ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് രണ്ട് ഡോസുകൊണ്ട് പൂർണമാകില്ല എന്നും നിശ്ചിത ഇടവേളകളിൽ വീണ്ടും വാക്സിനേഷൻ വേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും 12 മാസത്തിന് ശേഷം വീണ്ടും വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്ന് ഫൈസർ സിഇഒ ഡോക്ടർ ആൽബർട്ട് ബോർല പറഞ്ഞു.

പ്രതിരോധ വാക്സിൻ എടുത്തതിനുശേഷം നാളുകൾ കഴിയുമ്പോൾ ആളുകളിൽ കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി കുറയും. മാത്രമല്ല ജനിതകമാറ്റം വന്ന കൊറോണവൈറസിൻെറ സാന്നിധ്യവും പുതിയ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന് കാരണമാകും. ഫൈസർ ബയോടെക് വാക്സിൻ ആറുമാസത്തേയ്ക്കാണ് പ്രതിരോധശേഷി നൽകുന്നതെന്ന് ഡോക്ടർ ബോർല നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബറിൽ തന്നെ യുകെയിൽ ആദ്യ നാല് മുൻഗണനാ ഗ്രൂപ്പിൽപ്പെടുന്നവർക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദീം സഹാവി പറഞ്ഞു.