ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കത്ത് താൻ അയച്ചത് തന്നെയാണെന്നും അതിൽ ഉറച്ചുനിൽക്കുന്നെന്നും സംവിധായകൻ കമൽ. കഴിഞ്ഞദിവസമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമൽ മന്ത്രി എകെ ബാലന് അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഈ കത്ത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കമൽ രംഗത്തെത്തിയത്. ഇടതുപക്ഷ മൂല്യം നിലനിർത്താൻ ഇടത് അനുഭാവികളായ നാല് പേരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കമൽ മന്ത്രി എകെ ബാലന് കത്തയച്ചത്.

ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിൽ ഊന്നിയ സാംസ്‌കാരിക പ്രവർത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാർ. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇത് സഹാകയകരമായിരിക്കുമെന്നാണ് കമൽ കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം എന്നല്ല ഉദ്ദേശിച്ചതെന്നും ചിലർ തുടരുന്നത് ഗുണം ചെയ്യും എന്നതിനാലാണ് കത്തയച്ചതെന്നും കമൽ വിശദീകരിക്കുന്നു. കത്ത് അടഞ്ഞ അധ്യായമാണെന്നും വളരെ മുമ്പാണ് ഈ കത്തയച്ചതെന്നും കമൽ വ്യക്തമാക്കി. കത്തയച്ചത് വ്യക്തപരമാണ്. അതിനാൽ തന്നെ കത്തിൽ താൻ ഉറച്ചുനിൽക്കുന്നു. എന്നാൽ കത്തിലെ ഇടതുപക്ഷം എന്ന പരാമർശം ജാഗ്രത കുറവ് മൂലം സംഭവിച്ചതാണെന്നും കമൽ വ്യക്തമാക്കി. നെഹ്‌റു പോലും ഇടതുചായ്‌വുള്ളയാൾ ആണെന്ന് കോൺഗ്രസുകാർ മനസിലാക്കണമെന്നും കമൽ ചൂണ്ടിക്കാട്ടി.

അടിയന്തര പ്രമേയ നോട്ടീസ് ചർച്ചയ്ക്കിടെയാണ് രമേശ് ചെന്നിത്തല കത്ത് പുറത്തുവിട്ടത്. കത്ത് പുറത്തുവന്നതോടെ കമലിനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.