ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒൻപത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. ഒരു മരണം മാത്രം. രോഗ ബാധിതരുടെ എണ്ണവും ഏറ്റവും കുറഞ്ഞ നിരക്കിലാണ് . ഇന്നലെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1649 മാത്രമാണ് . 50 മില്യൺ ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് ഇതിനകം നൽകി കഴിഞ്ഞതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിൽ 34.6 ദശലക്ഷം ആളുകൾക്ക് ആദ്യ ഡോസ് ആണ് ലഭ്യമായിരിക്കുന്നത്. 15.4 ദശലക്ഷം ജനങ്ങൾക്ക് രണ്ടു ഡോസുകളും നൽകാനായി. അതായത് മുതിർന്നവരിൽ 30 ശതമാനം ജനങ്ങൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി പൂർണമായ പ്രതിരോധശേഷി നേടിയെടുക്കാനായിട്ടുണ്ട്.

രോഗ വ്യാപനവും മരണ നിരക്കും കുറഞ്ഞത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ ഗവൺമെന്റിന് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശേഷിപ്പിച്ചത് . നമ്മൾക്ക് നല്ലൊരു വേനലവധിക്കാലം ലഭിക്കാൻ പോവുകയാണെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു . മെയ് 17 -ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് ബ്രിട്ടനിലൊന്നാകെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.