തോമസ് ചാക്കോ

ലണ്ടൻ : ഈ കൊറോണ കാലത്ത് യുകെയിലെ മലയാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നൽകിയ നിവേദനത്തിൽ മിസോറാം ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ളയുടെ ശക്തമായ ഇടപെടൽ. യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സജീവ പ്രവർത്തകരായ ബാല സജീവ്കുമാറും , അജിത്ത് വെണ്മണിയും സംയുക്തമായി നൽകിയ നിവേദനം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്സ് ജയശങ്കറിന് കൈമാറുകയും , കൂടാതെ ഫോണിലൂടെ യുകെ മലയാളികൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിൻറെ ശക്തമായ ഇടപെടൽ വേണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.

യുകെയിൽ ഒരു കുടുംബത്തിലെ തന്നെ ഒന്നിലധികം ആളുകൾക്ക് ഇന്ത്യൻ പാസ്‌പോർട്ടും മറ്റുള്ളവർക്ക് ബ്രിട്ടീഷ് പാസ്‌പോർട്ടിനൊപ്പം , ഒസിഐ കാർഡും ആണും ഉള്ളത്. ബന്ധുക്കളുടെ  മരണാനാന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ പോകേണ്ടി വന്നാൽ പോലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് യാത്രാ അനുമതി ലഭിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് പോകുന്നതിനുള്ള തടസ്സം എത്രയും വേഗം നീക്കം ചെയ്യണമെന്ന ശക്തമായ ആവശ്യമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നൽകിയ നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത് .

അതോടൊപ്പം വിദ്യാർത്ഥികൾ ഉൾപ്പെടെ യുകെയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് നാട്ടിൽ എത്താനായി കൊച്ചിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് വേണമെന്നും , ഓരോ ആഴ്ചയിലും കൂടുതൽ വിമാന സർവീസ്സുകൾ അനുവദിക്കണമെന്നുള്ള ആവശ്യവും യു എം ഒ പ്രധാനമായി ഉന്നയിച്ചിട്ടുണ്ട് . കഴിഞ്ഞ തവണ അനുവദിച്ച വിമാന സർവീസ്സിൽ പല മലയാളികൾക്കും യാത്രാനുമതി ലഭിച്ചിട്ടും അവസാന നിമിഷം യാത്ര സാധ്യമായിരുന്നില്ല. ഈ വിഷയത്തിലുള്ള അടിയന്തിര ഇടപെടലും നിവേദനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  യു എം ഒ യ്ക്ക് വേണ്ടി അജിത്ത് വെണ്മണി തന്റെ നാട്ടുകാരനും , കുടുംബ സുഹൃത്തുമായ അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ളയുമായി ഫോണിലൂടെ ബന്ധപ്പെട്ട് ഉടൻ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.