ലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പുനരുദ്ധാരണം ലക്ഷ്യമാക്കി ഗവൺമെൻറ് പ്രഖ്യാപിച്ച പല പദ്ധതികളിലെയും തട്ടിപ്പുകൾ മലയാളം യുകെ ഇതിനോടകം വെളിയിൽ കൊണ്ടുവന്നിരുന്നു. തൊഴിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് തൊഴിൽ നഷ്ടപ്പെട്ടവർക്ക് 80 ശതമാനം സർക്കാർ വേതനം ഗവൺമെൻറ് നൽകാൻ തീരുമാനിച്ചതിലെ തട്ടിപ്പുകളും ബിസിനസ് സ്ഥാപനങ്ങൾക്ക് ഗവൺമെൻറ് ഗ്രാൻഡുകൾ നൽകുന്നതുമായിട്ട് ബന്ധപ്പെട്ട് ചിലർ നടത്തുന്ന തരികിടകളും ഇതിൽ ഉൾപ്പെടുന്നു . എന്നാൽ സാമ്പത്തിക പുനരുദ്ധാരണത്തിനായിട്ട് ഗവൺമെൻറ് പ്രഖ്യാപിച്ച ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് പദ്ധതിയിലെ തട്ടിപ്പിനെ കുറിച്ചുള്ള കഥകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ തട്ടിപ്പിലെ നായകൻ ഏഷ്യൻ വംശജനായ യുകെയിലെ കോടീശ്വരനാണ്.

പ്രമുഖ ടേക്ക്അവേ പിസ്സ ചെയിൻ വ്യവസായി 250,000 പൗണ്ടിൽ കൂടുതൽ നികുതിദായകരുടെ പണം മോഷ്ടിച്ചതായി റിപ്പോർട്ട്, വ്യാജ ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് വൗച്ചറുകൾ നൽകിയാണ് എച്ച് എം ആർ സിയിൽ നിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. 61 പപ്പ ജോണിന്റെ ഫ്രാഞ്ചൈസി റെസ്റ്റോറന്റുകളുടെ ഉടമയായ റഹീൽ ചൗധരി, സർക്കാർ പദ്ധതി നടക്കുമ്പോൾ ആയിരക്കണക്കിന് ‘ഫാന്റം കവറുകൾ’ റെക്കോർഡുചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

യുഎസ് ഭീമന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളാണ് യുകെയിൽ ഇദ്ദേഹത്തിനുള്ളത്. ബിസിനസ്സുകളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് പദ്ധതിയിൽ അദ്ദേഹത്തിന്റെ മിക്ക റെസ്റ്റോറന്റുകളും ഓഫറിന് പോലും യോഗ്യരല്ല. അവയ്ക്ക് ടേക്ക് അവെയും ഡെലിവറിയും മാത്രമായിരുന്നു സൗകര്യമുണ്ടായിരുന്നത്. പദ്ധതിയിൽ ടേക്ക് അവെകൾക്ക് പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. പദ്ധതിയിൽ പങ്കെടുക്കരുതെന്ന് ചൗധരിയോട് പാപ്പ ജോണിന്റെ ഹെഡ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ധാരാളം വ്യാജ ഓർഡറുകൾ നൽകിയതിന് ചൗധരി മാനേജർമാർക്ക് ബോണസ് വാഗ്ദാനം
നൽകിയിരുന്നതായും കണ്ടെത്തി. എന്നാൽ എതിർപ്പ് ഉന്നയിച്ച തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ചില ജീവനക്കാർ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ സാമ്പത്തിക വിദഗ്ധർ ഈ അഴിമതി ‘മഞ്ഞുമലയുടെ അഗ്രം’ ആണെന്ന് മുന്നറിയിപ്പ് നൽകി, സർക്കാർ കൊറോണ വൈറസ് പദ്ധതികൾ എത്ര എളുപ്പത്തിൽ തട്ടിപ്പിന് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണിതെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രമുഖ ദേശീയ മാധ്യമമായ ഡെയിലി മെയിലാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ എച്ച് എം ആർ സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.