ഭോപാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ദിഗ് വിജയ സിങിനും ബി.ജെ.പിയുടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ജയം. ബി.ജെ.പിക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണ് ലഭിച്ചത്.

മാര്‍ച്ചില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍
ചേര്‍ന്നത്. ഇതിന് പ്രത്യുപകാരമായിട്ടായിരുന്നു ബി.ജെ.പി സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. ബി.ജെ.പിയുടെ സുമര്‍ സിങ് സോളങ്കിയാണ് ജയിച്ച രണ്ടാമത്തെ വ്യക്തി.

അട്ടിമറിക്ക് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്.

ദളിത് നേതാവ് ഫൂല്‍ സിങ് ഭരൈ ആയിരുന്നു കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല.

230 അംഗങ്ങളുള്ള നിയമസഭയില്‍ 107 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.എസ്.പിയുടെ രണ്ട് പേരും എസ്.പിയുടെ ഒരാളും രണ്ട് സ്വതന്ത്രരും ബി.ജെ.പിയെ പിന്തുണയ്ക്കുന്നുണ്ട്.

കോണ്‍ഗ്രസിന് 92 എം.എല്‍.എമാരാണ് ഉള്ളത്. കോണ്‍ഗ്രസില്‍നിന്നുള്ള 24 എം.എല്‍.എമാര്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ 206 അംഗബലമാണ് നിയമസഭയ്ക്ക് നിലവിലുള്ളത്.

54 എം.എല്‍.എമാരോട് ദിഗ് വിജയ സിങിന് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 54 വോട്ടുകളാണ് രാജ്യസഭാ പ്രവേശനത്തിന് ആവശ്യമായിരുന്നത്.

അതേസമയം, ദിഗ് വിജയ സിങിന്റെ രാജ്യസഭാ പ്രവേശം തങ്ങള്‍ക്ക് സഹായകരമാണെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചാല്‍ 24 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദിഗ് വിജയ സിങെന്ന പ്രതിയോഗിയെ നേരിടേണ്ടി വരില്ല എന്നതാണ് അതിന്റെ കാരണം.