കർഷക പ്രക്ഷോഭം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പങ്കെടുത്തില്ല. ഇതേതുടർന്ന് കർഷകർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിവാദമായ കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

കൃഷിമന്ത്രിക്ക് പകരം കേന്ദ്ര കാർഷിക സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ, കൃഷി മന്ത്രി പങ്കെടുത്താൽ മാത്രമേ യോഗവുമായി മുന്നോട്ടുപോകൂവെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.

കർഷകനെ കുത്തകകളുടെ അടിമയാക്കുന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്നങ്ങളെ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കർഷക സംഘടനകളുടെ കൂട്ടായ്മ നേരത്തെ ചർച്ചക്ക് പങ്കെടുക്കാനില്ലെന്ന് അറിയിച്ചിരുന്നു.