നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം യുവനടിയിലേക്ക്‌. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴിയില്‍ പറഞ്ഞ മാഡം എന്നു വിളിക്കുന്ന യുവനടിയിലേക്കാണ്‌ അന്വേഷണം നീളുന്നത്‌. ഇതു സംബന്ധിച്ച്‌ വ്യക്‌തമായ വിവരം അന്വേഷണസംഘത്തിന്‌ ലഭിച്ചതായാണു വിവരം. മാഡം എന്നു വിളിക്കുന്ന സ്‌ത്രീയാണ്‌ ക്വട്ടേഷന്‍ നല്‍കിയതെന്ന്‌ പള്‍സര്‍ സുനി നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സോളാര്‍ അഴിമതിക്കേസില്‍ സരിത എസ്‌. നായര്‍ക്കു വേണ്ടി ഹാജരായ വിവാദ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യും. കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന സുനിയുടെ സുഹൃത്തുക്കള്‍ ഫെനിയെ സമീപിച്ചതായും ഒരു മാഡത്തിന്റെ കാര്യം പറഞ്ഞതായും ദിലീപ്‌ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ്‌ ഫെനിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്‌. നാളെ ഫെനിയോട്‌ ആലുവ പോലീസ്‌ ക്ലബില്‍ ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്‌. നാളെ ഹാജരാകാന്‍ അറിയിച്ചിരിക്കുന്നതെന്ന്‌ ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ഇതിനിടെ, ദിലീപിന്റെയും ഇരയായ നടിയുടെയും റിയല്‍ എസ്‌റ്റേറ്റ്‌ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്‌. ദിലിപിന്റെ സ്‌ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട്‌ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്‌തത വരുത്തേണ്ടതുണ്ട്‌. ഇതിനായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. ഇതിനിടെ, ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന സുനിയെ എന്നു ചോദ്യം ചെയ്യണമെന്ന്‌ ഇന്നു തീരുമാനിച്ചേക്കും.