നടി ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട കേസിലേക്ക് നടന്‍ മമ്മൂട്ടിയെക്കൂടി വലിച്ചിഴയ്ക്കരുതെന്ന് ദിലീപ്. മമ്മൂക്കയെ കണ്ടിട്ട് തന്നെ കൂറേ നാളായെന്നും ആ മനുഷ്യന്റെ തലയിലേക്ക് വെറുതെ ഓരോന്ന് എടുത്തിടരുതെന്നും ആ പാവത്തിനെ വെറുതെ വിടണമെന്നും ദീലിപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ പ്രതികരണത്തില്‍ ആണ് ദിലീപ് ഇങ്ങനെ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിന്നും താങ്കള്‍ രക്ഷപ്പെട്ടത് മമ്മൂട്ടിയെ കൊണ്ട് മുഖ്യമന്ത്രിയുമായി സംസാരിപ്പിച്ചതിന് പിന്നാലെയായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദീലിപ്. ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയ്ക്ക് ഒരു സത്യാവസ്ഥയില്ലെന്നും കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നതുപോലെയാണ് ഓണ്‍ലൈനുകളുടെ വാര്‍ത്തയെന്നും ദിലീപ് പറയുന്നു.

തന്നെ ഇപ്പോള്‍ ടാര്‍ജറ്റ് ചെയ്യുന്നവരുടെ പിന്നില്‍ മഞ്ജുവാര്യരാണോ എന്ന് അറിയില്ലെന്നും അത് ഓണ്‍ലൈന്‍ മീഡിയക്കാരോട് തന്നെ ചോദിക്കണമെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു. പള്‍സര്‍ സുനിയെ താന്‍ ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന് മനസിലാവുന്നില്ലെന്നും ദിലീപ് പറയുന്നു. ഓരോ ആള്‍ക്കാര്‍ ഓരോന്നും വാര്‍ത്തയാക്കുന്നു. തനിക്ക് അയച്ചെന്ന് പറുന്ന കത്ത് ഞാനാണ് പൊലീസിന് കൊടുത്തത്. പക്ഷേ മാധ്യമങ്ങള്‍ കണ്ടുപിടിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ദിലീപ് പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍ എന്നിവരേയും ചോദ്യം ചെയ്യും. ഈ മാസം 29 ന് ശേഷമായിരിക്കും രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിന്റെ മൊഴിയെടുക്കുക.