ത് യൂ ട്യൂബര്‍മാരുടെ കാലമാണ്. ലോക്ഡൗണ്‍ കാലത്ത് യൂ ട്യൂബ് പേജ് തുടങ്ങിയവരുടെ എണ്ണം പതിന്‍മടങ്ങ് കൂടി. മൊബൈല്‍ ഫോണ്‍, വീട്, വാഹനം, പാചകം, യാത്ര .. എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണ് യൂ ട്യൂബര്‍മാര്‍ അപ്‌ലോഡ് ചെയ്യുന്നത്. തരക്കേടില്ലാതെ സമ്പാദിക്കുന്നവരും കൂട്ടത്തിലുണ്ട്.

ഇതില്‍ നിന്നൊക്കെ അല്‍പം മാറി ചിന്തിക്കുന്നവരുണ്ട്. അവര്‍ കുറച്ച് കൂടിയ ഐറ്റമായിരിക്കും. എന്നു വച്ചാല്‍ ജീവന്‍ പണയം വച്ചുള്ള കളി. കോടിക്കണക്കിന് കാഴ്ചക്കാരായിരിക്കും ഇവരുടെ പേജിന്. ഇത്തരത്തില്‍ അപകടം പിടിച്ച ഒരു വിഡിയോ അപ്‌ലോഡ് ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ. അദ്ദേഹത്തിന്റെ വിഡിയോകളിൽ പലതും പ്രകോപനപരവും അപകടകരവുമാണ്. എന്നാൽ, ഓരോ വിഡിയോയ്ക്കും കുറഞ്ഞത് മൂന്നു കോടി വ്യൂസ് എങ്കിലും‌ ലഭിക്കുന്നുണ്ട്. അവയിൽ ചിലതിന്റെ വ്യൂസ് പത്ത് കോടി വരെ എത്തിയിട്ടുണ്ട്.

മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ അദ്ദേഹം കഴിച്ചുകൂട്ടിയത് 50 മണിക്കൂറാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ വിഡിയോക്കു യുട്യൂബിൽ മാത്രം 5.6 കോടിലധികം കാഴ്ചക്കാരാണുള്ളത്. ബീസ്റ്റ് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കുഴിച്ചുമൂടുന്നതും വിഡിയോ പകർത്തിയതും. ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണ് 22 കാരനായ ബീസ്റ്റിനെ അടക്കം ചെയ്തത്

രണ്ട് ദിവസത്തിലധികമാണ് ശവപ്പെട്ടിയിൽ ചെലവഴിച്ചത്. ശവപ്പെട്ടിക്കുള്ളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. 50 മണിക്കൂർ സാഹസത്തിന്റെ 12 മിനിറ്റ് ശ്രമം മാത്രമാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ശവപ്പെട്ടിയിൽ കിടക്കുമ്പോഴും തന്റെ സുഹൃത്തുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. രണ്ടു ദിവസത്തോളം താൻ മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകാരണം ശക്തമായ പുറംവേദനയുണ്ടായിരുന്നു. പെട്ടിയിലെ ഒറ്റപ്പെട്ട ജീവിതം ഭീകരമായിരുന്നു. ഒരു ദിവസത്തിനുശേഷം വേദനയും ക്ലോസ്ട്രോഫോബിയയും അനുഭവിക്കാൻ തുടങ്ങിയതിനാൽ ഈ അനുഭവം എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും ജിമ്മി പറഞ്ഞു.