സ്വന്തം ലേഖകൻ

ലണ്ടൻ : സ്രെബ്രെനിട്സ കൂട്ടക്കൊലയുടെ ഇരുപത്തഞ്ചാം വാർഷികം ഇന്ന്. 8000ത്തിലധികം നിരപരാധികളായ മുസ്ലിങ്ങളുടെ ജീവൻ മണ്ണിൽ അലിഞ്ഞുചേർന്നിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിടുന്നു. 1997 ൽ സ്രെബ്രെനിട്സ കൂട്ടക്കൊലയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലെ വിവാദ പരാമർശത്തിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ലേബർ എംപിമാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മുസ്ലിങ്ങൾ “യഥാർത്ഥത്തിൽ മാലാഖമാരല്ല” എന്ന് ബോറിസ് ജോൺസൻ എഴുതിയിരുന്നു. വംശഹത്യയ്ക്ക് ഇരയായവരെ കുറ്റപ്പെടുത്തുന്നത് ഒരു കാരണവശാലും ശരിയായ നടപടിയല്ല എന്ന് ലേബർ പാർട്ടി എംപി ടോണി ലോയ്ഡ് അഭിപ്രായപ്പെട്ടു.

1995 ജൂലൈ 11 ന് ബോസ്നിയൻ സെർബിയൻ യൂണിറ്റുകൾ ബോസ്നിയ-ഹെർസഗോവിനയിലെ സ്രെബ്രെനിട്സ പട്ടണം പിടിച്ചെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ, അവരുടെ സൈന്യം 8,000 ത്തിലധികം ബോസ്നിയൻ മുസ്‌ലിംകളെ ആസൂത്രിതമായി കൊലപ്പെടുത്തി. അതിൽ കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം യൂറോപ്യൻ മണ്ണിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇത്. ഡച്ച് സേനയുമായി ചേർന്നു യുഎൻ സംരക്ഷിച്ചിരുന്ന സ്രെബ്രെനിട്സയിൽ ആയിരക്കണക്കിന് മുസ്‌ലിംങ്ങൾ സുരക്ഷിതരായിരുന്നുവെങ്കിലും 1995 ജൂലൈയിൽ ജനറൽ റാറ്റ്കോ മ്ലാഡിക് നയിച്ച ആക്രമണത്തിനിടെ ഈ പ്രദേശം തകർന്നു. രണ്ട് വർഷത്തിന് ശേഷം ഒട്ടാവ സിറ്റിസൺ എന്ന പുസ്തകത്തിൽ ജോൺസൺ സംഭവിച്ചതിനെ അപലപിച്ചെഴുതി; “രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. സ്രെബ്രെനിട്സയുടെ വിധി ഭയാനകമായിരുന്നു. എന്നാൽ കൊല്ലപ്പെട്ട മുസ്‌ലിംങ്ങൾ യഥാർത്ഥത്തിൽ മാലാഖാമാരായിരുന്നില്ല.”

നൂറിലധികം മുസ്‌ലിം സംഘടനകളും കമ്മ്യൂണിറ്റി പ്രതിനിധികളും പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയിൽ മാപ്പ് ചോദിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞ ശേഷം സ്രെബ്രെനിട്സ അനുസ്മരണങ്ങളിൽ പങ്കെടുക്കുന്നത് അവരുടെ കുടുംബങ്ങളെ അപമാനിക്കുനതിന് തുല്യമാണെന്ന് അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ 25 വർഷമായി സ്രെബ്രെനിട്സ വംശഹത്യയെ ചരിത്രത്തിലെ ഏറ്റവും മോശമായ കുറ്റകൃത്യങ്ങളിലൊന്നായി പ്രധാനമന്ത്രി അപലപിച്ചുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.