കൊച്ചി: ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇന്ന് രാവിലെ നിയന്ത്രണം തെറ്റി പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പിലിറങ്ങി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കില്ല. എമർജൻസി ലാന്റിംഗ് ആയിരുന്നു.

യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കിയതു കൊണ്ട് വന്‍ ദുരന്തം ഒഴിവായി.