മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കോടതിയിമുറിയില്‍ വെച്ച് ആക്രമിച്ച് പിതാവ്. യു.എസ്.എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം ചെയ്തത്. കേസില്‍ ഇരകളുടെ വാദം പൂര്‍ത്തിയാകുന്ന ദിവസമായ വെള്ളിയാഴ്ചയാണ് സംഭവം.

മൂന്നു പെണ്‍മക്കളെയും പീഡിപ്പിച്ച രോഷത്തിലായിരുന്നു പിതാവ് ലാരിയെ ആക്രമിച്ചത്. അഞ്ചു മിനിറ്റ് ഇയാളെ തനിച്ച് ഈ കോടതിമുറിയില്‍ തനിക്ക് വിട്ടുതരൂ എന്ന് ജഡ്ജിയോട് പറഞ്ഞശേഷം ലാരിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീട് മൂന്നു പൊലീസുകാരെത്തി പിതാവിനെ പിടിച്ചുമാറ്റുകയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും നിമിഷങ്ങള്‍ക്കകം വിട്ടയക്കുകയുമായിരുന്നു. തന്റെ മക്കളെ പീഡിപ്പിച്ചയാളെ കണ്ടപ്പോള്‍ നിയന്ത്രണംവിട്ടതായും അതിന് കോടതിയോട് നൂറുതവണ ക്ഷമ ചോദിക്കുന്നതായും പിതാവ് പറഞ്ഞു.

ലാരിക്കെതിരെ ബാലലൈംഗിക പീഡനകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഏകദേശം 25 മുതല്‍ 40 വരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന അധികകുറ്റവും ലാരിക്കെതിരെ കോടതി ചുമത്തിയിട്ടുണ്ട്.

നിരവധി ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കളടക്കം 265ഓളം വനിത അത്‌ലറ്റുകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോടതിയില്‍ നിരവധിപേര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തു.