വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു വ്യക്തിയെ തൂക്കിലേറ്റും മുന്പ് പാലിക്കേണ്ട ചില നിബന്ധനക ളുണ്ട്. അവ പൂര്‍ണ്ണമായി പാലിക്കപ്പെടാതെ തൂക്കിക്കൊല നടപ്പാക്കാന്‍ കഴിയില്ല.
തൂക്കിക്കൊല്ലുന്ന സമയത്ത് അവിടെ പ്രധാനപ്പെട്ട നാലു വ്യക്തികള്‍ ഉണ്ടായിരിക്കേണ്ടതാണ്. ജയില്‍ സൂപ്രണ്ട്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ആരാച്ചാര്‍ ,ഡോക്ടര്‍ എന്നിവരാണവര്‍.ഇവര്‍ നാലുപേരുമില്ലാതെ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ല..

ജയില്‍ അധികാരികളെ സംബന്ധിച്ചിടത്തോളം വധശിക്ഷ നടപ്പാക്കുക എന്നത് ജയിലിലെ ഏറ്റവും വലിയ ഒരു ചടങ്ങാണ്. ഇത് നേരം പുലരും മുൻപ് നടപ്പാക്കുകയും വേണം. അതിനുള്ള കാരണമെ ന്തെന്നാല്‍ ജയിലിലെ മറ്റു തടവുപുള്ളികള്‍ ഉണരും മുൻപ് നടത്തണം എന്നതും ജയിലിലെ പതിവ് ജോലികള്‍ മുടങ്ങാന്‍ പാടില്ല എന്നതുമാണ്‌. നേരം പുലരുമ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊ ടുക്കാന്‍ കഴിയുന്നതുമൂലം സംസ്കാരച്ചടങ്ങുകള്‍ അന്നുതന്നെ നടത്താന്‍ അവര്‍ക്കും കഴിയുന്നു എന്നതുമാണ്‌.

ഭാരതത്തില്‍ ഇപ്പോള്‍ രണ്ട് ആരാച്ചാര്‍മാര്‍ മാത്രമാണ് ഉള്ളത്. ആരാച്ചാര്‍ക്ക്‌ ഒരു വധശിക്ഷയ്ക്കു സര്‍ക്കാര്‍ നല്‍കുന്നത് മൂവായിരം രൂപയാണ്. എന്നാല്‍ തീവ്രവാദികളെ തൂക്കിലേറ്റുമ്പോള്‍ തുക കൂടുതല്‍ നല്‍കപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയത് 25000 രൂപയായിരുന്നു.
തൂക്കുകയര്‍ കഴുത്തില്‍ മുറുക്കിയശേഷം പ്രതിയുടെ ചെവിയില്‍ ആരാച്ചാര്‍ ഇങ്ങനെ മന്ത്രിക്കുക പതിവാണ്. ” എന്നോട് ക്ഷമിക്കണം , എനിക്കെന്തു ചെയ്യാന്‍ കഴിയും, നിയമത്തിനു വിധേയരാണ് നമ്മള്‍” .
ഇതിനുശേഷം കുറ്റവാളി ഹിന്ദുവാണെങ്കില്‍ രാം രാം എന്നും മുസ്ലീമാണെങ്കില്‍ സലാം എന്നും സിഖ് ആണെങ്കില്‍ വാഹ് ഗുരു എന്നും ക്രിസ്ത്യന്‍ ആണെങ്കില്‍ പ്രേസ് ദ ലോര്‍ഡ്‌ എന്നും പറഞ്ഞ ശേഷമാണ് ആരാച്ചാര്‍ ലിവര്‍ വലിക്കുന്നതും വധശിക്ഷ നടപ്പാക്കുന്നതും.

വധശിക്ഷയ്ക്കുള്ള കയര്‍ നിര്‍മ്മിക്കുന്നത് ആരാച്ചാര്‍ തന്നെയാണ്. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ അത്രയും ഭാരമുള്ള വെയിറ്റ് കൊണ്ട് തലേദിവസം ജയിലില്‍ അതിന്‍റെ ബലപരീക്ഷണം നടത്തി ഉറപ്പുവരുത്തപ്പെടുന്നു . തൂക്കിക്കൊലയ്ക്ക് ശേഷം ഉപയോഗിച്ച തൂക്കുകയര്‍ ആരാച്ചാര്‍ തന്നെ കൊണ്ടുപോകുകയാണ് പതിവ്.

വധശിക്ഷ വിധിച്ച ശേഷം,ആ വിധി രേഖപ്പെടുത്തിയ പേന ജഡ്ജി കുത്തിയൊടിയ്ക്കുന്നതു പതിവാണ്.
വധശിക്ഷ ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ ഒരാള്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്. അത്ര നീചമായ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് നീതിവ്യവസ്ഥ ഈ വിധി നല്‍കാറുള്ളൂ.ശിക്ഷ പേപ്പറില്‍ എഴുതി രേഖപ്പെടുത്തുന്നത് ജഡ്ജിയാണ്.

ഇത്തരം രംഗം നേരിട്ടു കാണാന്‍ സാധിച്ചില്ലെങ്കിലും സിനിമയിലെങ്കിലും നിങ്ങള്‍ കണ്ടിരിയ്ക്കും.സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ കോടതിയിലും ഇതു തന്നെയാണ് നടക്കുന്നത്.വധശിക്ഷ വിധിച്ച ശേഷം, ശിക്ഷയെഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിയ്ക്കുന്നതിനു പുറകില്‍ കാരണങ്ങള്‍ പലതാണ്.
ഇത് സിംബോളിക് ആക്ടാണെന്നു പറയാം, അതായത് പ്രതീതാത്മകമായ ഒരു പ്രവൃത്തി. ഇത്തരം കുറ്റം ഇനിയാരും ചെയ്യരുത്, ഇനി ഇത്തരമൊരു ശിക്ഷ ആര്‍ക്കും നല്‍കാനിട വരരുതെന്നതിന്റെ ഒരു സൂചന.
ഇത്തരമൊരു ശിക്ഷ എഴുതിയ, ഉറപ്പിച്ച പേന കൊണ്ട് ഇനി വീണ്ടും ഇത്തരം ശിക്ഷ എഴുതാനിട വരരുതെന്നതിന്റെ സൂചന.

വധശിക്ഷയെഴുതി ഈ പേന കറ പറ്റിയതാണെന്നതാണു വിശ്വാസം. പേനയുടെ മുന കുത്തിയൊടിയ്ക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും, ഈ ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രഖ്യാപിയ്ക്കുന്നു.
പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണയത്തിന് അവകാശമില്ലെന്നാണര്‍ത്ഥം. ജഡ്ജിയ്ക്കും തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് അവകാശമില്ല.

ഇത്തരമൊരു വിധി പ്രഖ്യാപനത്തിന് മൂകസാക്ഷിയായ പേന കൊണ്ട് ഇനിയൊരിയ്ക്കലും ഇതോ ഇതുപോലുള്ള മറ്റു വിധികളോ എഴുതാന്‍ കാരണമാകാതിരിയ്ക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിയ്ക്കുന്നതിനു പുറകിലുണ്ട്.

ഇത്തരമൊരു വിധി പ്രഖ്യപിയ്ക്കുന്ന കോടതി 70 വര്‍ഷം രക്തപങ്കിലമാണെന്നാണ് വിശ്വാസം. കാരണം വധശിക്ഷ ഒരാളോടു ചെയ്യാവുന്ന പരമാവധി ക്രൂരതയാണ്.സങ്കടകരമെങ്കിലും അത്ര ക്രൂരമായ കുറ്റം ചെയ്ത വ്യക്തിയ്ക്കാണ് ഈ വിധി നല്‍കുന്നത്. പേന കുത്തിയൊടിയ്ക്കുന്നത് ആ ദുഖം രേഖപ്പെടുത്തുന്നതിനുള്ള പ്രതീതാത്മക പ്രവൃത്തിയായും വിശ്വസിയ്ക്കപ്പെടുന്നു.