ലണ്ടൻ : കോവിഡ് ബാധ അനിയന്ത്രിതമായ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൌൺ കൂടുതൽ കർശനമാക്കണമെന്ന അഭ്യർത്ഥനയുമായി NHS. ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ട്രസ്റ്റ് സി.ഇ.ഒ ക്രിസ് ലോങ്ങ് ആണ് പുതിയ നിർദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്.  വളരെ ഉയർന്ന വൈറസ് ബാധ നിരക്കാണ് ഇപ്പോഴുള്ളത്, ലോക്ക് ഡൌൺ കർശനമായി നടപ്പാക്കുകയാണ് വൈറസ് ബാധ നിയത്രിക്കാനുള്ള ഏക മാർഗം. അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൌൺ കർശനമാക്കുന്നതിന് പുറമെ വൈറസ് ബാധ കുറയുന്നത് വരെ സ്‌കൂളുകൾ അടച്ചിടാനും ക്രിസ് ലോങ്ങ് സർക്കാരിനോട് അഭ്യർത്ഥിച്ചു. എന്നാൽ രണ്ടാം ലോക്ക് ഡൌൺ സമയത്ത് സ്‌കൂളുകൾ അടച്ചിടാനുള്ള അഭ്യർത്ഥന പ്രധാന മന്ത്രി ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞു. രാജ്യ വ്യാപകമായി പല സെക്കണ്ടറി സ്‌കൂളുകളിലും വൈറസ് ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി പരിമിതമായ ലോക്ക് ഡൌൺ നിലനിന്നിട്ടും ഇംഗ്ലണ്ടിലെ മൊത്തം 315 കൗണ്സിലുകളിൽ 218 കൗണ്സിലുകളിലും കോവിഡ് ബാധ നിരക്കിൽ വൻ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ കൊറോണ ബാധ ഏറ്റവും കൂടുതൽ നാശം വിതച്ച മേഖലകളിൽ ഒന്നാണ് ഹൾ. ഒരു ലക്ഷം ആളുകളിൽ 743 പേർക്കാണ് ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മാത്രം രണ്ടായിരത്തിലധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. NHS ജോലിക്കാരുടെ ഷോർട്ടേജ് കാരണം ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മറ്റു ട്രസ്റ്റുകളിൽ നിന്നും ജോലിക്കാരെ താൽക്കാലികമായി കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിച്ചിരിക്കുകയാണ്. രാജ്യത്തെ മറ്റു NHS ഹോസ്പിറ്റലുകളിലും ഇത് പോലെ ജോലിക്കാരുടെ ഷോർട്ടേജ് വരുമോയെന്ന ഭീതി NHS മാനേജ്‌മെന്റിനുണ്ട്