ഹരിയാനയിൽ വിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ നിരന്തരം ബലാസംഗത്തിന് വിധേയമാക്കിയ മന്ത്രവാദി പൊലീസിന്റെ പിടിയിലായി. 120 സ്ത്രീകളെ ഇയാൾ ദുരുപയോഗം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കി. ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നാണ് ബാബ അമര്‍പുരി(60) എന്ന ബില്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി സ്ത്രീകളെ ഇയാൾ തന്റെ ഇംഗിതത്തിന് വിധേയമാക്കിയെങ്കിലും മാനഹാനി ഭയന്ന് ഇതൊന്നും പുറത്തു പറയാൻ ആരും തയ്യാറായിരുന്നില്ല. രണ്ട് സ്ത്രീകളുടെ പരാതിയാണ് മന്ത്രവാദിയെ കുടുക്കിയത്. ലൈംഗിക ബന്ധത്തിനിടയിൽ സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് ഇരകളുടെ ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ കാണിച്ച് സ്ത്രീകളെ വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പലതവണ തന്നെ സന്ദര്‍ശിക്കാന്‍ മന്ത്രവാദി നിര്‍ബന്ധിച്ചുവെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന 120 ഓളം ക്ലിപ്പുകൾ പൊലീസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. വിഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് .എ. എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായ മന്ത്രവാദിയെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതൽ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്