ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്റ്റേറ്റ് കാറില്‍തന്നെ പോകണമായിരുന്നു, അത് ജലീല്‍ സ്വയം തീരുമാനിക്കേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോസിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും കാനം വിശദീകരിച്ചു. രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ് കെ.മാണിയുടെ നിലപാട് മാറാം. അന്യന്റെ പുല്ല് കണ്ടോണ്ട് പശുവിനെ വളര്‍ത്താന്‍ നില്‍ക്കരുത്. മൂന്ന് ഭാഗത്തേക്കും ജോസിന് വില പേശാമല്ലോയെന്നും കാനം പരിഹസിച്ചു.

എല്‍ഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ. സിപിഐ നിര്‍വാഹകസമിതിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. എല്‍ഡിഎഫിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയചുമതല സിപിഐ നിറവേറ്റും. ഇടതുനിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും കാനം വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണെന്ന് കാനം പറഞ്ഞു. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്നാണ് കോണ്‍ഗ്രസ് സമീപനം. കോവിഡ് പ്രതിരോധം അട്ടിമറിച്ചുള്ള സമരങ്ങള്‍ക്കെതിരെ 29ന് എൽഡിഎഫ് പ്രതിഷേധം.