ഐപിഎല്ലിന്റെ താരലേലം കൊല്‍ക്കത്തയില്‍ കൊടിയിറങ്ങിയപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളും തങ്ങള്‍ക്കാവശ്യപ്പെട്ട താരങ്ങളെ കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി മാറിയത്. 15.5 കോടി രൂപയ്ക്കാണ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കമ്മിന്‍സിനെ വല വീശിപ്പിടിച്ചത്.

ഓസ്‌ട്രേലിയയുടെ തന്നെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു വില കൂടിയ രണ്ടാമത്തെ താരമായത്. 10.75 കോടിക്കു കിങ്‌സ് ഇലവന്‍ പഞ്ചാബ് അദ്ദേഹത്തെ റാഞ്ചുകയായിരുന്നു. എന്നാല്‍ ലേലത്തില്‍ തീര്‍ച്ചയായും ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കുമെന്നു കരുതപ്പെട്ടിരുന്ന ചില കളിക്കാരെ ആരും വാങ്ങുകയും ചെയ്തിരുന്നില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്)

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ബംഗ്ലാദേശിന്റെ യുവ താരം മുസ്തഫിസുര്‍ റഹ്മാനെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും ടീമിലെത്തിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഒരു കോടി രൂപയായിരുന്നു മുസ്തഫിസുറിന്റെ അടിസ്ഥാനവില. 2016ലെ ലേലത്തില്‍ താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയിരുന്നു. സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തുകയും ചെയ്തു. അന്നു എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മുസ്തഫിസുറിനെ തേടിയെത്തി.

2018ലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ വാങ്ങി. എന്നാല്‍ മുംബൈയ്‌ക്കൊപ്പം വേണ്ടത്ര മല്‍സരങ്ങളില്‍ താരത്തിനു അവസരം ലഭിച്ചില്ല. ഏഴു മല്‍സരങ്ങളില്‍ ഏഴു വിക്കറ്റുകളാണ് മുസ്തഫിസുറിനു ലഭിച്ചത്. കഴിഞ്ഞ സീസണിലാവട്ടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കാത്തതിനെ തുടര്‍ന്നു അദ്ദേഹത്തിനു കളിക്കാന്‍ കഴിഞ്ഞതുമില്ല.

എവിന്‍ ലൂയിസ് (വെസ്റ്റ് ഇന്‍ഡീസ്)

ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് വെസ്റ്റ് ഇന്‍ഡീസ് താരമായ എവിന്‍ ലൂയിസ്. ഒരു കോടി അടിസ്ഥാന വിലയിട്ടിരുന്ന ലൂയിസിനെ പക്ഷെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായില്ല. ഇന്ത്യക്കെതിരേ അവസാനമായി നടന്ന ടി20 പരമ്പരയില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ ലൂയിസ് കളിക്കുകയും ചെയ്തിരുന്നു.

2018ലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ലൂയിസിനെ ടീമിലേക്കു കൊണ്ടു വന്നിരുന്നു. 3.8 കോടി രൂപയായിരുന്നു ഇടംകൈയന്‍ ഓപ്പണര്‍ക്കായി മുംബൈ ചെലവിട്ടത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ലൂയിസിന് പുറത്തെടുക്കാനായില്ല.

മുംബയൈ്ക്കായി രണ്ടു സീസണുകളില്‍ കളിച്ച അദ്ദേഹത്തിനു 16 മല്‍സരങ്ങളില്‍ നിന്നും 430 റണ്‍സാണ് നേടാനായത്. ഇതോടെ ഈ സീസണിലെ ലേലത്തിനു മുമ്പ് ലൂയിസിനെ മുംബൈ ഒഴിവാക്കുകയായിരുന്നു.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (ന്യൂസിലാന്‍ഡ്)

ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരില്‍ ഒരാളായ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഇത്തവണത്തെ ലേലത്തില്‍ തഴയപ്പെട്ടു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ സീസണിനു ശേഷം ഗുപ്റ്റിലിനെ ഹൈദരാബാദ് ഒഴിവാക്കി.

ഇത്തവണ ലേലത്തില്‍ ഒരു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. 2016ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതോടെയാണ് ഗുപ്റ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിക്കേറ്റ ലെന്‍ഡ്ല്‍ സിമ്മണ്‍സിനു പകരമാണ് അന്നു താരം മുംബൈയിലെത്തുന്നത്.

പിന്നീട് 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലും തൊട്ടടുത്ത സീസണില്‍ ഹൈദരാബാദിലും ഗുപ്റ്റില്‍ എത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് ഹൈദരാബാദിനായി കളിക്കാന്‍ ഗുപ്റ്റിലിന് അവസരം ലഭിച്ചത്. നേടിയാതവട്ടെ 81 റണ്‍സും. മറ്റു മല്‍സരങ്ങളിലെല്ലാം ഗുപ്റ്റിലിനെ ഹൈദരാബാദ് പുറത്തിരുത്തുകയായിരുന്നു.

കോളിന്‍ മണ്‍റോ (ന്യൂസിലാന്‍ഡ്)

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്ന ന്യൂസിലാന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയെയും ഇത്തവണ ലേലത്തില്‍ ആരും വാങ്ങിയില്ല. ഒരു കോടി രൂപയായിരുന്നു 33 കാരനായ താരത്തിന്റെ അടിസ്ഥാന വില.

2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയായിരുന്നു ഗുപ്റ്റിലിന്റെ ഐപിഎല്‍ അരങ്ങേറ്റം. അന്നു വെറും നാലു മല്‍സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. 30 റണ്‍സായിരുന്നു അദ്ദേഹം ആകെ നേടിയത്. 2018ല്‍ ഡല്‍ഹി മണ്‍റോയെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നു. ഇവിടെയും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. അഞ്ചു മല്‍സരങ്ങള്‍ കളിച്ച ന്യൂസിലാന്‍ഡ് താരം നേടിയത് 63 റണ്‍സായിരുന്നു.

2019ലെ സീസണിലും മണ്‍റോയെ ഡല്‍ഹി നിലനിര്‍ത്തി. ഇത്തവണ നാലു കളികളില്‍ നിന്നും 84 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ഇതോടെ സീസണിനു ശേഷം മണ്‍റോയ്ക്കു സ്ഥാനം നഷ്ടമാവുകയും ചെയ്തു. കരിയറിലാകെ ഐപിഎല്ലില്‍ വെറും 13 മല്‍സരങ്ങളിലാണ് താരം കളിച്ചത്.

യൂസഫ് പഠാന്‍ (ഇന്ത്യ)

ഐപിഎല്ലിലെ മുന്‍ വെടിക്കെട്ട് താരവും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറുമായ യൂസഫ് പഠാനാണ് ലേലത്തില്‍ ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ കളിക്കാരന്‍. ഒരു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു യൂസഫ്. എന്നാല്‍ സീസണിനു ശേഷം താരത്തെ ടീം പറഞ്ഞുവിട്ടു.

ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള കളിക്കാരനാണ് യൂസഫ്. ഇതുവരെ 174 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 12 വര്‍ഷം നീണ്ട കരിയറില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്നു യൂസഫ്.

2017ലെ ഐപിഎല്ലില്‍ മുംബൈ ഇമന്ത്യന്‍സിനെതിരേ വെറും 37 പന്തില്‍ സെഞ്ച്വറിയുമായി യൂസഫ് കത്തിക്കയറിയിരുന്നു.

ഐപി‌എൽ 2020 ലേലത്തിൽ വിൽക്കാൻ കഴിയാത്ത കളിക്കാരുടെ പട്ടിക

ഹനുമ വിഹാരി, ചേതേശ്വർ പൂജാര, യൂസഫ് പത്താൻ, കോളിൻ ഡി ഗ്രാൻ‌ഹോം, സ്റ്റുവർട്ട് ബിന്നി, ഹെൻ‌റിക് ക്ലാസൻ, മുഷ്ഫിക്കർ റഹിം, നമൻ ഓജ, കുശാൽ പെരേര, ഷായ് ഹോപ്പ്,  ടീം സൗത്തി , ഇഷ് സോധി, ആദം ജമ്പ, ഹെയ്ഡൻ വാൽഷ്, സഹീർ‌ കടം, ഹർ‌പ്രീത് സിംഗ്, ഡാനിയൽ സൈംസ്, ഷാരൂഖ് ഖാൻ, കേദാർ ദിയോധർ, കെ‌എസ് ഭാരത്, അങ്കുഷ് ബെയ്‌ൻസ്, വിഷ്ണു വിനോദ്, കുൽവന്ത് ഖെജ്രോളിയ, റിലേ മെറെഡിത്ത്, മിഥുൻ സുദർശൻ, നൂർ അഹമ്മദ്, കെ സി കരിയപ്പ, എവിൻ ലൂയിസ്, മനോജ് വരി, കോളിൻ ഇൻഗ്രാം, മാർട്ടിൻ ഗുപ്റ്റിൽ, കാർലോസ് ബെര്ഥ്വെത്, അംദിലെ ഫെലുക്വയൊ, കോളിൻ മുൺറോ, റിഷി ധവാൻ, ബെൻ കട്ടിംഗ്, എൻറിക്ക് നൊത്ര്ഗെ, ബ്രിംദെര് അമ്മനേഷ്യ, മാർക്ക് വുഡ്, അല്ജരി ജോസഫ്, മുസ്ത്ഫിജുര് റഹ്മാൻ, ആദം മിൽനെ, ആയുഷ് ബ്ദൊനി, പ്രവീൺ ദുബെ.