സ്വന്തം ലേഖകൻ

മാരകവിഷം കുത്തിവെച്ചു വധശിക്ഷ നടത്താൻ വിധിക്കപ്പെട്ട പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്നും, തന്നെ എന്തിനാണ് സ്റ്റേറ്റ് വധശിക്ഷയ്ക്ക് വിധിച്ചത് എന്ന് മനസ്സിലാക്കാനുള്ള മാനസികാരോഗ്യം ഇല്ലെന്നും വാദിച്ചാണ് വധശിക്ഷ മാറ്റിവെച്ചത്. 52 കാരിയായ ലിസയ്ക്ക് വധശിക്ഷ വിധിച്ചിരുന്നത് ചൊവ്വാഴ്ച (ജനുവരി 12) ആയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഏക സ്ത്രീയാണ് ഇവർ. ഇന്ത്യാനയിലെ ടെറെ ഹൌടെ ഫെഡറൽ ജയിലിലാണ് ലിസ ഇപ്പോൾ കഴിയുന്നത്.

ജഡ്ജ് ജെയിംസ് പാട്രിക് പ്രതിക്ക് വധശിക്ഷയുടെ കാരണമോ, നിയമവശങ്ങളോ മനസ്സിലാക്കാനുള്ള മാനസിക നിലവാരം ഇല്ല എന്ന വാദം അംഗീകരിക്കുകയായിരുന്നു. ഒപ്പം തന്നെ സുപ്രീംകോടതി ഇടപെടലുകൾ ഇല്ലാതിരുന്നാൽ ട്രംപ് വൈറ്റ് ഹൗസ് വിടും വരെ വധശിക്ഷകൾ മാറ്റിവെക്കാൻ ആണ് സാധ്യത. അമേരിക്കയിൽ 70 കൊല്ലങ്ങൾക്കപ്പുറം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിതയാണ് ലിസ.

കൻസാസിലെ സ്വന്തം വീട്ടിൽ നിന്ന് 170 മൈൽ അകലെയുള്ള സ്കിഡ്മോറിൽ, 2004 ഡിസംബറിൽ പൂർണ്ണ ഗർഭിണിയായിരുന്ന ഡോഗ് ബ്രീഡർ ബോബി ജോ സ്റ്റിന്നെറ്റിനെ സന്ദർശിക്കാൻ ലിസ എത്തിയിരുന്നു. എന്നാൽ പട്ടിക്കുട്ടിയെ വാങ്ങാൻ എന്ന വ്യാജേന എത്തിയ ലിസ 23കാരിയായ ബോബിയുടെ കഴുത്തിൽ കയറിട്ട് കുരുക്കിയതിനു ശേഷം കൈവശമുണ്ടായിരുന്ന കത്തികൊണ്ട് വയറു കീറി സിസേറിയൻ നടത്തി, പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെയുംകൊണ്ട് കടന്നുകളയുകയായിരുന്നു.

സ്വന്തമായി നാലു മക്കളുള്ള ലിസ രണ്ടുപേരെ തനിക്കൊപ്പം വിട്ടുകിട്ടാനായാണ് ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തതെന്ന് സമ്മതിച്ചിരുന്നു. പ്രസവ കിറ്റിന് ഓർഡർ നൽകിയിരുന്നതായും, സിസേറിയൻ ചെയ്യേണ്ടതെങ്ങനെ എന്ന് കമ്പ്യൂട്ടറിൽ സെർച്ച് ചെയ്തിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

അതേസമയം സംഭവം നടക്കുന്ന കാലയളവിൽ ലിസ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പ്രതിയുടെ മാനസികനില തകരാറിലായിരുന്നെന്നും വക്കീൽ കെല്ലി ഹെൻറി കോടതിയോട് പറഞ്ഞു