മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഹൈക്കോടതി ജാമ്യം നിഷേധിച്ചയുടനെ തുടർന്ന് എൻഫോഴസ്മെന്റ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികില്‍സയിൽ ഇരിക്കെയാണ് ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ട് ഇ ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു കൊണ്ടുപോകുകയായിരുന്നു. ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.

വഞ്ചിയൂർ ആശുപത്രിയിലെ ഡോക്ടറുമായി ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചർച്ച നടത്തിയതിന് ശേഷമാണ് കസ്റ്റഡിയിലെടുക്കുന്നതായി ഇഡി ശിവശങ്കറിനെ അറിയിച്ചത്.ജസ്റ്റീസ് അശോക് മേനോനാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകമാണ് ശിവശങ്കർ കസ്റ്റഡിയിലായിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളി ഉടൻ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളി ഉടൻ മറ്റൊരു നിയമ സാധ്യതയ്ക്കും സമയം നൽകാതെ ചടുലമായ നീക്കങ്ങളാണ് ഇഡി നടത്തിയത്.

ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിൽ ശിവശങ്കറിന് സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരൻ ആണെന്നായിരുന്നു ഇഡിയുടെ വാദം.കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരിരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് സംസ്ഥാന സർക്കാരിന് തിരിച്ചടിയായിരിക്കയാണ്. സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ചതിന് ശേഷം അത് വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചിരുന്നുവെന്നതടക്കമുള്ള തെളിവുകൾ അടക്കം കേന്ദ്ര ഏജൻസികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണ് ശിവശങ്കറിനുള്ളതെന്നും അന്വേഷണ ഏജൻസികൾ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നത് കളവാണെന്നുമായിരുന്നു കോടതിയിൽ കസ്റ്റംസ് പറഞ്ഞത്. വൻ തോതിലുള്ള കമ്മീഷനാണ് ശിവശങ്കറിന് ലഭിച്ചതെന്നും കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നത്. എന്നാൽ അന്വേഷണ ഏജൻസികൾ കഥകൾ മിനയുകയാണെന്നായിരുന്നു ശിവശങ്കറിന്റെ വാദം ജാമ്യാപേക്ഷ തള്ളിയതോടെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യ അംഗീകരിക്കുകയായിരുന്നു.

ജൂലൈ മാസത്തിലാണ് സ്വർണക്കടത്ത് പിടിച്ചത്. സ്വപ്ന സുരേഷ് പിടിയിലായതു മുതലാണ് ശിവശങ്കർ ആരോപണ വിധേയനായത്. 100 മണിക്കൂറിലധികം സമയം ശിവശങ്കറിനെ വിവിധ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തത്. ആരോപണത്തെ തുടർന്ന് ജൂലൈ 16നാണ് ശിവശങ്കറിനെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നാല് മാസം പിന്നിടുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐ എ എസിന്റെ കസ്റ്റഡി. നിലവിലെ സൂചനകളില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടാകും. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായുള്ള ശിവശങ്കറിന്റെ ബന്ധം കേസിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് എന്‍ ഐ എ, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍. ഓരോ ഏജന്‍സികളും രണ്ടും അതില്‍ കൂടുതല്‍ തവണയും മണിക്കൂറുകളോളം ഭരണരംഗത്തെ ഏറ്റവും പവര്‍ഫുള്‍ ആയിരുന്ന ഈ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു.

ഓരോ തവണ ചോദ്യം ചെയ്യലിന് വിധേയനായശേഷം മടങ്ങുമ്പോഴും തന്നെ കേസില്‍ കുടുക്കാന്‍ മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും തനിക്കെതിരേ കള്ളക്കഥകള്‍ മെനയുകയാണ് ചെയ്യുന്നതെന്നുമായിരുന്നു ശിവശങ്കറിന്റെ പരാതി. എന്നാല്‍, മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് സമര്‍പ്പിച്ച തെളിവുകള്‍ കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിന് പൂട്ടിട്ടു. അറസറ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെയായിരുന്നു എന്‍ഫോഴ്‌മെന്റിന്റെ നീക്കം. ശിവശങ്കര്‍ പറയുന്നതിലല്ല, അന്വേഷണ ഏജന്‍സികള്‍ പറയുന്നതിലാണ് കാര്യമെന്ന് കോടതിക്ക് പ്രഥമികമായെങ്കിലും ബോധ്യമായെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിലും വ്യക്തമാക്കിയിരിക്കുന്നതും. അതേ സമയം അന്വേഷണ ഏജൻസികൾ നൽകിയ തെളിവുകളുടെ സാധുത കോടതി വിശദാമായി ഈ ഘട്ടത്തിൽ പരിശോധിക്കക പതിവില്ല, എന്നാൽ വേണമെങ്കിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാവുന്ന സംശയങ്ങൾ ശിവശങ്കറിനെതിരെ ഉണ്ടെന്ന് കോടതിയ്ക്കും തോന്നി കാണും. അതിനർത്ഥം ശിവശങ്കർ കുറ്റം ചെയ്തുവെന്നല്ല. സംശയിക്കപ്പെടുന്നുവെന്ന് മാത്രം.

ശിവശങ്കറിന്റെ സുഹൃത്തും സ്വപ്‌നയുടെ ചാര്‍ട്ടേഡ് അകൗണ്ടന്റുമായിരുന്ന വേണുഗോപാലാണ് ഇതിന് സഹായകമായത്. ശിവശങ്കറും വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ് ശിവശങ്കറിനെതിരായ നീക്കങ്ങളിൽ നിർണായകമാകുന്നത്. 2018 നവംബര്‍ മുതലുള്ള സംഭാഷണത്തില്‍ സ്വപ്‌നയ്ക്ക് വേണ്ടി ശിവശങ്കര്‍ ഇടപെട്ടതിന്റെ വിവരങ്ങളാണു സന്ദേശത്തിലുള്ളത്. . പണം ലോക്കറില്‍ സൂക്ഷിക്കുന്നതിനെ കുറിച്ചും എങ്ങനെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം ശിവശങ്കര്‍ വേണുഗോപാലിനെ ഉപദേശിക്കുന്നുണ്ട്. സ്വപ്‌നയുടെ പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വേണുഗോപാല്‍ ഓരോ സമയത്തും ശിവശങ്കറിനെ ബന്ധപ്പെട്ടിരുന്നുവെന്നതും പുറത്തുവന്ന സന്ദേശങ്ങളില്‍ നിന്നു വ്യക്തമാണ്.

കൈക്കൂലിയായി കിട്ടിയ 35 ലക്ഷം രൂപയുമായി സ്വപ്ന, വേണുഗോപാലിനെ കാണാന്‍ എത്തിയത് ശിവശങ്കറിന് ഒപ്പമായിരുന്നു. ഈ പണം ലോക്കറില്‍ വയ്ക്കാനായിരുന്നു സ്വപ്‌നയുടെ നിര്‍ദേശം. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വേണുഗോപാല്‍ സംശയം പ്രകടിപ്പിച്ചതും സ്വപ്‌നയതിനു വിശദീകരണം കൊടുത്തതുമെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു. വേണുഗോപാല്‍ ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റിനോട് സമ്മതിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാല്‍ ഇതേകാര്യം ശിവശങ്കറോട് ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. ശിവശങ്കര്‍ കള്ളം പറയുകയാണെന്നും അന്വേഷണത്തോട് നിസ്സഹകരിക്കുകയാണെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ ഈ സംഭവങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉപയോഗപ്പെടുത്തി.

ജൂണ്‍ 11 ന് സ്വപ്‌ന അറസ്റ്റിലായി പത്തുദിവസത്തിനുശേഷം വേണുഗോപാലുമായി ശിവശങ്കര്‍ നടത്തിയിരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ലോക്കര്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. കസ്റ്റംസ് ചോദ്യം ചെയ്യതിനുശേഷം വേണുഗോപാല്‍ ശിവശങ്കറിനോട് ഇതേക്കുറിച്ച് പറയുന്നുണ്ട്. ലോക്കറിനെ സംബന്ധിച്ചാണ് പ്രധാനമായും ചോദിച്ചതെന്നാണ് വേണുഗോപാല്‍ പറയുന്നത്. മാധ്യമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നാഗര്‍കോവിലേക്ക് പോകാന്‍ ശിവശങ്കര്‍ വേണുഗോപാലിനെ ഉപദേശിക്കുന്നുണ്ട്. ലോക്കര്‍ സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും ലോക്കറുമായി ബന്ധമില്ലെന്നും അന്വേഷണ ഏജന്‍സികളോട് ആവര്‍ത്തിച്ചിരുന്ന ശിവശങ്കര്‍, കള്ളം പറയുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് കോടതിയെ ബോധ്യപ്പെടുത്താന്‍ ഈ സന്ദേശങ്ങള്‍ വഴി കഴിഞ്ഞു. ഇക്കാര്യങ്ങൾ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുന്നതിലേക്ക് നയിച്ചുവെന്ന് കരുതാൻ. സ്വപന സുരേഷുമായി എന്തിന് പണമിടപാട് നടത്തിയെന്ന് ജാമ്യം തള്ളി കോടതി ചോദിക്കുകയും ചെയ്തു.

സ്വപ്‌നയുടെ ആവശ്യപ്രകാരം കൈക്കൂലിയായി കിട്ടിയ പണം ഡോളറാക്കി മാറ്റാന്‍ ശ്രമിച്ച ആക്‌സിസ് ബാങ്ക് മാനേജറുടെ മൊഴിയും ശിവശങ്കറിനെതിരെയുള്ള പ്രധാന തെളിവായി. സ്വപ്‌നയുടെ പണം ഡോളറാക്കി മാറ്റിക്കൊടുക്കാന്‍ ശിവശങ്കറും മാനേജറെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് ബോധ്യമായെന്നാണ് . ഇക്കാര്യം ചോദിച്ചറിയാന്‍ വേണ്ടി കസ്റ്റംസ് ബന്ധപ്പെട്ട സമയത്തായിരുന്നു അദ്ദേഹം ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുന്നതും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതും.

സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞത്. സ്വപ്‌ന സുരേഷ് വെറുമൊരു മുഖം മാത്രമാണെന്നും കരുക്കള്‍ നീക്കിയത് ശിവശങ്കര്‍ ആയിരുന്നുവെന്നും ഇ ഡി കോടതിയോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നുകൊണ്ട് തന്നെ കള്ളക്കടത്ത് സ്വര്‍ണത്തിനുവേണ്ടി ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്ന അതീവ ഗൗരവമായ വിവരവും ഇഡി കോടതിയെ അറിയിച്ചു.വിമാനത്താവളത്തില്‍ പിടിച്ചു വച്ച സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ പലതവണ കസ്റ്റംസ് അധികൃതരെ ശിവശങ്കര്‍ വിളിക്കുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നത് സർക്കാരിനും തിരച്ചടിയാണ്.