Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ്സിന്റെ ഒട്ടനവധി കെട്ടിടങ്ങൾ വളരെ പഴക്കമുള്ളതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 1948 ജൂലൈ 5-ാം തീയതിയാണ് യുകെയുടെ അഭിമാനമായ എൻഎച്ച്എസ് നിലവിൽ വന്നത്. ഏകദേശം 2000- ലധികം കെട്ടിടങ്ങൾ 1948 -ന് മുമ്പ് നിർമ്മിച്ചതാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതായത് ഒട്ടനവധി കെട്ടിടങ്ങൾ എൻ.എച്ച്എസിനെക്കാൾ പഴക്കമുള്ളവയാണ്. പഴക്കമുള്ള ദുർബലമായ കെട്ടിടങ്ങളിൽ ചികിത്സയ്ക്കായി വരുന്നത് ദശലക്ഷക്കണക്കിന് രോഗികളുടെ ജീവന് അപകടകരമാണെന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്.

രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി ദുർബലമായ കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് എൻഎച്ച്എസ് മേധാവികൾ മന്ത്രിതലത്തിൽ ഒട്ടേറെ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ഇംഗ്ലണ്ടിലെ 211 എൻഎച്ച് എസ് ട്രസ്റ്റുകളിൽ 34 എണ്ണത്തിലും കുറഞ്ഞത് നാലിലൊന്ന് കെട്ടിടങ്ങൾ എങ്കിലും എൻഎച്ച് സ്ഥാപിതമായ 1948 മുമ്പേ നിർമ്മിച്ചവയാണ്. പഴയ പല കെട്ടിടങ്ങളിലും ഇലക്ട്രിസിറ്റി, പ്ലംബിംഗ് സംവിധാനങ്ങൾ കാലോചിതമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല . സിങ്കുകളിൽ നിന്ന് വാർഡുകളിലേയ്ക്ക് മലിന ജലം ഒഴുകുന്നത് പഴയ പല കെട്ടിടങ്ങളും നേരിടുന്ന പ്രശ്നമാണ്. കഴിഞ്ഞയിടയ്ക്കാണ് തീവ്രപരിചന വാർഡിൻറെ സീലിംഗ് ഒരു രോഗിയുടെ മേൽ അടർന്ന് വീണത്. ലിഫ്റ്റ് വീണ് ഡോക്ടറുടെ കാൽ ഒടിഞ്ഞതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

2020 – ൽ ഇപ്പോഴത്തെ സർക്കാർ കെട്ടിട പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 40 പുതിയ ഹോസ്പിറ്റലുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ഇത് നടപ്പിലാകില്ലന്ന് ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ വാർഡുകൾ, ബ്രെസ്റ്റ് ക്ലിനിക്കുകൾ, മെറ്റേണിറ്റി യൂണിറ്റുകൾ, എ ആൻഡ് ഇ ഡിപ്പാർട്ട്‌മെൻ്റുകൾ, അടുക്കളകൾ എന്നിവിടങ്ങളിൽ പേൻ, ഈച്ച, എലി എന്നിവ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി മേധാവികൾക്ക് കീട നിയന്ത്രണത്തിനായി ദശലക്ഷക്കണക്കിന് പൗണ്ട് ചെലവഴിക്കേണ്ടിവന്നുവെന്ന വാർത്ത അടുത്തയിടെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിൽ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഏകദേശം 3000 തൊഴിലാളികൾക്കാണ് ഇവിടെ ജോലി നഷ്ടമാകുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് യൂണിയനുകളുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്ന് ഉയർന്നു വന്നിരിക്കുന്നത്. ജോലികൾ വെട്ടി കുറച്ച് തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെ സമരമുഖത്തിറങ്ങുന്നതിന് അനുകൂലമായി യുണൈറ്റ് അംഗങ്ങൾ വോട്ട് ചെയ്തിരിക്കുകയാണ്.

എന്നാൽ തൊഴിലാളികൾ സമരവുമായി മുന്നോട്ടു പോകുന്നതിനോട് ടാറ്റാ സ്റ്റീൽ മാനേജ്മെൻറ് രൂക്ഷമായാണ് പ്രതികരിച്ചത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന്‌ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞു. 857 യൂണിയൻ അംഗങ്ങളിൽ 568 പേർ സമരത്തിന് അനുകൂലമായി വോട്ട് ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമരത്തോടുള്ള കമ്പനിയുടെ നിലപാട് വ്യക്തമാക്കി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിന്റെ ഭാഗത്തുനിന്ന് തൊഴിലാളികൾക്ക് കത്തയച്ചിട്ടുണ്ട്.

കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് നിലവിൽ യൂണിയനുകളായ യുണൈറ്റ്, കമ്മ്യൂണിറ്റി, ജി എം ബി യൂണിയനുകളുമായി 45 ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക കൂടിയാലോചനകൾ നടക്കുകയാണ്. ഈ വർഷം പോർട്ട് ടാൽബോട്ടിൽ ഇരുമ്പ് അയിരിൽ നിന്ന് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ചൂളകൾ നിർത്തലാക്കിയതും സ്ക്രാപ്പ് സ്റ്റീൽ ഉരുക്കുന്ന ഇലക്ട്രിക് ഫർണസുകൾ സ്‌ഥാപിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായത് . ചർച്ചകൾ നടക്കുന്ന സമയത്ത് വ്യവസായിക നടപടി വേണമോ എന്ന കാര്യത്തിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയതിൽ കടുത്ത നിരാശയുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. എന്നാൽ തങ്ങളുടെ അംഗങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കൈക്കൂലി മുതൽ ഭീഷണി വരെ ടാറ്റ ഉപയോഗിച്ചതായി യൂണിറ്റിന്റെ വെയിൽസ് റീജിയൻ സെക്രട്ടറി പീറ്റർ ഹ്യൂസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

71 വയസ്സുകാരിയായ ബ്രിട്ടീഷ് വയോധികയെ മസാജ് കേന്ദ്രത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്തു. പോർച്ചുഗലിലെ മസാജ് കേന്ദ്രത്തിൽ വച്ചാണ് ഇവർക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടതായി വന്നത് . സംഭവത്തെ തുടർന്ന് മസാജ് ചെയ്യുന്ന ജീവനക്കാരനെ പോർച്ചുഗീസ് പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിനിരയായ ബ്രിട്ടീഷുകാരി പോർച്ചുഗലിൽ താമസിക്കുന്നയാളാണോ അതോ പ്രദേശത്ത് അവധി ആഘോഷിക്കാൻ എത്തിയ ആളാണോ എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . 47 കാരനായ പ്രതി കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ആളാണ്. പോർചുഗലിലെ ക്വാർട്ടൈറയിലെ അൽഗാർവ് പട്ടണത്തിൽ ഒരു മസാജ് സെഷനുശേഷം ലൈംഗികാതിക്രമത്തിന് ഇരയായതായി പറഞ്ഞാണ് ഇവർ പോലീസിനെ സമീപിച്ചത്.

സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ആൾ മുമ്പ് സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് പരിശോധിച്ചു വരുകയാണ്. അതിമനോഹരമായ ബീച്ചുകൾക്കും ഭക്ഷണത്തിനും പേരുകേട്ട പോർച്ചുഗലിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ക്വാർട്ടൈറെ

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സിഡ്നിയിൽ നടന്ന കത്തിക്കുത്തിൽ ഒരു ബിഷപ്പിനും മൂന്ന് വിശ്വാസികൾക്കും പരുക്ക്. തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷം സിഡ്‌നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള വെക്‌ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പ് മാർ മാരി ഇമ്മാനുവൽ പ്രസംഗിക്കുമ്പോഴാണ് ഹൂഡി ധരിച്ച ആക്രമി അൾത്താരയിലേക്ക് കടന്ന് ഒന്നിലധികം തവണ അദ്ദേഹത്തെ കുത്തിയത്.

കുർബാന തൽസമയം സംപ്രേഷണം ചെയ്തതിനാൽ പള്ളിയുടെ യൂട്യൂബ് പേജിൽ ആക്രമണത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് പ്രതിയെ വിട്ടുതരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പോലീസ് ബാരിയറിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞ് പ്രതിഷേധം നടത്തിയത്. അക്രമിയുടെ സുരക്ഷ മുൻനിർത്തി നിലവിൽ പ്രതിയെ പള്ളിയുടെ കെട്ടിടത്തിനുള്ളിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

സംഭവത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എൻഎസ് ഡബ്ലിയു അറിയിച്ചു. ബിഷപ്പ് ഇമ്മാനുവലിന്റെയും വൈദികന്റെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ചർച്ച് രാത്രി 10.30 ന് മുമ്പ് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

16 വയസ്സിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത്. കുട്ടികളെ ഓൺലൈനിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ കുട്ടികൾ സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിലും വിലക്കുകൾ ഏർപ്പെടുത്തുന്ന കാര്യം മന്ത്രിമാർ പരിഗണിക്കുന്നുണ്ട്.

യുകെയിൽ കഴിഞ്ഞാഴ്ച വാട്സാപ്പ് ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16-ൽ നിന്ന് 13 ആക്കിയതിന് മെറ്റ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ മാസം അവസാനത്തിനു മുമ്പ് തന്നെ പുതിയ നിർദ്ദേശങ്ങൾ പുറത്തു വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ടെക്നോളജി സെക്രട്ടറിയായ മിഷേൽ ഡൊണലനാണ് ഇവ തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

13 – നും 16 – നും ഇടയിൽ പ്രായപരിധിയിലുള്ള കുട്ടികൾ എപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാം എന്നതിനുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങൾ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ കൺസൾട്ടേഷൻ തേടും. ഈ കൂടിക്കാഴ്ചയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള മാതാപിതാക്കളുടെ ആക്സസ് അനുവദിക്കുന്നതിനെപ്പറ്റിയും സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കും. ഓൺലൈനിൽ അക്രമാസക്തമായ ഉള്ളടക്കം കണ്ട് 15 വയസ്സുള്ള കുട്ടികളുടെ ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടമായ ബ്രയാന ഗെയുടെ അമ്മ, 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരങ്ങൾ നടത്തുന്നുണ്ട്. മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് പ്രസിഡൻറ് ആയ മുൻ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ സർ നിക്ക് ക്ലെഗിൻ വരും ദിവസങ്ങളിൽ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങളുമായി മുന്നോട്ടു വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാൻ ഇസ്രയേലിനെ ലക്ഷ്യം വെച്ച് അയച്ച നിരവധി ഡ്രോണുകളെ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ തകർത്തതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ബ്രിട്ടന്റെ ആർ എ എഫ് ഫൈറ്റർ ജെറ്റുകളാണ് ഇറാന്റെ ആക്രമണത്തെ നേരിടാൻ തുണയായത്. ആർ എ എഫ് ജെറ്റുകൾ കൂടുതലും ഇറാഖിലും സിറിയയിലും ആണ് വിന്യസിച്ചിരിക്കുന്നത്.

ഇറാന്റെ ആക്രമണത്തെ അപക്വമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ചത്. തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ജി 7 രാഷ്ട്രങ്ങൾ യോഗം ചേരുന്നുണ്ട്. ഇറാൻ നൂറുകണക്കിന് വ്യോമ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ആണ് ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്.

ഇറാന്റെ ആക്രമണങ്ങൾ ഭൂരിഭാഗവും ഇസ്രയേലിന്റെ വ്യോമാതിർത്തിക്ക് പുറത്തു വച്ചു തന്നെ പരാജയപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഉന്നത കമാൻഡർ ഉൾപ്പെടെ ഏഴ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് തിരിച്ചടിയയാണ് ഇറാൻ്റെ ആക്രമണം. ഈ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നാണ് ഇറാൻ സർക്കാർ ആരോപിക്കുന്നത് . എന്നാൽ ഇസ്രായേൽ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിൽ ഫുട്ബോൾ കളി കാണാൻ പോയവർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒന്നിലധികം വാഹനങ്ങൾ ഉൾപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് 17 പേർ ഗുരുതരമായ പരുക്കുകളോട് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ പോണ്ടെ ഫ്രാക്ടിന് സമീപമുള്ള A1M ലാണ് അപകടംനടന്നതെന്ന് വെസ്റ്റ് യോർക്ക്ഷയർ പോലീസ് പറഞ്ഞു.

ഒരു മത്സരം കണ്ട് മടങ്ങുകയായിരുന്ന സൗത്ത് ഷീൻഡ്സ് എഫ് സി യുടെ ആരാധകരായിരുന്നു മിനി ബസിലുണ്ടായിരുന്ന യാത്രക്കാർ. യോർക്ക്ഷയർ എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തിയതിനാൽ ഞായറാഴ്ച രാവിലെ വരെ മോട്ടോർവേയുടെ ഈ ഭാഗങ്ങൾ അടച്ചിരുന്നു. മിനി ബസ്സും ബ്ലാക്ക് സ്കോഡയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

എന്നാൽ മൂന്നാമത് ഒരു വാഹനം കൂടി കൂട്ടിയിടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വെളുത്ത നിറമുള്ള കാർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട ഡാഷ്‌ക്യാം ഫൂട്ടേജുകളോ തിരിച്ചറിഞ്ഞിട്ടില്ലാത്ത വെളുത്ത കാറിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ വെബ്‌സൈറ്റിലെ ലൈവ് ചാറ്റ് ഫംഗ്ഷൻ വഴിയോ 1324 എന്ന റഫറൻസ് ഉദ്ധരിച്ച് 101 എന്ന നമ്പറിൽ വിളിച്ചോ റോഡ്‌സ് പോലീസിംഗ് യൂണിറ്റുമായി ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരകമായ ക്യാൻസർ ബാധിച്ച സ്ത്രീയെ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചതിന് മലയാളിയായ ഡോക്ടർക്ക് ജയിൽ ശിക്ഷ. 47 വയസ്സുകാരനായ ഡോ. മോഹൻ ബാബുവിനാണ് മൂന്നര വർഷം തടവുശിക്ഷ നൽകാൻ കോടതി വിധിച്ചത്. 2019 സെപ്റ്റംബറിനും 2021 ജൂലൈയ്ക്കും ഇടയിൽ ഹാംഷെയറിലെ ഹവന്തിൽ ഒരു സർജറിയിൽ ജോലി ചെയ്യുമ്പോഴാണ് ഇയാൾ ലൈംഗികാതിക്രമങ്ങൾ നടത്തിയത് . ഡോ. മോഹനൻ ബാബു മലയാളിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കേരളത്തിൽ ഏത് സ്ഥലത്ത് നിന്നുള്ള ആളാണെന്ന് വ്യക്തമല്ല.

മോഹൻ ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിചാരണവേളയിൽ പ്രോസിക്യൂട്ടർ മുന്നോട്ടു വച്ചത്. ഗുരുതരമായ ക്യാൻസർ ബാധിച്ച സ്ത്രീയുൾപ്പെടെയാണ് ഇയാളുടെ ഇരകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ചികിത്സയ്ക്കിടെ രോഗികളുടെ സമ്മതമില്ലാതെ പലരെയും ചുംബിക്കുകയും സ്പർശിക്കുകയും ചെയ്ത ഇയാൾ രോഗികൾക്ക് ഡോക്ടർ എന്ന നിലയിൽ തന്റെ മേലുള്ള വിശ്വാസം ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കോടതി കണ്ടെത്തി.


പ്രധാനമായും മൂന്നു രോഗികളുടെ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൂന്നുപേരും ഇയാളെ കുറിച്ച് വെവ്വേറെ പരാതികൾ നൽകുകയായിരുന്നു. പരാതിക്കാരിൽ ഒരാളോട് അവരുടെ മറുകുകൾ പരിശോധിക്കാനാണെന്നും പറഞ്ഞ് ഇയാൾ അടിവസ്ത്രം ഊരി മാറ്റാൻ ആവശ്യപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവരിൽ മാരകമായ ക്യാൻസർ ബാധിച്ച രോഗി ഡോ. മോഹനൻ ബാബുവിനെ ശിക്ഷ വിധിക്കുന്നതിന് മുമ്പ് മരണമടഞ്ഞിരുന്നു. എന്നിരുന്നാലും മറ്റ് ഇരകൾക്കൊപ്പം അവരുടെ കേസും കോടതി പരിഗണിച്ചു.

മൂന്ന് സ്ത്രീകൾക്കെതിരെയുള്ള നാല് ലൈംഗികാതിക്രമ കേസുകളിൽ ജൂറി ഇയാളെ ശിക്ഷിച്ചെങ്കിലും മറ്റു രണ്ടു സ്ത്രീകൾക്കെതിരെയുള്ള മൂന്ന് കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇയാൾക്ക് എതിരെ ഇതിനു മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നെന്നും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നും വിചാരണവേളയിൽ കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഡോക്ടർ കൂടിയായ ഭാര്യയ്ക്കൊപ്പം ജിപി സർജറിയിൽ ജോലി ചെയ്യുമ്പോഴാണ് ലൈംഗിക അതിക്രമങ്ങൾ ഇയാൾ നടത്തിയത് . മോശമായി രോഗികളോട് പെരുമാറുന്നതിനു പുറമേ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ഇയാൾ നടത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തു കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെബ്രുവരിയിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 0.1% ഉയർന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് ജിഡിപി വളർച്ചയുടെ കണക്കുകൾ പുറത്തുവിട്ടത്.

നിർമ്മാണ മേഖലയിൽ പ്രത്യേകിച്ച് കാർ ഉത്പാദനത്തിൽ വ്യാപകമായ വളർച്ചയുണ്ടായതായി ഒഎൻഎസ് ഡയറക്ടർ ലിസ് മക് ക്വൽ പറഞ്ഞു. ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം പുറത്തുവന്നിരിക്കുന്ന കണക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. സമ്പദ് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാകുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരം നേരിടുന്ന ഋഷി സുനകിന് ആശ്വാസമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഭിപ്രായ വോട്ടെടുപ്പുകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മുന്നിലാണ്.

എന്നാൽ മോശം കാലാവസ്ഥയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ പല നിർമ്മാണ പദ്ധതികൾക്കും തടസ്സമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലം ഉത്പാദനം ഫെബ്രുവരിയിൽ 1.9% കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. ഇതിനു പുറമേയാണ് മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള വിതരണ ശൃംഖലയിലുണ്ടാക്കിയ പ്രശ്നങ്ങൾ മൂലം ചരക്ക് നീക്കങ്ങളിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തത്. 14 വർഷത്തെ ഭരണം കൊണ്ട് ബ്രിട്ടന്റെ സാമ്പത്തിക വളർച്ച കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഷാഡോ ചാൻസിലർ റേച്ചൽ റിവ്സ് കുറ്റപ്പെടുത്തി. കുറഞ്ഞ വളർച്ചയും ഉയർന്ന നികുതിയും കൊണ്ട് ബ്രിട്ടന്റെ അവസ്ഥ ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇസ്രായേൽ ഇറാൻ സംഘർഷം. ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകൾ സ്ഥാപിച്ചതായി ഇറാൻ അറിയിച്ചു. ഈ ഡ്രോണുകൾ 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ്.

ഇന്ത്യൻ സമയം പുലർച്ചെ രണ്ടു മണിയോടെ ഡ്രോൺ ആക്രമണം ഇസ്രായേലും സ്ഥിരീകരിച്ചു. സംഘർഷം കനത്തതോടെ ഇസ്രായേലും ജോർദാനും ഇറാക്കും വ്യോമ മേഖല അടച്ചു. ഇറാന്റെ ഇരുന്നൂറോളം ഡ്രോണുകളും 10 മിസൈലുകളും തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ വിമാനത്താവളങ്ങൾ അടച്ചു. ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിന് എല്ലാ പിന്തുണയും നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. അതേസമയം ആക്രമണം കനക്കുന്ന പശ്ചാത്തലത്തിൽ ഏതുവിധേനയും യുദ്ധം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി സൗദി ഇരു രാജ്യങ്ങളെയും സമീപിച്ചു.

RECENT POSTS
Copyright © . All rights reserved