മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പുറത്തെത്തിയ ചിത്രം വന്‍ ഹിറ്റ് ആയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രം കണ്ട ശേഷം ഡോ. ദിവ്യ ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

അന്നും ഇന്നും മനസിലാകാത്ത ഒരു കാര്യം. എന്ത് കൊണ്ടാണു മിക്ക സ്ത്രീകളും അവരുടെ പ്രൈവസിയില്‍ എന്ന് കരുതുന്ന ഇടങ്ങളില്‍ കുളിക്കുമ്പോഴോ വസ്ത്രം മാറുമ്പോഴോ ഏതെങ്കിലും ഒരുത്തന്‍ ഒളിഞ്ഞെടുക്കുന്ന ക്ലിപ്പിനെ ഭയക്കുന്നത് ? അവരവിടെ ഒരു കുറ്റവും ചെയ്യുന്നില്ല. വീട്ടുകാരും നാട്ടുകാരും ഇവരെ എന്തിന് കുറ്റപെടുത്തുന്നെന്നും. ഇതെടുക്കുന്നവര്‍, അത് പ്രചരിച്ച് രസിക്കുന്നവര്‍ , മാത്രമാണ് അവിടെ കുറ്റക്കാര്‍.-ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ദൃശ്യം ഇറങ്ങിയപ്പോള്‍ എല്ലാവരും സൂപ്പര്‍ ആണെന്നും പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകളും ചര്‍ച്ചകളും ആയിരുന്നു. അത് കൊണ്ട് മിണ്ടാതിരുന്നു. സിനിമ അത്ര ഇഷ്ടപെട്ടിരുന്നില്ല. ജോര്‍ജ്ജ് കുട്ടിയുടെ ബുദ്ധിയല്ല ഇഷ്ടപെടാതിരുന്നത്. എന്നാല്‍ ആ സംഭവവികാസങ്ങളിലേക്ക് നയിച്ച കാതലായ ഒളിഞ്ഞെടുത്ത ക്ലിപ്പ് കുട്ടിയുടെ മാതാവ് പോലും കൈകാര്യം ചെയ്ത രീതി തീര്‍ത്തും പിടിച്ചിരുന്നില്ല. മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്നുള്ള ഭയം ആണു അവസാനം കൊലപാതകത്തില്‍ വരെ എത്തിയത്.

അന്നും ഇന്നും മനസിലാകാത്ത ഒരു കാര്യം. എന്ത് കൊണ്ടാണു മിക്ക സ്ത്രീകളും അവരുടെ പ്രൈവസിയില്‍ എന്ന് കരുതുന്ന ഇടങ്ങളില്‍ കുളിക്കുമ്പോഴോ വസ്ത്രം മാറുമ്പോഴോ ഏതെങ്കിലും ഒരുത്തന്‍ ഒളിഞ്ഞെടുക്കുന്ന ക്ലിപ്പിനെ ഭയക്കുന്നത് ? അവരവിടെ ഒരു കുറ്റവും ചെയ്യുന്നില്ല. വീട്ടുകാരും നാട്ടുകാരും ഇവരെ എന്തിന് കുറ്റപെടുത്തുന്നെന്നും. ഇതെടുക്കുന്നവര്‍, അത് പ്രചരിച്ച് രസിക്കുന്നവര്‍ , മാത്രമാണ് അവിടെ കുറ്റക്കാര്‍.

അഞ്ചാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സ്വന്തം വീട്ടില്‍ സ്വന്തം മുറിയിലെ ബാത്രൂമില്‍ കുളി കഴിഞ്ഞ് തുവര്‍ത്തി നില്‍ക്കുമ്പോള്‍ കര്‍ട്ടനും കൊതുകുവല നെറ്റിനും അപ്പുറത്ത് കാല്‍പെരുമാറ്റം വ്യക്തമായി മനസിലായപ്പോള്‍ അങ്ങോട്ട് പോയി കര്‍ട്ടന്‍ മാറ്റി നോക്കുകയാണു ചെയ്തത്. ആരോ ഓടി പോകുന്ന ശബ്ദം വ്യക്തമായി കേട്ടപ്പോള്‍ മുറി തുറന്ന് ഡാഡിയോട് ആരോ ഒളിഞ്ഞ് നോക്കി, ഓടി പോയി ആളെ പിടിക്കാനാണു ഉറക്കെ പറഞ്ഞത്. തോര്‍ത്ത് മാത്രം ഉടുത്തിരുന്നത് കൊണ്ടാണു ഞാന്‍ വീടിന് പുറത്തോട്ട് ഓടാതിരുന്നത്. അന്ന് ആളെ കിട്ടാത്തതില്‍ ദേഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം ആളെ പിടിച്ചു രണ്ട് വീടപ്പുറത്ത് മുകളിലത്തെ നിലയില്‍ സണ്‍ ഷേഡില്‍ ഇരുന്ന് ഒളിഞ്ഞ് നോക്കുന്ന ആളെ താഴെ വഴിയില്‍ കൂടെ പോയ ആള്‍ കണ്ട് ആളെ കൂട്ടി വളഞ്ഞിട്ട് പിടിച്ചു. വീടിനടുത്ത വര്‍ക്ക് ഷോപ്പിലെ പയ്യന്‍. പിടിച്ച് രണ്ട് തല്ലു കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷം. അല്ലാതെ അവന്‍ എന്തേലും മൊബെയിലില്‍ പിടിച്ചോ ആര്‍ക്കെങ്കിലും കൊടുത്തോ എന്നൊന്നും ഇപ്പോഴും മൈന്‍ഡ് ചെയ്യുന്നില്ല. വേറെ പണിയില്ലേ. ഇവന്മാരോട് ഓണ്ട്രാ പറയണം. അല്ലാതെ ഇവന്മാരെ പോലുള്ളവരെ പേടിച്ച് കരഞ്ഞ് ജീവിച്ച് ജീവിതം കളയാന്‍ ഒരു പെണ്ണുങ്ങളും നില്‍ക്കരുത്. ദ്യശ്യം 2 ഇഷ്ടപെട്ടു