ലോകത്തിലെ ആദ്യത്തെ ബിഹേവിയര്‍ മേക് ഓവര്‍ (Behaviour Makeover) സ്റ്റുഡിയോയുടെ (ROLDANT REJUVENATION, A Mind Behaviour Studio) സ്ഥാപനത്തിലൂടെ ലോകമനഃശാസ്ത്ര ഭൂപടത്തില്‍ വ്യത്യസ്തമായ ഒരു വഴി വെട്ടിത്തുറന്ന ആഗോളപ്രശസ്തനായ മനഃശാസ്ത്രജ്ഞന്‍…
100 വര്‍ഷത്തിലേറെ പഴക്കമുള്ള ലോകപ്രശസ്തമായ റിയല്‍ മാഡ്രിഡ് (Real Madrid) ഫുട്‌ബോള്‍ ക്ലബിന് അവരുടെ മങ്ങിപ്പോയിരുന്ന പ്രകടനം തിരികെ പിടിക്കുവാന്‍ പര്യാപ്തമായ മനഃശാസ്ത്ര പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ച ആദ്യ ഏഷ്യന്‍ വംശജന്‍…
ആദ്യ ഭാരതീയന്‍ ..
അതിലുമുപരി ആദ്യ മലയാളി!, വെള്ളിത്തിരയിലൂടെയെത്തി നമ്മെ മോഹിപ്പിക്കുകയും നമ്മുടെ ആരാധനാപാത്രമാവുകയും ചെയ്യുന്ന ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍ കാണുവാനും വ്യക്തിപരമായി സംസാരിക്കുവാനും താല്പര്യമെടുക്കുന്ന അവരുടെ സെലിബ്രിറ്റി സൈക്കോളജിസ്റ്റ്…
ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിംഗ് താരമടക്കം ഇന്ത്യക്കു വേണ്ടി രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മൂന്നു മലയാളി ക്രിക്കറ്റ് താരങ്ങള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാസ്മരികമായ പ്രകടനം കാഴ്ചവെച്ച നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്കും തങ്ങളുടെ പ്രകടനം മെച്ചപ്പെടുവാന്‍ വേണ്ട മാനസിക പരിശീലനം നല്‍കിയ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്….
ഇന്ത്യയിലും വിദേശത്തുമായി പരന്നു കിടക്കുന്ന മള്‍ട്ടി മില്യണ്‍ ബിസിനസ് സാമ്രാജ്യത്തിനുടമകളായ ഒട്ടനവധി വ്യവസായ പ്രമുഖരുടെ പേഴ്‌സണല്‍ കോച്ചും ബിസിനസ്സ് സൈക്കോളജിസ്റ്റും….
തെറ്റിപ്പിരിയേണ്ടിയിരുന്ന ദമ്പതികളെ രമ്യതയിലേക്കെത്തിച്ചു ഭവനാന്തരീക്ഷം സമാധാനം നിറഞ്ഞതാക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന ഫാമിലി കൗണ്‍സിലറും തെറാപ്പിസ്റ്റും …
ആവേശം അണപൊട്ടിയൊഴുകുന്ന അനേകമനേകം വേദികളിലൂടെ ആര്‍ത്തിരമ്പുന്ന കൗമാര യുവജന മനസുകളില്‍ ആത്മവിശ്വാസത്തിന്റെ കരുത്തു പകര്‍ന്നു കൊടുക്കുന്ന പ്രഭാഷകനും പ്രചോദനാത്മക പരിശീലകനും…
പഠനമികവ് വര്‍ദ്ധിപ്പിച്ചു പരീക്ഷകളില്‍ ഉന്നത വിജയം നേടാനും, ശരിയായ കരിയര്‍ കണ്ടെത്തി ജീവിതത്തില്‍ വിജയിക്കുവാനും, മികച്ച വ്യക്തിത്വമുള്ളവരാകുവാനും അനേകായിരം സ്‌കൂള്‍ കോളേജ് എന്‍ട്രന്‍സ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന അവരുടെ അക്കാഡമിക് ആന്‍ഡ് കരിയര്‍ ഗുരുവും പെര്‍ഫോമന്‍സ് കോച്ചും ….
പട്ടികകള്‍ അമ്പരപ്പുളവാക്കി നീളുകയാണ് ..
ഒരു മനഃശാസ്ത്രഞ്ജന്റെ വ്യത്യസ്ത മേഖലകളിലുള്ള അപാരമായ വേഷപ്പകര്‍ച്ച മലയാളം യൂകെയുടെ എഡിറ്റോറിയല്‍ ടീമിന് വലിയൊരു ആവേശമായി. മനഃശാസ്ത്രത്തിന്റെ വിവിധങ്ങളായ സാദ്ധ്യതകള്‍ ജനമധ്യത്തിലേക്കെത്തിച്ചു മനഃശാസ്ത്ര മേഖലയെ സമൂഹത്തിനിടയില്‍ തരംഗമാക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ആധുനിക മനഃശാസ്ത്രത്തിന്റെ ശോഭയേറിയ മുഖം. കലാ സാഹിത്യ പ്രഭാഷണ അഭിനയ സംഗീത നൃത്ത മേഖലകളിലെ തന്റെ താല്പര്യവും മിടുക്കും മനഃശാസ്ത്ര സിദ്ധാന്തങ്ങളുമായി ചേര്‍ത്തിണക്കി അതി നൂതനമായ വിദ്യാഭ്യാസ കോര്‍പറേറ്റ് പരിശീലന പദ്ധതി വികസിപ്പിച്ചെടുത്ത ശരിക്കും പത്തു തലയുള്ള രാവണന്‍. പ്രതിഭയൊട്ടും ചോരാതെ മുന്നിട്ടിറങ്ങിയിടത്തെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച, നാം മനസിരുത്തി മനസിലാക്കാന്‍ വൈകിപ്പോയ ഹ്യൂമന്‍ റിസോഴ്‌സ് പരിശീലന രംഗത്തെ അതികായനും, അന്താരാഷ്ട്ര പരിശീലകനുമായ മലയാളി മനഃശാസ്ത്രഞ്ജന്റെ മനസ് തേടിയുള്ള യാത്രയാണിത് .

ഷിബു: യുകെ മലയാളത്തിന്റെ പ്രീയപ്പെട്ട വായനക്കാര്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു ഓണസമ്മാനമാണ് ഈ ഇന്റര്‍വ്യൂ. പിന്നിട്ട വഴികളെക്കുറിച്ചാലോചിക്കുമ്പോള്‍ എന്തു തോന്നുന്നു. അഭിമാനമാണോ??
അതോ അത്ഭുതമാണോ ??

ഡോ. വിപിന്‍ റോള്‍ഡന്റ്: രണ്ടും ഉണ്ട്, ഉണ്ടാകാറുമുണ്ട്. പാരമ്പര്യത്തിന്റെ നന്മകള്‍ വിനയപൂര്‍വം അനുസ്മരിക്കുന്ന ഒരു സാധാരണ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളിക്ക് ലോകത്തെവിടെയും സധൈര്യം കടന്നു ചെല്ലാന്‍ കരുത്തുണ്ട് എന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞ വര്‍ഷങ്ങളിലൂടെയാണ് ഇക്കാലമത്രയും കടന്നു വന്നത് . അഹങ്കരിക്കാന്‍ ഒന്നുമില്ല എല്ലാം ദൈവത്തിന്റെ ദാനം.. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ദൈവം തന്നതല്ലാതൊന്നും ഇല്ല എന്‍ ജീവിതത്തില്‍ എന്ന ഗാനം പോലെയാണ് എന്റെ ജീവിതം. അതുകൊണ്ട്, നന്ദി നിറഞ്ഞ മനസ്സോടെ പ്രപഞ്ചം എനിക്കായി കരുതി വെച്ചിരിക്കുന്ന പുത്തന്‍ അത്ഭുതങ്ങള്‍ കാത്തിരിക്കുകയാണ്.

ഷിബു: മനസ്സിന്റെ അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടുന്ന മേഖലകളായ മാനസികാരോഗ്യകേന്ദ്രം, റീഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി നിലവിലുള്ള ചികിത്സ സംവിധാനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുകയാണ് മനഃശാസ്ത്ര രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ ബിഹേവിയര്‍ സ്റ്റുഡിയോ, പെര്‍ഫോമന്‍സ് സ്റ്റുഡിയോ തുടങ്ങിയ താങ്കളുടെ നൂതന സംരംഭങ്ങള്‍. എന്താണിതിന്റെ പ്രത്യേകത?

ഡോ. വിപിന്‍ റോള്‍ഡന്റ്: പരമ്പരാഗത ചികിത്സാ രീതികളില്‍ നിന്നും ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോ വ്യത്യസ്തമാണ് എന്നത് തന്നെയാണ് പ്രത്യേകത. മാനസിക അസ്വസ്ഥതകള്‍ വന്നാല്‍ മനഃശാസ്ത്രജ്ഞനെ പോയി കാണൂ എന്നു പറയുമ്പോള്‍, എനിക്ക് വട്ടില്ല ഭ്രാന്തില്ല എന്നീ മറുപടികളാണ് നമുക്ക് കിട്ടുക. മനഃശാസ്ത്ര രംഗം എന്നാല്‍ വട്ട്, ഭ്രാന്ത് എന്ന രീതിയില്‍ നമ്മുടെ സമൂഹം ചിന്തിക്കാനുള്ള കാരണം സിനിമകള്‍ പോലുള്ള മാധ്യമങ്ങളാണ് എന്നുതന്നെ പറയാം. ഇങ്ങനെയുള്ള ചിന്തകള്‍ വരാതെ ഏതൊരു വ്യക്തിക്കും തന്റെ കാര്‍ഡിയോളജിസ്റ്റിന്റെ അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോകാന്‍ സാധിക്കുന്നത് പോലെതന്നെ തന്റെ സൈക്കോളജിസ്റ്റ്‌നെയും കാണാന്‍ പോകാന്‍ പറ്റുന്ന രീതിയിലുള്ള ഒരു അന്തരീക്ഷമാണ് ബിഹേവിയര്‍ സ്റ്റുഡിയോയില്‍ ഒരുക്കിയിട്ടുള്ളത്. ഒരു ക്ലിനിക്കില്‍ വന്നു മനഃശാസ്ത്രജ്ഞനെ കാണുക എന്ന രീതിയില്‍ ഒഴുവാക്കി ഒരു ഫൈവ് സ്റ്റാര്‍ അന്തരീക്ഷത്തില്‍, തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് താന്‍ അനുഭവിക്കുന്ന മാനസ്സിക പ്രയാസങ്ങള്‍ പങ്കുവെച്ചു പരിഹാരം കണ്ടെത്തി സന്തോഷത്തോടെ തിരിച്ചു പോകുന്ന രീതിയിലാണ് ഇവിടുത്തെ സര്‍വ്വീസസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 38 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ഞങ്ങളുടെ സേവനം സ്വീകരിച്ചു വരുന്നുണ്ടിപ്പോള്‍.അവരുടെ രാജ്യത്തു കിട്ടുന്നതിലും പ്രൊഫഷണല്‍ ആയിട്ടും, വ്യക്തിപരമായ കരുതല്‍ നിലനിര്‍ത്തിക്കൊണ്ടും രഹസ്യാത്മകത പൂര്‍ണമായും പുലര്‍ത്തിക്കൊണ്ടും നടക്കുന്ന മനഃശാസ്ത്ര സേവനങ്ങള്‍ ഞങ്ങളില്‍ നിന്നു കിട്ടുന്നുണ്ട് എന്ന സംതൃപ്തി നിറഞ്ഞ ഫീഡ്ബാക്ക് നമ്മുടെയും ശക്തിയാണ്.

ഷിബു : മലയാളി മനഃശാസ്ത്രജ്ഞരെ തന്നെ കിട്ടുമോ എന്ന് യൂറോപ്യന്‍ മലയാളി കുടുംബങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാറുണ്ടോ?.

ഡോ. വിപിന്‍ റോള്‍ഡാന്റ് : പലപ്പോഴും ഉണ്ട്. ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോ എന്ന ആശയത്തോടുള്ള പ്രവാസികളുടെ താല്പര്യവും അത് തന്നെയാണ്.അവരുടെ വിദേശ രാജ്യത്തെ ജീവിതാവസ്ഥയെക്കുറിച്ചും മലയാളി കുടുംബങ്ങള്‍ നേരിടുന്ന സാംസ്‌കാരികമായ ചില ആശയക്കുഴപ്പങ്ങളെക്കുറിച്ചും വ്യക്തതയുള്ള മലയാളി മനഃശാസ്ത്രജ്ഞരാണ് യൂറോപ്പിലുള്ളവര്‍ക്കു പലപ്പോഴും അതാതു രാജ്യത്തു കിട്ടാതെ പോകുന്നത്.അത് കൊച്ചിയിലും കോട്ടയത്തുമൊക്കെ കിട്ടുക എന്നത് അവര്‍ക്കു സന്തോഷമുള്ള കാര്യമാണ്.നാട്ടിലേക്കുള്ള വരവും ഞങ്ങളുടെ അടുത്തു വരേണ്ടതുമെല്ലാം വിളിച്ചു സംസാരിച്ചു ക്രമീകരിച്ചിട്ടാണ് പല കുടുംബങ്ങളും എത്താറുള്ളത്.

ഷിബു : ശരിക്കും ശാരീരിക അസ്വസ്ഥതകള്‍ പോലെതന്നെ തുല്യ പ്രാധാന്യം നല്‍കേണ്ടുന്ന ഒന്നല്ലേ മാനസിക അസ്വസ്ഥതകളും? പിന്നെ എന്തുകൊണ്ടായിരിക്കാം ആളുകള്‍ അതത്ര കാര്യമായി കാണാത്തതും പരിഹരിക്കാന്‍ ശ്രമിക്കാത്തതും? താങ്കളുടെ പത്തൊന്‍മ്പതു വര്‍ഷക്കാലത്തെ മനഃശാസ്ത്ര സേവന രംഗത്തിലെ അനുഭവത്തിലൂടെ താങ്കള്‍ക്ക് ഇതേപ്പറ്റി എന്താണ് അഭിപ്രായം? എന്തു കാരണങ്ങള്‍ കൊണ്ടായിരിക്കാം ആളുകളില്‍ ഇങ്ങനെയൊരു മനോഭാവം വളര്‍ന്നു വന്നത് ?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഞാന്‍ നേരത്തെ സൂചിപ്പിച്ചത്‌പോലെതന്നെ സിനിമകള്‍ ഇതിനകത്ത് ഒരുപാട് ദോഷം ചെയ്തിട്ടുണ്ട്. കഥയുടെ ഇമ്പം കിട്ടുന്നതിനായി മനോരോഗങ്ങളെ മസാല പുരട്ടി അതി തീവ്രമായി അവതരിപ്പിക്കുന്ന രീതിയിലാണ് പല സിനിമകളും ചിത്രീകരിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താളവട്ടം പോലുള്ള പല സിനിമകളും . നമ്മുടെ ജീവിത ക്രമത്തില്‍ നിന്നും ഉല്‍ക്കണ്ഠ, ആകുലത, വിഷാദാവസ്ഥ, മനോസമ്മര്‍ദ്ദങ്ങള്‍, അമിത ദേഷ്യം തുടങ്ങി പലതും വളരെ സ്വാവാഭികമായി നമ്മുടെ മനസ്സില്‍ ഉണര്‍ന്നു വരാവുന്നതേയുള്ളു. മറ്റുള്ളവര്‍ അറിഞ്ഞാല്‍ അത് മാനസിക രോഗമായി മുദ്രകുത്തും എന്ന മുന്‍വിധിയോടെ ചെറു പ്രശ്‌നങ്ങളെ മൂടിവെക്കുകയും പിന്നീടത് പൊട്ടിത്തെറിക്കുന്ന തലത്തിലേക്കെത്തുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും ചിലര്‍ അറിഞ്ഞോ അറിയാതെയോ വച്ചു പുലര്‍ത്തുന്നുണ്ട്. സിനിമകള്‍ മനപ്പൂര്‍വ്വമായ തെറ്റുകള്‍ ചെയ്തു എന്നല്ല, സമൂഹത്തിനു ഏറ്റവുമധികം പ്രയോജനപ്പെടേണ്ടിയിരുന്ന മനഃശാസ്ത്ര മനോരോഗ വിദഗ്ദ്ധരെ തമാശക്കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്റ പരിണിത ഫലമായി സമൂഹം ചെറിയൊരു മാനസിക അസ്വസ്ഥത വന്നാല്‍ പോലും അതു തുറന്നു പറയാനോ വിദഗ്ദ്ധ ചികിത്സ നേടാനോ ആളുകള്‍ മടികാണിക്കുകയും ചെറിയ പ്രശ്‌നങ്ങള്‍ വലുതായി അത് വ്യക്തിയെയും കുടുംബ ജീവിതത്തെയും ബാധിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്യപ്പെടുന്നു.

ഷിബു :എങ്ങനെ മാറ്റാം ഈ അവസ്ഥയെ… മലയാളി മനസ് മാറ്റുമോ?

ഡോ. വിപിന്‍ റോള്‍ഡന്റ് :
ഈ ഒരു അവസ്ഥക്ക് മാറ്റമുണ്ടാകണമെങ്കില്‍ മനഃശാസ്ത്രത്തിന്റെ നൂറിലധികം വരുന്ന വ്യത്യസ്ത സ്‌പെഷ്യലിറ്റികള്‍ ജനങ്ങള്‍ തിരിച്ചറിയണം.മനഃശാസ്ത്ര സേവനങ്ങള്‍ എന്റെ അവകാശമാണെന്ന് തിരിച്ചറിയുന്ന കുടുംബങ്ങള്‍ മുന്നോട്ടു വരണം.പഠനത്തിലും കലയിലും സ്‌പോര്‍ട്‌സിലും കരിയര്‍ കണ്ടെത്തുന്നതിലും എന്‍ട്രന്‍സ് വിജയത്തിലും, ശരിയായ പാരന്റിംഗ് രീതികള്‍ സ്വായത്തമാക്കാനും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും ബിസിനെസ്സില്‍ വിജയിക്കുന്നതിലും ആരോഗ്യം മെച്ചമാക്കുന്നതിലും മനസ്സില്‍ കണ്ട സ്വപ്ന നേട്ടങ്ങള്‍ ഇച്ഛാശക്തിയോടെ സ്വന്തമാക്കുന്നതിലുമെല്ലാം കൂടെ നില്‍ക്കുന്ന ഉത്തമ സുഹൃത്താണ്, ബഡ്ഡി യാണ് എന്റെ മനഃശാസ്ത്രജ്ഞന്‍ എന്ന് തിരിച്ചറിയുന്ന ആത്മവിശ്വാസമുള്ള തലമുറയെ ഓരോ മേഖലയിലും വളര്‍ത്തിയെടുത്തു മുന്നേറുകയാണ് ബിഹേവിയര്‍ സ്റ്റുഡിയോ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമാന മനസ്‌കരെ അണിചേര്‍ത്തു 100ലധികം രാജ്യങ്ങളിലേക്ക് ഞങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഷിബു: ജയിലുകളില്‍ മനഃശാസ്ത്ര സേവനങ്ങള്‍ പലരും ചെയ്തിട്ടുണ്ടാകാം ചെയുന്നുണ്ടാകാം. പക്ഷേ, അവരില്‍ നിന്നും വ്യത്യസ്തനായി കേരളത്തിലെ അഞ്ചു തലത്തില്‍പെട്ട ജയിലുകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കുറ്റവാളികളുടെ മാനസിക പരിവര്‍ത്തന അനുഭവങ്ങള്‍ ഒന്ന് വിവരിക്കാമോ.

ഡോ. വിപിന്‍ റോള്‍ഡന്റ്: തീര്‍ച്ചയായും, എന്നെ സംബന്ധിച്ചു അതൊരു വ്യത്യസ്തമായ അനുഭവം ആയിരുന്നു.മനഃശാസ്ത്രത്തില്‍ പി. ജി. കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് കേരള ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെയും പ്രിസണ്‍ ഡിപ്പാര്‍ട്‌മെന്റിന്റെയും പ്രോജക്ടിന്റെ ഭാഗമാവാന്‍ സാധിച്ചത്. ഒരു uk ബന്ധവും ഈ ജോലിക്ക് ഉണ്ടായിരുന്നു.ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് (DfID, UK)ന്റെ പങ്കാളിത്തം ഉള്ള നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ organizationte ഒരു പ്രൊജക്റ്റ് ആയിരുന്നു ഇത്. ആറ്റിങ്ങല്‍ സബ്ജയിലിലെ ഏതാനും കുറ്റവാളികള്‍ ആയിരുന്നു ആദ്യം ലഭിച്ചത്. ക്ലാസ്സ് എടുക്കാനൊന്നും ജയിലില്‍ സൗകര്യങ്ങളിലായിരുന്നു. സെല്ലിനകത്ത് ഒരു ക്ലാസ്സ് റൂം പോലെ സജീകരിച്ച് അവിടെ വച്ചാണ് കുറ്റവാളികളുടെ കൂടെ ഇടപെട്ടത്. സംസാരിച്ചു വന്നപ്പോഴാണ് അവരെല്ലാം തന്നെ കോട്ടേഷന്‍ സംഘത്തില്‍ പെട്ട ആളുകളാണെന്നു മനസിലായത്. പിന്നീട് അട്ടകുളങ്ങര , പൂജപ്പുര , വനിതാ ജയില്‍, തുറന്ന ജയില്‍ തുടങ്ങിയ ജയിലുകളിലെ കുറ്റവാളികള്‍ക്കും മനഃശാസ്ത്ര പരിശീലനം നല്‍കി. ഇതില്‍ നിന്നെല്ലാം മനസ്സിലായ ഒരു കാര്യം, പലരും ജയിലില്‍ ആയത് അവരുടെ സ്വഭാവം നല്ലതല്ലാത്തതുകൊണ്ടല്ല, മറിച്ച് അവരുടെ ചില സമയങ്ങളിലെ പെരുമാറ്റങ്ങളോ നിയന്ത്രിക്കാന്‍ കഴിയാതെ പോയ ദേഷ്യം കാരണമോ മദ്യപാന ശീലം കാരണമോ ഒക്കെയാണ്. ഇവരെല്ലാം തന്നെ ഉള്ളിന്റെയുള്ളില്‍ നന്മയുള്ളവരും ദൈവീക സാന്നിധ്യമുള്ളവരൊക്കെ തന്നെയാണ്. പലരും പരിതപിക്കുന്നുണ്ട്. അകത്തായിപോയതില്‍ ദുഖിക്കുന്നവരുമുണ്ട്. കൊടും കുറ്റവാളികള്‍ എന്നു നമ്മള്‍ വിളിക്കപ്പെടുന്ന ഇവരുടെ ഇടയില്‍ മൂന്നു വര്‍ഷത്തെ സേവനം ഏതൊരു ബുദ്ധിമുട്ട് നിറഞ്ഞ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തക്ക രീതിയിലുള്ള ഒരു പരിശീലനം എന്നിലെ കൗണ്‍സിലിംഗ് കഴിവുകളെ ആഴത്തില്‍ ഉറപ്പിക്കാന്‍ സഹായമായി.എന്റെ കാരിയെറില്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

ഷിബു: ചോദ്യത്തിന്റെ ഗതി ഞാന്‍ അല്പം മാറ്റുകയാണ്.മലയാളം UK യുടെ വായനക്കാര്‍ കാത്തിരുന്ന ചോദ്യം ഇനി ഞാന്‍ ചോദിക്കട്ടെ. കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തു നിന്നും ലോകകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ശക്തിയായ റിയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബിന് അവരുടെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ വേണ്ടുന്ന ആശയങ്ങള്‍ നല്‍കണം എന്നു ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെടാത്ത സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ആശയം തയ്യാറാക്കി സമര്‍പ്പിക്കുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണ്. അതിലേക്ക് താങ്കളെ നയിച്ച പ്രചോദനം എന്തായിരുന്നു?

ഡോ. വിപിന്‍ റോള്‍ഡന്റ്:
ചോദ്യം എനിക്കിഷ്ടപ്പെട്ടു. അതു തികച്ചും അസ്വാഭാവികത തന്നെയാണ്. കാരണം കേരളത്തിലെ ഒരു ടീമിന് വേണ്ടിയോ ഇന്ത്യയിലെ ഒരു ടീമിന് വേണ്ടിയോ പരിശീലന പരിപാടി ആവിഷ്‌കരിക്കുന്നതിന് മുന്‍പ് തന്നെ എങ്ങനെ അതിലേക്ക് എത്തി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ദൈവത്തിലുള്ള വിശ്വാസവും നമ്മളെകൊണ്ടത് പറ്റും എന്ന ആത്മവിശ്വാസവും കൊണ്ട് തന്നെയാണ്. 2010 മുതല്‍ ഞാന്‍ അവരുടെ കളി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ താരങ്ങളാണ് അവിടെ കളിക്കുന്നത്. അവര്‍ തമ്മിലുള്ള ഒത്തിണക്കമില്ലായ്മ, പടല പിണക്കങ്ങള്‍, മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ തുടങ്ങിയവയെല്ലാം എന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. ഇവരെല്ലാം നമ്മളെ പോലെ തന്നെ സാധാരണ മനുഷ്യര്‍ തന്നെയാണ് !! ഏതൊരു ടീമില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങളൊക്കെതന്നെയേ അവര്‍ക്കിടയിലുമുള്ളൂ. പക്ഷെ, അതവരുടെ പ്രകടനത്തെ ബാധിക്കുകയും വിജയത്തെ പിന്നിലേക്ക് വലിക്കുകയും ചെയ്തു. അപ്പോള്‍ എന്തുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഒരു മനഃശാസ്ത്ര പരിഹാര പാക്കേജ് ആയി സമര്‍പ്പിച്ചു കൂടാ എന്ന ചിന്ത എന്നിലേക്ക് വന്നു. 2011ഇല്‍ ഒരു വേള്‍ഡ് ടൂറിന്റെ ഭാഗമായി ഞാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഒരു സമയവും കൂടിയായിരുന്നു. അതില്‍ ഒന്നായ പോപ്പിന്റെ നേതൃത്വത്തില്‍ ഉള്ള ഒരു വേള്‍ഡ് യൂത്ത് ഡേ നടന്നത് അത്തവണ സ്‌പെയിനില്‍ ആയിരുന്നു. ഞാനതിലേക്ക് പോകാനുള്ള ഒരു ഡെലിഗേറ്റ് ആയി നില്‍ക്കുന്ന സമയവും ആയിരുന്നു. അസാധ്യമെന്നു കരുതിയിരുന്നു എങ്കിലും അപ്പോയ്ന്റ്‌മെന്റ്‌സ് കിട്ടുകയും സാന്റിയാഗോ ബാര്‍ണ്ണbebu സ്റ്റേഡിയം ത്തില്‍ ഉള്ള ഓഫീസില്‍ മീറ്റിംഗ് നായി ചെല്ലുകയും ചെയ്തു.

ഷിബു : ഇടയ്ക്ക് ഒന്ന് ചോദിച്ചോട്ടെ… ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നേര്‍ക്കു നേരെ എത്രയോ തവണ ഏറ്റു മുട്ടിയിട്ടുള്ള ആ സ്റ്റേഡിയം എന്ത് അനുഭവമാണ് സമ്മാനിച്ചത്.

ഡോ. വിപിന്‍ റോള്‍ഡന്റ്: അതൊരു അപാരമായ ഒരു ഫീല്‍ ആണ്. ഇപ്പോഴും ഉള്ളില്‍ ആവേശം ഉണരും അതാലോചിക്കുമ്പോള്‍. കായിക പ്രേമികള്‍ക്ക്
അത് മനസിലാകും. ഞാന്‍ ഇഷ്ടപ്പെടുന്ന റിയല്‍ മാഡ്രിഡ് ടീമിനെ വിജയപാതയിലേക്ക് തിരികെ എത്തിക്കാന്‍ എന്റെ എളിയ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് സാധിക്കും എന്ന ശക്തമായ ഒരു ചിന്തയാണ് സധൈര്യം അവിടേക്കു എത്താന്‍ എനിക്ക് ശക്തിയായത്. ജയിലില്‍ ലഭിച്ച ഉള്‍ക്കരുത്ത് ഇവിടെയും കൂട്ടായി. കൂടാതെ ബൈബിളില്‍ ഡേവിഡ് ഗോലിയാത്തിനെ കീഴടക്കിയപ്പോള്‍ ആ സാദാ പയ്യനെ ശക്തിപ്പെടുത്തിയ അതെ ആത്മാവ് എന്നിലും നിറഞ്ഞു, എന്നെ ശക്തിപ്പെടുത്തുന്ന അനുഭവം വളരെ വലുതായിട്ട് ഞാന്‍ കേരളത്തില്‍ നിന്നും പോകുമ്പോള്‍ മുതല്‍ എനിക്ക് അനുഭവിച്ചു മുന്നേറാന്‍ സാധിച്ചു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ദൈവീക ശക്തിയും ആയി കൈ കോര്‍ത്തിണക്കി ചിന്തിച്ചാല്‍ നമുക്ക് ഒന്നും തടസം ആവില്ല. നമ്മുടെ മനസിന് അത്ര മാത്രം ശക്തിയും കപ്പാസിറ്റിയും ഉണ്ട്.

ഷിബു : ഫുട്ബാള്‍ കളിയില്‍ ഒന്നുമല്ലല്ലോ നമ്മള്‍. പിന്നെങ്ങിനെ ഒരു ഭാരതീയ മനഃശാസ്ത്രനെ അവര്‍ അംഗീകരിക്കും എന്ന് ചിന്തിച്ചുവോ?

ഡോ. വിപിന്‍ റോള്‍ഡന്റ്:
അത് സ്വാഭാവികം. പക്ഷെ മറുപടി നമുക്കുണ്ട് ഇവിടെ തന്നെ. പ്രകടനം മെച്ചപ്പെടുത്താനുള്ള ഭാരതീയ മനഃശാസ്ത്ര വിദ്യകളും ഫുട്‌ബോള്‍ സൈക്കോളജി യും ചേര്‍ത്തിണക്കിയ ‘Yes Minds’എന്ന മാനസിക പരിശീലനം നല്‍കാന്‍ വേണ്ട തന്ത്രങ്ങള്‍ ആണ് റഫറന്‍സ് മാറ്റര്‍ ആയി ഞാന്‍ തയ്യാറാക്കിയത്. ദൈവസഹായത്താല്‍ ഞാന്‍ തയ്യാറാക്കിയ മാനസിക പരിശീലന പദ്ധതി അവര്‍ സ്വീകരിക്കുകയും അവര്‍ക്കുള്ള 32 ഓളം ടീമുകള്‍ക്ക് റഫറന്‍സ് മെറ്റീരിയല്‍ ആയി അത് മാറ്റാന്‍ വേണ്ട നിലയില്‍ ഉപയോഗിക്കാം എന്ന ഉറപ്പ് ലഭിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി വരുകയും ചെയ്തു. ഒപ്പം, കേരളത്തില്‍ അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ഈ ഒരു മുന്നേറ്റം എന്റെ സ്‌പോര്‍ട്‌സ് സൈക്കോളജി കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഷിബു: ഫുട്‌ബോളില്‍ നിന്നും ആധുനിക കാലഘട്ടത്തിനാവശ്യമായ പരമപ്രധാനമായ ഒരു വിഷയത്തിലേയ്ക്ക് ചോദ്യമൊന്ന് മാറ്റുകയാണ്. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു പ്രതിസന്ധി അവരുടെ മക്കള്‍ ഏതു രാജ്യത്താണോ താമസിക്കുന്നത് ആ രാജ്യത്തിന്റെ കള്‍ച്ചര്‍ അഡാപ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി വിദേശ ശൈലിയിലേക്ക് മാറുന്നതും ഒക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കളും തങ്ങളെപോലെ കേരളീയ ശൈലിയില്‍ തന്നെ വളരണം എന്നുമാണ്. ഇങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മാതാപിതാക്കളും കുട്ടികളും തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്താണ് ഒരു പരിഹാരമുള്ളത്?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഈ കാലഘട്ടത്തിലെ വളരെ പരമപ്രധാനമായ ഒരു ചോദ്യമാണ് ഇത്! ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്പരപ്പുളവാക്കുന്ന സംഭവങ്ങളാണ് പ്രവാസി കുടുംബങ്ങളില്‍ നിന്ന് ദിനംപ്രതി പുറത്തു വരുന്നത്… ഒറ്റവാക്കില്‍ തീരില്ല. പറയാന്‍ ധാരാളമുണ്ട് !

പ്രിയ വായനക്കാരോട്…
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളുമായി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അതുമായിട്ടുള്ള പ്രശ്‌നങ്ങളും അതീവ ഗൗരവ സ്വഭാവമുള്ളതുകൊണ്ടും ദൈര്‍ഘ്യം കൂടുതലായതു കൊണ്ടും ഈ പ്രാവശ്യം ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. ഇതിന്റെ രണ്ടാം ഭാഗം അടുത്ത ഞായറാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.