ഉപഭോക്താക്കളെ ഏറ്റവും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ് എങ്ങനെ ബ്രോഡ്ബാന്റ്, ടിവി, മൊബൈല്‍ കണക്ഷനുകള്‍ പിഴകൂടാതെ വിച്ഛേദിക്കാമെന്നത്. സാധാരണയായി ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാത്തവര്‍ പിഴ അടച്ച് തന്നെ പുതിയ കണക്ഷന്‍ എടുക്കാറുണ്ട്. ബി.ടി താരിഫ് നിരക്ക് വര്‍ദ്ധിപ്പിക്കുകയും വിര്‍ജിനില്‍ നിന്ന് 10 യുകെടിവി ചാനലുകള്‍ പിന്മാറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ കണക്ഷനിലേക്ക് മാറാനുള്ള ശ്രമത്തിലാണ് പലരും. ഇരു കമ്പനികളുടെയും സര്‍വീസ് സംബന്ധിയായ മാറ്റങ്ങളും താരിഫും ഉപഭോക്താക്കളുടെ അനിഷ്ടം ക്ഷണിച്ചു വരുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കമ്പനികളുമായി ഉപഭോക്താവിന് കരാറുണ്ടെങ്കില്‍ പോലും പിഴ കൂടാതെ കണക്ഷന്‍ വിച്ഛേദിക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിത സമയത്തേക്കുള്ള സര്‍വീസിനായിട്ടാണ് ഉപഭോക്താവ് കമ്പനിയുമായി കരാറിലെത്തുന്നത്.

കരാറുണ്ടാക്കിയ സമയത്തെ വ്യവസ്ഥകള്‍ പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താവിന് കരാര്‍ കാലാവധിയില്‍ തന്നെ പിഴ കൂടാതെ കണക്ഷന്‍ വിച്ഛേദിക്കാം. ഇന്റര്‍നെറ്റ് സ്പീഡിലെ കുറവ്, ചാനലുകളുടെ എണ്ണത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയവ കമ്പനി നടത്തുന്ന കരാര്‍ ലംഘനമാണ്. താരിഫിന്റെ കാര്യത്തിലും ഇത് ബാധകമാണ്. മിനിമം കോണ്‍ട്രാക്ട് കാലവധി കഴിഞ്ഞ ഉപഭോക്താവ് കണക്ഷന്‍ വിച്ഛേദിക്കുമ്പോള്‍ പിഴ ലഭിക്കുകയില്ല. പുതിയ കണക്ഷനിലേക്ക് മാറുന്നതിനുള്ള നോട്ടീസ് കാലാവധി ഉപഭോക്താവിന്റെ കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സാധാരണഗതിയില്‍ നോട്ടീസ് കാലാവധി 30 ദിവസമാണ്.

ഒരു കമ്പനിയുമായുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു പ്രൊവൈഡറിലേക്ക് മാറിയാല്‍ പിഴ നല്‍കേണ്ടി വരും. എന്നാല്‍ ഉപഭോക്താവിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല. താരിഫില്‍ വര്‍ദ്ധനവുണ്ടായാല്‍ ഉപഭോക്താവിന് പിഴ കൂടാതെ മറ്റു പ്രൊവൈഡറിലേക്ക് മാറാന്‍ സാധിക്കും. താരിഫ് വര്‍ദ്ധനവുണ്ടാകുന്നതിലെ അതൃപ്തി സര്‍വീസ് വിച്ഛേദിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കാം. ഈ സാഹചര്യങ്ങളില്‍ നോട്ടീസ് സമയം തീരുമാനിക്കുന്നത് കമ്പനിയായിരിക്കും. ഇന്റര്‍നെറ്റ് സ്പീഡ്, മോശം ക്വാളിറ്റി, ചാനലുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവയും സര്‍വീസ് വിച്ഛേദിക്കാനുള്ള കാരണമായി അവതരിപ്പിക്കാം. വീട് മാറുന്ന സമയത്ത് പിഴ കൂടാതെ കണക്ഷന്‍ ഉപേക്ഷിക്കാനുള്ള അധികാരവും ഉപഭോക്താവിനുണ്ട്.