സ്വന്തം ലേഖകൻ

ഇറ്റലി : ചൈന കഴിഞ്ഞാൽ കോവിഡ് 19 ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇറ്റലിയെയാണ്. കനത്ത വെല്ലുവിളിയാണ് ഇറ്റാലിയൻ ജനതയ്ക്ക് കൊറോണ വൈറസ് സമ്മാനിച്ചിരിക്കുന്നത്. അതിഭീകരമായ അവസ്ഥയാണ് ഇറ്റലിയിൽ. ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 189 ആയി ഉയർന്ന് 1,016ൽ എത്തി . 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറ്റലിയിലെ ആകെ കേസുകൾ 12,462 ൽ നിന്ന് 15,113 ആയി ഉയർന്നു. ഇറ്റാലിയൻ മെഡിക്കൽ മേധാവി റോബർട്ടോ സ്റ്റെല്ല കൊറോണ വൈറസ് ബാധിച്ച് മരിച്ചതോടെ മെഡിക്കൽ രംഗവും കനത്ത ജാഗ്രതയിലാണ്. ലോക്ക്ഡൌൺ സംവിധാനമാണ് ഇറ്റലിയിൽ നടപ്പാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങിയാൽ കടുത്ത നടപടികൾ സ്വീകരിക്കും. പള്ളികൾ അടക്കം ഇറ്റലിയിൽ ഒട്ടുമിക്ക എല്ലായിടവും അടഞ്ഞുകിടക്കുന്നു.

ഇറ്റലിയിലെ പോലെ യുകെയിൽ കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്താത്തതിന് ചില കാരണങ്ങൾ ഉണ്ട്. ആദ്യം യുകെയിൽ ആയിരുന്നു കേസുകൾ കൂടുതൽ. എന്നാൽ ഫെബ്രുവരി 23ഓടെ ഇറ്റലിയിൽ കേസുകളുടെ എണ്ണം വർധിക്കാൻ തുടങ്ങി. കണ്ടെത്തും മുമ്പ് തന്നെ രോഗം പടർന്നു തുടങ്ങി. രോഗം അതിവേഗം പടർന്നതുകാരണം രോഗികളെ ഐസൊലേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനും കഴിയാതെയായി. ഇറ്റലിയിലെ വൈറസ് പരിശോധനാ സംവിധാനം പിന്നോട്ടാണെന്ന് ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ഇനിയും കേസുകൾ വർദ്ധിച്ചേക്കാം. പകർച്ചവ്യാധിയിൽ ഭൂരിഭാഗവും നിറഞ്ഞുനിൽക്കുന്നത് ലോംബാർഡിയുടെ വടക്കൻ മേഖലയിലാണ്. ലണ്ടനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടുത്തെ കേസുകൾ കൂടുതലാണ്. യുകെ ഒരു വലിയ രാജ്യമായതിനാൽ കൈകാര്യം ചെയ്യാവുന്ന കേസുകളെ ഇതുവരെ ഉണ്ടായിട്ടുള്ളൂ. എന്നാൽ ഇറ്റലിയിൽ സ്ഥിതി വ്യത്യസ്തമാണ്.

ഇറ്റലിയിൽ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ സ്ഥിരീകരിച്ച കേസുകളിൽ മരണനിരക്ക് യുകെയേക്കാൾ കൂടുതലാണ്. മാർച്ച് 12 വരെ കണ്ടെത്തിയ കേസുകളിൽ മരണനിരക്ക് യുകെയിൽ 1.4 ശതമാനവും ഇറ്റലിയിൽ 6.7 ശതമാനവുമാണ്. ഇറ്റലിയിൽ പ്രായമായവരിലാണ് രോഗം ഏറെയും. അതിനാൽ തന്നെ മരണസംഖ്യയും ഏറുന്നു. ഇറ്റലിയിലെ പോലെ ആയില്ലെങ്കിലും ബ്രിട്ടനിലെ ജനങ്ങളും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഇതുവരെ 798 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. 11 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്.