രാജസ്ഥാനിലും കുതിരക്കച്ചവടത്തിന് ഒരുങ്ങി ബിജെപി. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് എംഎൽഎമാരെ വശത്താക്കാൻ ബിജെപി ശ്രമം ആരംഭിച്ചെന്നാണ് വിവരം. ഇക്കാര്യം വെളിപ്പെട്ട ഉടൻ തന്നെ തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് കോൺഗ്രസ് നേതൃത്വം.

എംഎൽഎമാരെ ബുധനാഴ്ച രാത്രിയോടെ തന്നെ റിസോർട്ടിലേക്ക് മാറ്റി. ഡൽഹിജയ്പുർ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് റിസോർട്ടിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. സർക്കാരിനെ ദുർബലമാക്കാനുള്ള ശക്തമായ നീക്കമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണവുമായി ചീഫ് വിപ്പും രംഗത്തെത്തി.

അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണയ്ക്കുന്നവരെ വശീകരിച്ച് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് നടക്കുന്നെന്നും ചീഫ് വിപ്പ് മഹേഷ് ജോഷി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടർ ജനറലിന് മഹേഷ് ജോഷി പരാതി നൽകി. അഴിമതി, സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ, ജന പ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇദ്ദേഹം ബിജെപിയുടെ പേരെടുത്ത് പറയാതെ രേഖാമൂലം പരാതി നൽകിയത്.