അച്ഛന്റെ കൊലയാളിയുടെ മരണം അറിഞ്ഞിട്ടും സന്തോഷിക്കാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ പ്രഫ. കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ 20 വയസുകാരന്‍ മകന്റെ മാനസികാവസ്ഥയെ കുറിച്ച് കൗശിക് ബസു ചോദിച്ചു.

രണ്ട് വര്‍ഷത്തോളം എന്റെ അച്ഛനെ കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാര്‍ഥത്തില്‍ തോളില്‍ നിന്നിറക്കി വച്ചു. എന്തിന്? എന്ന ചോദ്യം എന്റെ മനസില്‍ വന്നു- രാഹുല്‍ പറയുന്നു.

അച്ഛനെ കൊന്നയാള്‍ ശ്രീലങ്കയിലെ ബീച്ചില്‍ മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു, എനിക്ക് വളരെ വേദന തോന്നി. ഞാനോര്‍ത്തത് എന്റെ അച്ഛനെയാണ്. ഞാന്‍ അച്ഛനെ നോക്കിയ പോലെ മറ്റൊരാള്‍ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?

അയാളും ഒരു അച്ഛനല്ലേ എന്ന് ഞാന്‍ ചിന്തിച്ചു. പ്രഭാകരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ എന്റെ സഹോദരിയെ പ്രിയങ്കയെ വിളിച്ചു. എനിക്കിതില്‍ സന്തോഷം തോന്നുന്നില്ല. ഞാന്‍ വല്ലാതെ അസ്വസ്ഥനാണ്. എന്തിനാണ് അയാളോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഞാന്‍ പ്രിയങ്കയോട് ചോദിച്ചു. ഞാനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.’ രാഹുല്‍ പറയുന്നു.

നേരത്തേയും തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. മൂന്നു പതിറ്റാണ്ടായി ജയില്‍ ശിക്ഷയനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭാ ആവശ്യപ്പെട്ടിരുന്നു.

പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിലെ പ്രതികള്‍. നേരത്തെ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.