കൊല്ലം എസ്.എൻ കോളേജിലെ സുവർണജൂബിലി ഫണ്ട്‌ ക്രമക്കേടിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. രണ്ടരമണിക്കൂര്‍ നേരമാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാ‍ഞ്ഞത്. റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. പതിനാറുവര്‍ഷമായി അന്വേഷണം നീളുന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.

വൈകീട്ട് അഞ്ചുമണിക്കാണ് വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം എത്തിയത്. ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി ഏഴരവരെ എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറിയെ ചോദ്യംചെയ്തു. 2004 രജിസ്റ്റർ ചെയ്‌ത കേസിൽ 16 വർഷം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെ കോടതി വിമർശിച്ചിരുന്നു. കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജൂലായ് ആറിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അന്വഷേണം വേഗത്തിലായത്. ലോക്ക് ഡൗൺ തുടരുന്നതിനാൽ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന ക്രൈം ബ്രാഞ്ച് വിശദീകരണം കോടതി അംഗീകരിച്ചിരുന്നില്ല

1997ല്‍ കൊല്ലം SN കോളേജിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്. എസ്എന്‍ഡിപി നേതാവായ പി.സുരേന്ദ്രബാബുവാണ് പരാതിക്കാരന്‍. കേസിന്റെ FIR റദ്ദാക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം നേരത്തെതന്നെ കോടതി തള്ളിയിരുന്നു.