കോട്ടയം: അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്. ന്യൂനപക്ഷേ ക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ക്രൈസ്തവ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ല. ഇരുമുന്നണികളെയും രൂക്ഷമായി വിമര്‍ശിക്കുന്ന കത്തില്‍ ക്രൈസ്തവരെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അന്യവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ രണ്ട് മന്ത്രിസഭകളിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സമൂഹം അസ്വസ്തരാണെന്ന ആമുഖത്തോടെയാണ് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കുള്ള കത്ത് ആരംഭിക്കുന്നത്. രണ്ട് തവണയും ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരാണ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളിലുള്ള വിവേചനം ഇല്ലാതാക്കാന്‍ അടുത്ത മന്ത്രിസഭയില്‍ മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുക്കണം. സര്‍ക്കാരിന്റെ പദ്ധതികളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് കൃത്യമായ പദ്ധതികള്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഇടതുവലതു സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്തില്‍ ക്രൈസ്തവ സമൂഹത്തെ അന്യവത്കരിക്കാനുള്ള നീക്കം നടക്കുന്നതായും കുറ്റപ്പെടുത്തുന്നു.

ചങ്ങനാശ്ശേരി അതിരൂപത പബ്ലിക്ക് റിലേഷന്‍സ്‌ ജാഗ്രത സമിതി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്ക് കത്തയച്ചത്.