കൽപ്പറ്റ∙ വയനാട്ടിലെ ലക്കിടിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിൽ പൊലീസിനെ കുരുക്കിലാക്കി ഫൊറൻസിക് റിപ്പോർട്ട്. ജലീൽ വെടിയുതിർത്തിരുന്നില്ല എന്നാണ് ഫൊറൻസിക് പരിശോധനാ ഫലം. പൊലീസ് പരിശോധനയ്ക്ക് അയച്ച തോക്കിൽനിന്ന് വെടിയുതിർത്തിട്ടില്ലെന്നാണ് കണ്ടെത്തൽ. ജലീലിന്റെ വലതുകൈയിലും വെടിമരുന്നിന്റെ അംശമില്ല. ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണങ്ങൾ വീണ്ടും ഉയരുകയാണ്.

2019 മാർച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവൻ എന്ന സ്വകാര്യ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഉടമയോടു പണം ആവശ്യപ്പെട്ടുവെന്നും ഇതു വാക്കുതർക്കത്തിൽ കലാശിച്ചുവെന്നും വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസും തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളെ നേരിടുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.