സോഷ്യല്‍ മീഡിയ

ഇന്നത്തെ കേരളത്തിലെയും , ഇന്ത്യയിലെയും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും , രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുന്ന രക്തസാക്ഷികളെക്കുറിച്ചും പ്രതിപാദിക്കുന്ന  ” നീയെന്ത് നേടി ……? ” എന്ന പേരില്‍  ദൈവത്തിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശരിക്കും അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. രക്തസാക്ഷിയായി പരലോകത്ത് ചെന്ന ഒരു രക്തസാക്ഷിയോട്  ദൈവം ചോദിച്ച ചോദ്യങ്ങളും അതിന് രക്തസാക്ഷി നല്‍കുന്ന മറുപടിയും ഏറെ ചിന്തിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ നല്ല ഫേസ്ബുക്ക് പോസ്റ്റ്‌ ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

 

നീയെന്ത് നേടി ……?
××××××××××××××××××

രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .

നീയാണോ പുതിയ രക്തസാക്ഷി ? ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?

അയാൾ തല താഴ്ത്തി പറഞ്ഞു . അതെ .

ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?

ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .

ഉം … ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായി ആര് വരും ..?

ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ… ഒരു കാഴ്ച്ച കാണിച്ചു തരാം .

അയാൾ ദൈവത്തെ പിന്തുടർന്നു .

മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .

ആ കാണുന്നതെന്താണ് ..?

അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .

എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .

ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.

അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .

ശവമടക്ക് കഴിഞ്ഞ തന്റെ വീട് , മൂകമായ ചുറ്റുപ്പാട് , ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു.  വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി  മകൾ ..,

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു . ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.

അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .

അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ . ദു:ഖം തളം കെട്ടിയ കണ്ണുകൾ .

തന്റെ മകൾ അമ്മയോടെന്തോ ചോദിക്കുന്നു. അയാൾ ചെവികൾ കൂർമ്മിച്ചു .,

അമ്മെ , എന്റെ അച്ഛനെവിടെ ?

അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി .. പുറകെ ഭാര്യയുടെ നിലവിളിയും .

ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമേ നോക്കാൻ കഴിഞ്ഞുള്ളു .

വലിച്ചിട്ട ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .

അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തോ തിരയുന്നു . നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.

നീയെന്തു നേടി …?

ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖ കാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .

നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ …?

ഇല്ല … അയാൾ വാവിട്ടു കരഞ്ഞു.

പ്രായം തളർത്തിയ ചുമലുകൾ , ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും , രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതുകൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല …. ഇല്ല ഞാൻ കരയില്ല …,

അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .

നീയെന്ത് നേടി ….? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും …?

അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .

ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .

അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,

നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും , കാറുകളും . സുഖസൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .

ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .

നീ എന്തു നേടി …?

അയാൾ ദൈവത്തെ ദയനീയമായി നോക്കി .

വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .

നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ …?

ഉത്തരമില്ല ..,

കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും , ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?

ഉത്തരമില്ല …,

നിങ്ങൾ അണികൾ തമ്മിൽ തല്ലുന്നു , മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ നേതാക്കന്മാർ വാക്കിലൂടെ ., അല്ലാതെ തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?

ഉത്തരമില്ല ..,

രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..?

ഉത്തരത്തിന് പകരം കണ്ണുനീർ നികത്താന്‍ പറ്റാത്ത വിടവുകളിലേക്ക് ഒലിച്ചിറങ്ങി ……

ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഡ്ഢികൾ . ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.

ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു. ആ മഴ അയാളുടെ വീടിനെയും നനച്ചുകൊണ്ടിരുന്നു .

ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ….

നീയെന്ത് നേടി …???

നീയെന്ത് നേടി …???

നീയെന്ത് നേടി …???