മികച്ച വിദ്യാഭ്യസം ലക്ഷ്യമിട്ട് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൊടി നിരാശയിലും ദുരിതത്തിലും. സ്വന്തം നാടുവിട്ട് അയര്‍ലണ്ടിലെത്തിയ ഇവര്‍ക്ക് ഇനിയും കോളജിന്റെ യൂണിവേഴ്സിറ്റിയുടെയോ പടിവാതില്‍ പോലും കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. അന്യ രാജ്യത്തെ അപരിചിതമായ ഒരിടത്ത് ലഭിച്ച ഒരു മുറിയാണ് ഇവരുടെ കാമ്പസ്. ഭക്ഷണം കഴിക്കുക ,വിരസമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരുക… ഇതുമാത്രമാണ് ഇവിടെ ഇപ്പോള്‍ നടക്കുന്നതത്രെ….!

മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന്.വിദ്യാര്‍ത്ഥികള്‍ ദുരിത പര്‍വ്വത്തിലേക്കാണ് കോവിഡ് ദുരിത കാലത്ത് വന്നെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണ്‍ലൈന്‍ ക്ലാസുകളായിട്ടും കനത്ത ഫീസ് ഈടാക്കുന്ന കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും നടപടിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഇത് ഇവരുടെ കൂടുതല്‍ ജീവിതം ദുരിതത്തിലാക്കുന്നു. പകര്‍ച്ചവ്യാധി സമയത്ത് അയര്‍ലണ്ടിലേക്ക് വരുന്ന എണ്ണത്തില്‍ കുറഞ്ഞിരുന്നു. ഇത് രാജ്യത്തുടനീളമുള്ള സര്‍വ്വകലാശാലകളുടെയും കോളജുകളുടെയും വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു.

ഈ വര്‍ഷം ഇതുവരെയും കാമ്പസില്‍ പോകാന്‍ കഴിയാത്തവരാണ് ഏറെ വിദ്യാര്‍ഥികളും.വന്‍തുകയാണ് ട്യൂഷന്‍ ഫീസെന്ന പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ കാര്യമായ ട്യൂഷനൊന്നും നടക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു.മാത്രമല്ല ലാബ്, ലൈബ്രറി,ഇന്റര്‍ ആക്ഷന്‍ തുടങ്ങി കാമ്പസ് ലൈഫിന്റെ യാതോരു ത്രില്ലും കിട്ടുന്നില്ല. വിരസമായ ഓണ്‍ലൈന്‍ പഠനം ക്ലാസിലിരുന്നു പഠിക്കുന്നതിന്റെ ഒരു സുഖവും തരുന്നില്ല.എന്നാല്‍ ഫീസിലാകട്ടെ ഒരു കുറവും വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല.

ഒരു റൂമില്‍ തന്നെ ഭക്ഷണവും പഠനവുമായികഴിയുന്ന ഇവര്‍ ഉറക്കത്തിലാണ് പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത്.പാര്‍ട് ടൈം ജോലി ലഭിച്ചേക്കുമെന്ന സ്വപ്നവുംപലരും മാറ്റിവെച്ചുകഴിഞ്ഞു.ജോലി കണ്ടെത്താനായി ഉള്ള ഒരു അവസരമല്ലെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു.

കാമ്പസ് പഠനം ഇല്ലാത്തതിനാല്‍ കോഴ്സും ഇവരെ ബുദ്ധിമുട്ടിക്കുകയാണ്. കോഴ്സിന്റെ ഭാഗമായ പ്രോജക്റ്റുകളും മറ്റും ചെയ്യാന്‍ പലരും പാടുപെടുകയാണ്. കൂടാതെയാണ് അന്യ നാടുകളില്‍ നിന്നും വന്ന് ഒറ്റപ്പെട്ട് കഴിയുന്നതിന്റെ പ്രശ്നങ്ങളും. കാമ്പസ് ഉണ്ടെങ്കില്‍ ഒറ്റപ്പെടലൊന്നും വിദ്യാര്‍ഥികളെ ബാധിക്കില്ല. പഠനവും കാമ്പസ് തമാശകളുമെല്ലാം അവരെ കൂടുതല്‍ ഉല്‍സാഹികളാക്കും. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ വല്ലാത്ത ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് നിരവധി വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ ഇവന്റുകള്‍ ഒന്നിനും സമാനമല്ല. ഒരു സഹപാഠിയെയും അധ്യാപകനെയും പോലും നേരില്‍ക്കാണാതെയുള്ള പഠനം മഹാ ബോറാണെന്നാണ് എല്ലാവരുടെയും അനുഭവം.

ഫീസെങ്കിലും കുറവുണ്ടെങ്കില്‍ അങ്ങനെ ആശ്വസിക്കാം. ഇപ്പോഴതുമില്ല-ഇന്ത്യയില്‍ നിന്നുള്ള 22 കാരിയായ കുശാല്‍ ബഹിര്‍വാനി പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വിദ്യാര്‍ത്ഥി അയര്‍ലണ്ടിലെത്തിയത്. എന്‍യുഐ ഗാല്‍വേയിലെ കെയ്ന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യാനാണ് വന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡിന്റെ നിരക്ക് വളരെ കുറവാണെന്ന് കണ്ടതിനാലാണ് ഇവര്‍ ഗോള്‍വേയെ തിരഞ്ഞെടുത്തത്.എന്നാല്‍ ഒരു ദിവസം പോലും കോളജില്‍ പോകാനായിട്ടില്ല.’ഒരു വര്‍ഷത്തെ കോഴ്സിന് ട്യൂഷന്‍ ഫീസ് മാത്രമായി ഏകദേശ 17,300 യൂറോ നല്‍കി .താമസത്തിനായി 12,000 യൂറോയിലധികവും ചെലവിട്ടു. വിസ ഡോക്യുമെന്റേഷനായി മറ്റൊരു 1,000 യൂറോ കൂടി നല്‍കേണ്ടി വന്നു.അതിനാല്‍ ആകെ ഇതിനകം 30,000 യൂറോ ചെലവിട്ടു.

കാമ്പസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കുശലിന് കഴിഞ്ഞ വേനല്‍ക്കാലത്ത് കോളേജില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു.താമസ സൗകര്യങ്ങള്‍ നേരത്തേ ബുക്ക് ചെയ്യണമെന്നും ഇന്‍-ബില്‍റ്റ് കാമ്പസ് പഠനം തുടങ്ങണമെന്നും നിര്‍ദ്ദേശം ലഭിച്ചു. അതനുസരിച്ചാണ് കാര്യങ്ങളെല്ലാം ചെയ്തത്. എന്നാല്‍ ക്ലാസൊന്നുമുണ്ടായില്ല.

ഹൈബ്രിഡ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 50% ഓണ്‍ലൈനും 50% കാമ്പസ് ക്ലാസുകളും വേണമെന്നാണ് ആവശ്യമെന്ന് കുശാല്‍ പറഞ്ഞു.”എന്നാല്‍ കോളേജ് ഇപ്പോള്‍ ഒന്നിനും തയ്യാറാകുന്നില്ല.ഇമെയിലിലൂടെ ഒട്ടേറെ അനുമോദനങ്ങളെത്തുന്നതല്ലാതെ യാതൊന്നും കോളജ് ചെയ്യുന്നില്ല”.

വന്‍തുക ഫീസിനത്തില്‍ നല്‍കി അയര്‍ലണ്ടിലെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ക്ലാസുകള്‍ നല്‍കാത്തത് വലിയ വഞ്ചനയാണെന്ന് എന്‍യുഐഗോള്‍വേയിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റാണ് പാദ്രിക് ടോമി പറഞ്ഞു.

ഐറിഷ് ,യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ വലിയ കൂടിയ തുകയാണ് ഇവര്‍ ഫീസായി നല്‍കുന്നത്.

ഓണ്‍ലൈനില്‍ പഠിക്കാനായിരുന്നെങ്കില്‍ അവരുടെ നാട്ടില്‍ നിന്നും അതാകുമായിരുന്നില്ലേയെന്ന ചോദ്യവും ഇദ്ദേഹം ഉന്നയിക്കുന്നു. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെ താമസൗകര്യം ഉറപ്പാക്കിച്ചത് എന്തിനായിരുന്നുവെന്നും ഇദ്ദേഹം ചോദിക്കുന്നു.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല.’തോന്നുന്നത് വാങ്ങുന്ന രീതിയാണ് നിലനില്‍ക്കുന്നത്.

എന്‍യുഐ ഗോള്‍വേയോ ഐറിഷ് യൂണിവേഴ്സിറ്റി അസോസിയേഷനോ ഈ വിഷയത്തില്‍ പ്രത്യക്ഷമായി പ്രതികരിച്ചില്ല.

‘ കാമ്പസ് പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തതിലുള്ള വിദ്യാര്‍ത്ഥികളുടെ നിരാശയില്‍ സര്‍വകലാശാലയും പങ്ക് ചേരുന്നു.കമ്മ്യൂണിറ്റിയുടെ സുരക്ഷയാണ് ഞങ്ങളുടെ ഒന്നാം നമ്പര്‍ മുന്‍ഗണന.കോണ്‍ടാക്റ്റുകള്‍ കഴിയുന്നത്ര കുറയ്ക്കാനും കഴിയുന്നത്ര ഓണ്‍ലൈനില്‍ പ്രവര്‍ത്തനം നിലനിര്‍ത്താനും നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്.ദേശീയ സാഹചര്യം ഈ വര്‍ഷം കൂടുതല്‍ കാമ്പസ് സമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷവും വിദ്യാര്‍ഥി ജീവിതത്തിന്റെ സാമൂഹിക വശങ്ങള്‍ വെട്ടിക്കുറച്ചതില്‍ ഖേദിക്കുന്നു.പൊതുജനാരോഗ്യ ഉപദേശം പാലിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി” എന്നൊരു കുറിപ്പിലാണ് സര്‍വ്വകലാശാലകള്‍ വിശദീകരണം നല്‍കുന്നത്.

അയര്‍ലണ്ടിലെ മിക്ക കാമ്പസുകളിലും എത്തപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമാനമായ അനുഭവമാണ് പങ്ക് വെയ്ക്കുന്നത് .കോവിഡ് പ്രതിസന്ധിയ്ക്ക്ശേഷം വിദേശപഠന മോഹങ്ങള്‍ക്കായി പറന്നെത്തിയാല്‍ മതിയെന്നാണ് ഇവിടെയെത്തിയ ഒന്നടങ്കം വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെടുന്നത്.