ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരെ അവരറിയാതെ മയക്കുമരുന്നുകള്‍ കടത്താന്‍ ഉപയോഗിക്കുകയും തിരിച്ച് ഇന്ത്യയിലേക്ക് സ്വര്‍ണം കള്ളക്കടത്ത് നടത്തിക്കുന്നതുമൊക്കെ നിരവധി തവണ വാര്‍ത്തകളായിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള മുഹമ്മദ് ഷരീഖ്, ഒനിബ ഖുറേഷി ദമ്പതികള്‍ ഇത്തരമൊരു ചതിയില്‍ കുടുങ്ങി ഖത്തറിലെ ജയിലില്‍ കഴിയുന്നതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബമെന്ന്പറയുന്നു.

2018-ല്‍ വിവാഹം കഴിഞ്ഞ ഷരീഖും ഒനിബയും തങ്ങളുടെ ഹണിമൂണിനായി ബാങ്കോക്കില്‍ പോയിരുന്നു. ഒരു ജാപ്പനീസ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷരീഖ്. ഒനിബ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അസി. മാനേജരായും. 2019 ജൂലൈയിലാണ് ഇവരുടെ ജീവിതം ആകെ മാറിമറിയുന്ന സംഭവമുണ്ടാകുന്നത്. ഒരിക്കല്‍ കൂടി ഹണിമൂണിനു പോകാന്‍ ഷരീഖിന്റെ പിതാവിന്റെ സഹോദരി തബസും റിയാസ് ഖുറേഷി ദമ്പതികളെ നിര്‍ബന്ധിച്ചു. വിവാഹ സമ്മാനമായി അവര്‍ തന്നെ ട്രിപ്പ്‌ സ്പോണ്‍സര്‍ ചെയ്യുകയും ചെയ്തു. സ്‌നേഹത്തോടെയുള്ള ഈ നിര്‍ദേശം മനസില്ലാമനസോടെയെങ്കിലും ഇരുവരും സ്വീകരിച്ചു. എന്നാല്‍ ഖത്തറിലേക്ക് പോകേണ്ടതിന് രണ്ടു ദിവസം മുമ്പാണ് ഒനിബ ഗര്‍ഭിണിയായി എന്ന വിവരമറിയുന്നത്. ഇതോടെ യാത്ര പൂര്‍ണമായും വേണ്ടെന്ന് വയ്ക്കാനായിരുന്നു ഇവരുടെ ആലോചന. എന്നാല്‍ തബസുമിന് അതത്ര ഇഷ്ടപ്പെട്ടില്ല. ഇരുവര്‍ക്കും വേണ്ടി താന്‍ അതിനകം ധാരാളം പണം ഖത്തറില്‍ ചെലവഴിച്ചു കഴിഞ്ഞെന്നും ഇനി പോകാതിരുന്നാല്‍ തന്റെ പണം മുഴുവന്‍ നഷ്ടപ്പെടുമെന്നുമായിരുന്നു തബസും പറഞ്ഞത്.

നിര്‍ബന്ധം കൂടിയതോടെ ഒനിബയുടെ അമ്മയും പോയി വരാന്‍ മകളോട് പറഞ്ഞു. ജൂലൈ ആറിന് ഇരുവരും പോകുന്നതിനു മുമ്പ് തബസും അവരെ ഒരു ബാഗ് ഏല്‍പ്പിച്ചു. അതില്‍ പുകയില ആണെന്നും ഖത്തറിലെത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ ഒരാള്‍ അവിടെ വന്ന് ബാഗ് വാങ്ങിക്കൊണ്ടു പോകും എന്നുമായിരുന്നു തബസും പറഞ്ഞത്. ഇരുവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാകട്ടെ ബംഗളുരു വിമാനത്താവളത്തില്‍ നിന്നും. മുംബൈയില്‍ നിന്ന് ബസില്‍ ബംഗളുരുവിലെത്തി ഇരുവരും ഖത്തറിലേക്ക് പറന്നു. അവിടെ അവരെ കാത്തിരുന്നതാകട്ടെ ജയിലും.

നിര്‍ബന്ധം കൂടിയതോടെ ഒനിബയുടെ അമ്മയും പോയി വരാന്‍ മകളോട് പറഞ്ഞു. ജൂലൈ ആറിന് ഇരുവരും പോകുന്നതിനു മുമ്പ് തബസും അവരെ ഒരു ബാഗ് ഏല്‍പ്പിച്ചു. അതില്‍ പുകയില ആണെന്നും ഖത്തറിലെത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ ഒരാള്‍ അവിടെ വന്ന് ബാഗ് വാങ്ങിക്കൊണ്ടു പോകും എന്നുമായിരുന്നു തബസും പറഞ്ഞത്. ഇരുവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാകട്ടെ ബംഗളുരു വിമാനത്താവളത്തില്‍ നിന്നും. മുംബൈയില്‍ നിന്ന് ബസില്‍ ബംഗളുരുവിലെത്തി ഇരുവരും ഖത്തറിലേക്ക് പറന്നു. അവിടെ അവരെ കാത്തിരുന്നതാകട്ടെ ജയിലും.

“ഒനിബയ്ക്ക് പോകണമെന്നില്ലായിരുന്നു. പക്ഷേ ഷരീഖിന്റെ അമ്മായി അവര്‍ക്കുള്ള വിവാഹ സമ്മാനമാണ് യാത്രയെന്നും പോകണമെന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാനും പറഞ്ഞു അവളോട് പൊയ്‌ക്കൊള്ളാന്‍. അവളെ പോകാന്‍ അനുവദിക്കാതിരുന്നെങ്കില്‍…”, ഒനിബയുടെ അമ്മ പര്‍വീണ്‍ പറഞ്ഞു. തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് അറിയാവുന്നതിനാല്‍ ഇരുവരുടേയും കുടുംബം കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രി, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയവര്‍ക്കെല്ലാം അപേക്ഷകള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒനീബയുടെ പിതാവ് ഷക്കീല്‍ അഹമ്മദ് ഖുറേഷി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തബസുമിനും അവരുടെ കൂട്ടാളിയായ കാരയ്ക്കും എതിരെ പരാതി നല്‍കി. ഖത്തറിലേക്ക് പോകാന്‍ തന്റെ മരുമകനെ തബസും വൈകാരികമായി സമ്മര്‍ദ്ദം ചെലുത്തിയതിന്റെ തെളിവുകളും അദ്ദേഹം കൈമാറി. തുടര്‍ന്ന് ഏറെ നാളെത്തെ നിരീക്ഷണത്തിനു ശേഷം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആറു പേരെ അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 14-ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കാരയെ പിടികൂടിയപ്പോള്‍ ഷരീഖിനേയും ഒനിബയേയും കുടുക്കിയതാണെന്ന് സമ്മതിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരും ഖത്തറിലെ ഇന്ത്യന്‍ എംബസിയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഇരുവരെയും മോചിപ്പിക്കാന്‍ ഇപ്പോള്‍ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരത്തില്‍ നിരവധി പേരാണ് ചതിയില്‍ പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്നും കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. യാതൊരു വിധത്തിലും സംശയം ജനിപ്പിക്കാത്തവരെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് നടത്തുന്നത് കൂടിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുംബൈ, ബംഗളുരു, പൂനെ തുടങ്ങിയ വിമാനത്താളവങ്ങളില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുമ്പ് ഖത്തറിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ 27-കാരിയില്‍ നിന്ന് 23.35 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മൂന്ന് പുസ്തങ്ങളുടെ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലും 13 ജോഡി വളകള്‍ക്കുള്ളിലും ലഗേജ് ബാഗിന്റെ കൈപ്പിടികള്‍ക്കുള്ളിലുമായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. ചതിവില്‍ പെടുത്തി മയക്കുമരുന്ന് കടത്താന്‍ നോക്കിയ സംഭവമായിരുന്നു ഇതെന്നും പോലീസ് പറയുന്നു. ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്നവരെ കണ്ടെത്താനും അവര്‍ക്ക് ടിക്കറ്റ് അടക്കമുള്ളവ ഏര്‍പ്പാടാക്കാനും കമ്മീഷന്‍ വ്യവസ്ഥയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് പോലീസ് പറയുന്നത്. തിരികെ വരുന്ന ഇവരെ സ്വര്‍ണം കടത്താനും ഉപയോഗപ്പെടുത്തും.