ന്യുസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ശിഖര്‍ ധവാന്‍റെ പരുക്ക് ആശങ്കയാകുന്നു. കൈവിരലിന് പരുക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയമാക്കും. പരിശോധനാ ഫലം വന്ന ശേഷം മാത്രമെ മറ്റന്നാള്‍ കളിക്കാനാകുമോയെന്ന് വ്യക്തമാകൂ.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരുക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരുക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ച്വറിയും നേടി.

ശിഖര്‍ ധവാൻ ഫീല്ഡിംഗിന് ഇറങ്ങിയതുമില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. ഇന്ന് വൈകുന്നേരത്തിന് മുന്പായി സ്കാനിംഗിന്‍റെ ഫലം കിട്ടുമെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ന്യൂസിലൻഡിനെതിരെ ശിഖര്‍‍ ധവാന് കളിക്കാനാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റന്നാള്‍ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് 3 മണിക്കാണ് ഇന്ത്യ ന്യുസീലൻ‍ഡ് മത്സരം.