Spiritual

ഫാ. ഹാപ്പി ജേക്കബ്ബ്

“പുല്ല് ഉണങ്ങി, പൂ ഉതിർന്നു “എന്ന ആശയവും പ്രയോഗവും വി. വേദപുസ്തകത്തിൽ നാം കാണാറുണ്ട്. ക്ഷണികം, നൈമിഷികം എന്ന അർത്ഥം ആണ് ഈ വിശേഷണം നൽകുന്നത്. എന്നാൽ തുടർച്ചയായ , എന്നും പ്രാപ്യമായി നിലനിൽക്കുന്ന, അനിത്യമായി വ്യാപരിക്കുന്ന ഒരു തലം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതം ക്ഷണികം എങ്കിൽ നിത്യജീവൻ എന്നേക്കും ഉള്ളതാണ്. പ്രാർത്ഥിക്കുക എന്ന വാക്ക് പരിചിതമാണ് എങ്കിലും അതിൻറെ ആവർത്തനം എത്ര രുചി തരും നമുക്ക്. എന്നാൽ നിരന്തരം പ്രാർത്ഥിക്കുക എന്ന ക്രിയ നമ്മെ കൊണ്ടെത്തിക്കുന്നത് നിത്യ ദൈവത്തോടുള്ള നിത്യ ബന്ധത്തിലാണ് . അങ്ങനെ നിത്യനായ ദൈവത്തോട് നിരന്തരമായ പ്രാർത്ഥന മൂലം അത്ഭുതം നേടിയ ഒരു സ്ത്രീയുടെ കഥയാണ് ഇന്നത്തെ ചിന്തയുടെ ആധാരം ; വി. മത്തായി 15: 21- 31 വരെയുള്ള വാക്യങ്ങൾ തൻറെ മകളുടെ രോഗശാന്തിക്കായി നിരന്തര അപേക്ഷയുമായി യേശുവിനെ സമീപിച്ച കനന്യക്കാരിയായ സ്ത്രീ ഈ സംഭവം നിരന്തരമായ വിശ്വാസത്തിലൂടെ പരിവർത്തനത്തിന്റെ അനുഭവങ്ങളെ ഉയർത്തി കാണിക്കുകയും ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആഴമേറിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

1. നിരാശയുടെ നിലവിളി

കർത്താവേ ദാവീദു പുത്രാ എന്നോട് കരുണയുണ്ടാകണമേ എന്ന് നിലവിളിക്കുന്ന ആ സ്ത്രീയുടെ ചിത്രം, നമ്മളിൽ പലരും കടന്നു പോയിട്ടുള്ള ജീവിത സാഹചര്യം ,ആശ്രയം അറ്റ ദിനങ്ങളിൽ ഒരിറ്റ് ആശ്വാസത്തിനായി കേഴുന്ന ദിനങ്ങൾ, ഇങ്ങനെ എണ്ണമറ്റ വ്യക്തികളുടെ ഹൃദയംഗമമായ നിലവിളിയുടെ പ്രതിധ്വനി. യേശുവിനോടുള്ള തീഷ്ണമായ അഭ്യർത്ഥനയും അവളുടെ പ്രതീക്ഷയും രോഗശാന്തിയിലൂടെ വിടുതലും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പാഠം നമുക്ക് നൽകുന്നു. നമ്മുടെ ജീവിതത്തിൽ ഏത് നിമിഷവും ഇങ്ങനെയുള്ള ദിനങ്ങൾ കടന്നു വന്നേക്കാം, എങ്കിലും നമുക്കും ഒരു ഈ കനന്യ സ്ത്രീയെ പോലെ സൗഖ്യം ലഭിക്കും വരെ അവൻറെ കരുണയും അതിരില്ലാത്ത സ്നേഹത്തോടും നമുക്ക് പ്രാർത്ഥിക്കാം.

2. പരീക്ഷണത്തിൽ തളരാത്ത വിശ്വാസം

യേശുവും ആ സ്ത്രീയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക . ” കുട്ടികളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് കൊടുക്കുന്നത് വിഹിതമല്ല ” എന്ന പ്രസ്താവന അവളുടെ വിശ്വാസത്തെയും സ്ഥിരതയും പരീക്ഷിക്കുന്നു. എന്നാലും അവൾ പിന്മാറാതെ നായ്ക്കൾ യജമാനന്മാരുടെ മേശമേൽ നിന്നും വീഴുന്ന നുറുക്കുകൾ തിന്ന് ജീവിക്കുന്നു എന്ന് മറുപടി പറയുന്നു .യേശുവിൻറെ സമൃദ്ധമായ കൃപയും കാരുണ്യത്തെയും കുറിച്ചുള്ള അവളുടെ അഗാധ ബോധം ആ കൃപയുടെ ഒരു നുറുക്ക് മതി തൻറെ മകളുടെ സൗഖ്യത്തിന് എന്ന് അവൾ പ്രതിവചിക്കുന്നു. ദൈവത്തിൻറെ നന്മയിലും പരമാധികാരത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പരീക്ഷണങ്ങളിലും പ്രത്യക്ഷമായ തിരിച്ചടികളിലും വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാൻ നമ്മെ ഈ ഭാഗം പഠിപ്പിക്കുന്നു.

3. വിശ്വാസത്തിലുള്ള അന്തിമവിജയം.

അവളുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവളോട് പ്രതിവചിക്കുന്നു. “സ്ത്രീയേ നിൻറെ വിശ്വാസം വലിയത്, നിൻറെ അപേക്ഷ കേട്ടിരിക്കുന്നു. ” ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിക്കുന്നു. അവളുടെ മകളുടെ രോഗശാന്തി വിശ്വാസത്തിന്റെയും പരിവർത്തന ശക്തിയുടെയും നമ്മുടെ രക്ഷകന്റെ അതിരില്ലാത്ത അനുകമ്പയുടെയും തെളിവായി വർത്തിക്കുന്നു. അവളുടെ വിശ്വാസം മൂലം തൻറെ മകൾ ശാരീരിക ശാന്തി മാത്രമല്ല ആത്മീക സ്ഥിരീകരണവും അനുഗ്രഹവും ലഭിക്കുന്നു. വിശ്വാസത്തോടെ അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നുള്ളതും ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിൽ ദൈവം സന്തോഷിക്കുന്നു എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാനും ദൈവത്തിൻറെ നന്മയിലും കരുണയിലും ആശ്രയിക്കാനും അങ്ങനെയെങ്കിൽ തൻറെ വാഗ്ദാനം അവൻ നിറവേറ്റും എന്നുള്ള ഉറപ്പും നമുക്ക് ലഭിക്കുന്നു. നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുമ്പോൾ പർവ്വതങ്ങളെ ചലിപ്പിക്കുവാനും അത്ഭുതഫലങ്ങൾ കൊണ്ടുവരുവാനും നമ്മുടെ വിശ്വാസത്തിന് ശക്തിയുണ്ട് എന്ന് അറിഞ്ഞുകൊണ്ട് ഈ കനാനായ സ്ത്രീയുടെ ദൃഢതയും സ്ഥിരോത്സാഹവും നമുക്കും അനുകരിക്കാം.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ലീഡ്സ്: വിശുദ്ധവാരത്തിനായി ആത്മീയമായി ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ ഇടവകാംഗങ്ങളായ വിശ്വാസ സമൂഹം. ഇതിൻറെ ഭാഗമായി ആത്മശുദ്ധീകരണത്തിനായുള്ള വാർഷിക ധ്യാനം മാർച്ച് 22 ,23 ,24 തീയതികളിൽ ലീഡ്സിലെ ഇടവക ദേവാലയമായ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലും മാർച്ച് 18, 19, 20 തീയതികളിൽ കീത്തിലി സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചും നടത്തപ്പെടും.


പ്രമുഖ വചനപ്രഘോഷകനായ ഫാ. ജിൻസ് ചെൻങ്കല്ലിൽ HGN ലീഡ്സിലും ഫാ. ടോണി CSSR കീത്തിലിയിലും വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും. വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ആത്മ വിശുദ്ധീകരണം പ്രാപിക്കാൻ ഇടവക വികാരി ഫാ.ജോസ് അന്ത്യാംകുളം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു .വാർഷിക ധ്യാനത്തിന്റെ വിശദമായ സമയക്രമം താഴെ പറയും പ്രകാരം ആയിരിക്കും.

ലീഡ്സ്

22/03/24 – വെള്ളി – 4.30 PM to 9 PM

23103/24 – ശനി – 9.30 AM to 5 PM

24103124- ഞായർ – 10.00 AM to 5 PM

കീത്തിലി

മാർച്ച് 18 19 20 തീയതികളിൽ 4 . 30 PM To 9 PM

ഫാ. ഹാപ്പി ജേക്കബ്ബ്

വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങളിൽ മനുഷ്യനും ദൈവവുമായുള്ള ആത്മീക ബന്ധവും നാലാം അധ്യായം മുതൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും ജീവിതയാത്രയുടെ വർണ്ണനയുമാണ്. അത് ഇന്നും തുടർന്ന് വരുന്നു. കൊണ്ടും കൊടുത്തും സ്നേഹിച്ചും യുദ്ധം ചെയ്തും, പങ്കുവച്ചും കലഹിച്ചും , ക്ഷമിച്ചും പൊറുത്തും പല സമൂഹങ്ങളായി ഈ മനുഷ്യൻ ജീവിക്കുന്നു. എല്ലാവരുടെയും ഉള്ളിൽ ‘സ്വയം ‘ എന്ന ഭാവവും തന്റേത് എന്ന അഹംഭാവവും ഉണ്ട് എങ്കിലും ഹൃദയത്തിൻറെ ആഴങ്ങളിൽ എവിടെയോ കാരുണ്യവും കരുതലും വറ്റാത്ത ഉറവയായി ഇന്നും അവശേഷിക്കുന്നു. പരസ്പരം കരുതുവാനും, ഒരു കൈ സഹായം ചെയ്യുവാനും ഒക്കെ നമ്മെ ഇടയാക്കുന്നത് ഈ കൃപയാണ്.

പരിവർത്തനത്തിന്റെ വേദ ചിന്തയായ കാനായിലെ കല്യാണവിരുന്നും തൊട്ടുകൂടായ്മയും അയിത്തവും മാറ്റുന്ന കുഷ്ഠരോഗിയുടെ അനുഭവവും കഴിഞ്ഞ് നാം ഇന്ന് എത്തി നിൽക്കുന്നത് തളർവാത രോഗിയെ സൗഖ്യമാക്കുന്ന വേദ ചിന്തയിലാണ്. നാല് പേർ ചുമന്ന് ഒരു മനുഷ്യനെ ദൈവ സന്നിധിയിൽ എത്തിക്കുന്ന വേദഭാഗം, വി. മർക്കോസ് 2: 1- 12 ഓരോ അതിശയങ്ങളും അത്ഭുതങ്ങളും നമുക്ക് സംഭവിക്കുമ്പോൾ “എല്ലാവരും അത്ഭുതപ്പെടുകയും ഇങ്ങനെ നാം ഒരിക്കലും കണ്ടിട്ടില്ല എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുകയും ” ചെയ്യുന്ന അനുഭവം. ഈ വിവരണം ശരീരരോഗങ്ങൾ സൗഖ്യമാക്കുന്ന കർത്താവിൻറെ അധികാരത്തെ പ്രകടമാക്കുക മാത്രമല്ല വിശ്വാസവും രോഗശാന്തിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ എടുത്ത് കാണിക്കുകയും ചെയ്യുന്നു. ദൈവത്തിലുള്ള വിശ്വാസം എത്രമാത്രം ബന്ധങ്ങളെ സ്വാധീനിക്കുവാൻ കഴിയും എന്നും ഈ ചിന്ത നമ്മെ പഠിപ്പിക്കുന്നു.

1. വിശ്വാസം രോഗശാന്തിക്കുള്ള വാതിലുകൾ തുറക്കുന്നു

തങ്ങളുടെ സഹോദരനെ സൗഖ്യപ്പെടുത്തുവാൻ നാലുപേർ ചേർന്ന് ചെയ്യുന്ന ത്യാഗപൂർണ്ണമായ സേവനം എത്ര വലുതാണ്. അവരുടെ മുൻപിൽ പ്രതിബന്ധങ്ങൾ ധാരാളം ഉണ്ടായി. ജനബാഹുല്യം, വീടിൻറെ അവസ്ഥ, ഈ മനുഷ്യൻറെ ബലഹീനത എല്ലാം പ്രതിബന്ധങ്ങൾ ആയിരുന്നുവെങ്കിലും അതിനെ എല്ലാം അതിജീവിക്കുവാൻ അവരുടെ വിശ്വാസത്തിന് സാധിച്ചു . വെല്ലുവിളികളും പോരാട്ടങ്ങളും നേരിടുമ്പോൾ, രോഗശാന്തിയും പുനഃസ്ഥാപനവും കൊണ്ട് വരുവാൻ നമ്മുടെ വിശ്വാസത്തിന് ശക്തി ഉണ്ട് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. നാല് പേർ സമൂഹത്തിന്റെ മുഖമാകുന്നു. നമുക്ക് കൂട്ടായി ഐക്യത്തോടെ, വിശ്വാസത്തോടെ ബലഹീനരെ ശക്തീകരിക്കാനും, സൗഖ്യപ്പെടുത്തുവാനും വിശ്വാസത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് കർത്താവിൻ്റെ സന്നിധിയിൽ എത്താം.

2. പാപമോചനത്തിനുള്ള ദൈവീക അധികാരം.

തന്റെ മുമ്പാകെ എത്തപ്പെട്ട തളർവാത രോഗിയോട് യേശു പറയുന്നു , “എന്നാൽ മനുഷ്യപുത്രന് ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കുവാൻ അധികാരം ഉണ്ടെന്ന് നിങ്ങൾ അറിയുവാൻ ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു”. രോഗം പാപത്തിന്റെ ഫലമാണ് എന്ന രൂഢമൂലമായ അവസ്ഥയിലാണ് കർത്താവ് ഇത് പറയുന്നത് . ശാരീരിക രോഗങ്ങൾ സൗഖ്യപ്പെടുത്തുവാനല്ല പാപം ക്ഷമിക്കുവാനും അവന് കഴിയും. പാപമോചനം സൗഖ്യത്തിന് മുൻപുള്ള അവസ്ഥയാണ്, രോഗശാന്തിയുടെ ആത്മീക മാനവും ഇതാണ്. യഥാർത്ഥ സൗഖ്യം ആത്മീകവും ശാരീരികവും ചേർന്നുള്ള പുനസ്ഥാപനം ആണ് എന്നുള്ള പാഠം ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന് മനുഷ്യനെ ഉപദേശിക്കാം ‘നല്ല വാക്ക് പറയാം , ദൈവത്തിങ്കലേക്കുള്ള വഴികാട്ടി കൊടുക്കാം എന്നാൽ അവന്റെ പാപങ്ങളെ ക്ഷമിക്കുവാനും മോചിക്കുവാനും ദൈവത്തിന് മാത്രമേ കഴിയൂ. ഈ അനുഭവം കൗശിക പരമായി വി. കുമ്പസാരം എന്ന കൂദാശയായി നാം നിർവഹിക്കുന്നു.

3. ദൈവ പ്രവർത്തനത്തിന്റെ സാക്ഷ്യം.

തളർവാത രോഗി തന്നെ ചുമന്നു കൊണ്ടുവന്ന കട്ടിൽ എടുത്ത് സന്തോഷത്തോടെ തിരികെ നടന്നു പോകുന്ന സന്തോഷകരമായ അനുഭവം . ജനം പറയുന്നു തങ്ങൾ ഇങ്ങനെ മുൻപ് കണ്ടിട്ടില്ല. അവർ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ദൈവത്തിൻറെ രോഗശാന്തിയുടെയും വിടുതലിന്റെയും അനുഭവങ്ങൾ നമ്മുടെ പ്രയോജനത്തിന് മാത്രമല്ല ജീവനുള്ള ദൈവീക ബന്ധങ്ങളെ അനുഭവിക്കുവാനും അഭിമുഖീകരിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു. സൗഖ്യപ്പെട്ടവൻ കട്ടിലുമായി തിരികെ പോകുമ്പോൾ വിജയത്തിൻറെ രണ്ട് ചിന്തകൾ നമുക്ക് നൽകുന്നു. കർത്താവിൻറെ കൃപ ഉണ്ടായപ്പോൾ തന്നെ ഇന്നുവരെയും താങ്ങിയ കട്ടിലിനെ അവൻ എടുത്തു കൊണ്ടു പോകുന്നു. രണ്ടാമതായി ബലഹീനമെന്ന് കരുതിയ അവൻറെ കാലിന്റെ ശക്തിയിൽ അവൻ നടന്ന് നീങ്ങുന്നു. പാപമോചനം ലഭിച്ചവൻ ഇനി പാപിയല്ല പുതിയ ജീവിതത്തിന്റെ ഉടമ എന്ന് നമുക്ക് കാണിച്ചു തരുന്നു.

ഈ നോമ്പിൽ വിശ്വാസവും രോഗശാന്തിയും തമ്മിലുള്ള അടുത്ത ബന്ധവും, പാപമോചനത്തിനുള്ള കർത്താവിൻറെ അധികാരവും പരിവർത്തനത്തിന്റെ ശക്തിയും നമുക്ക് അടുത്ത് അറിയുവാൻ ശ്രമിക്കാം . നാം വിശ്വാസത്തോടെ മുൻപോട്ട് പോകുമ്പോൾ രോഗശാന്തിക്കുള്ള വാതിലുകൾ തുറക്കുകയും അതിലൂടെ നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുകയും, വിശ്വാസത്തോടെ അത്ഭുതങ്ങൾ ദർശിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ നമുക്ക് ഇടയാകട്ടെ.

കർത്താവിൻറെ സ്നേഹത്തിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലണ്ടൻ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച 24 ഫെബ്രുവരി 2024 ന് യു. കെ. സമയം വൈകിട്ട് 4.30 ന് ക്രോയിഡണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
യു. കെ. യിലെ പ്രമുഖ കലാകാരന്മാർക്കൊപ്പം യുവപ്രതിഭകളേയും അണിനിരത്തുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഈ വർഷവും നേതൃത്വം നൽകുന്നത് യു. കെ. യിലെ അനുഗ്രഹീത കലാകാരിയായ ആശ ഉണ്ണിത്താൻ ആണ്.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന നൃത്തോത്സവത്തിൽ, യു. കെ. യിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളർന്നു വരുന്ന യുവതലമുറയിലെ നർത്തകരും പങ്കെടുക്കും. യുവതലമുറയിലെ നർത്തകർക്ക് പ്രോത്സാഹനം നല്കുന്നതിനും, നമ്മുടെ ക്ഷേത്രകലകളെ ഇംഗ്ലണ്ടിന്റെ മണ്ണിൽ വേരുകൾ നല്കി വളർത്തുന്നതിനും വേണ്ടിയാണ് ഓരോ വർഷവും ലണ്ടൻ ശിവരാത്രി നൃത്തോത്സവം നടത്തപ്പെടുന്നത്.
നല്ലവരായ എല്ലാ യു. കെ. മലയാളികളേയും, മറ്റു സഹൃദയരേയും, 11 -മത് ലണ്ടൻ ശിവരാത്രി നൃത്തോത്സവ നൃത്തകലാസന്ധ്യയിലേക്ക് ലണ്ടൻ ഹിന്ദു ഐക്യവേദി പ്രതിനിധികൾ സ്നേഹപൂർവ്വം, ഭഗവത്നാമത്തിൽ സ്വാഗതം ചെയ്യുന്നു.
ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –
Asha Unnithan: 07889484066, Vinod Nair: 07782146185, Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ബെർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ. അനുഗ്രഹീത രോഗശാന്തി ശുശ്രൂഷകൻ ബഹു. ഡാമിയൻ സ്റ്റെയിൻ നൊപ്പം ദൈവാനുഗ്രഹം പ്രാപിക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. (നിങ്ങളുടെ സ്ഥലങ്ങളിൽനിന്നും വരുന്ന ബസ്സുകളെകുറിച്ചറിയുവാൻ വിളിക്കുക ബിജു – 07515368239 ഷാജി – 07878149670) :  ഫാ. ഷൈജു നടുവത്താനിയിൽ – www.afcmuk.org

ഫാ. ഹാപ്പി ജേക്കബ്ബ്

സമൂഹം അകറ്റിനിർത്തുന്നവരെ ചേർത്ത് നിർത്തുവാനും പരിപാലിക്കുവാനും നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു. ഓരോ ജീവിതത്തിലും വന്നനുഭവിക്കുന്ന കുറവുകളും, ബലഹീനതകളും, പരിമിതികളും പലപ്പോഴും ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെട്ട ജീവിത അനുഭവങ്ങളിലേക്ക് തള്ളിവിടും . അവരുടെ യാതനകളോ വേദനകളോ നമ്മുടെ സാമൂഹിക ജീവിതങ്ങളിലോ, സാംസ്കാരിക മണ്ഡലങ്ങളിലോ, ആത്മീക തലങ്ങളിലോ എത്തപ്പെടാറുമില്ല. എന്നാൽ ചിലരെങ്കിലും ചില അവസരങ്ങളിൽ തിരിഞ്ഞ് നോക്കി ഇങ്ങനെ ഉള്ളവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുവാൻ ശ്രമിക്കാറുണ്ട്. എന്നാൽപോലും അവരെ സ്വീകരിക്കുവാനോ, പരിപാലിക്കുവാനോ നമുക്കോ നമ്മുടെ സമൂഹത്തിനോ കഴിയാറുണ്ടോ? നോമ്പിന്റെ ഈ ആഴ്ചയിൽ നമ്മുടെ ചിന്ത അപ്രകാരം ഒരു അത്ഭുതത്തിലേക്ക് ധ്യാനാത്മകമായി ചെന്ന് ചേരാം. വി. ലൂക്കോസ് 5: 12 -16 വലിയ നോമ്പിന്റെ ഒരാഴ്ച പിന്നിടുമ്പോൾ രോഗശാന്തിയുടെയും സമർപ്പണത്തിന്റെയും അനുഭവത്തിൽ നമ്മുടെ കർത്താവിനോടൊപ്പം സഞ്ചരിക്കാം.

1. ദുരിത ബാധിതരെ സുഖപ്പെടുത്തുവാൻ വേണ്ടി പ്രാർത്ഥിക്കാം

ഈ വേദചിന്താ ഭാഗത്ത് കുഷ്ഠം ബാധിച്ച ഒരു രോഗിയെ കർത്താവ് സൗഖ്യപ്പെടുത്തുന്ന ചിന്തയാണ് ‘ ഈ അത്ഭുതകരമായ കണ്ടുമുട്ടൽ രോഗികളേയും, പീഡിതരേയും സുഖപ്പെടുത്തുവാനുള്ള യേശുവിൻറെ അനുകമ്പയും , മനോഭാവവും ശക്തിയും പ്രകടമാക്കുന്നു. നോമ്പിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ ജീവിതത്തിലും അനുകമ്പയുടെയും രോഗശാന്തിയുടെയും കർത്താവിൻറെ ഈ മാതൃക നമുക്ക് അനുകരിക്കാം. ദുരിതത്തിലും കഷ്ടതയിലും വ്യാധിയിലും, ആസക്തിയിലും കഴിയുന്നവർക്ക് ആശ്വാസവും, പിന്തുണയും, പ്രാർത്ഥനയും നൽകി കൊണ്ട് അവരെ നമുക്ക് സമീപിക്കാം . ദയയുടെയും, അനുകമ്പയുടെയും, പ്രാർത്ഥനയിലൂടെയും പ്രവർത്തികളിലൂടെയും ഇന്നത്തെ ലോകത്ത് വേറിട്ട അനുഭവത്തിൽ ക്രിസ്തുവിൻറെ സൗഖ്യദാനമായ സ്നേഹത്തിൻറെ പ്രതീകങ്ങളായി നമുക്ക് മാറാം.

2. ലോക വേർപാടിന്റെയും പ്രാർത്ഥനയുടെയും ശക്തി.

നാലാം അധ്യായത്തിന്റെ അവസാന ഭാഗത്ത് രോഗശാന്തിയും ശുശ്രൂഷകളും നിറഞ്ഞ ഒരു ദിവസത്തിന് ശേഷം കർത്താവ് ഒരു ഏകാന്ത സ്ഥലത്തേക്ക് പ്രാർത്ഥിക്കാൻ പോയി എന്ന് വായിക്കുന്നു. കർത്താവിൻറെ ജീവിതത്തിലും പ്രേഷിത പ്രവർത്തിയിലും ലോക വേർപാടും പ്രാർത്ഥനയും എത്രമാത്രം പ്രാധാന്യം ഉണ്ട് എന്ന് ഈ ഭാഗം സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൻറെ തിരക്കിലൂടെ നാം പാഞ്ഞ് ഓടുമ്പോൾ ഈ നോമ്പ് കാലം ഇങ്ങനെ ഒരു പുതിയ പാഠം നമുക്ക് നൽകുന്നു. ഏത് പ്രവർത്തനത്തിന് മുൻപായും ഏത് ശുശ്രൂഷ മേഖലയിലും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ശക്തിയും ബലവും എത്ര വലുതാണ് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിലും കരുത്തിലും മുന്നോട്ടുള്ള ജീവിതത്തിൽ നവീകരണവും ശക്തിയും നമുക്ക് കണ്ടെത്താം.

3. പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും

യേശു ആശ്രാന്തമായി ജനക്കൂട്ടത്തോടൊപ്പം നടക്കുകയും, ശുശ്രൂഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നത് ഈ ഭാഗത്ത് നാം കാണുന്നു. നാം അനുഭവിക്കുന്ന സൗഖ്യവും കൃപകളും ദൈവ രാജ്യത്തിൻറെ സദ് വാർത്ത ഘോഷിക്കുവാനും ആവശ്യങ്ങളിലായിരിക്കുന്നവർക്ക് ശാന്തിയും പുനസ്ഥാപനവും നൽകുവാൻ ഈ നോമ്പിന്റെ നാളുകൾ സാധ്യമാകണം. യേശുക്രിസ്തുവിൽ നാം അനുഭവിക്കുന്ന പ്രത്യാശയും രോഗശാന്തിയും നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുന്ന യഥാർത്ഥ സമർപ്പണ വ്യക്തിത്വങ്ങളായി നമുക്ക് ചേരാം.

ജനസാഗര മധ്യേ കർത്താവ് കഴിഞ്ഞപ്പോഴും തടസ്സങ്ങൾ എല്ലാം അതിജീവിച്ച് അവൻറെ സന്നിധിയിലേക്ക് കടന്ന് വന്ന ആ കുഷ്ഠരോഗി നമുക്ക് ഒരു പ്രചോദനം ആകണം. കാരണം തൻറെ സൗഖ്യം കർതൃ സന്നിധിയിൽ എന്ന് അവൻ പരിപൂർണ്ണമായി വിശ്വസിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു. അവൻറെ എല്ലാ കുറവുകളും നീങ്ങി അവൻ സൗഖ്യപ്പെട്ടു. സൗഖ്യദാനത്തിന് ശേഷം കർത്താവ് അവനെ ഉപദേശിക്കുന്നു. ആ കാലത്ത് യഹൂദ ജനം പിന്തുടർന്ന ആചാരങ്ങളോടും നിയമങ്ങളോടും ഉള്ള ആദരവും അതിനുമപ്പുറം ആചാരങ്ങൾ ചിട്ടയോടും ശരിയായ രീതിയിലും പാലിക്കാനുള്ള കർത്താവിൻറെ ആഗ്രഹവും അടിവരയിട്ട് ഓർമിപ്പിക്കുന്നു. അത് കൂടാതെ ശുദ്ധീകരണത്തിനായി ഒരു യാഗം അർപ്പിക്കുവാൻ അവനോടുള്ള കൽപ്പന രോഗശാന്തിയുടെ സാധ്യത ചിത്രമാണ് ‘ ശുദ്ധീകരണത്തിനുള്ള നിർദിഷ്ട ആചാരം പിന്തുടരുന്ന പിന്തുടരുന്നതിലൂടെ അവൻറെ പൂർണ്ണ സൗഖ്യത്തിന്റെ അത്ഭുതകരമായ ഇടപെടൽ സമൂഹത്തിന് നൽകുന്നു. നോമ്പിന്റെ ദിനങ്ങൾ അനുഗ്രഹമാകട്ടെ. വിശുദ്ധിയിലേക്കുള്ള പരിശീലനവും പൈശാചികമായ അനുഭവങ്ങളിൽ നിന്നുള്ള രക്ഷയ്ക്കും നമ്മുടെ പ്രാർത്ഥന ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ജോബി തോമസ്

ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ “എഫാത്താ” ഇന്ന് വൈകിട്ട് 9 ന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും. അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ബ്രദർ പോളി ഗോപുരൻ & ടീം ആണ് ഇത്തവണത്തെ നൈറ്റ് വിജില്‍ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് . രാത്രി 9 മുതൽ 12.30 വരെയാണ് നൈറ്റ് വിജിൽ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച നടത്തുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്ററാണ് . കുരിശിന്റെ വഴി, ദൈവസ്തുതിപ്പുകൾ, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർത്ഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബ്ബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.

കത്തോലിക്കാ വിശ്വാസ സമൂഹം ഈ വർഷത്തെ വലിയ നോമ്പാചരണത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ആദ്യ ആഴ്ചയിലെ വെള്ളിയാഴ്ചയായ ഇന്ന് നടത്തുന്ന ഈ ദൈവിക ശുശ്രൂഷകളിൽ സംബന്ധിച്ച് അർത്ഥപൂർണ്ണമായ ആത്മീയ ചൈതന്യവും ദൈവാനുഭവവും ലഭിക്കുവാനായി ബേസിംഗ്സ്റ്റോക്കിലെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
Date & Time:
16 th February 2024, 9 PM-12.30AM
കൂടുതൽ വിവരങ്ങൾക്ക്:
ജോബി തോമസ്: 07809209406
ഷജില രാജു : 07990076887

സീറോ മലബാർ സാലിസ്ബറി ചർച്ചിന്റെ വാർഷികധ്യാനം ശനി ,ഞായർ എന്നീ ദിവസവങ്ങളിൽ ബിഷപ്‌ഡൗണിലുള്ള ഹോളീ റെഡീമെർ ചർച്ചിൽ നടത്തപ്പെട്ടു.ശനിയാഴ്ച്ച വിശുദ്ധ കുർബാനയോടെ ആരംഭിച്ചു ധ്യാനം നയിച്ചത് സിസ്റ്റർ ആൻ മരിയ SH ആണ്.

 

ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ധ്യാനം ആരാധനയോടും വിശുദ്ധ കുർബാനയോടും കൂടി അവസാനിച്ചു.കുട്ടികൾ ഉൾപ്പെടെ ഒട്ടനവധിപ്പേർ വലിയ നോമ്പിന് മുന്നോടിയായി നടന്ന ഈ വാർഷികധ്യാനത്തിൽ സംബന്ധിച്ചു.ഈ വലിയ നോമ്പുകാലത്ത് പ്രത്യേകിച്ച് കുട്ടികളെ ദൈവഭയത്തിലും കുടുംബ പ്രാർഥനകളിൽ കൂടുതൽ ഉത്സാഹമുള്ളവരാക്കി വളർത്താൻ സിസ്റ്റർ ആൻ മരിയയും ഫാദർ തോമസ് പാറേക്കണ്ടത്തിലും പ്രത്യേകം ഓർമ്മപ്പെടുത്തി.

ധ്യാനത്തിലും അതിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിലും രാജേഷ് ടോം,പ്രിൻസ് മാത്യു,ജ്യോതി മെൽബിൻ എന്നിവരുടെ ഗാനാലാപനം ധ്യാനത്തെയും വിശുദ്ധ കുർബാനയെയും കൂടുതൽ ഭക്‌തിസാന്ദ്രമാക്കി.ഈ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച പള്ളി കമ്മറ്റി അംഗങ്ങൾക്ക് ഫാദർ തോമസ്  പാറേക്കണ്ടത്തിൽ പ്രത്യേകം നന്ദി പറഞ്ഞു.

ഫാ. ഹാപ്പി ജേക്കബ്ബ്

തിരക്കിന്റെ നാളുകൾക്കിടയിലും അനുതാപവും, പാപബോധവും ആത്മീക ജീവിതവും ഓർമ്മയിൽ വരുന്ന നോമ്പിന്റെ നാളുകളിലേയ്ക്ക് നാം ഇന്ന് കടക്കുകയാണ്. പതിവ് രീതികൾക്ക് അല്പം വ്യത്യാസം വരുത്തി ചില കാര്യങ്ങൾക്കെങ്കിലും കരങ്ങൾ നൽകി പ്രാർത്ഥിക്കാനായി പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിനങ്ങൾ. ഒരു ദിവസം കൊണ്ടുള്ള അന്തരമല്ല പകരം ക്രമമായി നിഷ്ഠയോടെ ശീലിക്കേണ്ട അനുഭവങ്ങൾ തരുന്ന ദിനങ്ങൾ .രൂപാന്തരം നൽകുന്ന ഈ ദിനങ്ങൾ നമുക്ക് നൽകുന്നത് പുനരുത്ഥാനവും ജീവനും സമാധാനവും സ്നേഹവുമാണ്. അത്രമാത്രം വലിയ ഒരു മാറ്റം ആണ് നോമ്പിലൂടെ നാം നേടിയെടുക്കേണ്ടത്. പരിവർത്തനം എന്ന വാക്ക് നൽകുന്നത് ഇപ്പോഴുള്ള അവസ്ഥകളും വ്യാപാരങ്ങളും മാറ്റി പുതുക്കത്തിന്റെ മേന്മ നമ്മിൽ നിറയുക എന്നതാണ്. ഈ ചിന്ത നമുക്ക് നൽകുന്ന വേദഭാഗം വി. യോഹന്നാന്റെ സുവിശേഷം 2: 1- 11 വരെയുള്ള ഭാഗങ്ങളാണ്. ഈ അത്ഭുതകര സംഭവത്തിൽ യേശു തൻ്റെ ആദ്യ പരസ്യ അടയാളം നിർവ്വഹിക്കുന്നു.

ഈ പാഠഭാഗം ആരംഭിക്കുന്നത് മൂന്നാം ദിനത്തിൽ എന്ന വാക്കിലാണ്. വിവിധ സന്ദർഭങ്ങളിൽ നമുക്ക് പദപ്രയോഗം കാണാവുന്നതാണ്. നവീകരണം പരിവർത്തനം, പൂർത്തീകരണം എന്ന അർത്ഥമാക്കുന്ന ആത്മീക പ്രധാനമായ അർത്ഥങ്ങൾ നമുക്ക് നൽകുന്നു. പഴയ നിയമത്തിൽ ദൈവത്തിൻറെ വിടുതൽ, ഇടപെടലുകൾ എന്ന അർത്ഥം കാണാവുന്നതാണ്. ഉദാഹരണം ഉല്പത്തി 22 :4 , യോഹന്നാൻ 1: 17 , പുതിയ നിയമത്തിലേക്ക് വരുമ്പോൾ പുനരുത്ഥാനം നൽകുന്ന പ്രത്യാശയാണ്. ഈ ചിന്ത പരിവർത്തനത്തിന്റെ അർത്ഥം കർത്താവിൻറെ കുരിശു മരണവും പുനരുത്ഥാനവും നൽകുന്ന സൂചനയാണ്.

1. ദൈവിക ശക്തിയുടെ പ്രകടനം

ഈ അത്ഭുതം യേശുവിൻറെ ദൈവിക അധികാരത്തിന്റെയും പ്രകൃതിയിൻമേലുള്ള അധികാരത്തിന്റെയും സാധാരണമായിരിക്കുന്നതിനെ അസാധാരണം ആക്കി മാറ്റാനുള്ള ശക്തമായ പ്രകടനമായി വർത്തിക്കുന്നു. വിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ, ആറ് കൽപാത്രങ്ങളിൽ വെള്ളം നിറയ്ക്കാൻ യേശു കൽപിക്കുന്നു. അവൻറെ കല്പനയിലൂടെ വെള്ളം അത്ഭുതകരമായ വീഞ്ഞായി രൂപാന്തരപ്പെടുന്നു. തൻറെ പരമാധികാരത്തെ വെളിപ്പെടുത്താനും വരാനിരിക്കുന്ന അത്ഭുതങ്ങളുടെ നിഴലായും താൻ ദൈവപുത്രൻ എന്ന വെളിപ്പെടുത്തലുമായി ഇത് അത്ഭുതം നമ്മെ മനസ്സിലാക്കുന്നു.

2. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകം

ഈ ഭാഗത്തിന്റെ അക്ഷരീയ വ്യാഖ്യാനത്തിനപ്പുറം ജലത്തെ വീഞ്ഞാക്കി മാറ്റുന്നത് അഗാധമായ പ്രതികാത്മക പ്രാധാന്യം വഹിക്കുന്നു. യഹൂദ രീതിയിൽ വീഞ്ഞ് സന്തോഷം, ആഘോഷം, സമൃദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്നു. കുറവില്ലാതെ സമൃദ്ധിയായി വീഞ്ഞ് നൽകിയതിലൂടെ യേശു തൻറെ ജനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, പ്രതികാത്മകമായി തന്റെ രാജ്യത്തിൻറെ സമൃദ്ധിയും, അനുഗ്രഹങ്ങളും നൽകുകയും ചെയ്തു. ഈ പ്രവൃത്തി ദൈവത്തിൻറെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെയും മിശിഹായുടെ സാന്നിധ്യത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുതിയ യുഗത്തെയും സൂചിപ്പിക്കുന്നു.

3. വിശ്വാസത്തിലേക്കും ശിഷ്യത്വത്തിലേക്കുമുള്ള ക്ഷണം.

കാനായിലെ അത്ഭുതം താൻ ദൈവം എന്ന് വെളിപ്പെടുത്തുകയും വിശ്വാസത്തിലേക്കും , ശിഷ്യത്വത്തിലേക്കും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു . ഈ അത്ഭുതം അവരെ അവന്റെ ശിഷ്യന്മാരാക്കി. അവർ ദീർഘകാലമായി കാത്തിരിക്കുന്ന മിശിഹാ ഇവനാണെന്ന് മനസ്സിലാക്കി. ആ ദാസന്മാർ യേശുവിൻറെ നിർദേശങ്ങൾ ചോദ്യം ചെയ്യാതെ അനുസരിച്ചത് പോലെ, അസാധ്യകരമായ സാഹചര്യങ്ങൾ നാം അഭിമുഖീകരിക്കുമ്പോൾ അവൻറെ ശക്തിയിലും അധികാരത്തിലും ആശ്രയിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ അത്ഭുതത്തിലൂടെ നമ്മിലൂടെ ഭൂമിയിലും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രവൃത്തികളിലൂടെ ദൈവരാജ്യം കൊണ്ടുവരുവാനുള്ള ദൗത്യത്തിൽ പങ്കു ചേരുവാൻ യേശു നമ്മെയും ക്ഷണിക്കുന്നു.

ക്രിസ്തുവും ആയുള്ള നമ്മുടെ ബന്ധം ആഴത്തിലാക്കുവാൻ നമ്മുടെ ജീവിതത്തിലും ഈ സമൂഹത്തിലും പരിവർത്തനത്തിലൂടെ ഈ നോമ്പ് അനുഗ്രഹമായി തീരട്ടെ. ഇനിയുള്ള അൻപത് നാൾ പിശാചുമായി, അവന്റെ തന്ത്രങ്ങളോടും പടവെട്ടി മഹത്വം ദർശിക്കുവാൻ നമുക്ക് ഇടയാകട്ടെ.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് ബർമിങ്ഹാമിൽ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ യിലെ ആത്മീയ നേതൃത്വം റവ.ഡോ.കുര്യാക്കോസ് തടത്തിൽ ശുഷ്രൂഷകളിൽ മുഖ്യ കാർമ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. ബർമിങ്ഹാം അതിരൂപതയിലെ മോൺസിഞ്ഞോർ ഫാ. മാർക്ക്‌ ക്രിസ്പ്, യുകെയിലെ മലയാളി കുടിയേറ്റങ്ങളുടെ തുടക്കംമുതൽ അനേകം വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നവീകരണത്തിന് വഴിതെളിച്ച അനുഗ്രഹീത ശുഷ്രൂഷകൻ ഡോ : ജോൺ ഡി എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും.

പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
കൺവെൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ,
Sandwell & Dudley
West Bromwich
B70 7JD.

RECENT POSTS
Copyright © . All rights reserved