ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

ഈ മാസം 16 നാണ് പ്രജിതയെ കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ഒളിച്ചോട്ടമാണെന്ന് മനസ്സിലായത്.

ആലപ്പുഴയില്‍നിന്നു പോലീസ് ഇരുവരെയും കണ്ടെത്തി. മകളെ ഏറ്റെടുത്തു ജീവിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പ്രജിത മൊഴി നല്‍കിയിരുന്നു.

അതോടെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു പ്രജിതയ്ക്കെതിരേയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിനു കാമുകനെതിരേയും കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.