കോവിഡിന്റെ പ്രധാന രോഗക്ഷണങ്ങളായി പറയുന്നത് വരണ്ട ചുമയും പനിയുമൊക്കെയാണ്. എന്നാല്‍ ഇവയ്ക്ക് മുമ്പ് തന്നെ പ്രകടമാക്കുന്ന നാഡീവ്യൂഹ സംബന്ധമായ ചില ലക്ഷണങ്ങളൊക്കെ കോവിഡിനുണ്ടെന്ന് അന്നല്‍സ് ഓഫ് ന്യൂറോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു.

തലവേദന, തലചുറ്റല്‍, സ്‌ട്രോക്ക്, ശ്രദ്ധക്കുറവ് തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങള്‍ പനിക്കും ചുമയക്കും മുന്‍പ് പല രോഗികളിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മണവും രുചിയും നഷ്ടമാകല്‍, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ചുഴലി രോഗം തുടങ്ങിയവയും ചില രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതിനെ കുറിച്ച് ബോധവാന്മാരായി ഇരിക്കണമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ന്യൂറോളജി പ്രഫസര്‍ ഇഗോര്‍ കോറല്‍നിക് പറയുന്നു. അണുബാധയും നീര്‍ക്കെട്ടും, ബുദ്ധിഭ്രമവും ഉന്മാദവും ഉള്‍പ്പെടെയുള്ള നാഡീവ്യൂഹ സംബന്ധമായ സങ്കീര്‍ണതകള്‍ക്ക് കോവിഡ്19 കാരണമാകാമെന്ന് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ മുന്‍പ് നടത്തിയ ഒരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു.

തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും കോവിഡിന്റെ ലക്ഷണമാവാമെന്ന് ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകര്‍. മൂന്നരലക്ഷത്തോളം കോവിഡ് രോഗികളില്‍ നടത്തിയ നീരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷകര്‍ പറയുന്നു.

പഠനവിധേയമാക്കിയവരില്‍ ഒമ്പത് ശതമാനം കോവിഡ് രോഗികള്‍ക്കും തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡിന്റെ മറ്റ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പോ അതിനു ശേഷമോ ചര്‍മ പ്രശ്നങ്ങള്‍ കാണപ്പെടാം. കോവിഡ് പോസിറ്റീവായി ആഴ്ചകള്‍ക്ക് ശേഷമാകാം ചിലപ്പോള്‍ ചര്‍മത്തില്‍ തിണര്‍പ്പ് പ്രത്യക്ഷപ്പെടുന്നത്.

കോവിഡ് ഔദ്യോഗിക രോഗലക്ഷണങ്ങളുടെ പട്ടികയിലേക്ക് തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും ഉള്‍പ്പെടുത്താന്‍ ഔദ്യോഗിക ആരോഗ്യ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കിങ്‌സ് കോളജിലെ ജനിതക സാംക്രമിക രോഗ വിഭാഗം പ്രഫസര്‍ ടിം സ്പെക്ടര്‍ പറഞ്ഞു.

തൊലിപ്പുറത്തെ തിണര്‍പ്പിനൊപ്പം ചിലര്‍ക്ക് കൈയിലെയും കാലിലെയും വിരലുകളില്‍ ചുവപ്പും പഴുപ്പും ഉണ്ടാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് നീണ്ടകാലം ഈ രോഗലക്ഷണങ്ങള്‍ തുടര്‍ന്നേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.