സ്വന്തം ലേഖകൻ

നോർത്ത് ഫ്രാൻസിലെ തീരത്തോട് അടുത്ത സ്ഥലത്ത് ബോട്ടുമുങ്ങി നാല് അഭയാർത്ഥികൾ കൂടി മരിച്ചു. ഡൺകിർക്കിൽ ബോട്ട് കണ്ടെത്തിയ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും ഒരു പുരുഷനും ഒരു സ്ത്രീയുമാണ് ബോട്ടിലുണ്ടായിരുന്നത്. “ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്കൊപ്പമാണ് തന്റെ ചിന്തകൾ എന്ന് യുകെ പ്രൈംമിനിസ്റ്റർ ബോറിസ് ജോൺസൺ പ്രതികരിച്ചു. ” ഫ്രാൻസിന് അന്വേഷണത്തിനാവശ്യമായ സകല സഹായ സന്നദ്ധതയും തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും,നിരാലംബരായ വ്യക്തികളെ ഇത്തരത്തിൽ അപകടകരമായ യാത്രയ്ക്ക് പറഞ്ഞ് വിടുന്ന ഹൃദയമില്ലാത്ത ക്രിമിനലുകളെ എത്രയും പെട്ടെന്ന് കണ്ടെത്തി ശിക്ഷിക്കണമെന്നും” ജോൺസൺ കൂട്ടിച്ചേർത്തു.

രാവിലെ 9. 30 ന് ഫ്രഞ്ച് തീരത്തുനിന്ന് രണ്ട് കിലോമീറ്റർ മാറി സഞ്ചരിക്കുകയായിരുന്ന സെയിൽ ബോട്ടാണ് ആദ്യം വെസ്സൽ മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഫ്രഞ്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നാല് ഫ്രഞ്ച് വെസ്സലുകൾ ഒരു ബെൽജിയൻ ഹെലികോപ്റ്റർ, ഒരു ഫ്രഞ്ച് മീൻപിടുത്ത ബോട്ട് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഇംഗ്ലീഷ് ചാനലിലെ കാലാവസ്ഥ വളരെ മോശമാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡൺകിർക്കിലെ പബ്ലിക് പ്രോസിക്യൂട്ടർ യാനം മുങ്ങാനുണ്ടായ കാരണം കണ്ടെത്താൻ ഉത്തരവിട്ടിട്ടുണ്ട്.

ചാനലിലൂടെ ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ തടയാൻ ഫ്രാൻസ് യാതൊന്നും ചെയ്യുന്നില്ലെന്ന് യുകെ മുൻപ് തന്നെ ആരോപിച്ചിരുന്നു. ഫ്രഞ്ച് മണ്ണിലേക്ക് അവരെ സ്വീകരിച്ചാൽ അവർ ഇത്തരത്തിലൊരു അപകടംപിടിച്ച സാഹസികതയ്ക്ക് മുതിരില്ലെന്നും മുൻപുതന്നെ അഭിപ്രായം ഉയർന്നിരുന്നു. ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ചാനൽ അഭയാർത്ഥികൾക്ക് സഞ്ചരിക്കാൻ ആവാത്ത വിധത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

ഡൺകിർക്കിലെയും കലൈസിലെയും മനുഷ്യക്കടത്തുകാർ തങ്ങളുടെ ഇടപാടുകാരോട് ഇത് അറിയിക്കുകയും ചെയ്തതാണ്. ലേബർ എംപിയും ഹോം അഫയേഴ്സ് ചെയർമാനുമായ കൂപ്പർ ” മറ്റുള്ളവരുടെ ഗതികേടിനെ ദുരുപയോഗം ചെയ്യുന്ന ക്രിമിനലുകളെ നിശിതമായി വിമർശിച്ചു.

” കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന ചാനലിനെ പറ്റി ഫ്രാൻസിലും യുകെയിലും അധികാരത്തിലിരിക്കുന്നവർ കണ്ണു തുറക്കണം എന്ന് ചാരിറ്റി കെയർ ഫോർ കലൈസ് പറഞ്ഞു. ഇത്തരത്തിലുള്ള ജനങ്ങൾക്ക് അഭയാർഥികളായി തങ്ങാനുള്ള അനുമതി യുകെ കൊടുക്കണമെന്നും, പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും അവർ ആവശ്യപ്പെട്ടു.