ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്റ്റാമ്പ്‌ ഡ്യൂട്ടി ഹോളിഡേ പ്രയോജനപ്പെടുത്താൻ ജനങ്ങൾ ഒരുങ്ങിയതോടെ ലണ്ടനിലെ ഭവന വില ജനുവരിയിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ വർഷം ആദ്യത്തെ ലോക്ക്ഡൗണിനുശേഷം വിപണി വീണ്ടും തുറന്നപ്പോൾ മുതൽ വിലകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വീടിന്റെ ശരാശരി വില മാസത്തിൽ 0.1 ശതമാനം ഉയർന്ന് 501,320 പൗണ്ടിലെത്തി. വാർഷിക നിരക്ക് 5.3 ശതമാനം വർധിച്ചു. ഏതൊരു ഇടപാടിന്റെയും ആദ്യത്തെ 500,000 പൗണ്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനുള്ള ചാൻസലർ റിഷി സുനക്കിന്റെ തീരുമാനമാണ് വീട് വിപണിക്ക് ഊർജം പകർന്നത്. ബജറ്റിന് ശേഷം വിൽപ്പന വില 99.4 ശതമാനമായി ഉയർന്നുവെന്നും ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ ഇത് 97.6 ശതമാനമായിരുന്നുവെന്നും ലണ്ടൻ എസ്റ്റേറ്റ് ഏജന്റുമാരുടെ മാനേജിംഗ് ഡയറക്ടർ ജെയിംസ് പെൻഡെൽട്ടൺ പറഞ്ഞു.

ഭവന വിപണി ഈ വർഷം ശക്തമായ നിലയിലാണ് ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും വിലകൾ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലണ്ടനിൽ ആവശ്യം ഏറുന്നതിനാൽ തന്നെ വിൽപ്പന വിലകൾ പ്രതീക്ഷകൾക്കും മീതെയാണ്. വാങ്ങുന്നവർ മാർച്ച് അവസാനിക്കുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാനുള്ള തിരക്കിലായിരിക്കുന്നതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കണ്ട നിലയിൽ നിന്ന് ത്വരിതപ്പെടുകയുണ്ടായി.