Spiritual

ജോബി തോമസ്

ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന ഈ മാസത്തെ നൈറ്റ് വിജിൽ നാളെ (19/ 4 /24) വെള്ളി 9 പി എം ന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും. കേരളത്തിലും വിദേശരാജ്യങ്ങളിലും തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങൾക്ക് ദൈവസ്നേഹം പകർന്നു നൽകിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന ഫാ ജോസഫ് കണ്ടെത്തിപ്പറമ്പിലാണ് ഇത്തവണത്തെ നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച രാത്രി 9 മുതൽ 12.30 വരെ ക്രമീകരിച്ചിരിക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്ററാണ് .

ജപമാല, ദൈവസ്തുതിപ്പുകൾ, കുമ്പസാരം, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർത്ഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബ്ബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
Date & Time:
19/4/ 2024, 9PM-12.30AM

കൂടുതൽ വിവരങ്ങൾക്ക്:
ജോബി തോമസ്: 07809209406
ഷജില രാജു : 07990076887

ഷൈമോൻ തോട്ടുങ്കൽ

ലെസ്റ്റർ . ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ .രൂപതയിലെ കുടുംബ കൂട്ടായ്മ ലീഡർമാർമാരുടെ രൂപതാ തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഉയിർപ്പ് കാലത്തിൽ നാം ആയിരിക്കുമ്പോൾ ഈശോ ഉയിർത്തെഴുന്നെത്തിനോടൊപ്പം മനുഷ്യ വർഗം മുഴുവൻ ഉയിർത്തെഴുന്നേറ്റു എന്ന സത്യം നാം മനസിലാക്കണം . അതോടെ മിശിഹായുടെ മഹത്വത്തിൽ നാമും പങ്കു ചേരുകയാണ് ചെയ്യുന്നത് .

തിരുസഭയുടെ വലിയ കൂട്ടായ്മകളായ കുടുംബങ്ങളിലും , ഇടവകകളിലും , കൂട്ടായ്മകളിലും നാം സന്തോഷം കണ്ടെത്തണം , സ്നേഹത്തിന്റെ കൂട്ടായ്മകളിൽ നിന്നാണ് സന്തോഷം ഉണ്ടാകുന്നത് . കൂട്ടായ്മകളിലും ,കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമ്മം ചെയ്യപ്പെടണം .പ്രാർഥന നിരതയായ തിരുസഭയുടെ മുഖമാണ് യാമ നമസ്കാരങ്ങളിൽ പ്രകടമാകുന്നത് . യാമ പ്രാർഥനകളിലെ സജീവ പങ്കാളിത്തം തിരുസഭയിലെകുറവുകളെ പരിഹരിക്കുന്നതിനും ഉതകുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബ കൂട്ടായ്മ ലീഡർമാർ പങ്കെടുത്ത സമ്മേളനം രാവിലെ ജപമാലയോടെയാണ് ആരംഭിച്ചത് . തുടർന്ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ . ഫാ. ഹാൻസ് പുതിയാകുളങ്ങര കുടുംബ കൂട്ടായ്മകളുടെ ഉദ്ദേശ ലക്ഷ്യങ്ങളേയും പ്രവർത്തന രീതികളെയും പറ്റി സംസാരിച്ചു . തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിച്ചുള്ള ചർച്ചകൾ ,ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അവതരണം എന്നിവയും നടന്നു , പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് ഇൻ ചാർജ് റെവ ഫാ ജോർജ് ചേലക്കൽ , ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് , റെവ ഡോ ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജിയനുകളിലെയും കുടുബ കൂട്ടായ്മ റീജിയണൽ കോഡിനേറ്റേഴ്‌സ്, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്റ്റീവനേജ്: തുടർച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നൽകിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കൽ എത്തിക്സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നൽകുവാൻ ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകർന്ന് ഭർത്താവ് റോബിൻ കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്.

ഗൈനക്കോളജി വിഭാഗം ഗർഭധാരണ പ്രക്രിയ നിർത്തണമെന്ന് നിർദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കൽ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളിൽ ഏറെ തീക്ഷ്ണത പുലർത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയിൽ സജീവ നേതൃത്വം നൽകുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിൻ്റോ ഫ്രാൻസീസ് നൽകിയ സന്ദേശം കേൾക്കുവാൻ ഇടയാവുന്നത്.

‘ദൈവദാനം തിരസ്ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികൾക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവർക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിൻ്റോ ഫ്രാൻസിസു തന്നെയാണ് റീകാണലൈസേഷൻ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവർക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹിൽഡ ദേവാലയത്തിൽ വെച്ച് ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നൽകിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കൽ പിതാവ് നൽകിയ സന്ദേശത്തിൽ ‘ഉന്നതങ്ങളിൽ നിന്നും നൽകപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിർത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും’ പിതാവ് ഓർമ്മിപ്പിച്ചു.

‘മാതാപിതാക്കളുടെ കരുണയും, സ്നേഹവും, നിസ്വാർത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂർണ്ണമായി സമർപ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാൻ അതിനാൽത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും’ മാർ സ്രാമ്പിക്കൽ ഉദ്‌ബോധിപ്പിച്ചു.

റോബിൻ-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാർമികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു.

രണ്ടു വർഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജിൽ വന്നെത്തുന്നത്. ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്സിൽ ചീഫ് ആർക്കിടെക്റ്റായി ജോലി നോക്കുന്ന റോബിൻ, കോങ്ങോർപ്പിള്ളി സെന്റ് ജോർജ്ജ് ഇടവാംഗങ്ങളായ കോയിക്കര വർഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്‌. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയിൽ സെന്റ് ലൂയിസ് ചർച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാൻസീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടിൽ എസ്ബിഐ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു.

അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റർ ഹോസ്പിറ്റലിൽ നീനു എത്തുമ്പോൾ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കൺസൾട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നിൽപ്പുണ്ടായിരുന്നു. ‘സങ്കീർണ്ണമായ ആരോഗ്യ വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ വിഭാഗം എന്തെ മുൻകരുതൽ എടുക്കാഞ്ഞതെന്ന’ചോദ്യത്തിന് ‘ഇനിയും ദൈവം തന്നാൽ സന്താനങ്ങളെ സ്വീകരിക്കണം’ എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം വിവരിച്ച നീനു, സത്യത്തിൽ അവർക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയൻ നടത്തിയതെന്നത് മാനുഷികമായിചിന്തിച്ചാൽ സർജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്.

‘ശാസ്ത്രങ്ങളുടെ സൃഷ്‌ടാവിന്റെ പരിപാലനയിൽ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാൽ മക്കളെ സ്വീകരിക്കുവാൻ ഇനിയും ഭയമില്ലെന്നും’ അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നൽകിയ ജോൺ, ഇസബെല്ലാ, പോൾ എന്നീ മൂന്നു കുട്ടികൾ. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവർഷമാണ് കുടുംബത്തിന് കൈവന്നിരിക്കുന്നത് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നൽകുവാൻ തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓർക്കുന്നു. ‘പോൾ’ കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോൾ അനുഗ്രഹീത കർമ്മത്തിനു സാക്ഷികളാകുവാൻ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയിൽ പങ്കാളികളാകുവാൻ നീനുവിന്റെ മാതാപിതാക്കൾ നാട്ടിൽ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്.

ഒരുവർഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയിൽ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോൾ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിൻ പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്‍കൂളിന്റെയും സമീപം ജിപി സർജറിയോടു ചേർന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോൾ ഇപ്പോഴുള്ള വിലവർദ്ധനവ് ബാധിക്കാതെ തന്നെ ഇവർ നൽകിയ ഓഫർ അംഗീകരിക്കുകയായിരുന്നുവത്രേ.

സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്ന നീനു-റോബിൻ കുടുംബത്തിലെ, മൂത്തമകൾ, മിഷേൽ ട്രീസാ റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽ ഇയർ 11 ൽ പഠിക്കുന്നു. ഇംഗ്ലീഷിൽ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേൽ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകൻ ജോസഫ് റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽത്തന്നെ ഇയർ 9 വിദ്യാർത്ഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്‍ബോളിൽ, ബെഡ്‌വെൽ റേഞ്ചേഴ്സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.

മൂന്നാമത്തെ കുട്ടി ജോൺ വർഗീസ്‌ സെന്റ് വിൻസെന്റ് ഡി പോൾ സ്‌കൂളിൽ റിസപ്ഷനിലാണ് പഠിക്കുന്നത്‌. നാലാമത്തെ മകൾ ഇസബെല്ലാ മരിയക്ക്‌ 3 വയസ്സും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്.

‘ദൈവം നൽകുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കൾ തയ്യാറാണവണമെന്നും, കൂടുതൽ കുട്ടികൾ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തിൽ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും’ എന്നാണ് നീനു റോബിൻ ദമ്പതികൾക്ക് ഇത്തരുണത്തിൽ നൽകുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13ന് ബർമിങ്ഹാമിൽ നടക്കും. പ്രത്യേക കാരണങ്ങളാൽ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേൽ കൺവെൻഷൻ സെന്ററിന് പകരം ബർമിങ്ഹാം സെന്റ് കാതെറിൻസ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്നി കൺവെൻഷൻ നടക്കുക. മെയ്‌ മാസം മുതൽ പതിവുപോലെ ബഥേൽ സെന്ററിൽ കൺവെൻഷൻ നടക്കും.ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.കോട്ടയം ഏറ്റുമാനൂർ കാരീസ് ഭവൻ ധ്യാന കേന്ദ്രത്തിലെ ഫാ. ജസ്റ്റിൻ പനച്ചിക്കൽ MSFS,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകനും ഇന്റർനാഷണൽ കോ ഓർഡിനേറ്ററുമായ ബ്രദർ ഷിബു കുര്യൻ, ഫുൾ ടൈം ശുശ്രൂഷക രജനി മനോജ്‌ എന്നിവരും വചന ശുശ്രൂഷയിൽ പങ്കെടുക്കും .

പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ് ;
ST. CATHERINE OF SIENA
CATHOLIC CHURCH
BRISTOL STREET
BIRMINGHAM
B5 7BE.

സമീപത്തുള്ള കാർ പാർക്കിങ് അഡ്രസ്സ്

NCP PARKING
BOW St
B11DW

ബിനോയ് എം. ജെ.

മനുഷ്യൻ സദാ പൂർണ്ണത അന്വേഷിക്കുന്നു. വിവാഹം കഴിക്കാത്തയാൾ താൻ വിവാഹിതനാകുമ്പോൾ പൂർണ്ണനാകുമെന്ന് പ്രത്യാശിക്കുന്നു. എന്നാൽ വിവാഹിതനാകുമ്പോൾ താനിതുവരെ അനുഭവിച്ചില്ലാത്ത പുതിയ പല പ്രശ്നങ്ങളും തന്റെ ജീവിതത്തിൽ പ്രവേശിക്കുന്നതായി അയാൾ കാണുന്നു. ഒരു വിദ്യാർത്ഥി പഠനം പൂർത്തിയാക്കുമ്പോൾ താൻ പൂർണ്ണനാകുമെന്ന് കരുതുന്നു. എന്നാൽ പഠനം പൂർത്തിയാക്കി പുറത്തേക്കിറങ്ങുമ്പോൾ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന സത്യം അയാൾ മനസ്സിലാക്കുന്നു. ദരിദ്രനാവട്ടെ സമ്പത്ത് വന്നു ചേരുമ്പോൾ താൻ പൂർണ്ണനാകുമെന്ന് കരുതുന്നു. എന്നാൽ സമ്പത്ത് കൈവരുമ്പോൾ കൂടെ അസ്വസ്ഥതകളും വന്നുചേരുന്നു. അപ്പോൾ അയാൾ ദാരിദ്ര്യത്തിന്റെ പഴയ ദിനങ്ങളെ കൊതിയോടെ അനുസ്മരിക്കുന്നു. ഇപ്രകാരം ജീവിത്തിലെ പലതരത്തിലുള്ള നിഷേധാത്മകമായ അനുഭവങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നുപോകുമ്പോൾ ‘പൂർണ്ണത’ എന്നൊന്നുണ്ടോ എന്ന ശക്തമായ സംശയം നമ്മെ വേട്ടയാടിത്തുടങ്ങുന്നു. പൂർണ്ണതയുണ്ടെങ്കിൽ അതെവിടെയാണ് കിടക്കുന്നത്? അതിനെ നാം പല ജന്മാന്തരങ്ങളിലൂടെ പരതിയിട്ടും കണ്ടെത്താത്തത് എന്തുകൊണ്ടാണ്? ഇനി പൂർണ്ണതയില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്?

ചെറുപ്പം മുതലേ നാം പുറത്തേക്ക് നോക്കുവാൻ പഠിക്കുകയും ശീലിക്കുകയും ചെയ്തുപോരുന്നു. ഈ കാണുന്ന ശരീരവും ബാഹ്യപ്രപഞ്ചവും മാത്രമേ സത്യമായുള്ളൂ എന്ന് ഭൗതികവാദത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ ചിന്താപദ്ധതി നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ ജീവിതത്തിന്റെ അർത്ഥവും ജീവിതത്തിന്റെ പൂർണ്ണതയും മറ്റും നാം ബാഹ്യലോകത്തിൽ തന്നെ അന്വേഷിക്കുന്നു. അതുകൊണ്ടാണ് വിവാഹത്തിനും, വിദ്യാഭ്യാസത്തിനും, പണത്തിനും മറ്റും നമ്മെ പൂർണ്ണരാക്കുവാൻ കഴിയുമെന്ന് നാം കരുതുന്നത്.മരണത്തിന് അപ്പുറം ഒരു ജീവിതമില്ലെന്ന് ശാസ്ത്രം പറയുമ്പോഴും പൂർണ്ണരാകുവാനുള്ള അടക്കാനാവാത്ത ആഗ്രഹം മരണത്തിനപ്പുറവും ഒരു ജീവിതത്തെ സൃഷ്ടിക്കുവാനും അവിടെ പൂർണ്ണതയെ പ്രതിഷ്ഠിക്കുവാനും മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ അന്വേഷണവും, പ്രയത്നങ്ങളും, ജീവിതം തന്നെയും പൂർണ്ണതയെ ലക്ഷ്യം വച്ചാണ് നീങ്ങുന്നത്. എന്നാൽ ഈ ദിശയിൽ അവന് അടിക്കടി ഉണ്ടാകുന്ന പരാജയങ്ങൾ അങ്ങനെ ഒരു സങ്ഗതിയുടെ അസ്ഥിത്വത്തെപോലും ചോദ്യം ചെയ്യുവാനും പിടിച്ചു കുലുക്കുവാനും പോന്നവയാണ്. ഈ വ്യർത്ഥതയിൽ നിന്നുമാണ് ആധുനിക മനുഷ്യന്റെ ഒട്ടുമിക്ക പ്രശ്നങ്ങളും ജന്മമെടുക്കുന്നത്.

പൂർണ്ണതയിൽ എത്തുന്നതിൽ മനുഷ്യൻ സഹസ്രാബ്ദങ്ങളിലൂടെ പരിശ്രമിക്കുകയും എന്നാൽ അതിൽ പരാജയപ്പെട്ടു വരികയും ചെയ്യുന്നു . അതിനാൽ തന്നെ മരണം അവന് എന്നും ഒരു പേടിസ്വപ്നമാണ്. മരിക്കുന്നതിന് മുമ്പേ പൂർണ്ണതയിൽ എത്തണം. അപ്പോൾ മരണം തന്നെ അവിടെ നിന്നും തിരോഭവിക്കുമെന്നും അവനറിയാം. ഇപ്രകാരം മരണത്തെ ഒഴിവാക്കികൊണ്ട് പൂർണ്ണനാകുവാൻ ശ്രമിക്കുമ്പോൾ ജീവിതത്തിന്റെ അവിഭാജ്യഭാഗമായ ആ സത്തയെ – മരണത്തെ – അവൻ തള്ളിക്കളയുകയും അത് പൂർണ്ണതയിൽ എത്തുന്നതിൽ നിന്നും അവനെ തടയുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത ആശയക്കുഴപ്പം തന്നെയാണ്. വാസ്തവത്തിൽ ജീവിതത്തിന്റെ പൂർണ്ണത മരണത്തിലാണ് കിടക്കുന്നത്. രാവും പകലും ചേർന്ന് ഒരു ദിവസം ഉണ്ടാകുന്നതുപോലെ ജീവിതവും മരണവും കൂടിച്ചേരുമ്പോഴാണ് മനുഷ്യന്റെ അസ്ഥിത്വം പൂർണ്ണമാകുന്നത്. അല്ലെങ്കിൽ മരണത്തെ സ്വന്തം അസ്ഥിത്വത്തിൽ നിന്നും തള്ളിക്കളയുന്നതുകൊണ്ടാണ് അവന്റെ അസ്ഥിത്വം അപൂർണ്ണമായി തുടരുന്നത്. മരണം ഒരു പച്ചയായ യാഥാർഥ്യമായി മുന്നിൽ കിടക്കുമ്പോഴും മനുഷ്യൻ അതിനെ കണ്ടില്ലെന്ന് നടിക്കുന്നു. ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുമ്പോൾ മരണം അവിടെനിന്നും തിരോഭവിക്കുകയില്ലെന്ന് മാത്രമല്ല, അത് ഒരു ഭൂതത്തെപോലെ നമ്മെ സദാ വേട്ടയാടുകയും ചെയ്യും. മരണത്തോടുള്ള ഈ ഭയവും വിരക്തിയും നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കുകയും നാം പൂർണ്ണതയിൽ നിന്നും തെറിക്കുകയും ചെയ്യുന്നു.

ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ ലളിതമാണ്. പൂർണ്ണനാവുക എന്നത് നാം കരുതുന്നതുപോലെ അത്ര സങ്കീർണ്ണമായതോ അസാധ്യമായതോ ആയ കാര്യവുമല്ല. നാമെന്തിൽ നിന്നും ഓടിയൊളിക്കുവാൻ ശ്രമിക്കുന്നുവോ അതിലേക്ക് തന്നെ ഓടിയടുക്കുവിൻ! നാം എന്തിനെ വെറുക്കുന്നുവോ അതിനെ തന്നെ സ്നേഹിച്ചു തുടങ്ങുവിൻ! അതെ! മരണത്തെ ആസ്വദിച്ചു തുടങ്ങുവിൻ! അപ്പോൾ ജീവിതത്തെ പോലെ മരണവും നമ്മുടെ അസ്ഥിത്വത്തിന്റെ ഭാഗമാണെന്ന് നാമറിയുകയും നാം സാവധാനം പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്നു. അവിടെ ജീവിതവും മരണവും തമ്മിലുള്ള അന്തരം തിരോഭവിക്കുകയും നാം ഈശ്വരസാക്ഷാത്കാരത്തിൽ എത്തുകയും ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ജീവിതത്തിന്റെ തന്നെ ആവശ്യമില്ല. ജീവിതം ഇല്ലാത്തിടത്ത് മരണവും ഇല്ല.

നാം ചെറുപ്പം മുതലേ തെറ്റായ കാര്യങ്ങൾ പഠിച്ചു വരുന്നു. അൽപനേരത്തേക്ക് ഏകാന്തതയിലേക്ക് ഒന്ന് പിൻവാങ്ങിയാൽ അത് അനാരോഗ്യകരമാണെന്ന് സമൂഹം പറയുന്നു. അൽപനേരത്തേക്ക് ഏകാന്തതയിൽ ഇരിക്കുവാൻ ഭയപ്പെടുന്നവൻ എങ്ങനെയാണ് മരണത്തെ ആസ്വദിക്കുക? മരണമാവട്ടെ അനന്തമായ ഏകാന്തതയും. സമൂഹത്തെ അള്ളിപ്പിടിച്ചാൽ മരിക്കുകയില്ലെന്ന തെറ്റായതും വികലമായതുമായ ഒരു തത്വം നാമറിയാതെ നമ്മുടെ മനസ്സിൽ ചേക്കറുന്നു. അതുകൊണ്ടാണ് നാം സമൂഹത്തിന്റെ പിറകേ ഈ ഓടുന്നത്. സമൂഹത്തിന് നമ്മെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയില്ല. കഴിയുമെന്ന് അത് വ്യാജം പറയുകയാണ്. ശരിക്കും മരണം അടുത്തുവരുമ്പോഴേക്കും സമൂഹം നമ്മെ കയ്യൊഴിയുകയും ചെയ്യും. അതിനാൽ സമൂഹത്താൽ കബളിപ്പിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ.

നിങ്ങളെ രക്ഷിക്കുവാൻ സമൂഹത്തിന് ആവില്ലെങ്കിലും നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക് കഴിയും. ആ കഴിവിനെ ഉണർത്തിയെടുക്കുവിൻ! മരണത്തെ ആവോളം മനസ്സിൽ ധ്യാനിക്കുവിൻ! അതിനെ ആസ്വദിക്കുവാൻ പഠിക്കുവിൻ! ഇപ്രകാരം പടിപടിയായി മരണത്തിലേക്ക് ചുവടുവയ്ക്കുവാനുള്ള മന:ക്കരുത്ത് നിങ്ങൾ സമ്പാദിക്കുന്നു. മാനസികമായി നിങ്ങൾക്ക് മരണത്തിലൂടെ കടന്നുപോകുവാൻ കഴിയും. അതിനെ ‘സമാധി’ എന്നാണ് പറയുക. അവിടെ മരണം അനന്തദു:ഖമല്ല, മറിച്ച് അനന്താനന്ദമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിലുള്ള പ്രധാന തീർത്ഥാടനങ്ങളിൽ ഒന്നായ എയ്ൽസ് ഫോർഡ് തീർത്ഥാടനം മെയ് 25-ാം തീയതി നടത്തപ്പെടും. മെയ് 25-ാം തീയതി രാവിലെ 11 മണി മുതൽ 5 മണി വരെയാണ് തീർത്ഥാടനവും അതിനോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ബ്രിട്ടണിലെ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടന്ന എയ്ൽസ് ഫോർഡ് തീർത്ഥാടനത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് . ഈ വർഷത്തെ തീർത്ഥാടനത്തിന് ഫാ. മാത്യു കുരിശുമൂട്ടിലിൻ്റെ നേതൃത്വത്തിൽ എയ്ൽസ് ഫോർഡ് കമ്മ്യൂണിറ്റിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സാബിക്കൽ തീർത്ഥാടനത്തിനും മറ്റു തിരുകർമ്മങ്ങൾക്കും നേതൃത്വം നൽകും.

 

മെയ് 25-ാം നടക്കുന്ന എയ്ൽസ് ഫോർഡ് തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാവിക്കാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ജനറാൾ ഫാ. ജിനോ അരിക്കാട്ട് MCBS അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബക്കൂട്ടായ്‌മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഏപ്രിൽ 13, ശനിയാഴ്ച നടത്തപ്പെടും .രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നുമുള്ള ഇടവക ,മിഷൻ ,പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള കുടുംബ കൂട്ടായ്മകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം വിശുദ്ധ കുര്ബാനയോടെയാണ് ആരംഭിക്കുന്നത് .

രാവിലെ 10 മണിക്ക് രൂപതാ ദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും . രൂപതാ കുടുംബക്കൂട്ടായ്‌മ കമ്മീഷൻ ചാർജുള്ള സിഞ്ചേലൂസ് പെരിയ ബഹു. ഫാ ജോർജ്ജ് ചേലെയ്‌ക്കൽ കമ്മീഷൻ ചെയർമാൻ ബഹു. ഹാൻസ് പുതിയാകുളങ്ങര എന്നിവരോടൊപ്പം രൂപതയുടെ 12 റീജിണൽ ഡയറക്ടർ മാരായ വൈദികരും മിഷൻ ഡയറക്ടർ മാരായ വൈദികരും സഹ കാർമ്മികൻ ആകും എല്ലാ റീജിയനുകളിൽ നിന്നുള്ള 300 ൽ പരം പ്രതിനിധികളും വൈദികരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വൈകുന്നേരം 4.00 മണിയോടെ പര്യവസാനിക്കുന്ന കാര്യപരിപാടികൾക്ക് രൂപതാ കുടുംബക്കൂട്ടായ്‌മ കമ്മീഷൻ അംഗങ്ങൾ നേതൃത്വം നൽകും.

ബിനോയ് എം. ജെ.

ജീവിതത്തെ ഗൗരവത്തിൽ എടുക്കുന്നവരാണ് നമ്മിൽ എല്ലാവരും തന്നെ. ചെറിയ കാര്യങ്ങൾക്കുപൊലും നാം അർഹിക്കാത്ത ഗൗരവം കൊടുക്കുന്നു. അത് ജീവിതവിജയത്തിന് അത്യാവശ്യമാണെന്ന് നാം കരുതുകയും ചെയ്യുന്നു. ഇപ്രകാരം ജീവിതത്തിനും അതിലെ സംഭവങ്ങൾക്കും ആവശ്യമില്ലാതെ ഗൗരവം കൊടുക്കുമ്പോൾ നാം മനോസംഘർഷങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതാണ് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രക്ഷുബ്‌ധതകൾക്കും കാരണം. മറിച്ച് ഒരു തമാശയോ ഫലിതമോ കേൾക്കുമ്പോൾ നമ്മുടെ മനസ്സ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? ഗൗരവമുള്ള ഒരു കാര്യത്തിന് പൊടുന്നനവേ അതിന്റെ ഗൗരവം നഷ്ടപ്പെടുമ്പോഴാണ് ഒരു ഫലിതം ജനിക്കുന്നത്. ഇപ്രകാരം എത്ര ഗൗരവമുള്ള വിഷയത്തെയും നമുക്ക് നിസ്സാരമായി ചിരിച്ചു തള്ളാവുന്നതേയുള്ളൂ.

ജനനം, മരണം, വിജയം, പരാജയം, സുഖം, ദുഃഖം എല്ലാം നമുക്ക് ഗൗരവമുള്ള കാര്യങ്ങൾ തന്നെ. എന്താണിവയ്ക്ക് ഗൗരവം കൊടുക്കുന്നത്? നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ നിലനിൽപും തന്നെ. ഒരുപക്ഷേ മരണം അവിടെ ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിന് ഇത്രയും ഗൗരവം സിദ്ധിക്കുമായിരുന്നില്ല. താനീ കാണുന്ന ശരീരമാണെന്ന് ചിന്തിക്കുമ്പോൾ അതിനെ സംരക്ഷിക്കേണ്ടത് അനുപേക്ഷണീയമാവുകയും ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി അധ:പതിക്കുകയും ചെയ്യുന്നു. മരണം നമ്മുടെ പടിവാതിൽക്കൽ മുട്ടിവിളിക്കുമ്പോൾ നമുക്ക് ജീവിതം എങ്ങനെ ആസ്വദിക്കുവാൻ കഴിയും? അതിനാൽ തന്നെ ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹം ഉള്ളവർ താനീകാണുന്ന ശരീരമല്ലെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനന മരണങ്ങൾ തനിക്കൊരു നേരമ്പോക്ക് മാത്രമാണെന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ താനീശരീരത്തിനും ഉപരിയായ മറ്റെന്തോ ആണെന്ന ബോദ്ധ്യം മനസ്സിൽ പൊട്ടിമുളക്കുന്നു. അഥവാ താൻ സർവ്വവ്യാപിയാണെന്ന ചിന്ത മനസ്സിൽ രൂഢമൂലമാവണമെങ്കിൽ താൻ അൽപമായ ഈ ശരീരമാണെന്ന ചിന്തയെ പരിത്യജിക്കേണ്ടിയിരിക്കുന്നു. ഒരേസമയം താനീ ശരീരവും പരബ്രഹ്മവും ആണെന്ന് ചിന്തിക്കുവാൻ ആർക്കും കഴിയുകയില്ല. താനീ ശരീരമാണെന്ന് ചിന്തിക്കുമ്പോൾ താൻ ബ്രഹ്മമാണെന്ന സത്യത്തെ നാം മറക്കുന്നു. താനാബ്രഹ്മമാണെന്ന് ചിന്തിക്കുമ്പോൾ ശരീരാവബോധവും തിരോഭവിക്കുന്നു. ഞാനീ കാണുന്ന ശരീരമാണെങ്കിൽ, കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ അനന്തമായ ഈ പ്രപഞ്ചത്തിൽ അതിൽ കേവലം ഒരു നക്ഷത്രമായ സൂര്യനു ചുറ്റും തിരിയുന്ന മൺതരിപോലെയുള്ള ഈ ഭൂമിയിലെ നമ്മുടെ ഈ കൊച്ചു ജീവിതത്തിലെ ജനന മരണങ്ങൾക്കും സുഖദു:ഖങ്ങൾക്കും എന്തു പ്രാധാന്യമാണ് നമുക്കവകാശപ്പെടുവാനുള്ളത്? ഈ നഗ്നസത്യത്തെ നാം സമ്മതിച്ചു കൊടുക്കുമ്പോൾ നാമീ ശരീരമല്ലെന്നും മറിച്ച് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സത്തയാണെന്നുമുള്ള ബോധ്യം മനസ്സിൽ വേരോടുന്നു.

അതിനാൽ തന്നെ നാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ഈ കാണുന്ന ശരീരത്തേക്കാൾ ഉപരിയായി ഈ കാണുന്ന ബാഹ്യലോകത്തിനാണ്. നാമീ ശരീരത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ നമ്മിൽ സ്വാത്ഥത വളരുന്നു. വാസ്തവത്തിൽ നമ്മെ കൂടുതൽ സന്തോഷിക്കുന്നത് ഈ ശരീരത്തേക്കാൾ ഉപരിയായി ഈ ബാഹ്യപ്രപഞ്ചമല്ലേ? അതിൽ നിന്നും മനസ്സിലാക്കേണ്ടത് നാമീ ശരീരമല്ലെന്നും മറിച്ച് ബാഹ്യപ്രപഞ്ചം തന്നെ ആണെന്നുമാണ്. ഈ ശരീരത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടല്ല നമുക്ക് മരണഭയം അനുഭവപ്പെടുന്നത്, മറിച്ച് ഈ പ്രപഞ്ചത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടാണ്. ഈ ശരീരം പോയാൽ കൂട്ടത്തിൽ പ്രപഞ്ചവും തിരോഭവിക്കുമെന്ന് നാം മൂഢമായി വിചാരിക്കുന്നു. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവിൻ! മൂഢമായ ഓരോ ചിന്തയും ദുഃഖത്തെ ജനിപ്പിക്കുക തന്നെ ചെയ്യും. നിങ്ങൾക്ക് ഈ പ്രപഞ്ചത്തോട് അനുരാഗം തോന്നുന്നതിൽ തെറ്റില്ല. കാരണം നിങ്ങൾ ഈ പ്രപഞ്ചം തന്നെയാണ്. അതിനാൽ തന്നെ ഈ ശരീരം പോയാലും അതിനെ ഗൗനിക്കേണ്ട കാര്യമില്ല. കാരണം അപ്പോൾ മാത്രമേ നമുക്ക് ഈ പ്രപഞ്ചത്തോട് വേണ്ടവണ്ണം താദാത്മ്യം പ്രാപിക്കുവാനാകൂ. ഈ ശരീരം പോയാൽ അത് നമ്മുടെ തലയിലെ ഒരു മുടി കൊഴിയുന്നപോലേ ഉള്ളൂ. ഈ ശരീരത്തെ സംരക്ഷിക്കുവാനായി പാടുപെടേണ്ട ആവശ്യവുമില്ല. അവിടെ ഭയവും അൽപത്വവും നമ്മെ വിട്ടു പിരിയുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

മാത്യൂ ചെമ്പു കണ്ടത്തിൽ

നമ്മുടെ കര്‍ത്താവീശോ മശിഹായുടെ തിരുവിലാവില്‍ സ്പര്‍ശിച്ചുകൊണ്ട് “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം നടത്തിയ തോമാസ്ലീഹായെ വര്‍ണ്ണിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിന്‍റെ വീണ” എന്നറിയപ്പെടുന്ന പരിശുദ്ധ സുറിയാനി സഭയുടെ മധുരഗായകനും നാലാം നൂറ്റാണ്ടിലെ (എഡി 306-373) ദൈവശാസ്ത്രജ്ഞനും കവിയുമായിരുന്ന മാര്‍ അപ്രേം എഴുതിയ കവിത.
വിദ്വാന്‍ ഫാ ജോണ്‍ കുന്നപ്പള്ളിയുടെ വിവര്‍ത്തനത്തെ ആസ്പദമാക്കി സംക്ഷിപ്തമായി തയ്യാറാക്കിയത്.

തോമായേ, നീ
അനുഗ്രഹീതനാകുന്നു!

🔹1. തോമായേ, നീ അനുഗ്രഹീതനാകുന്നു! ശിഷ്യന്മാര്‍ക്കു പ്രിയങ്കരനായവനേ, സുകൃതങ്ങളുടെയും നന്മകളുടെയും കലവറയേ, മുഴുലോകത്തിനും ജീവന്‍ ഒഴുക്കുന്ന ഉറവിടത്തെ നിന്‍റെ കരം സ്പര്‍ശിച്ചു. ലോകത്തെ സംരക്ഷിക്കുന്ന നിധികളാല്‍ സമ്പന്നമായ ഭണ്ഡാഗാരത്തെ തൊടുവാന്‍ നിന്‍റെ സ്നേഹം ധൈര്യപ്പെട്ടു. നിന്‍റെ ഭാഗ്യം വളരെ വലുതാകുന്നു. എന്തെന്നാല്‍ അത്യുന്നത സൂര്യനെ നീ കരങ്ങളാല്‍ തൊട്ടറിഞ്ഞു.

🔹2. സ്വസഹോദരന്മാരുടെ അലങ്കാരമായ പ്രേഷിതാ, നീ അനുഗ്രഹീതനാകുന്നു! നിന്‍റെ സഹോദന്മാരുടെ അലങ്കാരമായിരിക്കുമ്പോഴും ദൈവപുത്രന്‍റെ പാര്‍ശ്വം സ്പര്‍ശിച്ചുംകൊണ്ട് നീ ഏറെ അലങ്കൃതനായി. അഗ്നിമയന്‍ തന്‍റെ ശരീരം സ്പര്‍ശിക്കാന്‍ നിനക്ക് അനുവാദം നല്‍കി, താന്‍ സ്പര്‍ശിക്കപ്പെടാന്‍ അവിടുന്നു തിരുമനസ്സായി, അവിടുന്നു ഘനീഭവിച്ചു. ലോകത്തിനു താങ്ങാനാവാത്ത നിധിയില്‍ നിന്‍റെ കരങ്ങള്‍ വയ്ക്കപ്പെട്ടു!

🔹3. വിശ്വാസത്താല്‍ സമ്പന്നനായ തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ കൂട്ടുകാരെ നീ വിശ്വസിക്കാതിരുന്നത്, അവര്‍ നുണപറയുന്നെന്നു കരുതിയല്ല, നിന്‍റെ സ്നേഹം ജ്വലിച്ചതുകൊണ്ടാണ്. കരങ്ങളാല്‍ സ്പര്‍ശിച്ചുകൊണ്ട് ആ രത്നത്തെ സമീപിക്കാന്‍ സ്നേഹം നിന്നെ പ്രേരിപ്പിച്ചു. നേരിട്ടുകണ്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനുവേണ്ടി സ്പര്‍ശനത്തില്‍ ആനന്ദിക്കാന്‍ നീ ആഗ്രഹിച്ചില്ല.

🔹4. കര്‍ത്താവ് ഉയിര്‍ത്തുവെന്നും തങ്ങള്‍ക്ക് കാണപ്പെട്ടുവെന്നും ശിഷ്യന്മാരില്‍നിന്നു ശ്രവിച്ച തോമായേ നീ അനുഗ്രഹീതനാകുന്നു! നീ സംശയിച്ചതു യഥാര്‍ത്ഥമായ സംശയത്താലല്ല, അവിടുന്നു വരുമ്പോള്‍ അവുടുത്തെ ഉത്ഥിതനായി കണ്ടു സന്തോഷിക്കാന്‍വേണ്ടി ബുദ്ധിപൂര്‍വ്വം നീ സംശയിച്ചു.

🔹5. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ വിശ്വാസം മരിച്ചവരുടെ ഉത്ഥാനത്തിന് ഒരു കണ്ണാടിയായിരുന്നു. അതുവഴി ഉത്ഥാനത്തിന്‍റെ ദിവസത്തിനായി ശരീരം സൂക്ഷിക്കപ്പെടുമെന്ന് സര്‍വ്വലോകത്തുമുള്ള ജനതകള്‍ ഗ്രഹിച്ചു! ഉത്ഥാനം നിഷേധിക്കുന്ന അവിശ്വാസികളുടെ വായ് അടയ്ക്കുവാനും അവര്‍ ലജ്ജിതരാകുവാനുമായി നിന്‍റെ കരങ്ങളാല്‍ സ്പര്‍ശിക്കപ്പെടുന്നതിന് അവിടുന്നു തന്‍റെ ശരീരം നല്‍കി.

🔹6. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സൂര്യന്‍ നിന്‍റെ അടുക്കലേക്കു വന്നു, തന്നെത്തന്നെ നിനക്കു വെളിപ്പെടുത്തുകയും നിന്‍റെ കണ്ണുകള്‍കൊണ്ട് നീ അവിടുത്തെ കാണുകയും കരംകൊണ്ട് സ്പര്‍ശിക്കുകയും നീ ഗ്രഹിക്കുകയും ചെയ്തു. ഗബ്രിയേലിന്‍റെ ഗണങ്ങള്‍ അകലെ നില്‍ക്കുന്നു, മീഖായേലിന്‍റെ സൈന്യങ്ങള്‍ ദൂരെനിന്നു സ്തുതിപാടുന്നു, ആഗ്നേയസമൂഹങ്ങള്‍ ആരാധിക്കുന്നു, എന്നാല്‍ നീയോ, അവിടുത്തെ സ്പര്‍ശിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു!

🔹7. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്രാപ്പേ മാലാഖാമാര്‍ക്ക് അസൂയപ്പെടാന്‍ സാധിക്കുമായിരുന്നെങ്കില്‍ നിന്നെക്കുറിച്ച് അവര്‍ അസൂയപ്പെടുമായിരുന്നു! എന്തെന്നാല്‍ അവിടുന്ന് ആഗ്നേയനാകയാല്‍ സ്രാപ്പേന്മാര്‍ക്ക് അവിടുത്തെ സ്പര്‍ശിക്കുക സാധ്യമല്ല! സ്രാപ്പേന്മാര്‍ വിറയലോടെ കൊടില്‍കൊണ്ടു തീക്കനല്‍ സ്പര്‍ശിച്ചുവെങ്കില്‍ (ഏശയ്യ 6:6) നീയാകട്ടെ, മാംസബദ്ധമായ കരങ്ങള്‍കൊണ്ട്, ഭയരഹിതനായി അഗ്നിജ്വാലയെ സ്പര്‍ശിച്ചു!

🔹8. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സ്രാപ്പേന്മാര്‍ തന്‍റെ ചിറകുകള്‍കൊണ്ടു (യൂദായുടെ) സിംഹത്തെ (വെളിപാട് 5:5) നിന്നില്‍നിന്നു മറച്ചില്ല, എന്തെന്നാല്‍ അവിടുന്നവര്‍ക്ക് ഗുപ്തമായിരിക്കുന്നു, അവര്‍ നിരീക്ഷിക്കാതിരിക്കത്തക്കവിധം അവിടുന്ന് അവരില്‍നിന്നു മറഞ്ഞിരിക്കുന്നു, ക്രേവേന്മാര്‍ അവിടുത്തെ സ്തുതിക്കുന്നു, സ്രാപ്പേന്മാര്‍ അവിടുത്തെ പരിശുദ്ധനെന്നു വാഴ്ത്തുന്നു, എന്നാല്‍ സ്പഷ്ടമായി കാണുകയും ഇമ്പകരമായി സ്പര്‍ശിക്കുകയും ചെയ്ത നീ ഭാഗ്യവാനാകുന്നു.

🔹9. തോമായേ നീ ഭാഗ്യവാനാകുന്നു! എന്തെന്നാല്‍ ശൂലത്താല്‍ തുറക്കപ്പെട്ട ഏകജാതന്‍റെ പാര്‍ശ്വത്തിലും പരിശുദ്ധമായ ആണിപ്പഴുതുകളിലും ലോകത്തെ സുഖപ്പെടുത്തിയ മുറിവുകളിലും നിന്‍റെ കരം വിശ്രമിച്ചു! നീ സ്നേഹിച്ചു, കരങ്ങള്‍കൊണ്ടു ഗ്രഹിച്ചു, ബോധ്യപ്പെട്ടു, ഇതെല്ലാം വിജാതിയരുടെയിടയില്‍ പ്രസംഗിക്കുകയും ചെയ്തു.

🔹10. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊന്നിച്ചു നിനക്കു മഹത്വത്തിന്‍റെ സിംഹാസനമുണ്ട്. ഭൂമിയില്‍ ദൈവകുമാരന്‍റെ സുവിശേഷം അറിയിക്കുന്നതില്‍ നിന്‍റെ സ്വരം ഉച്ചൈസ്തരമായിരുന്നു. അവസാനം നീ വിധിയാളനോടൊത്തു മഹനീയനായിരിക്കും. സുവിശേഷം അറിയിക്കുന്നവരുടെയിടയില്‍ നീ വിശ്രുതനായിരിക്കും. ആരുടെ അധരങ്ങള്‍ക്കാണ്, ആരുടെ നാവുകള്‍ക്കാണ് നിന്‍റെ മനോഹരമായ വ്യാപരങ്ങളെ വര്‍ണ്ണിക്കാനാവുക!

🔹11. ഇരട്ടപിറന്നവനായ തോമായേ, നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ ആധ്യാത്മികസമ്പത്ത് പ്രസിദ്ധങ്ങളും നിരവധിയുമാണ്, നിന്‍റെ നാമം ശ്രേഷ്ഠരായ ശ്ലീഹന്മാരുടെയിടയില്‍ അറിയപ്പെടുന്നു, എന്‍റെ അയോഗ്യമായ അധരങ്ങളിലൂടെ നിന്നെ പ്രകീര്‍ത്തിക്കാന്‍ കൃപലഭിച്ചിരിക്കുന്നു.

🔹12. പ്രകാശമായവനെ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ ബലികളുടെ പുകയാല്‍ ഇരുണ്ടയിടങ്ങളിലേക്ക് സൂര്യന്‍ നിന്നെ അയച്ചു, മാമ്മോദീസായാല്‍ നീയവരെ കഴുകി വെണ്മയുള്ളവരാക്കി, മലിനതയെ തോമാ ധവളിമയാക്കി!

🔹13. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്ലീവായില്‍നിന്നെടുത്ത സ്നേഹത്താല്‍ ഇന്ത്യയുടെ ഇരുളിമിയ പ്രകാശിപ്പിച്ച ദീപമായിരുന്നു നീ, ആ പന്ത്രണ്ടു ദീപങ്ങളിലൊന്ന് !

🔹14. തോമായേ നീ അനുഗ്രഹീതനാകുന്നു! മഹാരാജാവു നിന്നെ ഇന്ത്യയിലേക്കയച്ചു, ഇന്ത്യയെ നീ ഏകജാതന്‍റെ മണവാട്ടിയാക്കി, അവളെ വെണ്മഞ്ഞിനെയും ആട്ടിന്‍രോമത്തെയുംകാള്‍ വെണ്മയുള്ളവളാക്കി, അവള്‍ ലാവണ്യവതിയും പ്രശോഭിതയുമായ തന്‍റെ മണവാളന്‍റെയരികിലേക്കു പോകാന്‍ തക്കവിധം സൗന്ദര്യവതിയായി, നീ അനുഗ്രഹീതനാകുന്നു!

🔹15. നീ അനുഗ്രഹീതനാകുന്നു! അന്ധകാരശക്തികള്‍ അടിമയാക്കിവച്ചിരുന്ന കാവ്യമതത്തില്‍നിന്നു നീ മോചിപ്പിച്ച ആ മണവാട്ടിയില്‍ നിനക്കു വിശ്വാസമുണ്ടായിരുന്നു. അനുഗ്രഹീതമായ ക്ഷാളനത്താല്‍ അവളെ നീ വെണ്മയുള്ളവളാക്കി, സ്ലീവായാല്‍ അവള്‍ പ്രഭ വിതറുന്നവളായി!

(എഡി 232-ല്‍ തോമാസ്ലീഹായൂടെ ഭൗതികാവശിഷ്ടം എഡേസ്സയിലേക്ക് കൊണ്ടുവന്നതിനെ അനുസ്മരിച്ച് എഴുതിയ വരികള്‍).

🔹16. വണികശ്രേഷ്ഠാ, നീ ഭാഗ്യമുള്ളവനാകുന്നു! എന്തെന്നാല്‍ നിധിയില്ലാതിരുന്ന സ്ഥലത്തേക്കു നീ നിധി കൊണ്ടുവന്നു. അമൂല്യമായ രത്നം കണ്ടെത്തിയതിനു ശേഷം അതു കരസ്ഥമാക്കുവാന്‍ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റ ബുദ്ധിമാനായ മനുഷ്യന്‍ നീയാകുന്നു.

🔹17. നിധിയെ സ്വീകരിച്ച, ആശീര്‍വദിക്കപ്പെട്ട നഗരീയേ (എഡേസ്സ) നിനക്കു ഭാഗ്യം! എന്തെന്നാല്‍ നീ രത്നം കണ്ടെത്തി, ഇന്ത്യയില്‍ ഇതല്ലാതെ വേറെ രത്നമുണ്ടായിരുന്നില്ല. നിന്‍റെ നിക്ഷേപാലയത്തില്‍ ഏറ്റവു വിലയുള്ള രത്നം നീ സൂക്ഷിച്ചിരിക്കുന്നു!
തന്‍റെ ആരാധകരെ സകലനന്മകളാലും നിറയ്ക്കുന്ന നല്ലവനായ ദൈവപുത്രാ നിനക്കു സ്തുതി!

ബാബു മങ്കുഴിയിൽ

ഫാ . ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 18 വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ് . കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെതിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

വിശുദ്ധ കർമങ്ങൾക്ക് വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി.

ഓശാന ഞായറാഴ്ചയും പെസഹാ വ്യാഴാഴ്ചയും ഫാ. ജോമോൻ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്.

ദുഃഖ വെള്ളിയും,ഉയിർപ്പിന്റെ ശു ശ്രുഷകളും ബെൽഫാസ്റ്റിൽ നിന്നുള്ള റവ. ഫാ. എൽദോയുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് .

റവ. ഫാ. ജോമോൻ പുന്നൂസിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ്‌അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന,പെസഹ ശുശ്രുഷകളും ഭക്തി സാന്ദ്രമായപ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി .

വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ് സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു .

പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർത്ഥം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും ,പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ചഭക്ഷണമായി കഞ്ഞിയും പയറും നല്‍കി .

ഉയര്‍പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഹൃദ്യവും ആകർഷകവുമായുള്ള മനോഹരമായ സന്ദേശം നല്‍കിയ റവ. ഫാ. എൽദോ യുടെ പ്രസംഗം ഏവർക്കും നവ്യാനുഭവമായി .

എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ബെൽഫാസ്റ്റിലേക്ക് മടങ്ങിയത്.

നിരവധി വിശ്വാസികള്‍ പങ്കെടുത്ത ഹാശാ ആഴ്ച്ചയിലെ ശുശ്രുഷകൾക്കു ട്രസ്റ്റി ബാബു മത്തായി,സെക്രട്ടറി ജെയിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി ചടങ്ങുകൾ ഏകോപിപ്പിച്ചു .

ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം,ശുശ്രുഷക്കാരുടെയും,കമ്മറ്റി അംഗങ്ങളുടേയും,ഗായക സംഘത്തിന്റെയും,സർവ്വോപരി സഹകരിച്ച എല്ലാവിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും ,

നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും ,ദുഃഖ വെള്ളിയാഴ്ചയിൽ ഭക്ഷണം ക്രമീകരിച്ച എല്ലാവരോടും ട്രസ്റ്റി ബാബു മത്തായി സെക്രട്ടറി ജെയിൻ കുര്യാക്കോസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved