സ്‌കൂള്‍ ഫണ്ടിംഗില്‍ വര്‍ധനവ് വരുത്തിയതായി അവകാശ വാദമുന്നയിച്ച പുതിയ വിദ്യാഭ്യാസ സെക്രട്ടറി പ്രസ്താവന പിന്‍വലിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്റിന്റെ പ്രസ്താവന തെറ്റാണെന്ന് ഔദ്യോഗിക സ്റ്റാറ്റിറ്റിക്‌സ് നിരീക്ഷണ സമിതി കണ്ടെത്തി. രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന ഫണ്ടില്‍ ചെറിയ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവനയും തെറ്റായ അവകാശ വാദമാണെന്ന് നിരീക്ഷകര്‍ പറയുന്നു. 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഔദ്യോഗിക കോമണ്‍സ് രേഖകള്‍ തിരുത്തിയിട്ടുണ്ട്. സെക്രട്ടറിയുടെ തന്നെ പ്രസ്താവനയില്‍ കൃത്യത പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും പൊതു ചര്‍ച്ചകളില്‍ നടത്തുന്ന പ്രസ്താവനകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും ലേബര്‍ പാര്‍ട്ടി ആരോപിച്ചു.


സ്‌കൂള്‍ ഫണ്ടിംഗ് രീതികള്‍ രൂക്ഷമായ പ്രതിസന്ധി നേരിടുകയാമെന്ന് ലേബര്‍ പാര്‍ട്ടി എംപി കോമണ്‍സില്‍ പ്രസ്താവിച്ചതിന് വിദ്യഭ്യാസ സെക്രട്ടറി തെറ്റിധാരണ പരത്തുന്ന മറുപടി നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സമീപകാലത്തൊന്നും നല്‍കാത്തത് അത്രയും ഫണ്ടുകള്‍ രാജ്യത്തെ സ്‌കൂളുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതായി സെക്രട്ടറി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന തുകയില്‍ വര്‍ധവ് ഉണ്ടായതായി നമുക്കെല്ലാവര്‍ക്കും അറിയാം. നാഷണല്‍ ഫോര്‍മുല ഉപയോഗപ്പെടുത്തി രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന ഫണ്ടില്‍ ചെറിയ വര്‍ധനവെങ്കിലും കാണാന്‍ കഴിയുമെന്ന് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫണ്ടില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും സെക്രട്ടറിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.

സ്‌കൂള്‍ ഫണ്ടുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യം കാലങ്ങളായി നിരസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിര്‍ദേശങ്ങളിലൊന്നാണ്. എന്നിട്ടും ഫണ്ടുകളില്‍ വര്‍ധനവുണ്ടായി എന്ന സെക്രട്ടറിയുടെ പ്രസ്താവന അതീവ നിരാശാജനകമാണെന്ന് ലേബര്‍ എജ്യൂക്കേഷന്‍ വക്താവ് ആഞ്ചല റൈനര്‍ പറഞ്ഞു. തെറ്റായ പ്രസ്താവന ആവര്‍ത്തിച്ചാല്‍ അത് പിന്നീട് ശരിയായി മാറില്ലെന്ന് സെക്രട്ടറി ഓര്‍ക്കണമെന്നും റൈനര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഫണ്ടില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ലെന്നും 2020 വരെ ഫണ്ട് വിതരണം വര്‍ധിപ്പിക്കേണ്ടതില്ലെന്നും നേരത്തെ തീരുമാനിച്ചിരുന്നതായി യുകെ സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി ചെയര്‍മാന്‍ സര്‍ ഡേവിഡ് നോര്‍ഗ്രോവ് സാക്ഷ്യപ്പെടുത്തുന്നു. ഔദ്യോഗിക രേഖകളില്‍ വന്ന പിഴവാണ് ഫണ്ട് വര്‍ധിപ്പിച്ചുവെന്ന് പ്രസ്താവനയ്ക്ക് പിന്നിലെന്നും അത് തിരുത്താന്‍ നിര്‍ദേശം നല്‍കിയതായും ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ തങ്ങളോട് വ്യക്തമാക്കിയതായി ലേബര്‍ നേതാവ് മിസ് റൈനര്‍ക്ക് അയച്ച കത്തില്‍ സര്‍ ഡേവിഡ് പറയുന്നു.