്ടിലെ വെള്ളം വറ്റിയിരിക്കുന്നു…!!

വെള്ളത്തിനു വേണ്ടി ഞങ്ങൾ അലഞ്ഞു. തോട്ടിൽ ഒരു കുഴികുത്തിയാൽ വെള്ളം ലഭിക്കുമെന്ന് തൊട്ടപ്പുറത്തു കൃഷി ചെയ്യുന്ന ചേട്ടൻ പറഞ്ഞു. മൂന്നുപേരും കൂടി വലിയ കുഴികുത്തി. ആദ്യ സമയങ്ങളിൽ വെള്ളം ലഭിച്ചു. എന്നാൽ കാലക്രമേണ ആ വെള്ളവും വറ്റിപ്പോയി. ഇനി എന്ത് ചെയ്യുമെന്നാലോചിച്ച് തലയിൽ കൈ വെച്ച് ആ തോട്ടുവക്കിൽ മൂന്നു പേരുമിരുന്നു. അപ്പോൾ ദൈവദൂതനെപ്പോലെ അടുത്തുള്ള ചേട്ടൻ പറഞ്ഞു, അവരുടെ കണ്ടത്തിൽ ഒരു കിണറുണ്ട്, അതിൽ നിന്നും വെള്ളം എടുത്തോളാൻ. വെള്ളത്തിനു വേണ്ടിയുള്ള വെള്ളരിയുടെ നിലവിളിക്കു മുൻപിൽ ദൂരം, ദൂരമല്ലതായി. അങ്ങനെ മൂന്നുപേർ ചേർന്ന് രാവിലെയും വൈകിട്ടും മുടങ്ങാതെ വെള്ളവും ഒപ്പം വളവും നൽകി വന്നു.

വെള്ളരിവള്ളികൾ ആ കണ്ടത്തിൽ മുഴുവൻ പടർന്നു. വള്ളികളിൽ നിറയെ പൂവ് വിടർന്നു. മനസിൽ സന്തോഷത്തിന്റെ അലമാലകൾ നിറഞ്ഞു. ഇനിയാണ് കൂടുതൽ വെള്ളം വേണ്ട സമയവും. രണ്ടാഴ്ച്ചക്കുള്ളിൽ പൂവെല്ലാം വിടർന്നു, കായ്കൾ വന്നുകൊണ്ടേയിരുന്നു. ആരും കണ്ണു വയ്ക്കുന്ന രീതിയിലുള്ള വിളവ്… സന്തോഷത്തിന്റെ ദിവസങ്ങൾ. സ്വർണ്ണനിറമുള്ള കണിവെള്ളരികൾ കാണുവാൻ വയലിന്റെ അടുത്തുള്ളയാളുകൾ വന്നുകൊണ്ടിരുന്നു. എന്നാൽ മറ്റാരുമറിയാതെ അടുത്തുള്ള ഒരു വ്യക്തി ഈ വെള്ളരിയിൽ കണ്ണു വെച്ചിട്ടുണ്ടായിരുന്നു.

വിളവെടുപ്പിന്റെ സമയമായി. അപ്പോഴാണ് ഒരാഴ്‌ചത്തെ പഠനയാത്രയ്ക്കായി എനിക്കു ലക്ഷദ്വീപിലേക്കു പോകേണ്ടി വന്നത്. വെള്ളരിക്കകൾക്കു കാവൽ നിൽക്കണമെന്ന് എന്റെ പ്രിയ കൂട്ടുകാരോട് പ്രത്യേകം പറഞ്ഞിട്ടാണ്‌ പോയത്. എന്നാൽ മറ്റു ചില അസൗകര്യങ്ങൾ കാരണം രാത്രിയിൽ കാവൽ നിൽക്കാൻ ഇവർക്കു സാധിച്ചില്ല. ആ തക്കം നോക്കി, ആ വ്യക്തി, വിളഞ്ഞു നിന്ന വെള്ളരികൾ ചാക്കിലാക്കി പോയി… പിറ്റേദിവസം ഇവർ വന്നു നോക്കിയപ്പോൾ ഒട്ടേറെ വെള്ളരികൾ കാണുവാനില്ല. തലയിൽ കൈവെച്ച് അവർ വാവിട്ടു കരഞ്ഞു… എന്തു ഫലം!

എല്ലാം പോയി. ഇനിയുള്ളതു കൂടി കൊണ്ടുപോകേണ്ട എന്നു കരുതി എല്ലാം പറിച്ചെടുത്തു. ചാക്കുകളിലാക്കി ഉഴവൂരിലുള്ള പച്ചക്കറി കടകളിൽ കൊണ്ടുപോയി വില്ക്കാൻ ശ്രമിച്ചു. എന്നാൽ അവർക്കെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നത് മതി. കൂട്ടുകാർക്ക് ഇതെല്ലാം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ ആരോ പറഞ്ഞു, കുറുപ്പുന്തറ മാർക്കറ്റിൽ കൊണ്ടുപോയാൽ വിൽക്കാമെന്ന്..!

അവസാനം ഈ വെള്ളരികളെല്ലാം നിസ്സാരവിലയ്ക്കു കുറുപ്പുന്തറ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റുകിട്ടിയ പണവും വാങ്ങി ഉഴവൂർക്കു തിരിച്ചുപോന്നു. രണ്ടു മാസം വെള്ളം കോരിയതു മിച്ചം. എന്നാലും അവർക്കു വിഷമമില്ല. കൃഷിക്കു വേണ്ടി കടം വാങ്ങിയ പണം എല്ലാവർക്കും തിരികെകൊടുത്തു, ബാക്കിയുള്ള തുച്ഛമായ തുക അടിച്ചുപൊളിച്ചു സന്തോഷമാക്കി തീർത്തു.

എന്നാൽ അവർക്കു ഏറ്റവും സന്തോഷമായത്, തങ്ങളുടെ വിളവ് കട്ടെടുത്തു കള്ളും കുടിച്ചു , ‘മാനസ മൈനേ വരൂ…. ‘ എന്ന് ആടിപ്പാടി വരുന്നയാളെക്കണ്ടപ്പോഴാണ്… കളവു ചെയ്തയാളോടു വഴക്കുണ്ടാക്കിയിട്ട് എന്തു പ്രയോജനം…?

വർഷങ്ങളും വേനലും ഒരുപാടു കടന്നു പോയിട്ടും ഇവരിന്നും അടുത്ത കൂട്ടുകാരായിത്തന്നെ ജീവിക്കുന്നു. ഇനിയുമൊരു വെള്ളരികൃഷി സ്വപ്നം കണ്ടങ്ങനെ….

ഡോ. ഐഷ വി

” ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര ചാതുരി കാട്ടിയും

ഹന്ത ചാരുകടാക്ഷമാല കർ അർക്കരശ്മിയിൽ നീട്ടിയും ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ
സാരമായ് സകലത്തിലും മതസംഗ്രഹഗ്രഹിയാത്തതായ്
കാരണമാന്തമായ് ജഗത്തിലുർന്നു നിന്നിടുമൊന്നിനെ
സൗരദാർക്കാനാദി കൊണ്ടും മൃഗം കണക്കനു മേയവർ ദൂരമാകിലു മന്ത ഹാർദ്ദ ഗുണസ്പദത്തെ നിനയ്ക്കുവാൻ
നിത്യ നായക നീതി ചക്ര മതിൽ തിരച്ചിലിനക്ഷമാം സത്യ മുൾക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും
കൃത്യ ഭു വെടിയാതെയും മടിയാതെയും കര കോടിയിൽ പ്രത്യഹം പ്രഥയാർന്ന പാവന കർമ്മ ശക്തി കുളിയ്ക്കുക.
സാഹസങ്ങൾ തുടർന്നു ടൻ സുഖഭാണ്ഡമാശു കവർന്നു പോം ദേഹമാനസ ദോഷസന്തതി ദേവ ദേവ നശിയ്ക്കണേ.
സ്നേഹമാം കുളിർ പൂന്നിലാവു പരന്ന സർവ്വവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്വമുള്ളിൽ വിളങ്ങണേ
ധർമ്മമാം വഴി തന്നിൽ
വന്നണയുന്ന വൈരികളഞ്ച വേ
നിർമ്മല ദ്യുതിയാർന്ന നിശ്ചയ ഖഡ്ഗമേന്തി നടന്നുടൻ
കർമ്മ സീമ കടന്നുപോയ് കളിയാടുവാനരുളേണമേ ശർമ്മ വാരിധിയിൽ കൃപാകര ശാന്തിയാം മണി നൗകയിൽ”
ഒരു ദിവസം ശ്രീദേവി അപ്പച്ചിയുടെ മകൾ ബീന ചേച്ചി (വല്യേച്ചി)എന്നോട് പറഞ്ഞു. നാളെ വിളയിൽ വച്ച് ഒരു പരിപാടിയുണ്ട്. ആ ചടങ്ങിൽ ഈശ്വര പ്രാർത്ഥന ചൊല്ലുന്നത് നമ്മൾ രണ്ടുമാണ്. ഞാൻ സന്തോഷിച്ചു. ” അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…” ചൊല്ലിയാൽ മതിയല്ലോ എന്ന് ചിന്തിച്ചു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ കുട്ടികൾ കുളിച്ചൊരുങ്ങി ശ്രീദേവി അപ്പച്ചിയോടും അമ്മയോടുമൊപ്പം അച്ഛന്റെ അമ്മാവന്റെ വീടായ കാഞ്ഞിരത്തും വിളയിലേയ്ക്ക് പോയി. മുറ്റത്ത് വലിയ പന്തലിട്ടിരിയ്ക്കുന്നു. നിരത്തിയിട്ട കസേരകളിൽ ധാരാളം പേർ ഇരിക്കുന്നു. അമ്മയും ശ്രീദേവി അപ്പച്ചിയും പന്തലിൽ ഉപവിഷ്ടരായി. കുറച്ചു കഴിഞ്ഞ് പരിപാടി ആരംഭിച്ചപ്പോൾ ഈശ്വര പ്രാർത്ഥനയ്ക്കായ് ഞാനും വല്യേച്ചിയും വേദിയിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. വല്യേച്ചിയും ഞാനും വേദിയുടെ ഒരറ്റത്ത് ചെന്ന് നിന്നു. വല്യേച്ചി കവിത്രയങ്ങളിൽ ഒരാളായ കുമാരനാശാൻ എഴുതിയ “ചന്തമേറിയ പൂവിലും” എന്ന പ്രാർത്ഥനാ ഗീതം ഈണത്തിൽ ചൊല്ലാൻ തുടങ്ങി. അതിലെ ഒരു വരി പോലും എനിക്കറിയാത്തതിനാൽ ചുണ്ടനക്കി നിൽക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പ്രാർത്ഥന കഴിഞ്ഞു ഞങ്ങൾ വേദിയൊഴിഞ്ഞു. കുറച്ചുനേരം കൂടി ചടങ്ങുകൾ നീണ്ടു. പിന്നീടവർ ചായ കുടിക്കാനായി പിരിഞ്ഞു. ശാരദ വല്യമ്മച്ചിയും അമ്മയും ശ്രീദേവി അപ്പച്ചിയും മറ്റു ചില പുരുഷ ജനങ്ങളും കൂടി അവിടെ സന്നിഹിതരായവർക്കെല്ലാം ചായ, ഉപ്പുമാവ്, പഴം, വട എന്നിവ വിളമ്പി കൊടുത്തു. കാപ്പി കുടി കഴിഞ്ഞ് ആളുകൾ പന്തലിലേയ്ക്ക് കയറുന്നതിനിടയിൽ അമ്മ എന്റെയടുത്തു വന്നു പറഞ്ഞു: ഈശ്വരപ്രാർത്ഥന പഠിച്ചിട്ട് പോകണമായിരുന്നു. വെറുതേ പോയി ചുണ്ടനക്കിയത് ശരിയായില്ലയെന്ന്. രണ്ട് പേർ ചേർന്ന് ഈശ്വരപ്രാർത്ഥന ചൊല്ലുമ്പോൾ ഏതാണ് ചൊല്ലേണ്ടതെന്ന് ഒരു മുൻ ധാരണ വേണമെന്ന് ആറാം ക്ലാസ്സുകാരിയായ എനിയ്ക്കന്ന് മനസ്സിലായി. ഞാൻ അമ്മയോട് ഇതെന്ത് പരിപാടിയാണെന്ന് ചോദിച്ചു. ചിറക്കര ത്താഴം സർവ്വീസ് കോ ഓപറേറ്റീവ് ബാങ്കിന്റെ വാർഷിക പൊതുയോഗമാണെന്ന് അമ്മ പറഞ്ഞു തന്നു. വാർഷിക റിപ്പോർട്ട് അവതരിപ്പിക്കലും വാർഷിക കണക്കവതരിപ്പിക്കലും ഉച്ചവരെ നീണ്ടു. പിന്നെ ഉച്ച ഭക്ഷണം. ഉച്ചയ്ക്ക് ശേഷം അടുത്ത വർഷത്തേയ്ക്കുള്ള ബജറ്റവതരണം. അവസാനം ദേശീയ ഗാനം ഞാനും വല്യേച്ചിയും കൂടി ആലപിച്ചു.

ചിറക്കരത്താഴം സർവ്വീസ് സഹകരണ സംഘം പ്രദേശത്തെ ജനങ്ങളുടെ പക്കൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് കൂടാതെ കർഷകരുടെ തേങ്ങ സംഭരിക്കുക. അവർക്കാവശ്യമായ വളങ്ങളും കീടനാശിനികളും നൽകുക എന്ന വല്യ ദൗത്യങ്ങളും നിർവ്വഹിച്ചിരുന്നു. സംഘത്തിന് സ്വന്തം സ്ഥലവും കെട്ടിടവും മതിൽ കെട്ടും ആകുന്നത് വരെ അച്ഛന്റെ അമ്മാവന്റെ പറമ്പിലായിരുന്നു തേങ്ങ സൂക്ഷിച്ചിരുന്നത്. തെക്കേ പൊയ്കയിലെ ധർമ്മൻ എന്നയാളുടെ കാളവണ്ടിയിലായിരുന്നു തേങ്ങ അവിടെ എത്തിച്ചിരുന്നത്. ചിലപ്പോൾ അദ്ദേഹത്തിന്റെ മകൾ ഉഷയും അവിടെ വരാറുണ്ടായിരുന്നു. ഉഷ എന്റെ ക്ലാസ്സിലെ കുട്ടിയാണ് . ഞാനും ഉഷയും കൂടി കളിക്കുക പതിവായിരുന്നു. രാത്രി തേങ്ങയുടെ കാവൽക്കാരൻ “കരിമൻ” എന്ന നായയാണ്.

എല്ലാ നാളികേരവും എത്തിച്ചു കഴിഞ്ഞാൽ പിന്നെ തേങ്ങാ പൊതിക്കകാരുടെ ഊഴമാണ്. അവർ ഓരോ പാരയുമായി വന്ന് നിലത്ത് ആഞ്ഞ് കുത്തി ഉറപ്പിക്കും. പിന്നെ തൊണ്ടു പരന്ന വശം പാരയിലിടിച്ച് പൊതിക്കാൻ തുടങ്ങുന്നു. തൊണ്ട് പൊതിച്ച് ഒരു കൂന കൂട്ടും. ധാരാളം കാളവണ്ടികൾ എത്തി ഇവയെല്ലാം കയറ്റിക്കൊണ്ടുപോയി കയർ മേഖലയിൽ എത്തിക്കുന്നു. തേങ്ങ മാർക്കറ്റി ലേയ്ക്കും. മാറിമാറിവന്ന ഭരണ സമിതിയുടെ പിടിപ്പുകേടും തിരച്ചടവില്ലാത്ത വായ്പകളും സ്ഥാപനത്തിന് എന്നെന്നേക്കുമായി താഴിടാൻ ഇടയാക്കി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ജോലി കഴിഞ്ഞു വരുമ്പോൾ സെൽവരാജനേയും ജോസഫ് അച്ചായനേയും വഴിയിൽ വച്ചു കണ്ടു രണ്ടുപേരും ഒന്നിച്ച് നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു.

“എന്താ വിശേഷം?”ഞാൻ ചോദിച്ചു.

” താൻ ഏതു നാട്ടുകാരനാണ്?തന്നെ ആരാ നമ്മുടെ അസോസിയേഷൻറെ പ്രസിഡണ്ട് ആക്കിയത്?”അച്ചായൻ നല്ല ഫോമിലാണ്.

സെൽവരാജൻ പറഞ്ഞു,”അച്ചായൻ പറയുന്നത് കണക്കാക്കണ്ട. നാട്ടിൽ വോട്ട് ചെയ്യാൻ പോകാൻ തീരുമാനിച്ചപ്പോൾ മുതലുള്ള ആവേശമാണ്. പാവം അച്ചായൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. കന്നി വോട്ടാണ്.”

“അതെങ്ങനെ കന്നി വോട്ടാകും? ഇപ്പോൾ കന്നി മാസം അല്ലല്ലോ?”അച്ചായൻ തൻ്റെ ജനറൽ നോളഡ്‌ജ്‌ പുറത്തിറക്കി.

“അച്ചായാ ആദ്യത്തെ വോട്ടിന് കന്നി വോട്ട് എന്നാണ് പറയുന്നത്. വാ നമ്മുക്ക് വൈകുന്നേരത്തെ ട്രെയിന് പോകണം. വേഗം റെഡിയാകാൻ നോക്ക്. അധികം സമയമില്ല.”

അത് തെറ്റാണ്,മലയാളം ആദ്യത്തെ മാസം ചിങ്ങം ആണല്ലോ,കന്നി രണ്ടാമതല്ലേ ?”

ശരി, സമ്മതിദാനാവകാശവും പൗരത്വ ബോധവും ഒന്നും തിരിച്ചറിയാതെ മറുനാട്ടിൽ ജീവിക്കുന്ന നമ്മൾ വെറും കിണറ്റിലെ തവളകൾ പോലെയാണ്. നമ്മൾ ഉയർത്തെഴുന്നേൽക്കണം. “അച്ചായൻ എന്നോട് പറഞ്ഞു.

“അതെന്തുകളിയാ അച്ചായാ,തവളകൾ ഉയർത്തെഴുന്നേൽക്കുമോ?”സെൽവരാജൻ ചോദിച്ചു.

“ഈസ്റ്റർ കഴിഞ്ഞു, എന്നാലും നാട്ടിൽപോയി ഉയിർത്ത് എഴുന്നേറ്റു വാ.”

ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ അച്ചായൻ വീണ്ടും പറഞ്ഞു, “നമ്മൾ പണം ഉണ്ടാക്കാനുള്ള വഴികൾ ചിന്തിച്ച് സമയം കളഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ മതിയായിരുന്നു. അതാകുമ്പോൾ വിവരം വേണ്ടല്ലോ”.

“ശരിയാ, നമ്മൾക്ക് പറ്റിയ പണിയായിരുന്നു.”

കൊല്ലം രാധാകൃഷ്ണൻ നാട്ടിലേക്ക് നേരത്തെ തന്നെ പോയിക്കഴിഞ്ഞിരുന്നു, എവിടെയോ ഒരു കഥാപ്രസംഗത്തിന് ചാൻസ് കിട്ടിയിരുന്നു, ഇപ്പോൾ പോയാൽ രണ്ടും നടക്കും. ഹുസ്സയിൻ വീണ്ടും അവൻ്റെ മുതലാളിയുടെകൂടെ എവിടെയോ പോയിരിക്കുകയാണ്. ചിലപ്പോൾ മുതലാളിക്ക് പെണ്ണുകാണാൻ ആയിരിക്കും.

സമ്മതി ദാനവകാശം ഉപയോഗിക്കാത്ത പൗരത്വബോധം ഇല്ലാത്ത ഞാനും ജോർജുകുട്ടിയും ഒഴിച്ച് എല്ലാവരും വോട്ട്ചെയ്യാൻ നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ നിന്നും വന്ന ബേബി പോലും പോകുന്നു എന്നാണ് പറഞ്ഞത്.

വോട്ട് കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം കാലത്ത് തന്നെ അച്ചായനും സ്വെൽവരാജനും തിരിച്ചെത്തി. രണ്ടുപേർക്കും ഒരു ഉണർവ്വ് കാണുന്നില്ല. ചോദിച്ചിട്ട് ഉരുണ്ടുകളിക്കുന്നു. ഞങ്ങളെ കണ്ടപ്പോഴെല്ലാം രണ്ടുപേരും ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി. ജോർജ്‌കുട്ടി പറഞ്ഞു ,”ആശാന്മാർ എന്തോ അബദ്ധത്തിൽ ചെന്നുചാടിയതുപോലെ തോന്നുന്നുണ്ട്.”

“എങ്ങനെയുണ്ടായിരുന്നു അച്ചായൻ്റെ കന്നി വോട്ട്?”

അച്ചായൻ ദയനീയമായി ഞങ്ങളെ നോക്കി. സെൽവരാജാൻ പറഞ്ഞു, “ഒന്നും പറയണ്ട. അച്ചായൻ്റെ നാട്ടുകാർ വളരെ നല്ല മനുഷ്യരാണ്. അച്ചായൻ അങ്ങ് ബാംഗ്ലൂരിൽ നിന്നും കാശുമുടക്കി വോട്ടു ചെയ്യാൻ വരണമല്ലോ ബുദ്ധിമുട്ട് ആകുമല്ലോ എന്ന് അവർ വിചാരിച്ചു.”

“നല്ല നാട്ടുകാർ അവർ എന്ത് ചെയ്തു? സ്വീകരണവും അനുമോദനവും ഒക്കെ നടത്തി കാണും,”

“അതെല്ലാം നിസ്സാരം. അച്ചായന് ബുദ്ധിമുട്ടാകുമല്ലോ എന്ന് വിചാരിച്ച് ബൂത്തിൽ അവർ നേരത്തെ എത്തി അച്ചായൻ്റെ വോട്ടുകൂടി ചെയ്തു”.

അച്ചായൻ പരാതി പറയാൻ ചെന്നപ്പോൾ പറയുകയാണ് ” കള്ളവോട്ട് ചെയ്യാൻ വന്നതാണ്, പോലീസിൽ ഏൽപ്പിക്കണ്ടങ്കിൽ തിരിച്ചുപൊയ്‌ക്കോ എന്ന്.”

നാട്ടിൽ പോയവർ ഓരോരുത്തരായി തിരിച്ചു വന്നു തുടങ്ങി. ആർക്കും ഒരു മിണ്ടാട്ടവുമില്ല. തിരിച്ചുവന്ന എല്ലാവർക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. എല്ലായിടത്തും ഓടി നടന്ന് ജോർജ്‌കുട്ടി എല്ലാവരെയും സമാധാനിപ്പിച്ചു. അസ്സോസിയേഷൻ്റെ ഓണം വരികയാണ്. എല്ലാവരെയും സോപ്പിട്ടില്ലെങ്കിൽ പിരിവ് മോശമായിപോകും.

കൊല്ലം രാധാകൃഷ്ണൻ മാത്രം വളരെ സന്തോഷത്തിലായിരുന്നു. നാട്ടിൽ പോയ രാധാകൃഷ്ണന് രണ്ടുമൂന്ന് പ്രോഗ്രാം കിട്ടി. വലിയ ജനക്കൂട്ടം ആയിരുന്നു എന്നൊക്കെ രാധാകൃഷ്ണൻ തട്ടിവിടുന്നുണ്ടായിരുന്നു.

“വേനൽക്കാലത്ത് മഞ്ഞും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമതി ഇണങ്ങുകയില്ല.”

ജോർജുകുട്ടി ബൈബിളിൽ നിന്നും പഠിച്ചുവച്ച ഒരു വാചകം പുറത്തെടുത്തു.

ഒന്നും മനസ്സിലാകാതെ രാധാകൃഷ്ണൻ എന്നെ നോക്കി.

ഞാൻ അത് കാണാത്ത ഭാവത്തിൽ നിന്നു.

രാധാകൃഷ്ണൻ പറഞ്ഞു,”ബുദ്ധിമാന്മാർ മണ്ടത്തരം കേൾക്കുമ്പോൾ ചിരിക്കാറില്ല. കൂടിയാൽ ഒന്ന് പുഞ്ചിരിക്കും.”

അതായിരിക്കും തൻ്റെ ഗേൾ ഫ്രണ്ട് തന്നെക്കാണുമ്പോൾ പുഞ്ചിരിക്കുന്നത്.”ജോർജ്‌കുട്ടി പറഞ്ഞു.

ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞുകൊണ്ട് ജോർജ് വർഗീസ് വരുന്നതുകണ്ട്‌ ജോർജ് കുട്ടി ചോദിച്ചു,”എന്താ വർഗീസേ വട്ട് ആയോ?”.

“ഒന്നും പറയണ്ട, നാട്ടിൽ വോട്ട് ചെയ്യാൻ പോയിരുന്നു. അവിടെ നിന്നും വാങ്ങിയ സോപ്പ് ഉപയോഗിച്ച് പുതിയ ഷർട്ട് ഒന്ന് കഴുകി. ഇപ്പോൾ എല്ലാം ചെറുതായിപ്പോയി. ഭയങ്കര മുറുക്കം”.

“മണ്ടൻ,അതിന് വേറെ പണിയുണ്ട്.”

“എന്താ?”

“ആ സോപ്പ് ഉപയോഗിച്ച് താൻ ഒന്ന് കുളിച്ചാൽ പോരെ?”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ വി

1979 ഫെബ്രുവരി മുതൽ പത്രങ്ങളിലെ പ്രധാന വിഷയം സ്കൈലാബ് തിരിച്ച് ഭൂമിയിലേയ്ക്ക് വീഴുന്നതിനെ കുറിച്ചായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഞാനും കൗതുക പൂർവ്വം ആ വാർത്തകളിലൂടെ കടന്നുപോയി. കുട്ടികളുടെ ഇടയിലും അത് ചർച്ചാ വിഷയമായിരുന്നു. ക്ലാസിലെത്തിയ ചില അധ്യാപകരും സ്കൈ ലാബിനെ കുറിച്ച് സംസാരിച്ചിരുന്നു. യു എസിന്റെ ആദ്യ സ്പേസ് സ്റ്റേഷനായ സ്കൈലാബ് ബഹിരാകാശത്തേയ്ക്ക് പോകാൻ മാത്രമുള്ള നിയന്ത്രണ സംവിധാനങ്ങളുള്ളതായിരുന്നു. എന്നാൽ തിരിച്ച് ഭൂമിയിലേയ്ക്ക് സുരക്ഷിതമായി ഇറക്കാൻ പറ്റിയ സംവിധാനമൊന്നും അതിലില്ലായിരുന്നു.

അതു കാരണം പൊതുജനങ്ങളുടെ മനസ്സിൽ ഒരു ഭയം സൃഷ്ടിക്കാൻ പത്രവാർത്തകൾക്ക് കഴിഞ്ഞു. അങ്ങനെ ടെറസ്സിൽ തുണി വിരിയ്ക്കാൻ കയറിയ ഒരു സ്ത്രീ വിമാനത്തിന്റെ ശബ്ദം കേട്ടപ്പോൾ സ്കൈ ലാബ് വീഴുന്നതായിരിയ്ക്കും എന്നൂഹിച്ച് ടെറസ്സിൽ നിന്നും എടുത്തു ചാടിയതു മൂലം അപകടം പറ്റിയത്രേ. അങ്ങനെ മൂന്നാല് മാസങ്ങൾ കടന്നുപോയി. 1979 ജൂലൈ 11ന് സ്കൈലാബ് ഓസ്‌ട്രേലിയയിൽ പതിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി.

41 വർഷങ്ങൾക്കിപ്പുറം ബഹിരാകാശ യാത്രയിലും പരീക്ഷണങ്ങളിലും മനുഷ്യൻ വളരെയധികം പുരോഗമിച്ചു. അത്തരം പരീക്ഷണങ്ങൾ മാനവരാശിയുടെ നന്മയ്ക്ക് ഉതകുന്നതാക്കാൻ ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻറെ ആദ്യത്തെ ജനറൽ ബോഡി നടക്കുകയാണ്. ഈ വർഷം ഓണാഘോഷത്തോടനുബന്ധിച്ചു് നടത്തേണ്ട കലാപരിപാടികൾ എന്തൊക്കെ ആയിരിക്കണം എന്ന് തീരുമാനിക്കണം. ക്രിസ്തുമസ്സ് ‌,വിഷു,ഈസ്റ്റർ തുടങ്ങിയ അവസരങ്ങളിൽ അസോസിയേഷൻ എന്തെല്ലാം ചെയ്യണം? അങ്ങനെ ഒരു വർഷത്തെ പരിപാടികളും ബഡ്‌ജറ്റും എല്ലാം അടങ്ങിയ വിപുലമായ അജണ്ടയാണ് ചർച്ച ചെയ്യുവാനുള്ളത്.

ചർച്ച നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു, “എനിക്കൊരു കാര്യം പറയാനുണ്ട്.”

” തനിക്ക് കാര്യങ്ങൾ എന്തുവേണമെങ്കിലും പറയാം. പക്ഷേ കഥാപ്രസംഗത്തിൻറെ കാര്യം മാത്രം മിണ്ടിപ്പോകരുത്.”ജോർജ് കുട്ടി പറഞ്ഞു.

ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

“ഇത് കഥാപ്രസംഗം അല്ല. മറ്റൊരു അടിയന്തര വിഷയമാണ് . പ്രവാസി മലയാളികളും മറുനാടൻ മലയാളികളും സാമൂഹ്യസേവന രംഗത്ത് വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നു ,കുടയില്ലാത്തവർക്ക് കുട വാങ്ങി കൊടുക്കുന്നു, പഠിക്കാൻ പുസ്തകങ്ങളില്ലാത്തവർക്ക് പുസ്തകം വാങ്ങി കൊടുക്കുന്നു. അങ്ങനെ സാമൂഹ്യ സേവനരംഗത്ത് അവർ വളരെയധികം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. നമുക്ക് സാമൂഹ്യ സേവനം ചെയ്യണം.”

എല്ലാവരും രാധാകൃഷ്ണൻ്റെ അഭിപ്രായത്തോട് യോജിച്ചു. “എങ്കിൽ ഇനി എന്ത് ചെയ്യണം?എപ്പോൾ ചെയ്യണം ഇതെല്ലം തീരുമാനിക്കാം”.

സെൽവരാജ് പറഞ്ഞു, “പാലക്കാടുള്ള ഒരു കുടുംബത്തിൻ്റെ ദയനീയമായ അവസ്ഥ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. തട്ടുമ്പുറം സോമൻ എന്നൊരാളാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് ക്യാൻസർ, മകന് കിഡ്‌നി മാറ്റി വയ്ക്കണം, അച്ഛൻ തുച്ഛമായ വരുമാനമുള്ള കൂലിപ്പണിക്കാരൻ. സാമ്പത്തിക സഹായം ചോദിച്ചുകൊണ്ടുള്ള വളരെ ദയനീയമായ അവരുടെ അഭ്യർത്ഥന കാണുകയുണ്ടായി. മകൻ്റെ കിഡ്‌നി മാറ്റി വയ്ക്കാൻ പത്തുലക്ഷം രൂപ വേണം .”
“ഇങ്ങനെയുള്ള ഒരു കുടുംബത്തെ നമ്മൾ സഹായിക്കണം. പാലക്കാട് ആയതുകൊണ്ട് സെൽവരാജന് അന്വേഷിക്കാനും കഴിയും.”അച്ചായൻ അഭിപ്രായപ്പെട്ടു.
“ശരി നമുക്ക് ഒരു ഫണ്ട് പിരിവ് തുടങ്ങാം.”ജോർജ് കുട്ടി പറഞ്ഞു. എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു.”ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ആദ്യ സംരംഭമാണ് . എല്ലാവരും നന്നായിട്ടു ഉത്സാഹിക്കണം”,സെക്രട്ടറി പറഞ്ഞു.

ഞങ്ങൾക്ക് അറിയാവുന്ന കടകളിലും ഷോപ്പുകളിലും പോയി ഫണ്ട് പിരിവ് ആരംഭിച്ചു. പരിചയക്കാരെ ബന്ധപെട്ടു. രണ്ടാഴ്ചകൊണ്ട് രണ്ടു ലക്ഷം രൂപ പിരിഞ്ഞുകിട്ടി.
“ഈ പൈസ സെൽവരാജനും അച്ചായനും കൂടി പാലക്കാട് പോയി അവരെ നേരിട്ട് ഏൽപ്പിക്കുന്നതാണ് നല്ലത്. “പൊതുയോഗം തീരുമാനിച്ചു.
അച്ചായൻ പറഞ്ഞു,”ഞങ്ങൾ പൈസ കൊടുക്കുന്നതിൻ്റെ ഫോട്ടോ എടുത്ത് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കൊടുക്കണം. നമ്മളുടെ അസോസിയേഷൻ്റെ പേര് എല്ലാവരും അറിയണം.”
രണ്ടുപേരുംകൂടി അടുത്ത വീക്കെൻഡ് പാലക്കാട് പോയി. തട്ടും പുറം സോമനേയും മകനെയും കണ്ടു കാശു കൊടുക്കാൻ തീരുമാനിച്ചു.
അച്ചായനെയും സെൽവരാജനെയും യാത്ര അയക്കാൻ ഭാരവാഹികൾ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ പോയി.

ട്രെയിനിൽ കയറിക്കഴിഞ്ഞു സെൽവരാജ് പറഞ്ഞു,”പത്രത്തിൽ ഞങ്ങളുടെ ഫോട്ടോ വരുമ്പോൾ ആരും അസൂയപ്പെടരുത്,നമ്മളുടെ അസ്സോസിയേഷൻ്റെ പ്രശസ്തിക്ക് നമ്മൾ അല്പം ത്യാഗം സഹിക്കണം.”അവർ യാത്രയായി.

രാവിലെ ജോർജ് കുട്ടി ആരോടോ ഉറക്കെ സംസാരിക്കുന്നതുകേട്ടാണ് ഞാൻ എഴുന്നേറ്റത്. ജോർജ് കുട്ടി പറഞ്ഞു,”പൊളിഞ്ഞു,നമ്മുടെ പരിപാടികൾ. അച്ചായനെയും സെൽവരാജനേയും പോലീസ് അറസ്റ്റ് ചെയ്തു.അവരെ ഉടൻ പുറത്തിറക്കണം.എന്താ ചെയ്യുക?”
“എന്തുപറ്റി?
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തട്ടുമ്പുറം സോമനും മൂന്നുനാലുപേരും അച്ചായനെയും സെൽവരാജനേയും കാത്തുനിന്നു. അവരെ റെയിൽവേ സ്റ്റേഷനിൽ നിന്നും അവർ ഒരു സൈഡിലേക്ക് കൂട്ടികൊണ്ടുപോയി.
“കിഡ്‌നി മാറ്റിവെക്കണ്ട കുട്ടി എവിടെ?”അച്ചായൻ ചോദിച്ചു.
“അത് ഞങ്ങൾ മാറ്റി വച്ചോളാം .നിങ്ങൾ പിരിച്ചെടുത്ത കാശുതന്നിട്ട് പൊയ്ക്കോളൂ”
“അത് പറ്റില്ല.ഞങ്ങൾക്ക് കുട്ടിയെ കാണണം:” അച്ചായൻ പറഞ്ഞു.
“ഞങ്ങളുടെ പേരിൽ പണം പിരിച്ചിട്ടു ന്യായം പറയാതെ കാശു തന്നിട്ട് പോടാ”.എന്നായി തട്ടുമ്പുറം സോമനും ശിങ്കിടികളും.
അച്ചായന് ഒരു ബുദ്ധി തോന്നി , “ബാങ്കിൽ പോയി ക്യാഷ് എടുക്കണം.”
ബഹളം കേട്ട് രണ്ട് പോലീസ്‌കാർ അവിടേക്ക് വന്ന്.”എന്താ പ്രശനം?”
അച്ചായൻ എല്ലാം വിവരിച്ചു പറഞ്ഞു.പോലീസുകാരൻ പറഞ്ഞു,”നിങ്ങൾ ഇവരുടെ പേരിൽ കാശു പിരിച്ചോ?”
“പിരിച്ചു.”
“എങ്കിൽ പിരിച്ച കാശു കൊടുത്തേക്ക്.”
പോലീസുകാർ അവരുടെ ആളുകളാണ് എന്ന് മനസ്സിലായി. അവർ അച്ചായനെയും സെൽവരാജനെയും തപ്പി അവരുടെ ബാഗിൽ നിന്നും ക്യാഷ് പിടിച്ചെടുത്തു. അതെ സമയം കാഴ്ചക്കാരായി ആളുകൾ അവർക്കുചുറ്റും തടിച്ചുകൂടി.ആരൊക്കെയോ മൊബൈലിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു.
അച്ചായനും സെൽവരാജനും ബഹളം വച്ചപ്പോൾ പോലീസുകാർ അവരെ അറസ്റ്റു ചെയ്തു.ഇപ്പോൾ അവർ പോലീസ് കസ്റ്റഡിയിലാണ്.
“അവരെ എങ്ങനെ പുറത്തിറക്കും?ഒരുപിടിയും കിട്ടുന്നില്ല.”എന്തെങ്കിലും ഒന്ന് പറയ്”.ജോർജ് കുട്ടി അകെ അസ്വസ്ഥനായി.
ഞാൻ പറഞ്ഞു,നമ്മുക്ക് ഒരു കാര്യം ചെയ്യാം. നമ്മടെ ഗൗഡയെ പോയി കണ്ടാലോ?”:
“അയാൾ എന്ത് ചെയ്യാനാണ്?”
“വരൂ,നോക്കാം.”ഞങ്ങൾ രാവിലെ ഗൗഡയുടെ വീട്ടിൽ എത്തി,വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഗൗഡ ഒരു ചോദ്യം,”ഞാനെന്തു ചെയ്യാനാണ്?”
“ഇത്രയും സമയം നിങ്ങൾ മുഖ്യമന്ത്രിയുടെ പി.എ. ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയാണ് എന്നുപറയുക.”
ഗൗഡ ഉഷാറായി. ഗൗഡ ഫോൺ എടുത്തു. ഞാൻ സംഘടിപ്പിച്ച ടെലിഫോൺ നമ്പർ ഗൗഡക്ക് കൊടുത്തു.
“ഞാൻ കർണാടക മുഖ്യമന്ത്രിയാണ്. എനിക്ക് ആഭ്യന്തര മന്ത്രിയുമായി ഉടൻ സംസാരിക്കണം.”
കേരള ആഭ്യന്തരമന്ത്രിയുടെ പി.എ. ഉടൻ മന്ത്രിയ്ക്ക് കണക്‌ട്‌ ചെയ്തു.

“ഞാൻ കർണാടക മുഖ്യമന്ത്രി സംസാരിക്കുന്നു. എൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേരെ പാലക്കാട് പോലീസ് അന്യായമായി തടഞ്ഞു വച്ചിരിക്കുന്നു. അവരെ ഉടൻ വിട്ടയക്കണം. അല്ലെങ്കിൽ ഇവിടെയുള്ള മലയാളികൾ എല്ലാത്തിനേം തിരിച്ചുവിടാനുള്ള പണി എനിക്കറിയാം.അതിൻറെ ആവശ്യമുണ്ടോ എന്ന് ആലോചിക്കുക. എനിക്ക് ഉടൻ മറുപടികിട്ടണം.”
ഗൗഡ വിശദീകരിച്ചു,”അറസ്റ്റു ചെയ്യപ്പെട്ടവർ മലയാളികളാണെങ്കിലും തൻ്റെ സ്ഥാപനത്തിലെ പ്രധാന ജോലിക്കാർ ആണ്.ഇത് കേരളവും കർണാടകയും തമ്മിലുള്ള പ്രശനമായി വളരാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.”
“ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ഒന്നുകൂടെ വിളിക്കൂ സാർ. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.”
ഗൗഡ നല്ല ഗൗരവത്തിൽ ഇരിക്കുകയാണ്. ശരിക്കും ചീഫ് മിനിസ്റ്റർ തന്നെ. കൃത്യം അഞ്ചുമിനിറ്റ് കഴിഞ്ഞു ഗൗഡ വിളിച്ചു.
അപ്പുറത്തുനിന്നും എന്തോ വിശദീകരണം കേട്ടു..
” ഓക്കേ താങ്ക്സ്.”ഗൗഡ ഫോൺ വച്ചു . ഞങ്ങളെ ഗൗരവത്തിൽ നോക്കി.കർണാടക മുഖ്യമന്ത്രിയുടെ പ്രേതം ഗൗഡയെ ബാധിച്ചിരിക്കുന്നു.
“പോലീസ് അവരെ വിട്ടയച്ചു. അവരിൽ നിന്നും പിടിച്ചെടുത്ത കാശും തിരിച്ചുകൊടുത്തു”. ഗൗഡ പറഞ്ഞു.
“ഇന്ന് വൈകുന്നേരം ഞങ്ങളുടെ അസോസിയേഷൻ്റെ വക ബിരിയാണി ഗൗഡക്ക്.”ഞാൻ പറഞ്ഞു.
“അപ്പോൾ ബോട്ടിലോ?”
” അത് ഇൻക്ലൂസിവ് അല്ലെ”
“അങ്ങനെ ഗൗഡക്ക് മാത്രം ബിരിയാണി വേണ്ട. അസോസിയേഷൻ ഭാരവാഹികൾക്ക് എല്ലാവർക്കും ബിരിയാണി ,ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ?”.
ആ നിർദ്ദേശം ഏക കണ്ഠമായി പാസ്സാക്കി.
ഫണ്ട് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടു തിരിച്ചെത്തിയ സെൽവരാജുനും ജോസഫ് അച്ചായനും ഒരു സ്വീകരണം കൊടുക്കുവാൻ ഞങ്ങളുടെ അസോസിയേഷൻ തീരുമാനിച്ചു .
പതിവുപോലെ ജോർജ്ജുകുട്ടി സ്വാഗത പ്രസംഗം നടത്തി .അതിനുശേഷം കൊല്ലം രാധാകൃഷ്ണൻ ജോസഫ് അച്ചായനേയും സെൽവരാജിനെയും പൊന്നാട അണിയിച്ചു.
“സുഹൃത്തുക്കളെ നമ്മളിൽ നിന്നും സാമൂഹ്യ സേവനത്തിനു വേണ്ടി വേർപിരിഞ്ഞുപോയ അച്ചായനും സെൽവരാജനും തിരിച്ചെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ നിങ്ങളോട് ചോദിക്കുകയാണ് സാമൂഹ്യ സേവനം സാമൂഹിക സേവനം എന്ന് പറഞ്ഞു നമ്മൾ പത്രത്തിൽ കാണുന്ന വാർത്തയുടെ പുറകെ നടക്കേണ്ടത് ഉണ്ടോ? ഇത് നമുക്ക് നല്ലൊരു ഉദാഹരണമാണ്. നമ്മൾ മറുനാടൻ മലയാളികൾ ഇതിൽ നിന്നും ഒരു പാഠം പഠിക്കേണ്ടതുണ്ട് .ഈ അവസരത്തിൽ ഞാൻ എൻറെ നാട്ടിൽ നടന്ന ഒരു സംഭവം ഓർമിക്കുകയാണ് . അത് നിങ്ങളോട് പറയണമെന്നുണ്ട്. പക്ഷേ, അതൊരു കഥാപ്രസംഗത്തിനുള്ള വിഷയം ആയതുകൊണ്ട് ഞാനിപ്പോൾ സൂചിപ്പിക്കുന്നില്ല .
ഈ അവസരത്തിൽ നമ്മളെ സഹായിച്ച കർണാടക മുഖ്യമന്ത്രി ആയി അഭിനയിച്ച നമ്മുടെ ഗൗഡയെ ഓർമ്മിക്കാതെ ഇരിക്കാൻ കഴിയില്ല . ഭാവിയിലും അദ്ദേഹത്തിൻറെ സേവനങ്ങൾ നമുക്ക് ആവശ്യമായിവരും എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന് ഇടയ്ക്കിടയ്ക്ക് ബിരിയാണി വാങ്ങി കൊടുക്കുവാൻ നമ്മൾ മറന്നു പോകരുത്.
എല്ലാവർക്കും നന്ദി നമസ്കാരം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

RECENT POSTS
Copyright © . All rights reserved