നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വമ്പന്‍ പരാജയമാണ് ബിജെപിക്ക് നേടാനായത്. കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമം എല്‍ഡിഎഫ് പൂട്ടി. ഇതോടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍.

പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച് മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അതേസമയം, സൈബര്‍ ഇടത്തില്‍ രാജഗോപാലനെ കുറ്റപ്പെടുത്തുന്നത് മറ്റാരുമല്ല സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള രാജഗോപാലന്റെ പോസ്റ്റിന് താഴെയാണ് ബിജെപി അനുകൂലികള്‍ ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത്. ‘ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മദിദായര്‍ക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു.തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും.’ എന്നാണ് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് ഉണ്ടായ പരാജയത്തിന് ഉത്തരവാദിയായി ഇദ്ദേഹത്തെ കാണുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഒ രാജഗോപാലനെതിരെ വന്ന കമന്റുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഹരീഷ് ഹരിപ്പാട് എന്ന വ്യക്തിയുടെ കമന്റാണ്.

താങ്കള്‍ അടുത്ത കാലത്ത് ബിജെപിക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ കൊണ്ടുതന്നെ പാര്‍ട്ടിക്ക് വേണ്ടി പിന്നണിയില്‍ ഇരുന്നെങ്കിലും പട പൊരുതുന്ന ആയിരക്കണക്കിനാളുകള്‍ അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കുക വയ്യാ. പലരും അങ്ങേക്ക് ഓര്‍മ്മക്കുറവായതിനാല്‍ ആണ് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞു പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്നത് എന്ന് പറഞ്ഞു സമാധാനിച്ചു. നിങ്ങളെ പോലെയുള്ളവര്‍ സംരക്ഷിക്കപ്പെട്ടവരാണ് പക്ഷേ യാതൊരു പ്രയോജനവുമില്ലാതെ പാര്‍ട്ടിക്ക് വേണ്ടി നാട്ടുകാരുടെ തെറിവിളി കേള്‍ക്കുന്ന ഞങ്ങള്‍ സാധാരണക്കാരെ ഇനിയും വാക്കുകള്‍ കൊണ്ടുപോലും പരിഹസിക്കരുതെന്നാണ് ഹരീഷ് കമന്റ് ചെയ്തിരിക്കുന്നത്.