Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് കടുത്ത തിരിച്ചടി നേരിടുമെന്നാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പവും ഇന്ധന വിലയിലെ വർദ്ധനവും ഉൾപ്പെടെയുള്ള ചിലവുകൾ പൊതുജനത്തിനെ പൊറുതി മുട്ടിക്കുകയാണ്.

എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും എന്തുകൊണ്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കാത്തത്. സാമ്പത്തിക നിരീക്ഷകർ ഉയർത്തുന്ന പ്രധാന ചോദ്യമാണ് ഇത്. പണപ്പെരുപ്പം കുറഞ്ഞതിന് പിന്നാലെ പലിശ നിരക്കുകൾ കുറയ്ക്കുമെന്നും അത് പൊതുജനങ്ങളുടെ ഇടയിൽ ഭരണപക്ഷത്തിന് അനുകൂലമായ ജനപിന്തുണ കൂട്ടുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തത് പ്രധാനമന്ത്രി ഋഷി സുനകിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ് .

അടുത്ത ക്രിസ്തുമസിനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്കായ 5.25 ശതമാനത്തിൽ നിന്ന് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പലിശ നിരക്ക് കുറയുന്നത് അടുത്ത പൊതു തിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പലിശ നിരക്ക് കുറയുന്നതിന്റെ ഫലം തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിന് ലഭിക്കാനുള്ള സാധ്യതയില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിംഗ വ്യക്തിത്വ പ്രശ്‌നങ്ങളുള്ള വ്യക്തികൾക്ക് എൻഎച്ച്എസിൽ നിന്ന് ലഭിച്ച പരിചരണത്തെ പറ്റി കടുത്ത വിമർശനം. കുട്ടികൾക്കും ചെറുപ്പക്കാർക്കുമുള്ള എൻഎച്ച്എസിൻ്റെ ലിംഗ തിരിച്ചറിയൽ സേവനങ്ങളെക്കുറിച്ച് ഡോ. ഹിലാരി കാസിൻ്റെ റിപ്പോർട്ട് ഇറങ്ങിയതിന് പിന്നാലെയാണ് വിമർശനം ഉയർന്ന് വന്നത്. ഈ സേവനങ്ങൾ വേണ്ടത്ര മികച്ചതല്ലെന്നാണ് കണ്ടെത്തൽ. വാഗ്ദാനം ചെയ്യുന്ന ചികിത്സകളിൽ വേണ്ടത്ര ശാസ്ത്രീയ ഗവേഷണം ഇല്ല എന്നതാണ് എടുത്ത് കാണിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്.

ഡോ ഹിലാരി കാസിൻ്റെ റിപ്പോർട്ടിൽ എൻഎച്ച്എസ് മുഖേന അവരുടെ ലിംഗ വ്യക്തിത്വത്തിന് സഹായം തേടുന്ന യുവാക്കളുടെ എണ്ണം കൂടുന്നതിനെ എങ്ങനെ മികച്ച രീതിയിൽ പിന്തുണയ്ക്കാമെന്ന് പറയുന്നു. തൻെറ 398 പേജുള്ള റിപ്പോർട്ടിൽ കുട്ടികളിലും യുവാക്കളിലും ലിംഗവൈകല്യത്തിനുള്ള ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ അഭാവം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ലിംഗ സ്വത്വ ആശങ്കകളുള്ള യുവാക്കളോട് എങ്ങനെ പെരുമാറണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകളാണ് ദുർബലമായ തെളിവുകൾക്ക് കാരണമെന്ന് ഡോ. കാസ് ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു പൊതുവിയോജിപ്പല്ലെന്നും മെഡിക്കൽ പ്രൊഫഷണലുകൾക്ക് പോലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ശക്തമായ വിഭജനം കാരണം, ശരിയായ ഗവേഷണം നടത്താൻ പ്രയാസമാണ്.

അതേസമയം, ഇരുപക്ഷത്തിൻ്റെയും കാഴ്ചപ്പാടുകൾ പരിഗണിച്ചതിന് ഡോ. കാസ് വിമർശനം നേരിട്ടിട്ടുണ്ട്. ലിംഗപരമായ ഡിസ്ഫോറിയ (ലിംഗ സ്ഥിരീകരണം) ചികിത്സയിൽ ഇടപെടുന്നവരെ മാത്രം കേന്ദ്രികരിച്ചുകൊണ്ട് വേണമായിരുന്നു ഇത്തരത്തിലുള്ളൊരു റിപ്പോർട്ട് തയ്യാറാക്കാൻ എന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടി. ജാഗ്രത പ്രകടിപ്പിച്ച ചില പരിചയസമ്പന്നരായ ഡോക്ടർമാരെ അന്യായമായി അവഗണിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ അവഗണിക്കുകയും ചെയ്തുവെന്നുമുള്ള ആരോപണവും ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായ അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും ഭക്ഷ്യ ഉത്പാദനത്തെ സാരമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കർഷകർക്ക് കൂടുതൽ സഹായം ലഭിച്ചില്ലെങ്കിൽ തീവ്രമായ കാലാവസ്ഥ മൂലമുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകാനും ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തെ പിന്തുണയ്ക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണ് ഫാർമേഴ്സ് യൂണിയൻ ആവശ്യപ്പെടുന്നത്.

കർഷകർക്കുള്ള നഷ്ടപരിഹാര പദ്ധതി വിപുലീകരിക്കാൻ ശ്രമിക്കുന്നതായി സർക്കാർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ യുകെയുടെ ഭക്ഷ്യ സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് എൻ എഫ് യു വൈസ് പ്രസിഡന്റ് റേച്ചൽ ഹാലോസ് പറഞ്ഞു. വർഷങ്ങളായി കാർഷിക രംഗത്തുള്ള പലരും പ്രതികൂല സാഹചര്യങ്ങൾ മൂലം ഈ മേഖലയിൽ നിന്ന് മാറുന്നതിനായി ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

കഴിഞ്ഞവർഷം മൂന്ന് തവണയും ഈ വർഷം ഇതുവരെ 6 തവണയും വെള്ളപ്പൊക്കമുണ്ടായതായി കർഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നേരത്തെ വിളനാശമുണ്ടാക്കുന്ന തരത്തിലുള്ള വെള്ളപ്പൊക്കം 6 വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു സംഭവിക്കുന്നത്. ഫാമുകൾ നടത്തുന്ന കർഷകരുടെ സ്ഥിതിയും മോശമാണ് . കനത്ത വെള്ളപ്പൊക്കം മൂലം രൂക്ഷമായ കാലിത്തീറ്റ ക്ഷാമമാണ് നേരിടുന്നത് എന്നാണ് പലരും പരാതി പറയുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ജോലിചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ ശമ്പള പരുധി കുത്തനെ ഉയർത്തി. 2024 ഏപ്രിൽ 11 മുതലാണ് ഇത് നിലവിൽ വന്നത് . ഇനിമുതൽ യുകെയിൽ വിസ ലഭിക്കണമെങ്കിൽ 38700 പൗണ്ട് വാർഷിക ശമ്പളം ലഭിച്ചിരിക്കണം. നേരത്തെ ഇത് 26,200 പൗണ്ട് മാത്രമായിരുന്നു. ഒറ്റയടിക്ക് ശമ്പള പരുധിയിൽ 50 % വർദ്ധനവാണ് നടപ്പിൽ വരുത്തിയത്.

ആരോഗ്യം, സാമൂഹിക പരിചരണം, നാഷണൽ പേ സ്കെയിൽ ഉള്ള അധ്യാപകർ എന്നിവർക്ക് ഈ ശമ്പള പരുധിയിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള പരുധി ബാധകമല്ലെങ്കിലും ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല. യുകെയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാതെ പദ്ധതി നടപ്പിലാക്കിയതിന് രൂക്ഷമായ വിമർശനമാണ് സർക്കാർ നേരിടുന്നത്.

യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളും പോയന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. വിദഗ്ധ തൊഴിലാളി വിസയ്ക്ക് യോഗ്യത ലഭിക്കുന്നതിന് അപേക്ഷകർക്ക് 70 പോയിന്റ് ആണ് വേണ്ടത്. ഇംഗ്ലീഷ് സംസാരിക്കുന്നതിലൂടെയും ജോലിയിലുള്ള നൈപുണ്യത്തിലൂടെയും 50 പോയിന്റുകൾ നേടാം. ബാക്കി 20 പോയിൻറ്റുകൾ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കേണ്ടത്. സ്കിൽഡ് വിസയ്ക്കുള്ള ഫീസ് 719 പൗണ്ടിനും 1500 പൗണ്ടിനും ഇടയിലാണ്.

കുടിയേറ്റം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളിൽ തദ്ദേശീയരെ നിയമിക്കുന്നതിനായാണ് പുതിയ കുടിയേറ്റ നയം നടപ്പിലാക്കിയത് . കഴിഞ്ഞവർഷം 3 ലക്ഷം പേരാണ് ഈ വിഭാഗത്തിൽ യുകെയിൽ എത്തിയത്. ഈ വർഷം യുകെയിലെത്തുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പല കമ്പനികളും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം അവർക്ക് ശമ്പളം കുറച്ചു കൊടുത്താൽ മതി എന്നതായിരുന്നു . എന്നാൽ അടിസ്ഥാന ശമ്പള പരുധി ഉയർത്തിയതിലൂടെ വിദേശ തൊഴിലാളികൾക്ക് കുറച്ചു ശമ്പളം കൊടുത്ത് കൂടുതൽ ലാഭം കൊയ്യാം എന്ന കമ്പനികളുടെ പഴയകാല സമീപനം തുടരാനാവില്ല. തത്ഫലമായി കമ്പനികൾ തദേശീയരായ ബ്രിട്ടീഷുകാർക്ക് ജോലി കൊടുക്കാൻ നിർബന്ധിതരാകും എന്നാണ് ഗവൺമെൻറ് കണക്കു കൂട്ടുന്നത്. ചുരുക്കം പറഞ്ഞാൽ ഇനി തദേശീയരായ തൊഴിലാളികൾ ഇല്ലെങ്കിൽ മാത്രമേ വിദേശികൾക്ക് യുകെയിൽ ജോലി ലഭിക്കുകയുള്ളൂ.

ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കാൻ ഒട്ടേറെ നടപടികളാണ് കഴിഞ്ഞവർഷം സർക്കാർ നിലവിൽ കൊണ്ടുവന്നത്. കുതിച്ചുയരുന്ന കുടിയേറ്റത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉയർന്നു വന്നിരുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ ഏറ്റവും കൂടുതൽ ബാധിച്ചത് മലയാളികളെയാണ്. പുതിയ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും യുകെയിൽ എത്തുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.

റ്റിൻസി ജോസ്

സാങ്കേതിക വിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അതിപ്രതിസരം നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. എന്തിനും ഏതിനും ഗൂഗിളിൽ പരതുന്ന ശീലം നമുക്ക് ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണല്ലോ. പാർക്കിൻസൺസ് എന്ന രോഗത്തെക്കുറിച്ചു നമ്മൾ ഗൂഗിളിൽ തിരഞ്ഞാൽ വയസായി കുഞ്ഞിക്കൂടി നിൽക്കുന്ന ഒരു വൃദ്ധന്റെ പടമാണ് കാണാൻ സാധിക്കുക. പാർക്കിൻസൺസ് രോഗം വെള്ളക്കാരെ മാത്രം ബാധിക്കുന്ന ഒരു അസുഖമാണോ ? ഈ രോഗം പ്രായമായവരുടെ മാത്രം അസുഖമാണോ ? നമ്മൾ ജീവിക്കുന്ന ഈ 21-ാം നൂറ്റാണ്ടിലും സാങ്കേതിക വിദ്യകളുടെ ആർജ്ജവം റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലഘട്ടത്തിലും മിഥ്യാ ധാരണകൾ ഒട്ടും കുറവല്ല എന്നുള്ളത് വേദനാജനകമാണ്. ലോകമാകമാനം പാർക്കിൻസൺസ് രോഗികളുടെ എണ്ണം കൂടി വരുന്ന ഈ സമയത്ത് യുകെയിൽ താമസിക്കുന്ന മലയാളി സമൂഹം പാർക്കിൻസൺസ് രോഗത്തെ കുറിച്ച് കൂടുതൽ അവബോധം ഉള്ളവർ ആകേണ്ടതുണ്ടോ?

ഇന്ന് വേൾഡ് പാർക്കിൻസൺസ് ദിനമാണ്. ലോകമെമ്പാടുമുള്ള പാർക്കിൻസൺസ് രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും സപ്പോർട്ട് നൽകുന്നതിനും സമൂഹത്തിൽ പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനും വേണ്ടിയാണ് ഏപ്രിൽ 11 പാർക്കിൻസൺസ് ദിനമായി ആചരിക്കുന്നതിൻറെ ഉദ്ദേശ്യം. പാർക്കിൻസൺസ് രോഗത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ബ്രിട്ടീഷ് വൈദ്യ ശാസ്ത്രജ്ഞനായ ഡോക്ടർ ജെയിംസ് പാർക്കിൻസണിന്റെ ജന്മദിനമാണ് ഏപ്രിൽ 11 .

ലോകത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മഷ്തിക സംബന്ധമായ അസുഖമാണ് പാർക്കിൻസൺസ്. ഇതുവരെയും ചിക്ത്സിച്ചു ഭേദമാകാൻ ചികിത്സ കണ്ടുപിടിക്കപ്പെടാത്ത ഈ അസുഖം ഒരു ചലന സംബന്ധമായ അസുഖമാണ്. ലോകത്തിൽ ആകമാനം പത്തു കോടി പാർക്കിൻസൺസ് രോഗികൾ ഉണ്ടെന്നാണ് കണക്ക്. യു കെയിൽ ഇപ്പോൾ 153,4500 പാർക്കിൻസൺസ് രോഗികൾ ഉണ്ടെന്നാണ് പാർക്കിൻസൺസ് യു കെ ചാരിറ്റി 2023 -ലെ വെളിപ്പെടുത്തൽ. അതിൽ ഇന്ത്യക്കാർ എത്ര ശതമാനം? മലയാളികൾ എത്ര ശതമാനം? കൃത്യമായ കണക്കുകൾ ലഭ്യമല്ല !!! പക്ഷെ നമ്മളുടെ സമൂഹത്തിൽ ഈ രോഗികളുടെ എണ്ണം കൂടുന്നതായി നിങ്ങളിൽ ആർക്കെങ്കിലും തോന്നുന്നുണ്ടോ? എങ്കിൽ അത് മിഥ്യയല്ല, സത്യമാണ്.

യുകെയിൽ ഇന്ന് ജീവിച്ചിരിക്കുന്ന 37 പേരിൽ ഒരാൾക്ക് വീതം അവരുടെ ജീവിതകാലത്ത് പാർക്കിൻസൺസ് രോഗം നിർണ്ണയിക്കപ്പെടാം. പ്രായത്തിനനുസരിച്ച് പാർക്കിൻസൺസ് രോഗനിർണയം ഉയരുകയും ആളുകൾ കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നതിനാൽ, ഭാവിയിൽ പാർക്കിൻസൺസിൻ്റെ വ്യാപനം ഗണ്യമായി ഉയരും. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി 2015 കണക്കാക്കുന്നത് 2040 ആകുമ്പോഴേക്കും ഏകദേശം 13 ദശലക്ഷം ആളുകൾ പാർക്കിൻസൺസ് ഉള്ളവരായിരിക്കുമെന്നാണ്.

യു കെയിൽ മണിക്കൂറിൽ രണ്ടു രോഗികളിൽ വീതം ഈ രോഗം നിർണ്ണയിക്കപ്പെടുന്നു എങ്കിൽ ഓസ്‌ട്രേലിയയിൽ ഒരു ദിവസം 38 പേരിൽ രോഗനിർണ്ണയം നടക്കുന്നു.

പാർക്കിൻസൺസ് രോഗം വെള്ളക്കാരുടെ (സായിപ്പിന്റെ) മാത്രം ബാധിക്കുന്ന അസുഖമല്ല, ലോകത്തിലെ എല്ലാ ജന വിഭാഗങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ്. ഇന്ത്യയിൽ ഏകദേശം 12 ലക്ഷം (2021 ) പാർക്കിൻസൺസ് രോഗികൾ ഉണ്ടെന്നാണ് അനുമാനം. അതിൽ രണ്ടാമത് കേരളമാണ്.

തലച്ചോറിലെ സിരാ കേന്ദ്രങ്ങൾ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാർക്കിൻസൺസ്. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെയും ചലനങ്ങളെയും നിയന്ത്രിക്കുന്നതിനായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്ന് വിളിക്കപ്പെടുന്ന ചില രാസവസ്തുക്കൾ നമ്മുടെ തലച്ചോറിലുണ്ട്. മസ്തിഷ്കത്തിലെ സബ്സ്റ്റാന്റിയ നിഗ്ര എന്നറിയപ്പെടുന്ന ഒരു ചെറിയ ഭാഗത്ത്, ഡോപാമൈൻ എന്ന ഒരു പ്രധാന ന്യൂറോ ട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കപ്പെടുന്നു. പാർക്കിൻസൺസിൽ, സബ്സ്റ്റാന്റിയ നിഗ്രയിലെ ഡോപാമൈൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ നാശം സംഭവിക്കുന്നു. ഡോപാമൈൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ 70-80% കുറയുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

പാർക്കിൻസൺസ് രോഗം വാർധക്യത്തിൽ മാത്രം ബാധിക്കുന്ന ഒരു രോഗമല്ല, അത് ചരിത്രം. ഇപ്പോൾ ഏതു പ്രായ വിഭാഗത്തിൽ പെട്ടവരിലും ഈ രോഗം കാണപ്പെടുന്നു. സാധാരണമായി 60 വയസ്സിനു മുകളിൽ ഉള്ളവരിലായിരുന്നു ഈ രോഗം കാണപ്പെട്ടിരുന്നത്‌. എന്നാൽ ഇപ്പോൾ 30 കളിലും 40 കളിലും ഈ രോഗം താരതമ്യേന കൂടുതലായി നിർണയിക്കപ്പെടുന്നു, ഈ രോഗത്തെ കുറിച്ചുള്ള അവബോധം വർദ്ധിച്ചതും ചികിത്സാ നിർണയത്തിൽ ഉണ്ടായിരിക്കുന്ന പുരോഗതിയും ഒരു കാരണമായി കരുതാവുന്നതാണ്. ഈ രോഗം കുട്ടികളെയും ബാധിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നു.

.
പാർക്കിൻസൺസ് രോഗത്തിന്റെ കാരണം എന്തെന്ന് ഇതുവരെയും വൈദ്യശാസ്ത്രത്തിനു പൂർണമായി കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഇത് ഒരു പാരമ്പര്യ രോഗമല്ല ഒരു പക്ഷെ ജനിതക കാരണങ്ങൾ ഈ രോഗം വരുന്നതിനു ഒരു കാരണമാകാം എന്ന് പറഞ്ഞാൽ ചില വ്യക്തികളുടെ ജനിതക ഘടന പാർക്കിൻസൺസ് രോഗം വരുന്നതിനു സാധ്യത കൂട്ടുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുപോലെ തന്നെ പാരിസ്ഥിക ഘടകങ്ങളും ഈ രോഗത്തിന്റെ ഒരു കാരണമായി പറയപ്പെടുന്നു .

പാർക്കിൻസൺസ് രോഗം ഓരോ വ്യക്തിയെയും വ്യത്യസ്തമായി ബാധിക്കുന്നു, രണ്ട് ആളുകൾക്കും ഒരേ ലക്ഷണങ്ങൾ അനുഭവപ്പെടില്ല. പാർക്കിൻസൺസ് രോഗത്തിൻ്റെ ആഘാതം പ്രവചനാതീതമായിരിക്കും, ആളുകൾക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്.
പാർക്കിൻസൺസ് രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

വിറയൽ (അനിയന്ത്രിതമായ വിറയൽ അല്ലെങ്കിൽ ഇളകുന്ന ചലനങ്ങൾ; ഏറ്റവും സാധാരണമായ ലക്ഷണം)
പേശികളുടെ കാഠിന്യം (മസിൽ സ്റ്റീഫനെസ്സ്)
ചലനത്തിൻ്റെ മന്ദത (ബ്രാഡികിനേഷ്യ)
ബാലൻസ് പ്രശ്നങ്ങൾ
പ്രത്യേകിച്ച് മുന്നോട്ട് കുനിയാനുള്ള പ്രവണത)

പാർക്കിൻസൺസ് രോഗം ചലനങ്ങളെ മാത്രം ബാധിക്കുന്ന ഒരസുഖമല്ല, ഈ രോഗത്തിൽ ചലന സംബന്ധമല്ലാത്ത രോഗലക്ഷണങ്ങളുടെ സാന്നിധ്യം വളരെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഉദാ : വിഷാദം, നിരാശ,മലബന്ധം, ഉറക്കക്കുറവ്, ഉറക്കത്തിൽ ഭീകരമായ അല്ലെങ്കിൽ പരസ്പര വിരുദ്ധമായ സ്വപ്‌നങ്ങൾ കാണുക, വേദനകൾ …. അങ്ങനെ 40 ൽ അധികം ലക്ഷണങ്ങളുടെ പട്ടിക നീളുന്നു

പാർക്കിൻസൺസ് രോഗിയെക്കുറിച്ചു ചിന്തിക്കുമ്പോൾ സാധാരണമായി വിറയൽ എന്ന രോഗലക്ഷണമാണ് ഇപ്പോഴും മുൻപിൽ എത്തുക . കാരണം ഇത് ഒരു പ്രധാനപ്പെട്ടതും പെട്ടെന്ന് തിരിച്ചറിയാവുന്നതുമായ ലക്ഷണമാണ്. എന്നാൽ പാർക്കിൻസൺസ് ഉള്ള ചില ആളുകൾക്ക് ഒരിക്കലും വിറയൽ ഉണ്ടാകില്ല, മാത്രമല്ല ഉള്ളവർക്ക് പോലും ഈ ഈ രോഗത്തിന്റെ പ്രാരംഭത്തിൽ വിറയൽ ഉണ്ടാകണമെന്നില്ല. 30% ആളുകളിൽ മാത്രമാണ് വിറയൽ അനുഭവപ്പെടുന്നത്.

എല്ലാ വിറയലും പാർക്കിൻസൺസ് രോഗലക്ഷണമല്ല! വിറയൽ ഈ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് പക്ഷെ അതിനു ഒരു പ്രത്യേകത ഉണ്ട് – രോഗി വിശ്രമിക്കുന്ന സമയത്താണ് ഈ വിറയൽ അനുഭവപ്പെടുന്നത്. ഒരു സൈഡിൽ നിന്നും തുടങ്ങി രോഗം മൂർഛിക്കുന്നതു അനുസരിച്ചു ക്രമേണ അടുത്ത സൈഡിലേക്കും ബാധിക്കും. സാധാരണയായി കൈകളിൽ വിറയൽ തുടങ്ങുന്നു , ഇത് പലപ്പോഴും പിൽ റോളിങ്ങ് ട്രെമോർ ( “ഗുളിക-ഉരുളൽ” )(നിങ്ങളുടെ തള്ളവിരലിനും ചൂണ്ടുവിര…
പാർക്കിൻസൺസ് രോഗനിർണയത്തിന് ശേഷം രോഗിക്ക് അത് അംഗീകരിക്കുവാനും അതുമായി പൊരുത്തപ്പെട്ടു പോകാനും സമയമെടുത്തേക്കാം. ഈ രോഗം ശാരീരികമായും വൈകാരികമായും വെല്ലുവിളിക്കുകയും നിങ്ങളുടെ സാമൂഹിക ജീവിതത്തെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് ചെറുപ്രായത്തിൽ പാർക്കിൻസൺസ് രോഗ ബാധിതനാകുന്ന ഒരു വ്യക്തിയുടെ ജീവിതം മാറിമറിയുന്ന ഒരു സാഹചര്യം രൂപപ്പെടുന്നു. അതിന് ആ രോഗിക്കും കുടുംബത്തിനും സപ്പോർട്ട് നൽകാൻ നമ്മുടെ സമൂഹം കടപ്പെട്ടിരിക്കുന്നു. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും നടത്താതെ രോഗാവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ അവർക്കു പിന്തുണ നൽകാൻ , അവരോടു ചേർന്ന് നിൽക്കാൻ ഉള്ള ആർജവം നമ്മൾ കരുതേണ്ടത് അത്യാവശ്യമാണ്.

പാർക്കിൻസൺസ് രോഗം പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും കാണപ്പെടുന്നു. എന്നാൽ സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ചു രോഗം വരുന്നതിനുള്ള സാധ്യത കുറവാണെന്നു പഠനങ്ങൾ തെളിയുക്കുന്നു, ഒരു പക്ഷെ ഹോർമോൺ ഓസ്‌ട്രോജന്റെ പ്രവർത്തനഫലമായിരിക്കും എന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

പാർക്കിൻസൺസ് രോഗികളുടെ ശ്രദ്ധക്ക്….
ഒരിക്കലും പാർക്കിൻസൺസ് രോഗത്തെ ഭീതിയോടെ കാണരുത്, രോഗനിർണയം നിങ്ങളുടെ ജീവിതത്തിന്റെ അവസാനമല്ല, പകരം പുതിയൊരു തലത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്, സമചിത്തതയോടെ പ്രത്യാശയോടെ ശുഭാപ്‌തി വിശ്വാസത്തോടെ നിങ്ങളുടെ ജീവിതം മുൻപോട്ടു തന്നെ കൊണ്ടുപോവുക. അതിനു കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹായം ആവശ്യവും അത്യന്താപേക്ഷിതവുമാണ് .
പാർക്കിൻസൺസ് രോഗനിർണയം നടന്നാൽ ഉടനെ നിങ്ങൾ വീൽചെയറിൽ ആകും എന്ന മിഥ്യാധാരണ മാറ്റുക. അതിനു കാലതാമസം വരുത്തുക എന്നുള്ളത് ഒരു വെല്ലുവിളി ആയി ഏറ്റെടുക്കുക.
നിങ്ങൾ പാർക്കിൻസൺസ് മരുന്നുകൾ കഴിക്കുന്ന ഒരാളാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
ലെവോടൊപ അടങ്ങിയ മരുന്നുകൾ കഴിക്കുന്നവർ അത് തീർച്ചയായും വെറും വയറ്റിൽ കഴിക്കാൻ ശ്രദ്ധിക്കുക. കാരണം ഭക്ഷണശേഷം കഴിച്ചാൽ അത് ഈ മരുന്നുകളുടെ പൂർണ്ണ ഗുണം ലഭിക്കാതിരിക്കുന്നതിന് (ഏകദേശം 80% നഷ്ടപ്പെടുന്നതിന്). ലെവോടൊപ കഴിച്ചശേഷം പാലോ പാലുത്പന്നങ്ങളോ 40 മിനിറ്റിനുള്ളിൽ കഴിക്കുന്നത് ഈ മരുന്നിന്റെ ആഗിരണം 70% തടസ്സപ്പെടുന്നതിനു കാരണമാകുന്നു.

അതുപോലെ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും 40 മിനിറ്റിലേക്കു കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പാർക്കിൻസൺസ് മരുന്നുകൾ കൃത്യസമയത്തു തന്നെ എന്നും കഴിക്കുക. നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ പൂർണ്ണമായുള്ള വിവരങ്ങൾ നിങ്ങൾ മനസ്സിലാക്കിയിരിക്കുക അതുപോലെ തന്നെ ഈ വിവരങ്ങൾ നിങ്ങളുടെ ഫോണിലോ പേഴ്സിലോ സൂക്ഷിക്കുന്നത് അത്യാവശ്യ സമയത്തു ഉപകരിക്കപ്പെടും. ഈ വിവരങ്ങൾ കുടുംബത്തിലുള്ളവരെയും അറിയിക്കുക.

പാർക്കിൻസൺസ് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക, ചില പാർക്കിൻസൺസ് മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത്   പ്രശ്നങ്ങൾ (withdrawal symptoms) സൃഷ്ടിച്ചേക്കാം.

50 വയസ്സിനു മുകളിൽ ഉള്ള പാർക്കിൻസൺസ് രോഗികളിൽ ഓസ്റ്റിയോപോറോസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് ( അഞ്ചിൽ ഒന്ന് പുരുഷന്മാരിലും നാലിൽ രണ്ടു സ്ത്രീകളിലും) അതുകൊണ്ടു എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷികേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന് ഡി കഴിക്കുവാൻ ശ്രദ്ധിക്കുക.
പാർക്കിൻസൺസ് രോഗികൾ നിർബന്ധമായും രണ്ടു ലിറ്റർ വെള്ളം ദിവസവും കുടിക്കേണ്ടതാണ്, കാരണം ഡീഹൈഡ്രേഷൻ ഡോപാമിന്റെ നഷ്ടത്തിന് കാരണമാകുന്നു.

ചിട്ടയായ ക്രമപ്പെടുത്തിയ രീതിയിലുള്ള വ്യായാമം   ( രണ്ടര മണിക്കൂർ വീതം ഒരു ആഴ്ചയിൽ) ചെയ്യുന്നത് കൂടുതലായി ഡോപാമിനെ ഉത്പാദിപ്പിക്കപ്പെടുന്നതിനും പുതിയ ന്യൂറോൺസ് ഉണ്ടാകുന്നതിനും കാരണമാകുന്നു.

പാർക്കിൻസൺസ് രോഗികൾ തീർച്ചയായും 6 – 8 മണിക്കൂറുകൾ ദിവസവും ഉറങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്.

 

റ്റിൻസി ജോസ്

ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവാണ് റ്റിൻസി ജോസ് .
റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി പ്രസിദ്ധീകരിച്ചിരുന്നു . മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് .

സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.

ജീവിതത്തിലുടനീളം ജോലിയിലും രോഗാവസ്ഥയിലും ഭർത്താവും മക്കളും നൽകിയ പിന്തുണയെ കുറിച്ച് ബിബിസി അഭിമുഖത്തിൽ റ്റിൻസി ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞതിനു ശേഷമുള്ള ആദ്യ മദേഴ്സ് ഡേയിൽ തന്റെ മകൻ നൽകിയ കാർഡിൽ സൂപ്പർ മമ്മി എന്നാണ് എഴുതിയിരുന്നത്. അമ്മയ്ക്ക് പാർക്കിൻസൺ രോഗമുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയും തങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ കാർഡിൽ എഴുതിയതെന്ന് മകൻ പറഞ്ഞത് തന്നെ കരയിപ്പിച്ചതായി റ്റിൻസി പറഞ്ഞു .

റ്റിൻസിയെ കുറിച്ച് മലയാളം യുകെയുടെ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത്.

വിസ വ്യവസ്ഥകൾ ലംഘിച്ചതിന് 12 ഇന്ത്യൻ പൗരന്മാരെ യുകെ ഇമിഗ്രേഷൻ അധികാരികൾ അറസ്റ്റ് ചെയ്തു. വിസ വ്യവസ്ഥകൾ ലംഘിച്ച് ജോലി ചെയ്തതായുള്ള സംശയത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ആണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു.

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ് ലാൻഡ് മേഖലയിൽ വിസ നിയമങ്ങൾ ലംഘിച്ച് തൊഴിലെടുക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിർ അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഇവിടുത്തെ മെത്ത ഫാക്ടറിയിൽ നിന്നാണ് 7 പേർ അറസ്റ്റിലായത്.

ഇതിന് സമീപത്തുള്ള കേക്ക് ഫാക്ടറിയിൽ നിന്ന് 4 ഇന്ത്യക്കാരെ കൂടി അറസ്റ്റ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത 12 പേരിൽ 4 പേർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ഇന്ത്യയിലേയ്ക്ക് നാടുകടത്തുമെന്നാണ് ലഭ്യമായ വിവരം. ബാക്കി 8 പേർ പതിവായി ഹോം ഓഫീസിൽ റിപ്പോർട്ട് ചെയ്യണം എന്ന വ്യവസ്ഥയിൽ ജാമ്യത്തിലിറങ്ങി എന്നാണ് അറിയാൻ സാധിച്ചത്.

ഇതിനിടെ നിയമവിരുദ്ധമായി ജോലിക്കാരെ നിയമിച്ചതായും മതിയായ രേഖകളും പരിശോധനകളും നടത്താതിരുന്നതായും കണ്ടെത്തിയാൽ രണ്ട് കമ്പനികൾക്കുമെതിരെ കനത്ത പിഴ ചുമത്താനുള്ള സാധ്യതയും ഉണ്ടെന്ന് നിയമ വൃത്തങ്ങൾ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി നിയമിക്കുന്ന തൊഴിലുടമകളുടെ പിഴ ഈ വർഷം ഫെബ്രുവരിയിൽ ഹോം ഓഫീസ് മൂന്നിരട്ടിയായി ഉയർത്തിയിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വേക്ക് ഫീൽഡിൽ വീടിന് തീപിടിച്ച് ഗുരുതരമായ പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. തീപിടുത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങളും പോലീസും എത്തിയാണ് തീയണച്ചത്.ഇ ബൈക്ക് ചാർജ് ചെയ്തതാണ് അഗ്നിബാധയുണ്ടാകാനുള്ള കാരണമെന്ന് വെസ്റ്റ് യോർക്ക് ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്

യുകെയിൽ കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെ ചാർജിങ് പ്രശ്നമായി മാറിയിരിക്കുകയാണ്. ടെസ്കോ, അസ്ടാ തുടങ്ങിയ സൂപ്പർമാർക്കറ്റുകളിലും സർവീസ് സ്റ്റേഷനിലും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിന് പോയിന്റുകൾ ലഭ്യമാണ്. അത്തരം സ്ഥലങ്ങളിൽ മുടക്കുന്ന പണവും സമയവും ലാഭിക്കാനായി യുകെ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് സ്വന്തമായി വീട്ടിലെ വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത്.

യുകെയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ്ങിനിടെ തീപിടിച്ച് അപകടങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത് . സമീപ വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വർധിച്ചതോടെ ബാറ്ററികളിൽ നിന്ന് തീ പിടിച്ചുള്ള അപകടങ്ങളും കൂടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം മാത്രം യുകെയിലാകമാനം 390 തീപിടുത്തങ്ങൾ ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിരിക്കുന്നത് ഇലക്ട്രിക് ബൈക്കുകൾക്കാണ്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിട്ടുമാറാത്ത തലവേദനയായ മൈഗ്രേന് പുതിയ മരുന്ന് എൻഎച്ച് എസ് ശുപാർശ ചെയ്തു തുടങ്ങി. അറ്റോഗെപൻ്റ് എന്ന മരുന്ന് ആണ് എൻഎച്ച്എസ് മൈഗ്രൈൻ രോഗികൾക്ക് നൽകാനുള്ള നടപടികൾ ആരംഭിച്ചത്. ഇംഗ്ലണ്ടിലെ 1, 70,000 വരുന്ന കഠിനമായ മൈഗ്രേൻ ഉള്ള രോഗികൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മറ്റ് മരുന്നുകൾ കഴിച്ചിട്ട് പ്രയോജനം ലഭിക്കാത്തവർക്കും കുത്തിവയ്പ്പുകൾ നടത്തിയുള്ള ചികിത്സ സാധിക്കാത്തവർക്കുമാണ് ആദ്യമായി മരുന്നുകൾ നൽകുക. മൈഗ്രേന് വേണ്ടി പുതിയ മരുന്ന് നൽകാനുള്ള തീരുമാനം നല്ല നടപടിയാണെന്ന് മൈഗ്രേൻ രോഗികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി അഭിപ്രായപ്പെട്ടു. മരുന്ന് ഫലപ്രദമാണെന്ന് ക്ലിനിക്കൽ ട്രയലിലൂടെ തെളിയിക്കപ്പെട്ടതിന് ശേഷമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (എൻഐസിഇ) ഗുളിക രൂപത്തിലുള്ള മരുന്ന് രോഗികൾക്ക് നൽകാൻ ശുപാർശ ചെയ്തത്.

കുത്തിവെയ്പോ മറ്റ് മരുന്നുകളോ കഴിച്ച് ഫലം കാണാത്ത രോഗികൾക്ക് പുതിയ മരുന്ന് നൽകാനാണ് എൻ ഐ സിഇ നിർദ്ദേശം നൽകിയിരിക്കുന്നത്. തലയുടെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന വിട്ട മാറാത്ത വേദനയാണ് മൈഗ്രേന്റെ ലക്ഷണം. പലർക്കും ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കും. എൻഎച്ച്എസ്സിന്റെ കണക്കുകൾ അനുസരിച്ച് യുകെയിൽ ഉടനീളം 6 ദശലക്ഷം പേർക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വിശുദ്ധ ദ്വീപുകളിൽ ഒന്നായ കാൽഡെ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കത്തോലിക്ക ആശ്രമത്തിനെതിരെ നിരവധി വർഷങ്ങളായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത് സംബന്ധിച്ചുള്ള ആരോപണങ്ങൾ നിലനിൽക്കുകയാണ്. വെയിൽസിലെ പെമ്ബ്രോക്ക്ഷെയർ തീരത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ ആശ്രമത്തിൽ ഓരോ വർഷവും നിരവധി സന്ദർശകരാണ് എത്തുന്നത്. എന്നാൽ ആശ്രമത്തിലെ അന്തേവാസികളായ സന്യാസിമാർ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആശ്രമത്തിൽ പുതിയ മേലധികാരിയായി ഫാദർ ജാൻ റോസി ആബി ചാർജ് എടുത്ത സാഹചര്യത്തിൽ, ഉണ്ടായിരിക്കുന്ന ആരോപണങ്ങളെ സംബന്ധിച്ച ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഇരയായവരിൽ ഒരാൾ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

അൻപതിലധികം കുട്ടികളെയാണ് മടത്തിലെ സന്യാസിമാർ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് വെളിപ്പെടുത്തൽ നടത്തിയ ആൾ പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്വതന്ത്ര സുരക്ഷാ കൺസൾട്ടന്റും, മുൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുമായ ജാൻ പിക്കിൾസിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ താൻ ഇരയായി എന്ന് വിശേഷിപ്പിക്കുന്ന അറുപത്തൊന്നുകാരനായ കെവിൻ എന്ന വ്യക്തിയാണ് മെയിൽ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ഞെട്ടിപ്പിക്കുന്ന വസ്തുതകൾ തുറന്നു പറഞ്ഞത്.

അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. മൂന്നു വയസ്സുള്ള കുട്ടികളെ പോലും ലൈംഗികമായി ദുരുപയോഗം ചെയ്തതിന് താൻ ദൃക്സാക്ഷിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 45 നും 65 നും ഇടയിൽ പ്രായമുള്ള 50 ഓളം ആളുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തങ്ങൾ അനുഭവിച്ച ഇത്തരം അനുഭവങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരിക്കുന്നത്. ഈ ഹീനമായ കൃത്യം നടത്തിയവരിൽ സന്യാസിമാരിൽ ഒരാൾ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് വഴിത്തിരിവാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൂന്ന് മാസം മുമ്പ് മാത്രം ഇവിടെ എത്തിയ മലയാളി നേഴ്സ് വിജേഷ് വി കെ അയർലണ്ടിൽ മരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് 32 വയസ്സ് മാത്രമുള്ള വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയർലണ്ടിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്.

വയനാട് താമരശ്ശേരിയാണ് മരണമടഞ്ഞ വിജേഷിന്റെ സ്വദേശം. നാട്ടിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ഇവിടെ ജോലിയിൽ എത്തിയത് . നാട്ടിലുള്ള ഭാര്യയെ കൂടി അയർലണ്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിജേഷ്. അതിൻറെ അവസാന ഘട്ടത്തിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒന്നാകെ ഞെട്ടിച്ച് അകാലത്തിൽ വിജേഷ് വിടവാങ്ങിയത്.

അയർലണ്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ഇതിനുള്ള ശ്രമങ്ങൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരംഭിച്ചിട്ടുണ്ട്.

വിജേഷ് വി കെയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved