സ്വന്തം ലേഖകൻ

ന്യൂകാസിൽ നോർതാംബ്രിയ തുടങ്ങിയ സ്ഥലങ്ങളിലെ അയ്യായിരത്തോളം യൂണിവേഴ് സിറ്റി വിദ്യാർഥികൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിതീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് നിയമങ്ങൾ ലംഘിച്ച വിദ്യാർഥികളെ എക്സെറ്റർ യൂണിവേഴ് സിറ്റി വീടുകളിലേക്ക് മടക്കി അയച്ചു. എൺപതോളം യൂണിവേഴ് സിറ്റികളിലായി പ്രതീക്ഷിച്ചതിലും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സെപ്റ്റംബർ 21 മുതൽ മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിൽ മാത്രം ആയിരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്,യൂണിവേഴ് സിറ്റി ഓഫ് ഷെഫീൽഡിൽ 500 കേസുകളും,ബെർമിങ്ഹാം യൂണിവേഴ് സിറ്റിയിൽ മുന്നൂറോളം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അധ്യാപകനും വിദ്യാർത്ഥിയും നേരിട്ട് സമ്മതിച്ചാൽ മാത്രം പഠനം സാധ്യമാകുന്നവ ഒഴിച്ചുള്ള കോഴ് സുകൾ എല്ലാം ഓൺലൈൻ വഴിയാക്കാൻ രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് യൂണിവേഴ് സിറ്റികൾ തീരുമാനിച്ചു. യൂണിവേഴ് സിറ്റി ഓഫ് മാഞ്ചസ്റ്റർ, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി, ഷെഫീൽഡ്, നോർത്ത് ആംബ്രിയൻ, ന്യൂകാസിൽ എന്നീ യൂണിവേഴ് സിറ്റികൾ ആണ് അധ്യായനം പൂർണമായി ഓൺലൈൻ ആക്കാൻ തീരുമാനിച്ചവ.

പുതിയ ടെം ആരംഭിക്കാൻ ആഴ് ചകൾ മാത്രം ശേഷിക്കേ വർദ്ധിച്ചു വരുന്ന കേസുകൾ വിദ്യാർഥികളെ ഐസലേഷനിൽ പോകാൻ നിർബന്ധിതരാക്കുന്നു, എന്നാൽ ഹോസ്റ്റലുകളിലും ഹാൾ ഓഫ് റസിഡൻസുകളിലും വിദ്യാർത്ഥികൾ 24 മണിക്കൂറോളം നീണ്ട പാർട്ടികളിൽ ഏർപ്പെടുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയവർക്ക് മാത്രം പങ്കെടുക്കാവുന്ന പാർട്ടികളും ഉണ്ടെന്നതാണ് പ്രത്യേകത. കോവിഡ് നിയമങ്ങൾ അനുസരിക്കാത്ത വിദ്യാർത്ഥികൾക്കെതിരെ കർശനമായ നടപടി എടുക്കും എന്ന് എക്സെറ്റർ യൂണിവേഴ് സിറ്റി അധികൃതർ അറിയിച്ചു. ആദ്യഘട്ടങ്ങളിൽ ശാസനയും ചെറിയ പിഴകളും ആണെങ്കിലും, കുറ്റം ആവർത്തിച്ചാൽ സസ്പെന്ഷനോ പുറത്താക്കലോ ആയിരിക്കും നടപടി. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റി പ്രദേശത്തെ പബ്ലിക്ക് ഹെൽത്ത് കമ്മീഷന്റെ സഹായത്തോടെയാണ് നിർദേശങ്ങൾ പാലിക്കുന്നത്.

അതേസമയം പാർപ്പിടത്തിനും ഭക്ഷണത്തിനും മറ്റുമായി യൂണിവേഴ് സിറ്റികൾ കനത്ത തുകയാണ് വിദ്യാർഥികളുടെ മേൽ കെട്ടിവെക്കുന്നത് എന്ന് ലങ്കാസ്റ്റർ യൂണിവേഴ് സിറ്റിയിൽ, പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻ ആൻഡ് മാനേജ്മെന്റ് വിദ്യാർഥിനിയായ ഭാവ്രിത് ദുൽകു പറഞ്ഞത്. 2.70 പൗണ്ട് മാത്രം വിലവരുന്ന ഭക്ഷണത്തിനും ആവശ്യ സേവനങ്ങൾക്കും 17.95 പൗണ്ടാണ് യൂണിവേഴ് സിറ്റി ഈടാക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും ഈ തുക താങ്ങാൻ ആവില്ല എന്നത് ഉറപ്പാണ്. മിക്ക വിദ്യാർഥികൾക്കും വീട്ടിൽനിന്ന് പഠനാവശ്യത്തിനുള്ള ചെലവ് ലഭിക്കുന്നില്ല, കൊറോണ മൂലം ജോലികളും കുറവാണ്. 7 പൗണ്ടോളം വാഷിംഗ് ഇനത്തിൽ ഈടാക്കുന്നുണ്ട്. ഒരാഴ്ച 125 ഓളം പൗണ്ട് ചെലവിടുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്നാണ് മിക്ക വിദ്യാർഥികളും പറയുന്നത്. 17 പൗണ്ട് കൊണ്ട് ഒരാഴ്ചത്തെ ഭക്ഷണം കഴിക്കാം എന്നിരിക്കെയാണ് യൂണിവേഴ് സിറ്റിയുടെ ഈ നടപടി, ഭാവ്രിത് ഇതിനെതിരെ ഓൺലൈൻ പെറ്റീഷൻ നൽകിയിരുന്നു, ആയിരത്തോളം പേരാണ് ഇതിൽ ഒപ്പ് വെച്ചത്.