ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ ട്രാവൽ മേഖല കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ മുന്നോട്ടു പോകുവാൻ സർക്കാർ സഹായം ആവശ്യമാണെന്ന് ഇൻഡസ്ട്രി മേഖല വൃത്തങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ യുകെയിലേക്ക് വരുന്നവർക്ക് നിർബന്ധമായും ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകുന്നവർക്ക് ഇതിൽ ഇളവുണ്ട്. ഇതോടൊപ്പംതന്നെ യാത്രചെയ്യുന്നവർക്ക് 72 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത റിപ്പോർട്ടും ആവശ്യമാണ്. ട്രാവൽ മേഖലയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

യു കെ യുടെ ഭൂരിഭാഗം ഇടങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ ഉള്ള യാത്ര മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 55761 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. നിയന്ത്രണങ്ങൾ കുറച്ചുകൂടെ കർശനമാക്കുക ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൗത്ത് അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാത്രകൾ നിരോധിക്കുന്നത് ട്രാവൽ ഇൻഡസ്ട്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ ജനങ്ങൾ എല്ലാവരും സാഹചര്യങ്ങൾ മനസ്സിലാക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.