Uncategorized

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-31 തീയതി കളിൽ. 30 – തീയതി രാവിലെ 10- മണിക്ക് ആരംഭിക്കുന്ന സാന്താ മാർച്ചോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. സാന്താമാർച്ചിൽ ക്രിസ്മസ് സാന്താ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് കടന്നുപോകുന്നു. തുടർന്ന് ഹാളിൽ നടക്കുന്ന പരിപാടികൾക്ക് റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ തിരിതെളിച്ച് ക്രിസ്മസ് പരിപാടികൾ ഉൽഘാടനം നിർവഹിക്കും. തുടർന്ന് വിശിഷ്ട അതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ച് വൈൻ വിതരണം ചെയ്ത് ആശംസകൾ നേരുന്നു. തുടർന്ന് ആകർഷകമായ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിക്കുന്നു.

പ്രോഗ്രാമുകൾക്ക് കൊഴുപ്പേകാൻ കേരളാ കമ്മ്യൂണിറ്റി ആദ്യമായി അവതരിപ്പിക്കുന്ന ബാന്റ്, ആടിത്തിമിർക്കാൻ പ്രമുഖ ടീം അവതരിപ്പിക്കുന്ന ഡീജേ നിരവധി സ്കിറ്റുകൾ, ഡാൻസ്, കപ്പിൾ ഡാൻസ്, കരോൾ സോങ്, ഡ്രാമ ഇമ്പമേറുന്ന ഗാനങ്ങൾ തുടങ്ങിയവ ഏവർക്കും ആകാംഷ നൽകുന്നതാണ്. നാവിൽ രുചിപകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റയിൽ ഭക്ഷണവും സ്നാക്സും ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകർന്നുതരും.

ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും അവരുടെ പുതുവർഷത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി ആകർഷക സമ്മാനങ്ങൾ ആണ് കേരളാ കമ്മ്യൂണിറ്റി ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായ ആഘോഷമായ മലയാളം പാട്ടു കുർബാനയും മറ്റ് തിരുകർമ്മങ്ങളും, പുതുവത്സര പ്രാർത്ഥനകളും ഡിസംബർ 31-തീയതി ഞായറാഴ്ച 3- മണിക്ക് റെക്സം സെൻറ് മേരിസ് കത്തിഡ്രലിൽ നടത്തപ്പെടുന്നു. ആഘോഷമായ പാട്ടുകുർബാന മധ്യേ റെക്സം ബിഷപ്പ് ബഹുമാനപെട്ട റെവ. ബിഷപ്പ് പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകുന്നതുമാണ്.

പുതുവത്സര ഒരുക്കമായി കുർബാന മധ്യേ കുടുംബങ്ങൾക്കും, വ്യക്തികൾക്കും, കുട്ടികൾക്കും കാഴ്ച സമർപ്പണത്തിന് അവസരം ഉണ്ടായിരിക്കുന്നതാണ്. പൂക്കൾ, ഫ്രൂട്ട്സ്, തിരികൾ, കുർബാന വൈൻ ഇവ സമർപ്പിക്കാവുന്നതാണ്..കഴിഞ്ഞ ഒരു വർഷക്കാലം ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരാനും നന്മയും ശാന്തിയും സമാധാനവും, ആരോഗ്യവുമുള്ള ഒരു പുതുവത്സരത്തിനായി ഒരുങ്ങുവാവും ഈ പരിശുദ്ധ കുർബാനവഴി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.. കുർബാനക്ക് ശേഷം ബിഷപ്പ് ക്രിസ്മസ് കേക്ക് മുറിക്കുന്നതുംവൈൻ വിതരണം നടത്തുന്നതുമാണ്. ആഘോഷമായ പാട്ടൂർബാനയിൽ പങ്കെടുത്ത് നല്ലൊരു ഒരു വർഷത്തിന് ഒരുങ്ങുവാൻ റെക്സം രൂപതാ കേരളാ കമ്യൂണിറ്റി ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു….

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോകമെമ്പാടും ജനങ്ങൾ കോവിഡ് മഹാമാരി അവസാനിച്ചു എന്ന ആത്മവിശ്വാസത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ, ഇപ്പോഴും ഒരു നിശബ്ദ കൊലയാളിയായി കോവിഡ് രോഗം തുടരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഏതാനും മാസമായി ബ്രിട്ടനിൽ കോവിഡ് വീണ്ടും ഭീതി പരത്തുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനത്തെ കണക്കുകൾ പ്രകാരം 5975 പേരാണ് കോവിഡ് പോസിറ്റീവ് ആയി രാജ്യത്തുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. തൊട്ടു മുന്‍പുള്ള ആഴ്ചയിലേക്കാള്‍ 38 ശതമാനം ഉയര്‍ന്ന കണക്കാണിത്. അതേസമയം നവംബര്‍ 17 വരെയുള്ള കണക്കില്‍ 159 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശൈത്യകാലം കൂടി ആരംഭിച്ചതോടെ, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി എന്‍എച്ച്എസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ കോവിഡ് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ട കായംകുളം സ്വദേശി ഹനീഫ് ഷിബുവിന്റെ വേർപാട് യുകെ മലയാളികൾക്കിടയിൽ മുഴുവൻ വേദനയായിരിക്കുകയാണ്. നാട്ടിലും വിദേശത്തുമായി ബിസിനസ് രംഗത്ത് വിജയങ്ങൾ സമ്പാദിച്ച ഷിബു കുടുംബ സമേതം ഒന്നര വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ഇന്ന് നടന്ന ഷിബുവിന്റെ അന്ത്യ ചടങ്ങുകൾക്കായി ഇൻഫോർഡ് സെമിത്തേരിയിൽ എത്തിയ സഹപ്രവർത്തകരും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത വേദനയോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

ഷിബുവിന്റെ മരണം കോവിഡ് രോഗത്തിന്റെ ഭീകരതയാണ് സൂചിപ്പിക്കുന്നത്. കൃത്യമായ സംവിധാനങ്ങൾ ഉള്ളതിനാൽ തന്നെ ബ്രിട്ടനിൽ കോവിഡ് രോഗികളുടെ കണക്കുകൾ എല്ലാം തന്നെ എൻ എച്ച് എസിന്റെ പക്കൽ കൃത്യമായുണ്ട്. ജനങ്ങൾ ഇതിന് ഗൗരവത്തോടെ കാണണമെന്നും ആവശ്യമായ ജാഗ്രതകൾ എടുക്കണമെന്ന നിർദ്ദേശവുമാണ് എൻഎച്ച്എസ് നൽകുന്നത്. ശൈത്യകാലത്ത് എത്തിയിരിക്കുന്ന പുത്തന്‍ വകഭേദമായ പിറോള ബി എ 2.86 എന്ന കോവിഡ് വകഭേദം ഏറ്റവും കൂടുതൽ ശ്രദ്ധ നല്‍കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഡെന്മാര്‍ക്കില്‍ കണ്ടെത്തിയ ഒമൈക്രോണിന്റെ മറ്റൊരു വകഭേദമാണ് ഈ പുതിയ വൈറസ്. കഴിഞ്ഞ ഏതാനും മാസമായി ഈ വകഭേദമാണ് യുകെയില്‍ കോവിഡ് രോഗികളെ സൃഷ്ടിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെല്ലാവരും തന്നെ കൂടുതൽ ജാഗ്രതയോടെ നിലനിൽക്കണമെന്ന ആവശ്യമാണ് ആരോഗ്യ വിദഗ്ധർ ഒരുപോലെ നൽകുന്നത്.

ഇടതുപക്ഷത്തിന്റെ മുന്നണി പോരാളിയും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.

2015 മുതലാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്‌. 1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന്‌ നിയമസഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌. എഐവൈഎഫ്‌ സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്‌.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തി. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.

എ.ഐ.വൈ.എഫ്. സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കനാത്തിന്റെ പോരാട്ടവീര്യം എ.ഐ.ടി.യു.സി.യിലൂടെയും കേരളം കണ്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സംഘടനയെ ഇന്ത്യയിലെ കരുത്തുള്ള ഘടകമാക്കിമാറ്റി. സിനിമ, ഐ.ടി., പുതുതലമുറബാങ്കുകള്‍ തുടങ്ങി എ.ഐ.ടി.യു.സി.ക്ക് വിവിധ മേഖലകളില്‍ ഘടകങ്ങളുണ്ടാക്കി.

ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഡിസംബർ 9 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിക്കും . ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.

ക്രൈസ്തവ സഭയ്ക്കും സഭയുടെ വിശ്വാസ പ്രമാണങ്ങൾക്കും പരമ്പര്യത്തിനും എതിരായ ഏത് കടന്നാക്രമണങ്ങളെയും ശക്തിയുക്തം പ്രതിരോധിക്കുന്ന കാലഘട്ടത്തിന്റെ തത്സമയ വാർത്താമാധ്യമം ഷെക്കീനായ് ന്യൂസിന്റെ സാരഥിയും പ്രമുഖ ആത്മീയ വചനപ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ വചന ശുശ്രൂഷ നയിക്കും. ഫാ.സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിയായി ഇതിനോടകം പതിനാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.

2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് റെജി ജോണിന്റെ മകൾ അഭികേൽ സാറയെയാണു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂർ മരുതമൺപള്ളിക്കു സമീപമാണ് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് . വൈകിട്ടു നാലുമണിയോടെയാണു സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ പറഞ്ഞു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

പലപ്പോഴും ട്രെയിനിങ് ഫീസ് മാത്രം നോക്കി അംഗീകാരമില്ലാത്ത ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുന്നതാണ് യുകെയിലെ മലയാളികൾ ചതിക്കുഴിയിൽ വീഴാനുള്ള പ്രധാനകാരണം. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.

എഴുത്തു പരീക്ഷയും പ്രാക്ടിക്കലും വിജയകരമായി പൂർത്തിയാക്കാൻ നമ്മൾക്ക് പരിചയസമ്പന്നരായ ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ നൽകുന്ന പരിശീലനം ആവശ്യമാണ് . ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി നമ്മൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള വ്യക്തിയാണോ എന്നത് ഉറപ്പാക്കണം. യുകെയിലെ അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർ എക്സ്റ്റൻഡഡ് തിയറി ടെസ്റ്റും എക്സ്റ്റൻഡഡ് പ്രാക്ടിക്കൽ ടെസ്റ്റും പാസായിരിക്കണം. അതിനുശേഷം അവർ വിഷമകരമായ ഇൻസ്ട്രക്ടർ എബിലിറ്റി ടെസ്റ്റും വിജയിച്ചിരിക്കണം. ഈ ടെസ്റ്റിൽ തന്നെ മൂന്നു ഘട്ടങ്ങൾ ഉണ്ട് . ഇതിൽ ആദ്യ 2 ഘട്ടങ്ങൾ പാസാകുന്നവർക്ക് ട്രെയിനി ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിക്കാനെ പറ്റുകയുള്ളൂ. അതായത് 6 മാസം മാത്രം പഠിപ്പിക്കാനുള്ള അനുമതി മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനോടകം പാർട്ട് -3 പാസായവർ മാത്രമേ അവർക്ക് ഒരു യഥാർത്ഥ പരിശീലകൻ എന്ന നിലയിൽ അംഗീകാരവും അതുപോലെതന്നെ തുടർന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും സാധിക്കുകയുള്ളൂ.

എന്നാൽ യുകെയിൽ കണ്ടുവരുന്ന പ്രവണത പാർട്ട് 2 വരെ പാസായ പലരും ഫീസ് കുറച്ച് നിശ്ചിത കാലാവധിക്ക് ശേഷവും പരിശീലനം നൽകിവരുന്നു എന്നതാണ്. മലയാളികളിൽ പലരും ലാഭം മാത്രം നോക്കി ഇത്തരം ആളുകളുടെ ചതിക്കുഴിയിൽ വീഴുകയും വേണ്ട രീതിയിൽ പരിശീലനം നൽകാതെ ക്ലാസുകൾ കൂടുതൽ എടുപ്പിച്ച് നമ്മുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു എന്നതാണ്.

യുകെയിൽ ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള ആളാണോ എന്നറിയുന്നതിന് യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ gov.uk യിൽ നിന്ന് അറിയാൻ സാധിക്കും. അതുപോലെതന്നെ അംഗീകാരമുള്ള ഡ്രൈവിംഗ് ഇൻസ്ട്രക്ടസിനെ തിരിച്ചറിയുന്നതിനായി പരിശീലനം നൽകുന്ന വാഹനത്തിന്റെ ഇടതു സൈഡിലായി ബാഡ്ജ് പ്രദർപ്പിച്ചിരിക്കണം എന്ന നിയമവും യുകെയിൽ ഉണ്ട്. അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർക്ക് ഗ്രീൻ ബാഡ്ജും പാർട്ട് 2 മാത്രം പാസായവർക്ക് പിങ്ക് ബാഡ്ജും ആണ് നൽകപ്പെടുന്നത്.

അംഗീകാരം ഇല്ലാത്ത ഒരു പരിശീലകൻ 1500 പൗണ്ട് ഫീസായി മേടിച്ച് നാളിതുവരെ ഒരു പ്രധാന നിരത്തിലും വാഹനമോടിക്കാനുള്ള പരിശീലനം നൽകിയില്ലെന്നുള്ള അനുഭവം ഒരു മലയാളി പെൺകുട്ടി മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത് ഒരാളുടെ മാത്രം അനുഭവം അല്ല.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിദേശകാര്യ സെക്രട്ടറി ആയതിന് ശേഷം തൻെറ ഔദ്യോഗിക ഉക്രൈൻ സന്ദർശനം നടത്തി ഡേവിഡ് കാമറൂൺ. കൈവിൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സൈനിക പിന്തുണയും മറ്റും വാഗ്ദ്ധാനം ചെയ്ത കാമറൂൺ യുകെയുടെ ഉക്രൈയിനോടുള്ള പിന്തുണയ്ക്ക് എല്ലാവിധ ഉറപ്പും നൽകി. കാമറൂണിന് പുതിയ സ്ഥാനം ലഭിച്ചതിന് അഭിനന്ദിച്ച സെലെൻസ്‌കി യുകെയുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.

തിങ്കളാഴ്ച നടന്ന മന്ത്രിസഭാ രൂപീകരണത്തിലാണ് ഡേവിഡ് കാമറൂൺ വിദേശകാര്യ സെക്രട്ടറിയായത്. സന്ദർശനത്തിന് പിന്നാലെ ഉക്രൈയ്‌നിന് യുകെ നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്‌കി നന്ദി പറഞ്ഞു. മുൻ യുകെ പ്രധാനമന്ത്രിയായിരുന്ന കാമറൂൺ ബോറിസ് സർക്കാർ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നാണ് ഉക്രൈനെ പിന്തുണയ്ക്കുക എന്നും പറഞ്ഞു.

ആയുധങ്ങൾ, ആയുധ നിർമ്മാണം, കരിങ്കടലിലെ സുരക്ഷ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി ഉക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ അധിനിവേശം ആരംഭിച്ചതുമുതൽ യുകെ ഉക്രൈയ്‌നിന് ബില്യൺ കണക്കിന് പൗണ്ട് സൈനിക സഹായം നൽകിയിട്ടുണ്ട്. ചലഞ്ചർ ടു ടാങ്കുകൾ ദീർഘദൂര മിസൈലുകൾ ഉൾപ്പെടുന്ന നിരവധി സൈനിക ഹാർഡ്‌വെയർ സഹായങ്ങൾ ഇതിനോടകം യുകെ നൽകിയിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പളി

എയർ പോർട്ടിലെ ലൗഞ്ചിൽ നാട്ടിലേക്കുള്ള ബോർഡിങ് പാസ്സുമായി ഇരിക്കുമ്പോളാണ് ആനന്ദ് ഓർമ്മിച്ചതു്, ഇന്ന് വരുമെന്ന് അമ്മയെ വിളിച്ചു അറിയിച്ചിരുന്നില്ലല്ലോ എന്ന്. നാട്ടിൽ പോകണമെന്നും അമ്മയെ കാണണമെന്നും എടുത്തതീരുമാനം വളരെ പെട്ടന്നായിരുന്നു.
തിരക്കുകൾക്കിടയിൽ കഴിഞ്ഞ രണ്ടുമാസമായി അമ്മയെ വിളിക്കാറുമുണ്ടായിരുന്നില്ല എന്ന കാര്യം ഒരു ഞെട്ടലോടെ ഓർമ്മിച്ചു.വാരാന്ത്യങ്ങളിലെ ടെലിഫോൺ വിളിയും കാത്തു് ഇരിക്കുന്ന അമ്മയെക്കുറിച്ചു ഓർമ്മിക്കുമ്പോൾ വല്ലാത്ത കുറ്റ ബോധം തോന്നുന്നു.തിരക്കുകൾക്കിടയിൽ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾക്ക് വലിയ പ്രാധാന്യം കൊടുത്തില്ല.
ഇന്നലെ കണ്ണാടിക്കുമുൻപിൽ നിൽക്കുമ്പോൾ അവിടവിടെയായി നരച്ചു തുടങ്ങുന്ന മുടിയിഴകൾ മനസ്സിലേക്ക് ഒരു തരം ഭയത്തിൻ്റെ വിത്തുകൾ വിതക്കുകയായിരുന്നു.പ്രായമാകുന്നു എന്ന തോന്നൽ മനസ്സിനെ മഥിച്ചുതുടങ്ങിയപ്പോൾ നാട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.
പതിവില്ലാതെ ഒരു ആഗ്രഹം പൊട്ടിമുളച്ചു.
അമ്മയെ കാണണം.ഭാര്യ പറഞ്ഞു,”കാണണമെന്ന് തോന്നുന്നുണ്ടെങ്കിൽ പിന്നെ എന്തിന് കാത്തുനിൽക്കണം,പോകാം .”
അവൾ അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല.പെട്ടന്ന് ലീവ് അഡ്ജസ്റ്റ് ചെയ്തു.കിട്ടിയ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു.മോർണിംഗ് ഫ്ലൈറ്റിന് പുറപ്പെടുകയായിരുന്നു.
ഒരു കാലത്തു് വിദേശത്തു് ഒരു ജോലികിട്ടുക എന്നത് ഒരു സ്വപ്നമായിരുന്നു.സ്വപ്‌നങ്ങൾ യാഥാർഥ്യമായപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.
എല്ലാവരും പറയാറുള്ള ഗൃഹാതുരത്വം ഒന്നും തനിക്ക് അനുഭവപ്പെട്ടില്ല.
ഇരുപതു വർഷങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല. അതൊരു നീണ്ട കാലഘട്ടമാണ്.നാട്ടിലേക്ക് വരവ് കുറവായിരുന്നതുകൊണ്ട് മറവിയുടെ മാറാലകൾക്കുപിന്നിൽ പലബന്ധങ്ങളും മറഞ്ഞുപോയി.
ഒപ്പം വന്ന് നിൽക്കുവാൻ അമ്മയോട് പലതവണ ആവശ്യപ്പെട്ടതാണ്. ഒരിക്കൽ വന്നു രണ്ടുമാസം താമസ്സിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചുപോകുമ്പോൾ അമ്മ പറഞ്ഞു തനിക്ക് പറ്റിയതല്ല ഈ മണ്ണ് ,അടച്ചിട്ട വീടിനുള്ളിൽ ശ്വാസം മുട്ടുന്നു ,എന്നെല്ലാം.
മുൻപൊക്കെ എല്ലാ വാരാന്ത്യത്തിലും മറക്കാതെ അമ്മയെ വിളിക്കുമായിരുന്നു.’അമ്മ ആ വിളി കാത്തിരിക്കുകയായിരിക്കും.അമ്മ പറയുന്നതെല്ലാം കേട്ടിരിക്കും,ഒന്നും ചോദിക്കാറില്ല.ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും എപ്പോഴും ഇടമുറിയും.ഒരുതരം നിശ്ചലതയും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.
മനുഷ്യ ജീവിതം ഒരുതരം തനിയാവർത്തനമാണ് എന്ന് മനസ്സിലായത് ഇരുപതു വയസ്സുള്ള ഏക മകൻ സ്വാതന്ത്ര്യത്തിനുവേണ്ടി താമസ്സം മാറിയപ്പോളാണ്.
നേടിയാതൊന്നും നേട്ടങ്ങളായിരുന്നില്ല.കൂട്ടി വച്ചതെല്ലാം നഷ്ടങ്ങൾ മാത്രമാണെന്നു തിരിച്ചറിയുമ്പോൾ നിസ്സഹായത പൊട്ടി മുളച്ചു വലുതായി ,ഒരു വൻ വൃക്ഷമായി നിൽക്കുന്നു.പൂക്കളില്ലാത്ത ഫലങ്ങൾ പുറപ്പെടുവിക്കാത്ത പടു വൃക്ഷം.
ഇന്ന് തിരിച്ചറിയുന്നു, അമ്മയുടെ വിഷമം എന്താണ് എന്ന്.രണ്ടുപേർക്കും ഇടയിൽ വളർന്നുവന്ന നിശ്ചലതക്ക് കാരണം എന്താണ് എന്ന് ആലോചിക്കുമ്പോൾ കുറ്റബോധത്തിന്റെ അനുരണങ്ങൾ മനസ്സിലേക്ക് കടന്നുകയറുന്നു.
എന്തായാലും അമ്മയെ പോയി കാണണം.കുറച്ചു ദിവസം ഒന്നിച്ചു താമസിക്കണം..
കാലം എന്തായിരിക്കും തനിക്കുവേണ്ടി കരുതി വച്ചിരിക്കുക എന്നറിയില്ലല്ലോ.പുതുമകൾ അവകാശപ്പെടുന്ന ഈ ജീവിതം ഇന്നലെകളിൽ മറ്റുള്ളവർ ജീവിച്ചതുതന്നെയാണ്.വേഷവും നിറങ്ങളും ആളുകളും മാറുന്നു, അത്ര മാത്രം.
രണ്ടാഴ്ചത്തെ അവധി എടുത്തു. പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല.ഭാര്യയോട് പറഞ്ഞപ്പോൾ അവളും തയ്യാർ. ഇത് വളരെ മുമ്പേ ചെയ്യേണ്ടതായിരുന്നു എന്ന കമൻറും .
ആനന്ദ് മൊബൈലിൽ അമ്മയെ വിളിക്കുവാൻ ശ്രമിക്കുന്നത് കണ്ടു ഭാര്യ പറഞ്ഞു ,”ഇനി വിളിക്കണ്ട ഒരു സർപ്രൈസ് ആവട്ടെ.പെട്ടന്ന് നമ്മളെ കാണുമ്പൊൾ അമ്മക്ക് സന്തോഷമാകും.”
അയാൾ വിചാരിച്ചു, ശരിയാണ്, പരിഭവം മാറ്റിയെടുക്കാം.
അച്ഛൻ മരിച്ചതിനുശേഷം കഴിഞ്ഞ നാലുവർഷമായി തങ്ങളുടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം.ഏറ്റവും മുകളിലത്തെ,പത്താമത്തെ നിലയിലുള്ള രണ്ടു ലക്ഷ്വറി ഫ്ലാറ്റുകൾ രണ്ടും വാങ്ങിയത് അബദ്ധമായി എന്ന് പിന്നീട് തോന്നാതിരുന്നില്ല.അതുകൊണ്ട് അയൽക്കാർ ആരുമില്ലാത്ത അവസ്ഥയാണ്. ഒരാവേശത്തിനു ചെയ്തതാണ്.അബദ്ധമായിപ്പോയി.ഏറ്റവും മുകളിലത്തെ നില ആയതുകൊണ്ട് കെയർ ടേക്കർ അല്ലാതെ ആരും തന്നെ അവിടേക്ക് വരാറില്ല.
അമ്മയെക്കൊണ്ട് അത് രണ്ടും നോക്കി നടത്തുവാൻ പ്രയാസമാണ്.വല്ലപ്പോഴും ക്ലീൻ ചെയ്യാൻ ഒരു സ്ത്രീ വരും. വിസ്തൃതമായ ഫ്ലാറ്റിൽ പാവം അമ്മക്ക് എന്ത് ചെയ്യാൻകഴിയും?
വലിയ ഒരു നഗരത്തിലെ ആൾകൂട്ടത്തിൽ ഏകാന്തവാസം വിധിക്കപ്പെട്ടിരിക്കുന്നു. .
അവസാനം വിളിച്ചപ്പോള്‍ ഒറ്റയ്ക്കാകുന്നതിൻ്റെ പ്രശ്‌നങ്ങളെപ്പറ്റിയാണ് അമ്മ സംസാരിച്ചതെന്ന് അയാൾ ഓർമ്മിച്ചു.
“ഈ ഏകാന്തത എനിക്ക് സഹിക്കാൻ കഴിയുന്നില്ല,വല്ല വൃദ്ധ സദനത്തിലോ മറ്റോ ആണെങ്കിൽ ആരെ ങ്കിലുമായി സംസാരിക്കുകയെങ്കിലും ചെയ്യാമല്ലോ”, എന്ന് പറയുകയും ചെയ്തു.തങ്ങൾ പറയുന്നത് കേൾക്കാൻ ഒരാളുണ്ടായിരിക്കുക എന്നത് നിസ്സാരകാര്യമല്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.വാർദ്ധക്യത്തിൻ്റെ ഏറ്റവും വലിയ പരാധീനത,തങ്ങൾ പറയുന്നത് ആരും കേൾക്കാൻ ഇല്ല എന്നതാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.ഇപ്പോഴത്തെ ചുറ്റുപാടുകൾ വച്ചു അമ്മയെ വൃദ്ധസദനത്തിലാക്കിയാൽ ഉണ്ടാകുന്ന മാനഹാനി മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ എല്ലാം ഓർക്കുമ്പോൾ അതിന് മനസ്സനുവദിക്കുന്നില്ല.ബന്ധുക്കൾ എന്തും പറയും.അതിന് ഉത്തരം കൊടുക്കാൻ കഴിയില്ല.
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അമ്മയെ കാണാൻ പോകുകയാണ്.എന്തുകൊണ്ടെന്നറിയില്ല പതിവിന് വിപരീതമായി മനസ്സിൽ ഒരു അങ്കലാപ്പ് ഒരു വിറയൽ അനുഭവപ്പെടുന്നു.ഇതിന് മുൻപ് ഒരിക്കലും ഉണ്ടാകാത്ത ഒരനുഭവം.
നേരം ഇരുട്ടി തുടങ്ങിയിരുന്നു.ടാക്സിയിൽനിന്നും ലഗേജ് എടുത്ത് ലിഫ്റ്റിൽ കയറി മുകളിൽ എത്തിയപ്പോൾ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.
താക്കോൽ ദ്വാരത്തിലൂടെ വെളിച്ചം പുറത്തേക്കു വരുന്നുണ്ട്..കോളിങ് ബെൽ അമർത്തിയപ്പോൾ അകത്തു മണിയടിക്കുന്നതു കേൾക്കാം.എങ്കിലും കുറച്ചു സമയം കാത്തു് നിന്നിട്ടും വാതിൽ തുറന്നില്ല.താക്കോൽ ദ്വാരത്തിലൂടെ നോക്കുമ്പോൾ അകത്തു് വെളിച്ചമുണ്ട് .
വീണ്ടും വീണ്ടുംവാതിലിൽ മുട്ടി നോക്കി. അകത്തുനിന്നും ഏതോ ടെലിവിഷൻ പ്രോഗ്രാമുകളുടെ നേരിയ ശബ്ദംപുറത്തു കേൾക്കുന്നുണ്ട്..
.ചിലപ്പോൾ ഉറങ്ങിപോയിരിക്കും.
എതിർവശത്തെ ഫ്ലാറ്റ് തുറന്ന് ലഗേജ് എടുത്തുവച്ചു.ഒന്ന് ഫ്രഷ് ആയതിനു ശേഷം വിളിക്കാം .ചിലപ്പോൾ ടോയ്‌ലറ്റിലോ മറ്റോ ആയിരിക്കും.
ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് വീണ്ടും വാതിലിൽ തട്ടി വിളിച്ചു.പ്രതികരണമൊന്നും കാണാത്തതുകൊണ്ട് ഒരു സംശയം. ഉറങ്ങിപോയതാണോ?അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ? തോന്നൽ ശക്തമാകുന്നു . ആനന്ദ് താഴെപ്പോയി കെയർ ടേക്കറെ കൂട്ടിക്കൊണ്ടുവന്നു.അയാൾ പൂട്ടു പൊളിച്ചു. ബലമായി വാതിൽ തുറന്നു.
ആശ്വാസമായി,തുറന്ന വാതിലിന് തിരിഞ്ഞു ടെലിവിഷന് അഭിമുഖമായി കസേരയിൽ അമ്മ ഇരിക്കുന്നത് കാണാം.അയാൾ പുറകിൽ നിന്നും തോളിൽ തട്ടി വിളിച്ചു,”അമ്മേ …………..”
അമ്മ തിരിഞ്ഞു നോക്കുമെന്നും എഴുന്നേറ്റ് പിണക്കം മറന്ന് തന്നെ കെട്ടിപിടിക്കുമെന്നും ആനന്ദ് ഒരു നിമിഷം മോഹിച്ചുപോയി.
അയാളുടെ വിഷമം മനസിലാക്കിയ ഭാര്യ വിളിച്ചു,”അമ്മേ ….ഞങ്ങൾ വന്നിരിക്കുന്നു……..”
പക്ഷെ അമ്മയുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും കാണാത്തതുകൊണ്ട് ആനന്ദ് കുനിഞ്ഞു ആ മുഖത്തേക്ക് നോക്കി.
കസേരയിൽ നിശ്ചലമായി അമ്മയുടെ അസ്ഥികൂടം ഇരിക്കുന്നു..
ശരീരം അഴുകിത്തീർന്ന് എല്ലുമാത്രം അവശേഷിച്ചതുകൊണ്ട് മരിച്ചിട്ട് ആഴ്ചകളായിട്ടുണ്ടാകണം.
ആ അസ്ഥികൂടം തന്റെ അമ്മയാണ്.
പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും കുടുംബത്തിൻറെതായതിനാല്‍ മൃതദേഹം അഴുകിയ ദുര്‍ഗന്ധം പോലും അയല്‍വാസികളാരും അറിഞ്ഞിട്ടുണ്ടാവില്ല.
നിശബ്ദമായ ഇരുട്ടിൻറെ കറുത്ത കരങ്ങൾ അയാളെ ചേർത്ത് നിർത്തി.

(Based on a true story)

പടിഞ്ഞാറൻ ചൈനയിൽ താമസിക്കുന്ന വംശ വിഭാഗമാണ് ഉയ്ഗൂർ ജനത. ഇവർ പ്രധാനമായും തുർക്കി വംശജരാണ്. സമീപ വർഷങ്ങളിൽ ചൈനീസ് സർക്കാർ ഉയ്ഗുരുകളോട് അടിച്ചമർത്തൽ പിന്തുടരുന്നതായുള്ള ആക്ഷേപങ്ങൾ അന്താരാഷ്ട്രതലത്തിൽ ഒട്ടേറെ വിവാദങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വൻതോതിലുള്ള തടങ്കലിൽ പാർപ്പിക്കൽ , നിർബന്ധിത തൊഴിൽ, മതപരവും സാംസ്കാരികവുമായ അടിച്ചമർത്തൽ എന്നിവയാണ് ഈ ജനത ചൈനീസ് സർക്കാരിൽ നിന്ന് വ്യാപകമായി ഏറ്റുവാങ്ങുന്നതായി മനുഷ്യാവകാശ സംഘടനയും മറ്റു പല രാജ്യങ്ങളും ആരോപിക്കുന്നത്.

ചൈനയിലെ ഉയ്ഗൂർ ജനതയെ നിർബന്ധിത തൊഴിലാളികളാക്കി ഉത്പാദിപ്പിക്കുന്ന സമുദ്ര വിഭവങ്ങൾ ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. ഈ ജന വിഭാഗത്തെ തടവുകാരാക്കി ഉത്പാദിപ്പിക്കപ്പെടുന്ന സമുദ്ര വിഭവങ്ങൾ ചൈനയിൽ നിന്ന് ആദ്യം ഐസ് ലാൻഡിലെയും അവിടെനിന്ന് ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും എത്തിപ്പെടുന്നതായാണ് റിപ്പോർട്ടുകൾ, കടുത്ത മനുഷ്യാവകാശ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ചൈനീസ് വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഐസ് ലാൻഡ് മാധ്യമങ്ങളോട് വെളിപ്പെടുത്തി .

കിഴക്കൻ ചൈനയിൽ പ്രവർത്തിക്കുന്ന 9 സി ഫുഡ് കമ്പനികളിൽ കുറഞ്ഞത് 2000 ഉയ്ഗുരുകളും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളും അടിമകളെപ്പോലെ ജോലി ചെയ്യുന്നതായാണ് ദി ഔട്ട്ലോ ഓഷ്യൻ പ്രോജക്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പലപ്പോഴായി സി ഫുഡ് ഫാക്ടറികളിൽ അടിമപ്പണി ചെയ്യുന്ന, ക്ഷീണിച്ച് തളർന്ന തൊഴിലാളികളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ വിന്റർ ഫ്യുവൽ പേയ്‌മെന്റിന് അർഹതയുള്ള സംസ്ഥാന പെൻഷൻകാർക്ക് സന്തോഷ വാർത്ത. 600 പൗണ്ട് വരെ വരുന്ന പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിൽ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിൽ നിന്ന് (DWP) ഇന്നുമുതൽ ലഭിക്കാൻ തുടങ്ങും. സാധാരണ ശൈത്യകാല ഇന്ധന പേയ്‌മെന്റിന് 300 പൗണ്ടാണ് എന്നാൽ വർന്ധിച്ച് വരുന്ന ബില്ലുകളുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റ് ഈ വർഷം 300 പൗണ്ടും കൂടി അധികമായി നൽകുന്നുണ്ട്. വിന്റർ ഫ്യുവൽ പേയ്‌മെന്റിന് യോഗ്യരായവർക്ക് പെൻഷൻകാരുടെ ജീവിത ചിലവ് പേയ്‌മെന്റും ലഭിക്കും. അതിനാൽ ഈ ശൈത്യകാലത്ത് ചില കുടുംബങ്ങൾക്ക് £600 വരെ ലഭിക്കും.

പേയ്‌മെന്റുകൾ നവംബർ 1 മുതൽ ആരംഭിച്ചു. Gov.uk എന്ന വെബ്‌സൈറ്റിൽ, ഇതിന് അർഹതയുള്ളവർക്ക് ഒക്ടോബറിലോ നവംബറിലോ ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്ന് DWP അറിയിച്ചു. നവംബറിലോ ഡിസംബറിലോ ആണ് മിക്ക ആളുകൾക്കും പണം ലഭിക്കുക. വിദേശത്ത് താമസിക്കുന്ന 36,000 പ്രവാസികൾ ഉൾപ്പെടെ 11.4 ദശലക്ഷത്തിലധികം പേയ്‌മെന്റുകൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. സെപ്റ്റംബർ 25 , 1957 -ന് മുൻപ് ജനിച്ചവർക്കാണ് വിന്റർ ഫ്യുവൽ പേയ്‌മെന്റ് ലഭിക്കുക.

പെൻഷൻ ലഭിക്കുന്നതിനായി 2023 സെപ്റ്റംബർ 18 നും സെപ്റ്റംബർ 24 നും ഇടയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും നിങ്ങൾ യുകെയിൽ താമസിച്ചിരിക്കണം. യുകെയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്കും, യുകെയിൽ കുടുംബം ഉള്ളവർക്കും ആണ് പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാകുക. ഇവ ക്ലെയിം ചെയ്യണമെങ്കിൽ ഇവ തപാൽ വഴിയോ ടെലിഫോൺ വഴിയോ ചെയ്യാം. 2023/24 ശൈത്യകാല പെൻഷൻ ക്ലെയിം ചെയ്യാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ ആണ്.

RECENT POSTS
Copyright © . All rights reserved