അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരെ കറക്കി ഇന്ത്യ കളി സ്വന്തമാക്കി. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1 നാണ് സ്വന്തമാക്കിയത്.

ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 160 റണ്‍സ് ലീഡിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 54.5 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.

പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍. ജൂണ്‍ 18 മുതല്‍ 22 വരെ ലോര്‍ഡ്‌സ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവിചന്ദ്രന്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ഡാനിയേല്‍ ലോറന്‍സ്(95 പന്തില്‍ 50 റണ്‍സ്) മാത്രമാണ് ചെറുത്തുനിന്നത്. ഏഴ് ബാറ്റ്‌സ്ന്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നായകനുന്‍ ജോ റൂട്ട്(30), ഓലി പോപ്പ്(15), ബെന്‍ ഫോക്‌സ്(13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

സാക്ക് ക്രൗളി(5 ), ഡൊമനിക് സിബ്ലി(3), ജോണി ബയര്‍സ്‌റ്റോ(0), ബെന്‍ സ്‌റ്റോക്‌സ്(2), ഡൊമിനിക് ബെസ്(2), ജാക്ക് ലീച്ച്(2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒരു റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നു.

അക്ഷര്‍ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്റെ 30-ാം അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 24 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ച് വിക്കറ്റ് നേടിയത്. 22.5 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയും വാഷിങ്ടണ്‍ സുന്ദറിന്റെ 95 റണ്‍സ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് സന്ദര്‍ശകര്‍ക്കെതിരെ ലീഡുയര്‍ത്താനായത്.

സ്‌കോര്‍: ഇംഗ്ലണ്ട് – ഒന്നാം ഇന്നിങ്‌സ് 205/10
രണ്ടാം ഇന്നിങ്‌സ് 135/10
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്- 365/10.